ഇരിങ്ങാലക്കുട : മനോഹരങ്ങളായ ഗദ്യ- പദ്യങ്ങളിലൂടെ സുഭദ്രയുടെ പാരവശ്യവും ഉമേശോത്സവയാത്രയും വിശദമായി വർണ്ണിച്ചുകൊണ്ട് അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിച്ച ‘വാഗ്മിത’യുടെ നാലാം ദിനം ശ്രദ്ധേയമായി.
‘സുഭദ്രാഹരണം’ ചമ്പുവിനെ ആധാരമാക്കി നടക്കുന്ന ചാക്യാർകൂത്തിൽ
സുഭദ്ര താൻ ശുശ്രൂഷിക്കുന്ന സന്യാസി അർജ്ജുനനാണ് എന്ന സത്യം മനസ്സിലാക്കുകയും കപട സന്യാസം കൊണ്ട് യാദവരിൽ നിന്ന് അർജ്ജുനന് ആപത്ത് വരുമോ എന്ന് ശങ്കിച്ച് ദുഃഖം കൊണ്ട് പരവശയാകുകയും ചെയ്യുന്നു. സുഭദ്രയുടെ പാരവശ്യം കണ്ട് സഖിമാരും ദേവകിയും ദുഃഖിക്കുന്നു. എന്നാൽ പരമാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻ സുഭദ്രാർജ്ജുനന്മാരുടെ ആഗ്രഹം സാധിപ്പിക്കാനായി ദ്വീപാന്തരത്തിങ്കൽ 34 ദിവസത്തെ ഉമേശോത്സവം ആരംഭിക്കുകയും അതിന് ദ്വാരക മുഴവൻ ദ്വീപാന്തരത്തിങ്കലേക്ക് പോവുകയും ചെയ്യുന്നു എന്നതാണ് കഥാഭാഗം.
മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ ഗുരുകുലം ഗോപികയും അകമ്പടിയേകി.










