ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് എൻ. എസ്. എസ്.

ഇരിങ്ങാലക്കുട : ലോകത്തെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ അനുശോചന യോഗം ചേർന്നു.

ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

ജീവൻ നഷ്ടപ്പെട്ട 26 പേരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ ശവസംസ്കാര ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ യൂണിയനെ പ്രതിനിധീകരിച്ച് നാളെ എറണാകുളം ഇടപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും.

കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ കണ്ണൂർ, വിജയൻ ചിറ്റേത്ത്, സുനിൽ കെ. മേനോൻ, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, പി.ആർ. അജിത്കുമാർ, ബിന്ദു ജി. മേനോൻ, എ.ജി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും, എൻ എസ് എസ് ഇൻസ്പെക്ടർ ബി. രതീഷ് നന്ദിയും പറഞ്ഞു.

മാർപാപ്പക്ക് പ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഫ്രാൻസിസ് പാപ്പക്ക് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു.

ചടങ്ങ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവൻ, പി.ടി. ജോർജ്, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,കെ.സതീഷ്, അജിത സദാനന്ദൻ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, ലിംസി ഡാർവിൻ, ലില്ലി തോമസ്, ശങ്കർ പഴയാറ്റിൽ, ബാബു ചേലേക്കാട്ടുപറമ്പിൽ,ജോസ് തട്ടിൽ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

ദീപം തെളിയിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ വിബിൻ വെള്ളയത്ത്, ജോമി ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, പഞ്ചായത്തംഗം നിത അർജുനൻ, മുരളി മഠത്തിൽ, സദാനന്ദൻ കൊളത്താപ്പിള്ളി, ജിന്റോ ഇല്ലിക്കൽ, പ്രേമൻ കൂട്ടാല, ഗോപിനാഥ് കളത്തിങ്കൽ, മുരളി തറയിൽ, ഫിജില്‍ ജോൺ, സി.എസ്. അജീഷ്, യമുന ഷിജു, അഞ്ജു സുധീർ, വിലാസൻ തുമ്പരത്തി, ബാലചന്ദ്രൻ വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തി : കൊടുങ്ങല്ലൂർ സ്വദേശിയായ ‘മാടത്ത ഷാനു’ പിടിയിൽ

ഇരിങ്ങാലക്കുട : കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശിയായ പണിക്കശ്ശേരി വീട്ടിൽ ഷാനു, മാടത്ത ഷാനു എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന ഷനിലി(46)നെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

കരൂപ്പടന്ന പള്ളിനട സ്വദേശിയായ സൈനബ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരം 2 ലക്ഷം രൂപ ഷനിലിനോട് കടമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ 16000 രൂപ മുൻകൂറായി പലിശ കുറച്ചതിന് ശേഷം സൈനബയുടെയും മകളുടെയും പാസ്പോർട്ടുകളും ഇവരുടെ രണ്ട് പേരുടെയും 4 ചെക്ക് ലീഫുകളും ഈടായി കൈപ്പറ്റിയതിന് ശേഷമാണ് ഷനിൽ 2024 സെപ്റ്റംബർ 9, 10 എന്നീ തിയ്യതികളിലായി 1,84,000 രൂപ നൽകിയത്.

തുടർന്ന് കടമായി വാങ്ങിയ പണത്തിൽ 2024 ഒക്ടോബർ 10 മുതൽ 2025 ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ 1,64,000 ഷനിലിന് തിരികെ കൊടുത്ത ശേഷം സൈനബ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാതിരിക്കുകയും ഒരു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സൈനബയുടെയും മകളുടെയും പാസ്പോർട്ട് തിരികെ നൽകില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കേസിന്റെ അന്വേഷണം നടത്തി വരവെ ഷനിൽ ഒളിവിൽ പോയി. ഇതിനെതുടർന്ന് നേടിയ കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷനിലിനെ സബ് ഇൻസ്പെക്ടർ സി.എം. ക്ലീറ്റസ് അറസ്റ്റ് ചെയ്തു.

ഷനിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 34 ക്രമിനൽ കേസുകളിലെ പ്രതിയും, കൂടാതെ 2007ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ സി.എം. ക്ലീറ്റസ്, കെ.എ. സേവ്യർ, പ്രസന്നകുമാർ, അസി. ഇൻസ്പെക്ടർ കെ.വി. ഉമേഷ് എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.

സ്വദേശി മിഷൻ കേന്ദ്ര കാര്യാലയം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നാടിൻ്റെ പാരമ്പര്യങ്ങളേയും പൈതൃകങ്ങളേയും, വിസ്മൃതിയിലായ മഹദ് വ്യക്തികളെയും ചരിത്രങ്ങളെയും ലോകസമക്ഷം പുനരവതരിപ്പിക്കാനും വേണ്ടി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സ്വദേശി മിഷന്റെ കേന്ദ്രകാര്യാലയം വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് കല്ലേറ്റുംകരയിൽ ഉദ്ഘാടനം ചെയ്തു.

സ്വാശ്രയഭാരത സങ്കൽപം ഗ്രാമങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് മഹാരാജ് സൂചിപ്പിച്ചു. അതിനു വേണ്ടി ജാതി മത രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാരതം ലോകത്തിന് സമ്മാനിച്ച വിശ്വപ്രസിദ്ധ ഗണിത ജ്യോതിശാസ്ത്ര പ്രതിഭയായ സംഗമഗ്രാമ മാധവ ആചാര്യരെ കുറിച്ചുള്ള പഠന പ്രചരണങ്ങൾക്ക് കാര്യാലയത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്വദേശി ജഗരണ മഞ്ച് സംസ്ഥാന സംയോജക് വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

സ്വാമി രാമപ്രസദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.

വർഗ്ഗീസ് പന്തല്ലൂക്കാരൻ, ആചാര്യ വിനയകൃഷ്ണ, കെ.എ. ഫിറോസ് ഖാൻ, മാർട്ടിൻ പി. പോൾ, കെ.എഫ്. ജോസ്, സോമൻ ശാരദാലയം, ആന്റോ പുന്നേലിപറമ്പിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ശശി ശാരദാലയം, പി.എൽ. ജോസ്, കുമാരൻ കൊട്ടാരത്തിൽ, ജോസ് കുഴിവേലി, കെ.വി. സുരേഷ് കൈതയിൽ, പോൾ കോട്ടപ്പടിക്കാരൻ, വിശ്വബ്രാഹ്മണ ആചാര്യ സമിതി അധ്യക്ഷൻ രാജേഷ് ആചാര്യ, ഹിമദാസ്, ജോസ് എന്നിവർ പ്രസംഗിച്ചു.

സ്വദേശി ജഗരണ മഞ്ച് തൃശൂർ ജില്ല സംയോജക് ഡോ. സണ്ണി ഫിലിപ്പ് സ്വാഗതവും, രേഖ വരമുദ്ര നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല “അരങ്ങ്” ഏപ്രിൽ 30നും മെയ് 2നും : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഏപ്രിൽ 30, മെയ് 2 എന്നീ തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലും ചാത്തൻ മാസ്റ്റർ ഹാളിലുമായി നടത്തുന്ന ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല ”അരങ്ങ്” പരിപാടിയുടെ സംഘാടക സമിതി യോഗം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന അരങ്ങിൽ 33 ഓൺസ്റ്റേജ് ഐറ്റങ്ങളിലും 11 ഓഫ് സ്റ്റേജ് ഐറ്റങ്ങളിലുമായി സിഡിഎസ് മത്സരാർത്ഥികൾ മാറ്റുരയ്ക്കും.

ചടങ്ങിൽ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ബ്ലോക്കുകളിലെ സിഡിഎസ് ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, അക്കൗണ്ടന്റുമാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥ പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഓണറേറിയം ലഭിച്ചില്ല : സി.ഡി.പി.ഒ. ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി അങ്കണവാടി പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : ഓണറേറിയം ലഭിക്കാത്തതില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ശിശുവികസന വികസന പദ്ധതിക്ക് കീഴിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചു.

ചൊവ്വാഴ്ച ഓഫീസില്‍ വെച്ചിരുന്ന പ്രോജക്റ്റ് യോഗത്തിന് എത്തിയവരാണ് പ്രതിഷേധിച്ചത്.

പൊലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്നപരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി. സുബൈദ എത്തി ഇരിങ്ങാലക്കുട പൊലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാരും അധികൃതരുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് അമ്മനത്ത്, ജീവനക്കാര്‍ക്ക് വേണ്ടി എം.എ. ഷൈലജ, പി.എസ്. പ്രസന്ന, സി.ജി. പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.

730-ാം റാങ്കിൻ്റെ തിളക്കത്തിൽ അജയ് ആർ രാജ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ അജയ് ആർ രാജ് ഈ വർഷത്തെ സിവിൽ സർവീസ് പരിക്ഷയിൽ 730-ാം റാങ്ക് കൈപ്പിടിയിലൊതുക്കി മിന്നുന്ന വിജയം നേടി.

കോഴിക്കോട് സ്വദേശി ആയ അജയ് ആർ രാജ് ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിനു ശേഷം 2023ലാണ് ക്രൈസ്റ്റ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.

തന്റെ കാഴ്ച്ച പരിമിതികളെ മറികടന്ന് അധ്യാപന രംഗത്ത് മികച്ച സംഭാവനകൾ നൽകി വരുന്ന അജയ് ആർ രാജിന് സിവിൽ സർവീസിലും ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

കൂടൽമാണിക്യത്തിൽ കഴകം നിയമനംഏപ്രിൽ 29 വരെ നടത്തരുത് : ഹൈക്കോടതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം ഏപ്രിൽ 29 വരെ നടത്തരുതെന്ന് ഹൈക്കോടതി.

കഴകത്തിന് പാരമ്പര്യ അവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനും തന്ത്രി കുടുംബങ്ങളും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ‌പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റെ നടപടി.

ഇതോടെ ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ഈഴവ സമുദായാംഗം കെ.എസ്. അനുരാഗിന് ഉടൻ നിയമന ഉത്തരവു നൽകാൻ കൂടൽമാണിക്യം ദേവസ്വം ബോർഡിനു കഴിയില്ല.

ഹർജി 29ന് വീണ്ടും കോടതി പരിഗണിക്കും.

കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ നിയമിച്ച തിരുവനന്തപുരം സ്വദേശി ബി.എ. ബാലു ഈഴവ സമുദായത്തിൽ പെട്ട ആളായതിനാൽ ക്ഷേത്രത്തിലെ തന്ത്രിമാർ ബഹിഷ്കരണ സമരം നടത്തിയതോടെയാണ് സംഭവം വിവാദമായത്.

ബാലു രാജി വെച്ച ഒഴിവിലേക്കാണ് ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചത്. ഇതാണ് ഹൈക്കോടതി ഉത്തരവോടെ ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ക്ഷേത്രത്തിൽ മേയ് 8ന് ഉത്സവം കൊടിയേറാനിരിക്കെ ദേവസ്വം ബോർഡ് മനഃപൂർവ്വം അനുരാഗിന് നിയമന ഉത്തരവ് നൽകുന്നത് വൈകിച്ചതാണെന്നും സംസാരമുണ്ട്.

ക്ഷേത്രത്തിൽ കഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് ഏകപക്ഷീയമായ അധികാരമില്ലെന്നായിരുന്നു ഇന്നലെ തന്ത്രി കുടുംബം കോടതിയിൽ വാദിച്ചത്.

മാലകെട്ട് ആചാരത്തിന്റെ ഭാഗമായതിനാൽ കഴകക്കാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ തന്ത്രിമാരുടെ പ്രതിനിധിയുണ്ടാവണം. അത് തങ്ങളുടെ പാരമ്പര്യാവകാശമാണെന്നും
തന്ത്രിമാർ ചൂണ്ടിക്കാട്ടി.

ഹർജികളിൽ വിശദമായ വാദം ഏപ്രിൽ 29ന് നടക്കും.

അതിനു മുമ്പ് പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് നിയമനം താൽക്കാലികമായി തടഞ്ഞത്.

ടി വി ഹരികൃഷ്ണനു വേണ്ടി അഡ്വ കെ എസ് ഭരതനും, തന്ത്രിമാർക്കു വേണ്ടി അഡ്വ പി ബി കൃഷ്ണനും ഹാജരായി.

സിവിൽ സർവീസ് തിളക്കത്തിൽ സെൻ്റ് ജോസഫ്സ് കോളെജിലെ പൂർവ്വ വിദ്യാർഥിനിഗംഗ ഗോപി

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786-ാം റാങ്ക് നേടി ഗംഗ ഗോപി വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിനും, അവിടത്തെ എൻ.സി.സി. യൂണിറ്റിനും ഇത് അഭിമാനത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നിമിഷങ്ങൾ….

മൂത്രത്തിക്കര കോടിയത്ത് വീട്ടിൽ ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2017-19 കാലഘട്ടത്തിലാണ് സെൻ്റ് ജോസഫ്സ് കോളെജിൽ പഠിച്ചിരുന്നത്.

പഠനകാലത്ത് എൻ.സി.സി. യൂണിറ്റിൽ സജീവ പ്രവർത്തനം കാഴ്ച്ച വെച്ച ഗംഗ പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ്.

ആദിവാസികളുടെ ശാസ്ത്ര സാങ്കേതിക അറിവുകളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ – ഒരു പഠനം, കവളപ്പാറ ഉരുൾപൊട്ടൽ ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകൽ തുടങ്ങിയ മികവുറ്റ പ്രവർത്തനങ്ങൾ അക്കാലത്ത് എൻ.സി.സി. നടത്തിയത് ഗംഗയുടെയും മറ്റും നേതൃത്വത്തിലായിരുന്നു.

തൃശൂരിലെ സ്കൂൾ കലോത്സവ കാലത്തും, പരംവീർചക്ര ജേതാവ് ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ് കലാലയത്തിലെത്തിയപ്പോൾ സംഘാടനത്തിൻ്റെ മുൻനിരയിലും ഉണ്ടായിരുന്ന ഗംഗയെ ക്യാപ്റ്റൻ ലിറ്റി ചാക്കോ ഓർമ്മിച്ചെടുക്കുന്നത് മികവുറ്റ സംഘാടകയായിട്ടാണ്.

ഒരു പാട് പേർക്ക് പ്രചോദനമാവുന്ന ഗംഗയുടെ ഈ നേട്ടത്തിൽ കോളേജിന് ഏറെ അഭിമാനമുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ. സി. ബ്ലെസി പറഞ്ഞു.

എല്ലാറ്റിനും പുറമെ, ഗംഗ നല്ലൊരു എഴുത്തുകാരി കൂടിയാണ്. കോളെജിലെ മാഗസിൻ എഡിറ്ററുമായിരുന്നു.

ഗായത്രി ഗോപി സഹോദരിയാണ്.