വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014 മാർച്ച് 14ന് വൈകീട്ട് 6.30ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.എം. ഷെമീർ, ജിഎസ്‌സിപിഒ ജി.എസ്. രഞ്ജിത്ത്, സിപിഒ കെ.വി. വിപിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്ത് 2026- 27 വർഷത്തെ വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്യാൻ താല്പര്യമുള്ള നേഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥി സർക്കാർ അംഗീകൃത കോളെജുകളിൽ നിന്നും ജിഎൻഎം/ ബിഎസ്‌സി നേഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.

അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

താല്പര്യമുള്ളവർ മാർച്ച് 17ന് ഉച്ചയ്ക്ക് 1 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോ കോപ്പിയും സഹിതം ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ എഫ്എച്ച്സി ആളൂർ ഓഫീസിൽ ബന്ധപ്പെടുക.

ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കോണത്തുകുന്ന് ഡിവിഷൻ മെമ്പർ അയൂബ് കരൂപ്പടന്ന തന്റെ ബ്ലോക്ക് ഡിവിഷനിലെ 5 വാർഡുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ആവിഷ്കരിച്ച “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സല ബാബു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.

ത്രിതല പഞ്ചായത്ത്‌, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹായത്തോടെ ഡിവിഷനിലെ എല്ലാ ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ, സ്വന്തമായി വരുമാനം ലഭിക്കുന്ന തൊഴിൽ സഹായം എന്നിവ നൽകുന്നതാണ് പദ്ധതി.

ചടങ്ങിൽ ആദ്യ സഹായ ഉപകരണം കൈമാറി. കരൂപ്പടന്നയിലെ ഇരുകാലുകളും ജന്മനാ തളർന്ന 38 വയസ്സുള്ള പള്ളിപ്പറമ്പിൽ ഫൈസലിന് പ്രവാസി വ്യവസായി സ്പോൺസർ ചെയ്ത ആധുനിക ഇലക്ട്രിക് വീൽചെയറാണ് കൈമാറിയത്.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ അബ്ദുള്ളക്കുട്ടി, പഞ്ചായത്ത്‌ അംഗങ്ങൾ എ.എ. മുസമ്മിൽ, പ്രീതി രാജശേഖരൻ, ഹൃദയപൂർവ്വം പ്രോഗ്രാം കോർഡിനേറ്റർ ഷുക്കൂർ ഇടപ്പുള്ളി, എം.എച്ച്
ബഷീർ, ഫസൽ പുത്തൻകാട്ടിൽ എന്നിവർ പ്രസംഗിച്ചു.

വ്യവസായ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ സംരംഭകർക്കായി സംരംഭകത്വ പൊതുബോധവൽകരണ ശിൽപശാല സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.ബി. പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ തറയിൽ, പ്രസീന സജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ.കെ. നിഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

വ്യവസായ വികസന ഓഫീസർ കെ.വി. വിജിൻ സ്വാഗതവും വ്യവസായ വകുപ്പ് ബി.ഡി.എസ്.പി. വൈശാഖ് നന്ദിയും പറഞ്ഞു.

തുടർന്ന് ഡിജിറ്റൽ മാർക്കറ്റിംഗ്, വ്യവസായ വകുപ്പ് പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ സംരംഭകത്വ ബോധവൽക്കരണ ക്ലാസുകൾ നടന്നു.

കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളെജിൽ ഒരു പകൽ മുഴുവൻ സിനിമാപൂരം

ഇരിങ്ങാലക്കുട: കല്ലേറ്റുംകര ഐഎച്ച്ആർഡി മോഡൽ പോളിടെക്‌നിക്ക് കോളെജ് മൾട്ടിപ്ലക്സ് ആയി നാല് സ്ക്രീനുകളിൽ ഒറ്റദിവസം പ്രദർശിപ്പിച്ചത് എട്ട് സിനിമകൾ.

കോളെജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വകുപ്പാണ് ഒരൊറ്റ ദിവസത്തേക്ക് കോളെജ് ക്യാമ്പസിൽ മൾട്ടിപ്ലക്സ് വൈബ് കൊണ്ടുവന്ന് ഫിലിം ഫെസ്റ്റിവൽ നടത്തിയത്.

മലയാളത്തിലും തമിഴിലും ഉള്ള ജനപ്രിയ സിനിമകളാണ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.

കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത പ്രൊജക്ടറിലാണ് സിനിമകളുടെ പ്രദർശനം ഒരുക്കിയത്.

പ്രിൻസിപ്പൽ എസ്. ദീപ്തി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.

വകുപ്പ് മേധാവി പി.ബി. ദ്വിതീഷ് കുമാർ ആമുഖപ്രസംഗം നടത്തി.

ആർട്സ് ക്ലബ്ബ് സെക്രട്ടറി പി.എ. സാബു, കമ്പ്യൂട്ടർ വകുപ്പ് മേധാവി ആർ. രാജി, സി.എസ്. രന്തീദേവ്, സി.എസ്. സുബീഷ് എന്നിവർ പ്രസംഗിച്ചു.

ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരം : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിൻ്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

മേയ് മാസത്തിൽ 5 ദിവസങ്ങളിലായി 10 നാടകങ്ങൾ അവതരിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.

ഒരു മണിക്കൂറിൽ കവിയാത്തതും പുരോഗമന വീക്ഷണമുള്ളതുമായ നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

വിജയികൾക്ക് യഥാക്രമം 50001, 30001, 20001 രൂപയും ഇന്നസെൻ്റ് സ്മാരക ട്രോഫിയും സമ്മാനിക്കും.

പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഉദിമാനം അയ്യപ്പക്കുട്ടി, രതി കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.

വി.എ. മനോജ് കുമാർ (ചെയർമാൻ), ഡോ. കെ. രാജേന്ദ്രൻ ( ജനറൽ കൺവീനർ), വി.സി. പ്രഭാകരൻ (ട്രഷറർ), ഖാദർ പട്ടേപ്പാടം (കോർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൺവീനർമാരായി
ഡോ. സോണി ജോൺ (ഫിനാൻസ്), ഉദിമാനം അയ്യപ്പക്കുട്ടി (പ്രോഗ്രാം), ഷെറിൻ അഹമ്മദ് (പ്രചരണം), എ.എൻ. രാജൻ (തിയേറ്റർ & സ്റ്റേജ്), ജോതിഷ് ഇല്ലിക്കൽ (സെലക്ഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.

വനിതാദിനത്തോടനുബന്ധിച്ച് കേശദാന ക്യാമ്പ് നടത്തി കരുവന്നൂര്‍ സി.എൽ.സി.

ഇരിങ്ങാലക്കുട : വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി.യുടെ നേതൃത്വത്തില്‍ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.

തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാൻസർ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ് തയ്യാറാക്കുന്നതിനായി ആവശ്യമായ മുടി ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

അമല ആശുപത്രി ജോയിന്റ് ഡയറക്ടറായ ഫാ. ജെയ്സൺ മുണ്ടൻമാണി കേശദാനത്തിന്റെ പ്രാധാന്യത്തെയും അതിന്റെ സാമൂഹികപ്രസക്തിയെയും കുറിച്ച് സംസാരിച്ചു.

ഇടവക വികാരിയും സി.എൽ.സി. ഡയറക്ടറുമായ ഫാ. ഡേവിസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.

ഏകദേശം അൻപതോളം പേർ അവരുടെ മുടി ദാനം ചെയ്തു.

കൺവീനർമാരായ ഗ്ലാനിയ ജോസ്, ഡെൽന ഡേവീസ്, സിന്റോ ആന്റോ എന്നിവർ ക്യാമ്പിന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.

സി.എൽ.സി. പ്രസിഡന്റ് ആൽഫിൻ ജോഷി, ട്രഷറർ അനുഷ് ജോസ് എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

ഷഡ്കാല ഗോവിന്ദ മാരാർ പുരസ്കാരം നിർമ്മല പണിക്കർക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മോഹിനിയാട്ടം ആചാര്യ നിർമ്മല പണിക്കർക്ക് ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം നടനകൈരളിയിലെ നിറഞ്ഞ സദസ്സിൽ വെച്ച് മന്ത്രി ഡോ. ആർ. ബിന്ദു സമർപ്പിച്ചു.

‘ദേശി’ മോഹിനിയാട്ടത്തിൻ്റെ പുനരുജ്ജീവനത്തിലൂടെ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ മഹത്തായ പാരമ്പര്യത്തിന് ഒരു പിന്തുടർച്ച സൃഷ്ടിച്ചതാണ് ഗുരു നിർമ്മല പണിക്കരുടെ സംഭാവനയെന്ന് മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

പ്രൊഫ. ജോർജ്ജ് എസ്. പോൾ അധ്യക്ഷത വഹിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ മുഖ്യാതിഥിയായിരുന്നു.

തുടർന്ന് സിത്താര ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ‘നൃത്തസമർപ്പണം’ അരങ്ങേറി.

ഷോബി കെ പോൾ സി എൽ സി ദേശീയ വൈസ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : സി.എൽ.സി.യുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഇരിങ്ങാലക്കുട സ്വദേശിയായ ഷോബി കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റാണ് ഷോബി കെ. പോള്‍.

ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തങ്ങൾക്കുള്ള തുണി ഒരുക്കിത്തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കിത്തുടങ്ങി. തിരുപ്പൂരില്‍ നിന്നും കൊണ്ടുവന്ന ഇരുന്നൂറ് കിലോ തുണി  മന്ദാരക്കടവിൽ വെച്ച്  പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്.

വലിയ 2 ചെമ്പുകളിൽ കാരവും സോപ്പ് പൊടിയും ഉപയോഗിച്ച് പുഴുങ്ങിയ തുണികൾ കൽപ്പടവുകളിൽ വെച്ചാണ് പച്ചപ്പട്ട കൊണ്ട് തല്ലിതിരുമ്പുന്നത്.

തുണിയിലെ കഞ്ഞിപ്പശ ഒഴിവാക്കുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്. തുണികൾ ക്ഷേത്രമുറ്റത്തിട്ട് ഉണക്കി സൂക്ഷിക്കും. ഇത്തരം തുണികൾ ഉപയോഗിച്ചുണ്ടാക്കുന്ന കൈപ്പന്തങ്ങൾ കൂടുതൽ തെളിമയോടെ കൂടുതൽ സമയം കത്തും.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നൂറോളം യുവാക്കളാണ് ഇതിൽ പങ്കാളികളായത്.

രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട്  മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്.

ആറാട്ടുപുഴ ശാസ്താവിന്റെ  തിരുവാതിര  വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും.

ശാസ്താവിന്റെ 
തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.

ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയിൽ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും.

വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത്  വൃശ്ചികത്തിൽ നാളികേരം ഉണക്കി ആട്ടി വെളിച്ചെണ്ണയാക്കി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച്  വെയ്ക്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്.

ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തിൽ ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയില്‍ വെച്ചാണ് കൈപ്പന്തങ്ങള്‍ ഒരുക്കുക.