ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
ഫലപ്രഖ്യാപന ദിവസം രാത്രി എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ഉല്ലാസ് കളക്കാടിൻ്റെ വീട്ടിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞിരുന്നു. കോൺഗ്രസിൻ്റെ പ്രാദേശിക നേതാവും മുൻ കൗൺസിലറുമായ ബിജു അക്കരക്കാരനാണ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു.
സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അന്നേദിവസം പടിയൂരിൽ സിപിഎം അംഗം ഫിറോസിൻ്റെ വീട്ടിലും ആക്രമണം നടന്നിരുന്നു. ആഹ്ലാദ പ്രകടനമായിവന്ന സംഘം പടക്കം പൊട്ടിച്ച് വീട്ടിലേക്ക് ഇരച്ചുകയറി ഫിറോസിനെ മർദ്ദിക്കുകയായിരുന്നു. കോൺഗ്രസ് പഞ്ചായത്ത് അംഗം ടി.ഡി. ദശോബിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി. ഈ സംഭവത്തിലും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും എൽഡിഎഫ് ആരോപിച്ചു.
ഠാണാവിൽ നിന്ന് തുടങ്ങിയ പ്രകടനം ആൽത്തറക്കൽ സമാപിച്ചു.
പൊതുയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ആർ. ബിന്ദു ഉദ്ഘാനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയ പ്രകാശ് അധ്യക്ഷനായി.
കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ടി.കെ. വർഗ്ഗീസ്, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ, പ്രൊഫ. കെ.യു. അരുണൻ എന്നിവർ പ്രസംഗിച്ചു.
അഡ്വ. കെ.ആർ. വിജയ സ്വാഗതവും ആർ.എൽ. ശ്രീലാൽ നന്ദിയും പറഞ്ഞു.










