അഡ്വേർഡ് പെൻഷൻ ഉത്തരവായി : ആഹ്ലാദ പ്രകടനം നടത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്

ഇരിങ്ങാലക്കുട : ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ അഡ്വേർഡ് പെൻഷൻ ഉത്തരവായതിൽ ആഹ്ലാദ പ്രകടനം നടത്തി.

കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ ഉദ്ഘാടനം ചെയ്തു.

കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി അധ്യക്ഷത വഹിച്ചു.

യൂണിയൻ ഇരിങ്ങാലക്കുട ഏരിയ ട്രഷറർ വി.ബി. സഞ്ജു കുമാർ സ്വാഗതവും കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം കെ.ആർ. സത്യപാലൻ നന്ദിയും പറഞ്ഞു.

ശാസ്താവിന്റെ തിരുവായുധം അവകാശികൾ ഏറ്റുവാങ്ങി ; മാർച്ച് 24ന് കൊടിയേറ്റ ദിവസം സമർപ്പിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായുള്ള തിരുവായുധം അവകാശികളായ ആറാട്ടുപുഴ കളരിക്കൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡൻ്റ് കെ. മുരളീധരൻ എന്നിവരിൽ നിന്നും കളരിക്കൽ കുടുംബാംഗങ്ങളായ ഗോവിന്ദൻ, ദാമോദരൻ, ജയപ്രകാശൻ എന്നിവർ ചേർന്ന് തിരുവായുധം ഏറ്റുവാങ്ങി.

നവീകരിച്ച തിരുവായുധം മാർച്ച് 24ന് കൊടിയേറ്റ ദിവസം രാത്രി 9ന് ഗോപുരത്തിന് മുൻവശത്ത് ആൽത്തറയ്ക്കു സമീപം കളരിക്കൽ കുടുംബാംഗങ്ങൾ നിറപറയോടൊപ്പം ശാസ്താവിന് സമർപ്പിക്കും.

ശാസ്താവ് എഴുന്നെള്ളുമ്പോൾ തിരുവായുധം പിടിക്കുന്ന പാരമ്പര്യ അവകാശികളാണ് ആ സമയത്ത് തിരുവായുധം ഏറ്റുവാങ്ങുന്നത്.

വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയുമാണ് തിരുവായുധം.

കരിമ്പന ദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത്. പൊൻകാവി തേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്.

പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ദേവസ്വം ഓഫീസറും ട്രഷററുമായ യു. അനിൽകുമാർ, ഓഡിറ്റർ ദിലീപ് കുമാർ എന്നിവർ ഭാരവാഹികളായ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയാണ് ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

കൃഷി ചെയ്യാൻ വെള്ളമെവിടെ? ജലസേചന വകുപ്പ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണയുമായി വേളൂക്കര പഞ്ചായത്ത് ഭരണസമിതി

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ കാർഷിക മേഖലയുടെ ജലലഭ്യതയ്ക്കായി പ്രധാനമായും ആശ്രയിക്കുന്ന വഴിക്കലിച്ചിറ, വെങ്കുളം എന്നീ ചിറകളിൽ ജനുവരിയിൽ ലഭ്യമാകേണ്ട ജലസേചന വകുപ്പിൻ്റെ വെള്ളം ഇതുവരെ എത്താത്തതിൽ പ്രതിഷേധിച്ച് ചാലക്കുടി ജലസേചന വകുപ്പ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണയുമായി വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ.

പലതവണ പരാതിപ്പെട്ടിട്ടും അധികൃതരിൽ നിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്നും ഇനിയും ഇത് തുടരുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ധർണ്ണയിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പത്തൊമ്പത് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് പി.വി. സതീശൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ശിവൻ, ഹേമന്ത്കുമാർ എന്നിവർ പ്രസംഗിച്ചു.

നിര്യാതനായി

നാരായണൻ നായർ

ഇരിങ്ങാലക്കുട : പാറക്കുളം റോഡ് ആലെക്കാട്ട് നാരായണൻ നായർ (79) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : സതീദേവി

മക്കൾ : സുമേഷ്, രാജേഷ്, സ്വപ്ന

മരുമക്കൾ : സംഗീത, വിനീത, ശശി

പുസ്തകചർച്ചയും സമാദരണവും നടത്തി

ഇരിങ്ങാലക്കുട : സംഗമസാഹിതി ഇരിങ്ങാലക്കുടയുടെയും മഹാത്മാഗാന്ധി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ കൃഷ്ണകുമാർ മാപ്രാണത്തിന്റെ രണ്ടാം വരവ് എന്ന നോവലിന്റെ ചർച്ച, ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ജെ. ചിറ്റിലപ്പിള്ളി, ഷക്കീല ടീച്ചർ, ശ്രീലക്ഷ്മി മനോജ് എന്നിവരെ ആദരിക്കൽ, കവിയരങ്ങ് എന്നിവ നടത്തി.

ജോസ് മഞ്ഞില അധ്യക്ഷത വഹിച്ചു.

പി.കെ. ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി ഇരിങ്ങാലക്കുട ബാബുരാജ്, അഡ്വ. അജയകുമാർ, രാജു മാസ്റ്റർ, സുഭാഷ് പോണോളി, ശ്രീലത രാജീവ്, രാധാകൃഷ്ണൻ വെട്ടത്ത്, പി. ലേഖ, കാട്ടൂർ രാമചന്ദ്രൻ, ആന്റണി കൈതാരത്ത്, കെ. സുധാകരൻ, എ.വി. കൃഷ്ണകുമാർ, അരുൺ ഗാന്ധിഗ്രാം, കെ.എസ്. സലി, ഷൈജൻ, എം.എസ്. ലത എന്നിവർ പ്രസംഗിച്ചു.

കവി സുഭാഷ് പോണോളി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.

കവിയരങ്ങിൽ പ്രൊഫ. ലക്ഷ്മണൻ നായർ, ഗീത എസ്. പടിയത്ത്, കെ. വേണുഗോപാൽ, ആന്റണി കൈതാരത്ത്, രാധാകൃഷ്ണൻ കിഴുത്താണി, കെ.എസ്. സുമിഷ, സിന്റി സ്റ്റാൻലി, ശ്രീലത ടീച്ചർ, വിജയൻ ചിറ്റേക്കാട്ടിൽ, സിന്റ സേവി, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

​കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റ കേസിൽ രണ്ടു പ്രതികൾ പിടിയിൽ

​ഇരിങ്ങാലക്കുട : കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്നു പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ ആശാരിക്കുന്ന് വടക്കുമുറി വീട്ടിൽ അമൽ, കാട്ടൂർ കുന്നത്ത്പീടിക പട്ടാലി വീട്ടിൽ സൂരജ് എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികൾ പിടിയിൽ.

എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി മുരുക്കുംതറ വീട്ടിൽ അനു (36), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് ബന്ധുവായ കിഴുപ്പുള്ളിക്കര അഴിമാവ് സ്വദേശി ഒറ്റാലി വീട്ടിൽ ജിഷ്ണു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അമലിന് വയറിനും സൂരജിന് നെഞ്ചിലുമാണ് കുത്തേറ്റത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ്, കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ, ബൈജു, എസ്ഐ ബാബു ജോർജ്ജ്, ജിഎഎസ്ഐ-മാരായ സി.ജി. ധനേഷ്, ഇ.എസ്. ജീവൻ, ജിഎസ്‌സിപിഒ-മാരായ വി.എസ്. ശ്യാം, കെ.വി. വിപിൻ, സിപിഒ അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ആറാട്ടുപുഴ പൂരം പ്രശ്നോത്തരി : ശ്രീഹരി ഒന്നാം സ്ഥാനത്ത്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായി ഒറ്റഘട്ടമായി നടത്തിയ ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിൽ ഊരകം ചേന്ദനാത്ത് വീട്ടിൽ രാജേഷിൻ്റെയും ശരണ്യയുടെയും മകൻ ശ്രീഹരി മികച്ച പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്തിനർഹനായി.

വരവൂർ കോർമത്ത് വീട്ടിൽ മണികണ്ഠൻ്റെയും അജിതയുടെയും മകൾ നിധുല രണ്ടാം സ്ഥാനവും ചെങ്ങാലൂർ പാറക്കര മനയിൽ ശങ്കരനാരായണൻ്റെയും ദേവിയുടെയും മകൻ ആദിദേവ് ശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തിപത്രവും ഉപഹാരവും ക്യാഷ് അവാർഡും ആറാട്ടുപുഴ പൂരം കൊടിയേറ്റം ദിവസമായ മാർച്ച് 24ന് വൈകുന്നേരം ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് സമ്മാനിക്കും.

ഇന്റർനാഷണൽ ക്വിസർ ആന്റ് ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് ആണ് പ്രശ്നോത്തരി നയിച്ചത്.

1443 വർഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ അനുഷ്ഠാനങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ചരിത്രവും ക്ഷേത്രവിവരങ്ങളും ഉൾക്കൊള്ളുന്ന വിശദവിവരങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്ന് കൊടുക്കുകയെന്നതാണ് ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിലൂടെ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ലക്ഷ്യമിടുന്നത്.

തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന പരേതനായ കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥം ആറാട്ടുപുഴ ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു
പൂരം പ്രശ്നോത്തരി.

വിനോദ് കണ്ടെംകാവിൽ രചിച്ച ‘തൃശ്ശൂർ പൂരം’ എന്ന പുസ്തകം പ്രശ്നോത്തരിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സമ്മാനിച്ചു.

എൽഡിഎഫിൻ്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി എൻഡിഎ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എംഎൽഎ ആർ. ബിന്ദുവിൻ്റെയും എൽഡിഎഫിൻ്റെയും വികസന വിരുദ്ധ നയങ്ങൾക്കെതിരെ എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ജനകീയ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് സബ് ഡിപ്പോയായി ഉയർത്തുക, സിഐ ഓഫീസ്, സബ് ജയിൽ ഭൂമി ദേവസ്വത്തിന് വിട്ടു കൊടുക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രോട്ടോക്കോൾ ലംഘിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം ചെയ്തു.

സമഗ്ര വികസിത ഇരിങ്ങാലക്കുടയാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

കേന്ദ്രത്തിലും കേരളത്തിലും വികസനത്തിൻ്റെ ഡബിൾ എഞ്ചിൻ സർക്കാരിനായി എൻഡിഎയെ വിജയിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു.

ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എ.ആർ. ജയചന്ദ്രൻ, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ഭാരവാഹികളായ ലോചനൻ അമ്പാട്ട്, അഖിലാഷ് വിശ്വനാഥൻ, ആളൂർ മണ്ഡലം പ്രസിഡൻ്റ് പി.എസ്. സുബീഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് രമേഷ് അയ്യർ എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ കവിത ബിജു, അജീഷ് പൈക്കാട്ട്, അഡ്വ. സുബീഷ്, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, സിന്ധു സതീഷ്, സന്തോഷ് മുരിയാട് എന്നിവർ നേതൃത്വം നൽകി.

സൗജന്യ നേത്ര- തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര- തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

കൗൺസിലർ ടി.കെ. ഷൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൺ കോലങ്കണ്ണി, ഐ ഫൗണ്ടേഷൻ കോർഡിനേറ്റർ ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പ് കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു സ്വാഗതവും, മെഡിക്കൽ കൺവീനർ ജഗദീഷ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.

ജോയിന്റ് സെക്രട്ടറി ഗോപിനാഥ് പീടികപ്പറമ്പിൽ, ട്രഷറർ രവീന്ദ്രൻ, സാകേതം സെക്രട്ടറി മോഹനൻ പി. നായർ, വിദ്യാഭ്യാസ സമിതി കൺവീനർ ശ്രീകല കൃഷ്ണകുമാർ, മണികണ്ഠൻ ചൂണ്ടാണി, സംഗീത ബാബുരാജ്, സൗമ്യ സംഗീത്, മണിമോൾ, നിള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി വർഷ ഗണേഷ്

ഇരിങ്ങാലക്കുട : ചെന്നൈ എസ്.ആർ.എം. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി വർഷ ഗണേഷ്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ അസിസ്റ്റന്റ് പ്രൊഫസറായ വർഷ ഗണേഷ് ഇരിങ്ങാലക്കുട പള്ളത്ത് ലൈനിൽ നന്ദനത്തിൽ ഗണേഷ്, രേണുക ദമ്പതികളുടെ മകളും പുല്ലൂർ കാരേക്കാട്ട് ശിവശങ്കറിന്റെ ഭാര്യയുമാണ്.