നിര്യാതനായി

കുട്ടൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ പാറപ്പുറം അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) നിര്യാതനായി.

സംസ്‌കാരം തിങ്കളാഴ്ച (ജൂൺ 08) രാവിലെ 11.30ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ഓമന

മക്കൾ : സന്ധ്യ, സന്ദീപ്, സലീഷ്

മരുമക്കൾ : കുമാരൻ, കല

കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചുറ്റുമതിലിലെ നിയമവിരുദ്ധ രാഷ്ട്രീയ ചുമരെഴുത്തുകൾ മാറ്റണം : യുവമോർച്ച

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചുറ്റുമതിലിലെ നിയമവിരുദ്ധ ഡിവൈഎഫ്ഐ/എസ്എഫ്ഐ രാഷ്ട്രീയ ചുവരെഴുത്തുകൾ നീക്കം ചെയ്യുന്നതിനായി അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി യുവമോർച്ച കാറളം പഞ്ചായത്ത്‌ കമ്മിറ്റി.

പരാതി കൊടുത്തത്തിന്റെ പിന്നാലെ അത്‌ നീക്കം ചെയ്യാൻ മുന്നോട്ടുവന്ന സ്കൂൾ അധികൃതരെയും പരാതി കൊടുത്ത യുവമോർച്ച പഞ്ചായത്ത്‌ ഭാരവാഹികളെയും ഭീഷണിപ്പെടുത്തിയതായും ആരോപണം. ഇതിനെ തുടർന്ന് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.

ഇനിയും സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തി ചുമരെഴുത്തുകൾ നീക്കം ചെയ്യുന്നത് തടയാൻ ശ്രമിച്ചാൽ യുവമോർച്ച നേരിട്ട് ചുമരെഴുത്തുകൾ നീക്കം ചെയ്യുമെന്ന് യുവമോർച്ച ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ഇരട്ട സ്വർണം നേടി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ. ദേശീയ ഗ്രാപ്പ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ -62 കിലോഗ്രാം വിഭാഗത്തിൽ Gi, No-Gi ഇനങ്ങളിലായി മത്സരിച്ച കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ ഇരട്ട സ്വർണമെഡൽ നേടി ദേശീയ ചാമ്പ്യനായി.

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.

കഴിഞ്ഞ 8 വർഷത്തോളമായി കോച്ച് അഷ്കർ ബഷീറിന്റെ കീഴിൽ കോണത്തുകുന്ന് ആസ്ഥാനമായുള്ള ജി.എഫ്.സി. കോംപാറ്റ് ജിമ്മിൽ പരിശീലനം നടത്തുന്ന ഷമീലുദ്ദീൻ, അതേ സ്ഥാപനത്തിലെ പരിശീലകനായും പ്രവർത്തിച്ചുവരുന്നു.

ദേശീയ വേദിയിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ ഷമീലുദ്ദീന്റെ ഈ നേട്ടത്തിന് കായികരംഗത്തുനിന്നും നാട്ടുകാരിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് കേസ് : നേതാക്കളെ പ്രതിചേർത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സിപിഎം

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഎം നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടർച്ചയാണ് പിഎംഎൽഎ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ കെ. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ എ.സി. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗം എം.എം. വർഗ്ഗീസ് തുടങ്ങിയവർക്ക് ജൂലൈ 4ന് ഹാജരാകുവാൻ നോട്ടീസ് അയച്ചിരിക്കുകയാണ്.

ബാങ്കിൽ നടന്ന ക്രമക്കേടിന്റെ പേരിൽ പാർട്ടിയെയും ജില്ലാ സെക്രട്ടറിമാരായിരുന്നവരെയും പ്രതി ചേർക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് പ്രതി ചേർത്തതെന്ന് സിപിഎം ആരോപിച്ചു.

ബിജെപിയുടെ ദാസന്മാരായി നിന്ന് ജനനേതാക്കളെ അപകീർത്തിപ്പെടുത്താനും അതുവഴി പാർട്ടിയെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്. അതിനുമുന്നിൽ കീഴടങ്ങാൻ ഒരുക്കമല്ലെന്നും സിപിഎം വ്യക്തമാക്കി.

കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനും എം.എം. വർഗ്ഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ ഇ.ഡി. പറഞ്ഞാൽ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. ജില്ലാ സെക്രട്ടറിയായിരുന്ന ഇവർ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചവരാണ്. സർക്കാരിനൊപ്പം നിന്ന് അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുന:സ്ഥാപിച്ച് നിക്ഷേപകർക്ക് പണം തിരിച്ചു നൽകുവാൻ സംവിധാനം ഉണ്ടാക്കുകയും ചെയ്തവരാണ്.

ആരോപണങ്ങൾ അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടർന്നാണ്. ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ താൽപര്യത്തോടെ ഇ.ഡി. വന്നുകയറിയത് എന്നും സിപിഎം സെക്രട്ടറിയേറ്റ് ആരോപിച്ചു.

വൈരാഗ്യ ബുദ്ധിയോടെയുള്ള ഇ.ഡി.യുടെ നീക്കങ്ങളെ തിരിച്ചറിയണമെന്നും കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതികളായ നേതാക്കൾ എംഎൽഎ, എംപി സ്ഥാനങ്ങൾ രാജിവെക്കണം : പ്രതിഷേധ പ്രകടനം നടത്തി ബിജെപി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിനും നേതാക്കൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പി.എം.എൽ.എ. കോടതി കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിൽ
കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനും എംപി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

വർഷങ്ങളായുള്ള ബിജെപിയുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കുള്ള ഫലമാണ് കോടതിയുടെ ഈ കണ്ടെത്തലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം.വി. സുരേഷ് പറഞ്ഞു.

മണ്ഡലം പ്രഭാരി അഖിലേഷ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് സ്വാഗതവും, വി.സി. രമേഷ് നന്ദിയും പറഞ്ഞു.

മണ്ഡലം നേതാക്കളായ രമേഷ് അയ്യർ, മായ അജയൻ, സെബാസ്റ്റ്യൻ ചാലിശ്ശേരി, മഹിളാമോർച്ച ജില്ല ജനറൽ സെക്രട്ടറി സിന്ധു സതീഷ്, രാജൻ കുഴുപ്പുള്ളി, ടൗൺ ഏരിയ നേതാക്കൾ, യുവമോർച്ച നേതാക്കളായ ജിനു ഗിരിജൻ, ആശിഷ ടി. രാജ്, സുഖിൻ പടിയൂർ, ആദിത്യ എന്നിവർ നേതൃത്വം നൽകി.

സമ്മാനദാനവും പുസ്തകവിതരണവും നടത്തി

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനവും പുസ്തക വിതരണവും നടത്തി.

താലൂക്ക് രക്ഷാധികാരി ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഗോപിനാഥ് അനുഗ്രഹ പ്രഭാഷണം നടത്തി.

വർക്കിംഗ് പ്രസിഡൻ്റ് കെ.പി. നന്ദൻ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ്, ലാൽ, സിദ്ധാർത്ഥൻ, അജയൻ, സുധി തുടങ്ങിയവർ പുസ്തകവിതരണത്തിനും സമ്മാനദാനത്തിനും നേതൃത്വം നൽകി.

നൂറിൽ പരം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് ശാന്തിനികേതൻകിൻ്റർഗാർട്ടൻ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കിൻഡർ ഗാർട്ടൻ വിഭാഗം നൂറിൽപരം കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവം നടത്തി.

എസ്.എൻ.ഇ.എസ്. പ്രസിഡന്റ്‌ സന്തോഷ്‌ ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിൽ പുതുതായി പ്രവേശനം നടത്തിയ കുരുന്നുകൾക്ക് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദ്യാക്ഷരം കുറിച്ചു.

എസ്.എൻ.ഇ.എസ്. സെക്രട്ടറി റോളി ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.യു. ജ്യോതിഷ്, ട്രഷറർ കെ.എസ്. സുനിലാൽ, ജോയിൻ്റ് സെക്രട്ടറി കെ.കെ. സജിതൻ കുഞ്ഞിലിക്കാട്ടിൽ, എക്സിക്യൂട്ടീവ് മെമ്പർ ടോയ് തറയിൽ എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാരംഭം ചടങ്ങുകൾക്ക് പൊലിമ കൂട്ടിക്കൊണ്ട് യു.കെ.ജി.യിലെ കുരുന്നുകളുടെ സരസ്വതി രംഗപൂജയും, മാസ്റ്റർ കെ.വി. ധ്രുവിക് ആശംസ പ്രസംഗവും നടത്തി.

കെ.ജി. ഹെഡ്മിസ്ട്രസ് ഗീത നായർ നേതൃത്വം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഹരീഷ് മേനോൻ സ്വാഗതവും കെ.ജി. അധ്യാപിക രമ്യ ജതീഷ് നന്ദിയും പറഞ്ഞു.

ലോനപ്പൻ നമ്പാടൻ അനുസ്‌മരണം

ഇരിങ്ങാലക്കുട : സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോനപ്പൻ നമ്പാടൻ്റെ 13-ാം ചരമ വാർഷികം ആചരിച്ചു.

എസ് ആൻഡ് എസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം ടി.ജി. ശങ്കരനാരായണൻ അധ്യക്ഷനായി.

ഡോ. കെ.പി. ജോർജ്ജ് അനുസ്‌മരണ പ്രഭാഷണം നടത്തി.

പ്രൊഫെ. കെ.യു. അരുണൻ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ സ്വാഗതവും ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.

വെട്ടുകുന്നത്തുകാവ് ഗ്രൂപ്പ് ദേവസ്വം ക്ഷേത്രങ്ങളിൽ “സുകൃതം” പ്രകൃതി പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വെട്ടുകുന്നത്തുകാവ് ഗ്രൂപ്പ് ദേവസ്വം ക്ഷേത്രങ്ങളിൽ ചന്ദനമരങ്ങളും ദിവ്യ ഔഷധികളും നട്ടുവളർത്തുന്ന “സുകൃതം” പ്രകൃതി പദ്ധതിക്ക് ലോകപരിസ്ഥിതിദിനത്തിൽ തുടക്കമിട്ടു.

സംസ്ഥാന സർക്കാരിൻ്റെ ലോക പരിസ്ഥിതിദിനാചരണവും കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ “ദേവാരണ്യം” പദ്ധതിയുമായി സഹകരിച്ചുകൊണ്ട് വെട്ടുകുന്നത്തുകാവിൽ ചന്ദനമരങ്ങൾ നട്ടും പൊറത്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിലവിലുള്ള നക്ഷത്രവന പരിധിയുടെ പോഷണം നടത്തിയും ഭക്തജനങ്ങൾ പ്രകൃത്യോപാസനയ്ക്ക് തുടക്കം കുറിച്ചു.

ഗ്രൂപ്പ് ദേവസ്വത്തിലുൾപ്പെട്ട ഭദ്ര – വിഷ്ണു – സുബ്രഹ്മണ്യസ്വാമി സമർപ്പിതങ്ങളായ അഞ്ച് ക്ഷേത്രങ്ങളുടെയും ക്ഷേത്രസങ്കേതങ്ങളിൽ ചന്ദനം, തേക്ക് മുതലായ ഉയർന്ന വിപണി മൂല്യമുള്ളതും ഭാവിയിൽ ക്ഷേത്ര പുനരുദ്ധാരണങ്ങൾക്കും ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങൾക്കും ഉതകുന്നതുമായ വൃക്ഷങ്ങളുടെയും സസ്യലതാദികളുടെയും സമ്പന്നമായ ശേഖരത്തിനായി “സുകൃതം പ്രകൃതി ” പദ്ധതി സമാരംഭിച്ചു.

ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ കൊരമ്പ് കുട്ടനെല്ലൂർ മുത്തേടത്ത് കെ.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് വെട്ടുകുന്നത്തുകാവ് ക്ഷേത്രാങ്കണത്തിൽ ആദ്യ ചന്ദനത്തെ നട്ടുകൊണ്ട് തുടക്കം കുറിച്ച സുകൃതം പ്രകൃതി പദ്ധതിയിൽ വെട്ടുകുന്നത്തുകാവ് മേൽശാന്തി ബാലചന്ദ്രൻ എമ്പ്രാന്തിരി, വേദാന്ത പണ്ഡിതനായ വൈഷ്ണവ് ബി. എമ്പ്രാന്തിരി, പൊറത്തൂർ മേൽശാന്തി ഹരി എമ്പ്രാന്തിരി, ബാലകൃഷ്ണവാര്യർ, പൊറത്തൂർ ക്ഷേത്ര സമിതി സെക്രട്ടറി രാജൻ കൂത്തുപാലക്കൽ, സുരേന്ദ്രൻ മുരിങ്ങത്ത്, വെട്ടുകുന്നത്തുകാവ് ഗ്രൂപ്പ് ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയായ കൗണ്ടർ സ്റ്റാഫ് മണി തുടങ്ങിയവരും പങ്കാളികളായി.