ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തങ്ങൾക്കുള്ള തുണി ഒരുക്കിത്തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കിത്തുടങ്ങി. തിരുപ്പൂരില്‍ നിന്നും കൊണ്ടുവന്ന ഇരുന്നൂറ് കിലോ തുണി  മന്ദാരക്കടവിൽ വെച്ച്  പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്.

വലിയ 2 ചെമ്പുകളിൽ കാരവും സോപ്പ് പൊടിയും ഉപയോഗിച്ച് പുഴുങ്ങിയ തുണികൾ കൽപ്പടവുകളിൽ വെച്ചാണ് പച്ചപ്പട്ട കൊണ്ട് തല്ലിതിരുമ്പുന്നത്.

തുണിയിലെ കഞ്ഞിപ്പശ ഒഴിവാക്കുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്. തുണികൾ ക്ഷേത്രമുറ്റത്തിട്ട് ഉണക്കി സൂക്ഷിക്കും. ഇത്തരം തുണികൾ ഉപയോഗിച്ചുണ്ടാക്കുന്ന കൈപ്പന്തങ്ങൾ കൂടുതൽ തെളിമയോടെ കൂടുതൽ സമയം കത്തും.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നൂറോളം യുവാക്കളാണ് ഇതിൽ പങ്കാളികളായത്.

രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട്  മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്.

ആറാട്ടുപുഴ ശാസ്താവിന്റെ  തിരുവാതിര  വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും.

ശാസ്താവിന്റെ 
തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.

ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയിൽ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും.

വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത്  വൃശ്ചികത്തിൽ നാളികേരം ഉണക്കി ആട്ടി വെളിച്ചെണ്ണയാക്കി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച്  വെയ്ക്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്.

ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തിൽ ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയില്‍ വെച്ചാണ് കൈപ്പന്തങ്ങള്‍ ഒരുക്കുക.

ആറാട്ടുപുഴ ക്ഷേത്രത്തിൽ സേലം ഭക്തരെത്തി

ഇരിങ്ങാലക്കുട : തീർത്ഥാടനത്തിന്റെ ഭാഗമായി സേലത്തു നിന്നുള്ള 19 പേരടങ്ങുന്ന ഭക്തസംഘം ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി. എല്ലാ വർഷവും ആറാട്ടുപുഴ പൂരത്തിന് മുമ്പാണ് ഇവർ എത്താറുള്ളത്.

ക്ഷേത്രവും അനുബന്ധ സാധന സാമഗ്രികളും വൃത്തിയാക്കി ദേവന് സമർപ്പിക്കുന്നതാണ് ഇവരുടെ തീർത്ഥാടന ലക്ഷ്യം. രണ്ടു ദിവസത്തെ സേവനമാണ് അവരുടെ സമർപ്പണം.

ഭക്തസംഘം ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകൾ, പറകൾ, ദീപസ്തംഭങ്ങൾ, കലശകുടങ്ങൾ, കുത്തുവിളക്കുകൾ, ആലിലവിളക്ക്, സോപാനം, നമസ്കാര മണ്ഡലത്തിലെ തൂണുകൾ, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകൾ, ഗോപുരത്തിലെ തൂണുകൾ, തൃപ്പടികൾ, ചുറ്റമ്പല വാതിലുകൾ, തുടങ്ങിയവ വൃത്തിയാക്കി സ്വർണ്ണവർണ്ണമാക്കി.

ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കിയിട്ടുണ്ട്.

അധ്യാപകർ, സർക്കാർ ജീവനക്കാർ, വ്യവസായികൾ, സർവ്വീസിൽ നിന്നും വിരമിച്ചവർ എന്നിവരടങ്ങുന്ന സംഘത്തിൽ 9 സ്ത്രീകളും 10 പുരുഷന്മാരുമുണ്ട്.

സേലം സ്വദേശിയായ രഞ്ജിനി പാർത്ഥസാരഥിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഭക്തർക്ക് ഓണപ്പുടവകൾ
സമ്മാനിച്ചു.

കെ.എസ്.എസ്.പി.എ. വനിത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി കോൺഗ്രസ് ഓഫീസിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡൻ്റ് കെ. കമലം അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി ജോസ് ചാക്കോള മുഖ്യാതിഥിയായി പങ്കെടുത്തു.

ജില്ല പ്രസിഡൻ്റ് എം.സി. പോളച്ചൻ മുഖ്യപ്രഭാഷണം നടത്തി.

വനിതാ ഫോറം പ്രസിഡൻ്റ് ഇ.എൻ. ശശികല വനിതാദിന സന്ദേശം നൽകി.

എം. മൂർഷിദ്, ഷൈലജ ബീഗം, എ.സി. സുരേഷ്, വി.കെ. മണി, വിജയലക്ഷ്മി അരിമ്പ്ര, പി. സരള എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

പുറ്റുങ്ങൽ ഗുരുനാഥ സ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു

ഇരിങ്ങാലക്കുട : പുറ്റുങ്ങൽ ഗുരുനാഥ സ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധം നവീകരണ കലശത്തോടനുബന്ധിച്ചു നടത്തിയ പുന:പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു.

രാവിലെ ഗണപതിഹോമം, അഷ്ടബന്ധന്യാസം, ജീവകലശാഭിഷേകം, മറ്റു കലശാഭിഷേകങ്ങൾ എന്നിവ നടന്നു.

ചടങ്ങുകൾക്ക് തന്ത്രി തൈവളപ്പിൽ സുരേഷ് ശാന്തി, പടിയൂർ ശിവദാസൻ ശാന്തി, മേൽശാന്തി അഭി വെങ്ങിണിശ്ശേരി എന്നിവർ നേതൃത്വം നൽകി.

Photo caption: പുറ്റുങ്ങൽ ഗുരുനാഥ സ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് ജീവകലശം എഴുന്നള്ളിക്കുന്നു

വളർച്ചയുടെ വിജയവീഥിയിൽ പുതിയ നാഴികക്കല്ലുമായി ഐ സി എൽ ഫിൻകോർപ്പ് ; പാട്നയിൽ റീജിയണൽ ഓഫീസും ബ്രാഞ്ചുകളും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് വളർച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചു കൊണ്ട് ബീഹാറിലെ പാട്നയിൽ റീജിയണൽ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും പ്രവർത്തനം ആരംഭിച്ചു. 

പാട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിൽ രാജേന്ദ്ര നഗർ ടെർമിനലിന് എതിർവശം, ഓൾഡ് ബൈപാസ് റോഡിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. 

ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃ കേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങൾ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പാട്നയിലെ ബുദ്ധ്മാർഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി റീജിയണൽ ഓഫീസിൻ്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. 

ഋതുരാജ് കുമാർ എംഎൽഎ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. 

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസഡറും ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

ഐസിഎൽ ഫിൻകോർപ്പ് ഹോൾടൈം ഡയറക്ടറും വൈസ് ചെയർമാനും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു. 

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് ആൻഡ് ഡെവലപ്മെന്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ബീഹാറിൽ ഐസിഎൽ ഫിൻകോർപ്പിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി മാറുന്ന പാട്നയിലെ പുതിയ റീജിയണൽ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന പാട്നയിലെ ഈ വിപുലീകരണം കൂടുതൽ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുകയാണ്. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങൾ എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണെന്ന് അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുക. അല്ലെങ്കിൽ www.iclfincorp.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. 

അന്വേഷണങ്ങൾക്കായുള്ള ടോൾ-ഫ്രീ നമ്പർ: 18003133353

“രാത്രിയും പൊലീസ് കൂടെയുണ്ട്; ഇനി നിർഭയമായി യാത്ര ചെയ്യാം” ; റൂറൽ ജില്ലാതല നിർഭയ നിശ പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കമിട്ട് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : സ്ത്രീസുരക്ഷയ്ക്ക് കാവലായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘നിർഭയ നിശ’ പദ്ധതിയുടെ റൂറൽ ജില്ലാതല ഉദ്ഘാടനവും, കൂട്ടനടത്തവും പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വനിതാദിനത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളിലും നിർഭയ നിശ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് റൂറൽ ജില്ലാതലത്തിലും തുടക്കം കുറിച്ചത്.  

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജോലി, പഠനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ‘നിർഭയ നിശ’.

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ സ്ത്രീകൾക്ക് കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് പൊലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കാനും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉടനടി പരിഹരിക്കാനും, കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ഈ പദ്ധതി പ്രത്യേക ഊന്നൽ നൽകും. 

രാത്രിയാത്രകളിൽ സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ബഹുമാനവും ഉറപ്പാക്കി അവരെ സുരക്ഷിതമാക്കുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സഹായം ആവശ്യമായ സ്ത്രീകൾക്ക് കേരള പൊലീസിന്റെ ‘പോൽ ആപ്പി’ലെ എസ്.ഒ.എസ്. ബട്ടൺ പ്രവർത്തിപ്പിച്ചോ, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112ൽ വിളിച്ചോ, അപരാജിത ഹെൽപ്പ് ലൈൻ നമ്പറായ 9497999955ൽ വിളിച്ചോ സഹായം ആവശ്യപ്പെടാവുന്നതാണ്.

സഹായം ആവശ്യപ്പെട്ട് നിർഭയ നിശ പദ്ധതിയിലേക്ക് വരുന്ന സഹായ അഭ്യർത്ഥനകളോട് പൊലീസ് സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നത് ചടങ്ങിൽ ഡെമോ ആയി കാണിച്ചു. ഒരു വനിത സഹായം അഭ്യർത്ഥിച്ച് തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക് വിളിക്കുകയും നിമിഷങ്ങൾക്കകം ആ വിവരം റൂറൽ പൊലീസിന്റെ ഇരിങ്ങാലക്കുട കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നിർഭയ നിശ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിംഗ് വാഹനത്തിന് സന്ദേശം ലഭിക്കുകയും, വനിതാ ഓഫീസർ ഉടൻ തന്നെ സഹായം ആവശ്യപ്പെട്ട വ്യക്തിയെ ഫോണിൽ ബന്ധപ്പെടുകയും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി അവരെ കണ്ടെത്തുകയും ചെയ്തു. 

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് അഡ്വസൈർ ആതിര ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.  

മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർ ഡെലി സിജു യോഹന്നാൻ, ഡാൻസ് പെർഫോർമർ & ആർട്ടിസ്റ്റ് വൈഗ കെ. സജീവ്, മ്യൂസിക് പ്രൊഡ്യൂസർ വിഷ്ണു സി. ശർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. 

കെ.പി.ഒ.എ. മെമ്പർ പി.എ. മിനി, കെപിഎ മെമ്പർ വി.ആർ. ചിത്തിര, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, നാർക്കോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡിവൈഎസ്പി കെ.എ. അബ്ദുൾ സലാം എന്നിവരും പങ്കെടുത്തു. 

തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ് സ്വാഗതവും തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐ അനു ജോസ് നന്ദിയും പറഞ്ഞു. 

ചടങ്ങിന് മാറ്റ് കൂട്ടി റൂറൽ ജില്ലാ പൊലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് മഞ്ജുളയും സംഘവും അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. 

തുടർന്ന്പിങ്ക് പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫിന് ശേഷം പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും ചേർന്നുള്ള കൂട്ടനടത്തവും നടത്തി.

നടനകൈരളിയിലെത്തി നവാസുദ്ദീൻ സിദ്ദിഖി

ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്ന 131-ാമത് നവരസ സാധന ശില്പശാലയുടെ സമാപനത്തിൽ മുഖ്യാഥിതിയായി എത്തിയ വിഖ്യാത ഹിന്ദി ചലച്ചിത്ര താരം നവാസുദ്ദീൻ സിദ്ദിഖി രണ്ടുദിവസം ശില്പശാല നിരീക്ഷിച്ചു. 

പാശ്ചാത്യ അഭിനയ സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ പാരമ്പര്യ സങ്കേതങ്ങളിലൂന്നിയുള്ള അഭിനയ പരിശീലനമാണ് നവരസ സാധനയിൽ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവവിദ്യാർഥി കൂടിയായ നവാസുദ്ദീനെ ശില്പശാലയിലെ അഭിനയ ഗുരു വേണുജി നടനകൈരളി പ്രസിദ്ധീകരിച്ച ‘മുദ്ര’ എന്ന ബൃഹദ് ഗ്രന്ഥം നൽകി ആദരിച്ചു.

കുഴിക്കാട്ടുകോണത്ത് ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 8 നമ്പ്യാങ്കാവിൽ കുഴിക്കാട്ടുകോണം ഹോളി ഫാമിലി സ്കൂളുമായി സഹകരിച്ച് ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 

വാർഡ് കൗൺസിലർ സി.സി. ഷിബിൻ അധ്യക്ഷത വഹിച്ചു. 

ഇരിങ്ങാലക്കുട എക്സൈസ് അസിസ്റ്റൻ്റ് ഓഫീസർ സി.കെ. ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ്സ്‌ നയിച്ചു.

ലഹരി ഉപയോഗം വീടുകളിൽ നിന്നു തന്നെ കണ്ടെത്തി കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള പരിഹാരമാർഗ്ഗങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

ഈ പ്രദേശങ്ങളിൽ കുട്ടികളുടെ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.  

വാർഡിൽ നിന്നും ലഹരി ഉപയോഗം ജനകീയ പങ്കാളിത്തത്തോടെ തന്നെ തുടച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് കൗൺസിലർ സി.സി. ഷിബിൻ പറഞ്ഞു.

കൂടാതെ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണവും നടത്തി. ഈ പോസ്റ്ററുകളുമേന്തി വാർഡിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രചരണവും നടത്തി. 

ഹോളി ഫാമിലി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സെലിൻ മരിയ സ്വാഗതവും എം.പി.ടി.എ. പ്രസിഡൻ്റ് ജെനി നന്ദിയും പറഞ്ഞു.

ആശാ വർക്കർമാരായ ശാന്താമണി, ബിന്ദു ഉദയൻ, അംഗനവാടി അധ്യാപകരായ സ്നേഹപ്രഭ, സുഭദ്ര, വയോജന ക്ലബ്ബ്‌ ഭാരവാഹികളായ നാരായണൻകുട്ടി, പുഷ്പ മോഹനൻ, ക്ലബ്ബ്‌ പ്രതിനിധി രേഷ്മ നവീൻ എന്നിവർ നേതൃത്വം നൽകി.

ഭാരത്‌ സേവക് സമാജിന്റെ ദേശീയ അവാർഡ് ജോസ് മാമ്പിള്ളിക്ക്

ഇരിങ്ങാലക്കുട : ഇന്ത്യൻ പ്ലാനിംഗ് കമ്മീഷൻ 1952ൽ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത്‌ സേവക് സമാജിന്റെ ഈ വർഷത്തെ ദേശീയ അവാർഡ് ഇരിങ്ങാലക്കുട സ്വദേശിയായ ജോസ്
മാമ്പിള്ളിക്ക് ലഭിച്ചതായി തിരുവനന്തപുരത്തുള്ള ബി.എസ്.എസ്. കാര്യാലയം അറിയിച്ചു.

മാർച്ച്‌ 12ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം കവടിയാറിലുള്ള ബി.എസ്.എസ്. ആസ്ഥാനത്ത് വെച്ച് നടക്കുന്ന പൊതു ചടങ്ങിൽ നാഷണൽ ചെയർമാൻ
ഡോ. പി.എസ്. ബാലചന്ദ്രൻ, ജോസ് മാമ്പിള്ളിക്ക് അവാർഡ് സമ്മാനിക്കും.

രാജ്യത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി കലാസാംസ്കാരിക, കായിക, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലും മറ്റ് വ്യത്യസ്ത മേഖലകളിലും തങ്ങളുടേതായ സംഭാവനകൾ കാഴ്ചവെക്കുന്ന പ്രമുഖ വ്യക്തികൾക്കാണ് ഭാരത് സേവക് സമാജ് ഓരോ വർഷവും ദേശീയ അവാർഡ് നൽകി വരുന്നത്.

നിര്യാതനായി

പുഷ്പൻ

ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.

സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സരസ്വതി

മക്കൾ : രാജേഷ്, ശാലിനി, സതീഷ്

മരുമക്കൾ : ജീന, അജയൻ, മൃദുല