ലോകകപ്പിലെ ആദ്യ ഗോളിന് പ്ലാവുംതൈ നട്ട് നാഷണൽ സ്കൂളിലെ എസ്.പി.സി. വിദ്യാർഥികൾ

ഇരിങ്ങാലക്കുട : “ഒരു ഗോളിന് ഒരു മരം” എന്ന ആശയവുമായി നിരവധി ലോകകപ്പുകളിൽ ഗോൾവലയിൽ തീർത്ത ഗോളുകൾക്കൊപ്പം മരത്തൈ നട്ട് സമൂഹത്തിന് മാതൃകയായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിനൊപ്പം നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർഥികളും പങ്കുചേർന്നു.

2010 ഫുട്ബോൾ ലോകകപ്പ് മുതൽ ഗോൾവലയിൽ വീണ ഓരോ ഗോളിനും ഒരു പ്ലാവിൻ്റെ തൈ നട്ട് പ്ലാവച്ചൻ എന്ന പേരു കിട്ടിയ ക്രൈസ്റ്റ് കോളെജ് മാനേജർ റവ. ഡോ. ജോയ് പീണിക്കപ്പറമ്പിലിനൊപ്പമാണ് നാഷണൽ സ്കൂളിലെ നൂറോളം എസ്.പി.സി. വിദ്യാർഥികൾ മരത്തൈ നടാൻ മുന്നിൽ വന്നത്.

എസ്.പി.സി. പദ്ധതിയുടെ പതിനേഴാം ബാച്ച് സെലക്ഷൻ നടപടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളെജ് മൈതാനത്ത് നടന്ന ഫിസിക്കൽ ടെസ്റ്റിൻ്റെ ഉദ്ഘാടനം പ്ലാവിൻ തൈ കൈമാറിക്കൊണ്ട് റവ. ഡോ. ജോയ് പീണിക്കപ്പറമ്പിൽ നിർവഹിച്ചു.

നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.വി. സുശീൽ അധ്യക്ഷനായിരുന്നു.

ഇതോടെ 2026 ലോകകപ്പിലെ ആദ്യ ഗോളിനുള്ള മരം നടാനുള്ള ഭാഗ്യവും നാഷണൽ സ്കൂളിന് സ്വന്തമായി.

സ്കൂളിലെ 25ഓളം കേഡറ്റുകൾക്ക് പ്ലാവിൻ്റെയും മാവിൻ്റെയും തൈകൾ നൽകിക്കൊണ്ട് ഒരു ഗോളിന് ഒരു മരം എന്ന പദ്ധതി നാഷണൽ സ്കൂളും അടിത്തട്ടിലേക്ക്
വ്യാപിപ്പിച്ചു.

തൃശൂർ റൂറൽ ജില്ലയുടെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി എഎസ്ഐ എം.സി. ബിജു, ഉദ്യോഗസ്ഥനായ പ്രദോഷ്, സിപിഒ ശ്രീകൃഷ്ണൻ നമ്പൂതിരി, ആതിര ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *