നിർമ്മല പണിക്കരെ ആദരിച്ചു

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നർത്തകിയും കലാപ്രവർത്തകയുമായ നിർമ്മല പണിക്കരെ നടനകൈരളിയിൽ വെച്ച് ആദരിച്ചു.

സ്വാതി തിരുനാൾ സംഗീതോത്സവത്തോടനുബന്ധിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന ആദരവു ചടങ്ങാണ് അന്നേ ദിവസം അവർക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ പ്രത്യേകം സംഘടിപ്പിച്ചത്.

കലാരംഗത്ത് ദീർഘകാലമായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നിർമ്മല പണിക്കരെ നാദോപാസന ആദരിച്ചത്.

ചടങ്ങിൽ നാദോപാസന ഭാരവാഹികളും കലാസാംസ്കാരിക പ്രവർത്തകരും സന്നിഹിതരായിരുന്നു.

ജില്ലാ കളക്ടർക്ക് പരാതി നൽകി ; സിലിണ്ടറുകൾ അനുവദിച്ചതിനെ തുടർന്ന് പൂമംഗലം ശാന്തിതീരം വാതക ശ്മശാനം താൽക്കാലികമായി തുറന്നു

ഇരിങ്ങാലക്കുട : രാജ്യത്തെ പിടിച്ചുലച്ച പാചക വാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം വന്നതോടെ അടച്ചുപൂട്ടിയ പൂമംഗലം പഞ്ചായത്തിന്റെ ശാന്തിതീരം വാതക ശ്മശാനം താൽക്കാലികമായി തുറന്നു.

ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നാല് സിലിണ്ടറുകൾ ലഭിച്ചതിനെ തുടർന്നാണ് ശ്മശാനം വീണ്ടും തുറന്നത്. എട്ടു സിലിണ്ടറുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും നാലെണ്ണം മാത്രമാണ് ഏജൻസി ശ്മശാനത്തിൽ എത്തിച്ചു നൽകിയത്. ബാക്കി നാലെണ്ണം ചാലക്കുടിയിലുള്ള ഗോഡൗണിൽ പോയി എടുക്കാനാണ് ഏജൻസിയുടെ നിർദ്ദേശം.

1300 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടറിന് ഇപ്പോൾ 2092 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമേയാണ് ഇപ്പോൾ ഏജൻസിയിൽ പോയി സിലിണ്ടർ സ്വീകരിക്കണമെന്ന നിർദ്ദേശം വെച്ചിരിക്കുന്നത്. ഇതോടെ പഞ്ചായത്ത് പ്രതിസന്ധിയിലായിരിക്കുകയാണ്.

നിർധനരായ ആളുകൾ ആശ്രയിക്കുന്ന പഞ്ചായത്തിന്റെ ശ്മശാനത്തിൽ 2500 രൂപ മാത്രമാണ് ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി വാങ്ങുന്നത്. ഒരു മൃതദേഹം സംസ്കരിക്കാൻ ഒരു സിലിണ്ടർ മുഴുവനായും വേണ്ടിവരും. അതിനാൽ തന്നെ ഇപ്പോഴത്തെ അവസ്ഥ പഞ്ചായത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയായിരിക്കുകയാണ്.

അതിനാൽ തന്നെ ബാക്കി നാല് സിലിണ്ടറുകൾ സ്വീകരിച്ചിട്ടില്ലെന്നും അടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന 100% വിജയം

ഇരിങ്ങാലക്കുട : സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന 100% വിജയം.

ആകെ പരീക്ഷയെഴുതിയ 113 കുട്ടികളിൽ 105 പേർ ഡിസ്റ്റിങ്ഷൻ നേടി.

62 പേർ 90%ന് മുകളിൽ മാർക്ക്‌ നേടി.

99.2% മാർക്കോടെ കെ.എസ്. നന്ദകിഷോർ ഒന്നാമതെത്തി. 98.4% മാർക്ക് നേടിയ മഞ്ജിമ മനോജ്‌ രണ്ടാം സ്ഥാനവും 97.8% മാർക്കോടെ കാർത്തിക മനോജ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് രാത്രി 9 മണി മുതൽ 6 ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു

കൊരട്ടി : നാഷണൽ ഹൈവേ 544ൽ മുരിങ്ങൂർ- കൊരട്ടി- ചിറങ്ങര അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമായി ഇന്ന് (ഏപ്രിൽ 18) രാത്രി 9 മണി മുതൽ തുടർച്ചയായി 6 ദിവസത്തേക്ക് ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പടിഞ്ഞാറു വശത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും പകരം കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരി വീതം കടത്തിവിടുകയും ചെയ്യും.

ഇതിൻ്റെ പശ്ചാത്തലത്തിൽ കൊരട്ടി മേഖലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി തൃശൂർ റൂറൽ പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനങ്ങൾ സുഗമമായി കടന്നുപോകാനുമാണ് ഗതാഗത ക്രമീകരണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

തൃശൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോട്ടമുറിയിൽ നിന്നും തിരിഞ്ഞ് സാജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

എറണാകുളം ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുന്ന വാഹനങ്ങളെ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി.എച്ച്. ഇബ്രാഹിമിൻ്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണത്തിനായി വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമിന് പുറമെ ഗതാഗത ക്രമീകരണങ്ങൾക്കായി കൊരട്ടി എസ്എച്ച്ഒ ഹബീബുള്ള അടക്കം 10 പൊലീസ് ഉദ്യോഗസ്ഥരെയും 10 ട്രാഫിക് വാർഡൻമാരെയും 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെയും ഗതാഗതം സുഗമമാക്കാൻ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്തുണ്ടാകും.

കുട്ടൻകുളം നികത്തി സ്മാരകം പണിയുന്നതിൽ നിന്ന് പിന്മാറണം : കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി ബിജെപി

ഇരിങ്ങാലക്കുട : കുട്ടൻകുളം നികത്തിയുള്ള സമര സ്മാരക നിർമ്മാണം
ഉപേക്ഷിക്കണമെന്നും, ക്ഷേത്രോത്സവ ചടങ്ങുകൾക്ക് മാറ്റം ആവശ്യമെങ്കിൽ തന്ത്രിമാർ, ദേവജ്ഞർ, ഭക്തജനങ്ങൾ എന്നിവരുമായി ചർച്ച ചെയ്തു മാത്രമേ നടപ്പിലാക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി കൂടൽമാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.

കുട്ടന്‍കുളം നവീകരണം നടക്കുന്നതിന്റെ ഭാഗമായി കുട്ടൻകുളത്തിന്റെ കിഴക്കുവശം മണ്ണിട്ട് നികത്തി രാഷ്ട്രീയ സ്മാരകം നിർമ്മിക്കുന്നതിനുള്ള ദേവസ്വത്തിന്റെ നീക്കം അപലപനീയമാണ്. ക്ഷേത്ര നട മറച്ചു കൊണ്ടും, വാസ്തുപരമായ കണക്കുകൾ തെറ്റിച്ചു കൊണ്ടും, തണ്ണീർത്തട നിയമം ലംഘിച്ചു കൊണ്ടും നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഭക്തർക്ക് അങ്ങേയറ്റം മനോവ്യഥ ഉണ്ടാക്കുന്നതാണെന്നും,
ക്ഷേത്രോത്സവ ചടങ്ങുകളിൽ നിലവിലെ ആചാരാനുഷ്ഠാന ക്രമങ്ങൾക്ക് മാറ്റം വരുത്തുവാനുള്ള നീക്കം അങ്ങേയറ്റം അപലനീയമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് രമേഷ് അയ്യർ, ടൗൺ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം. ബാബുരാജ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സന്തോഷ് പിഷാരടി, സൗമ്യ മനോജ് എന്നിവരാണ് നിവേദനം നൽകിയ സംഘത്തിൽ ഉണ്ടായിരുന്നത്.

മെത്രാഭിഷേകത്തിന്റെ 16-ാം വാർഷികം : ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന് പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് ഇടവക

ഇരിങ്ങാലക്കുട : മെത്രാഭിഷേകത്തിന്റെ 16-ാം വാർഷികദിനത്തിൽ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന് സെന്റ് തോമസ് കത്തീഡ്രൽ ഇടവക സമൂഹം പ്രാർത്ഥനാ മംഗളങ്ങൾ നേർന്നു.

വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് മാർ പോളി കണ്ണൂക്കാടൻ പിതാവ് കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു.

നിര്യാതനായി

ജോസഫ്

ഇരിങ്ങാലക്കുട : കോമ്പാറ തൈവളപ്പിൽ കുഞ്ഞുവറീത് മകൻ ജോസഫ് (കൊച്ചാപ്പു – 86)നിര്യാതനായി.

സംസ്‌കാരകർമ്മം ഏപ്രിൽ 20(തിങ്കളാഴ്‌ച) ഉച്ചകഴിഞ്ഞ് 4.30 ന് വെളയനാട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യാമ്മ

മക്കൾ : ജിജോ, ജിബി, അനൂപ്

മരുമക്കൾ : റിജി, സിയ, ഫ്രിൻസി

നിര്യാതനായി

വിൻസെന്റ്

ഇരിങ്ങാലക്കുട : ബ്രഹ്മകുളത്ത് പൊക്കത്ത് ദേവസ്സി മകൻ വിൻസെൻ്റ് (67) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 18) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : മെറീന വിൻസെൻ്റ്

മക്കൾ : മഞ്ജു, വിനു, മനു

മരുമകൻ : ജോണി

നേത്ര- എല്ലുരോഗ ജനറൽ മെഡിക്കൽ ക്യാമ്പ് 19ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺ ക്ലബ്ബും, മെട്രോ ഹെൽത്ത് കെയറും, മെട്രോ ഐ കെയർ ഇരിങ്ങാലക്കുടയും സംയുക്തമായി ഏപ്രിൽ 19ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഇരിങ്ങാലക്കുട കനാൽ ബേസിലുള്ള പട്ട്യാര സമുദായം ഹാളിൽ വച്ച് സൗജന്യ നേത്ര – എല്ലുരോഗ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പ്രശസ്ത ജനറൽ മെഡിസിൻ വിഭാഗം ഡോ. എം.ആർ. രാജീവ്, ഡോ. രജനി, ഡോ. കെ.പി. ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

പട്ട്യാര സമുദായം സെക്രട്ടറി വി. സുകുമാരൻ ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

ക്യാമ്പിൽ സൗജന്യമായി ബിഎംഡി ടെസ്റ്റും ക്രിയാറ്റിൻ ടെസ്റ്റും നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9497624692 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പുസ്തക പ്രകാശനം നടത്തി

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. റാണി ജോയ് രചിച്ച ‘നിറമൊഴുകിപ്പടർന്ന ചിന്തകൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം ഫൈൻ ആർട്‌സ് കോളെജ് അധ്യാപികയും ചിത്രകാരി, ചരിത്രകാരി, ചിത്രകല ക്യൂറേറ്റർ, എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയുമായ ഡോ. കവിത ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ഗ്രീൻ ബുക്സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ.

സെൻ്റ് ജോസഫ്‌സ് കോളെജ് പ്രിൻസിപ്പൽ സി. ഡോ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബിഷപ്പ്
മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

രൂപതാ ചാൻസ‌ലറായ ഫാ. ഡോ. കിരൺ തട്ട്ല ആദ്യ പ്രതി സ്വീകരിച്ചു.

കത്തീഡ്രൽ മുഖ്യവികാരി ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ആശംസകൾ നേർന്നു.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. എ.ഡി. പോൾ പൂത്തോക്കാരൻ, സി. ഡോ. ഇസബെൽ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. രാധ മുരളീധരൻ, ഡോ. അഞ്ജു ആൻ്റണി, ഡോ. റാണി ജോയ് എന്നിവർ പ്രസംഗിച്ചു.