ഇരിങ്ങാലക്കുട : വാഗ്മിതയുടെ ഭാഗമായി നടന്നുവരുന്ന സുഭദ്രാഹരണം ചാക്യാർകൂത്ത് പരമ്പര അവസാനിച്ചു.
വിശ്വകവി മേൽപ്പത്തൂർ ഭട്ടതിരിപ്പാടിൻ്റെ സുഭദ്രാഹരണം ചമ്പുകൃതികളെ ആസ്പദമാക്കി കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആഭിമുഖ്യത്തിൽ നടത്തിയ ചാക്യാർകൂത്ത് പരമ്പരയ്ക്കാണ് തിരശ്ശീല വീണത്.
ദ്വീപാന്തരത്തിങ്കൽ 34 ദിവസത്തെ ഉമേശോത്സവം ആരംഭിക്കുകയും ദ്വാരക മുഴവൻ ഉത്സവം ആഘോഷിക്കാനായി പോയ അവസരത്തിൽ ശ്രീകൃഷ്ണൻ്റെ നിർദ്ദേശത്താൽ കപടസന്യാസിയായ അർജ്ജുനനെ ഇതുവരെ പരിപാലിച്ചുവന്ന ശ്രുശ്രൂഷ സുഭദ്ര തുടരുന്നു.
അർജ്ജുനനും സുഭദ്രയ്ക്കും കാമപാരവശ്യത്താൽ ഏകാന്തതയിൽ കാണാനുള്ള ഔത്സ്യക്യം ജനിക്കുന്നു. ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് ഉമേശോത്സവത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ശ്രീകൃഷ്ണൻ്റെ നിർദ്ദേശത്താൽ ഗ്രാമവാസികളെ സുരപാനത്തിൽ മയക്കി. തുടർന്ന് ശ്രീകൃഷ്ണന്റെയും പത്നിമാരുടെയും ഇന്ദ്രദേവാദികളുടെയും സാന്നിധ്യത്തിൽ അർജ്ജുനൻ സുഭദ്രയെ വരിച്ചു. ഇതായിരുന്നു
‘വാഗ്മിത’യുടെ അവസാനദിനത്തിൽ അരങ്ങേറിയ കഥാഭാഗം.
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാചികാഭിനയത്തിന് പ്രാധാന്യം നൽകി വരുന്ന അരങ്ങ് ‘വാഗ്മിത’ കഴിഞ്ഞ 4 വർഷമായി സംഘടിപ്പിച്ചു വരുന്നു.
മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും താളത്തിൽ ഗുരുകുലം ഗോപികയും അകമ്പടിയേകി.










