പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും 22ന്

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി എന്നിവർ സംയുക്തമായി 22ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ പ്രമേഹ രോഗനിര്‍ണയ, നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ വച്ച് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റര്‍ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്ലബ് പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.

സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറര്‍ ജെയ്സണ്‍ മൂഞ്ഞേലി, ആശുപത്രി കോർഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

സംസ്കാരസാഹിതിയുടെ വികസന നിർദേശങ്ങൾ നഗരസഭയ്ക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്കാരസാഹിതിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് സമാഹരിച്ച വികസന നിർദേശങ്ങൾ വികസന സെമിനാറിൽ വച്ച് നഗരസഭാ ചെയർമാൻ എം.പി. ജാക്സന് സമർപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സംസ്കാരസാഹിതി അഭിപ്രായപ്പെട്ടികൾ സ്ഥാപിക്കുകയും ഗൂഗിൾ ഫോം വഴി ഓൺലൈൻ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും, ജനങ്ങളിൽ നിന്ന് ലഭിച്ച ക്രിയാത്മകമായ ഏറ്റവും മികച്ച അഭിപ്രായങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തിരുന്നു.

നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം, ജനറൽ സെക്രട്ടറി ഭരത്കുമാർ പൊന്തേങ്കണ്ടത്ത്, ഭാരവാഹികളായ ടി.ജി. പ്രസന്നൻ, വിനോദ്, സുരഭി വിനോദ്, ജോസഫ് പള്ളിപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് 21ന് തിരി തെളിയും ; “ഖിഡ്കി ഗാവ്” ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നു. ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 21ന് തിരിതെളിയും.

21ന് രാവിലെ 9.30 ന് മാസ് മൂവീസിൽ നഗരസഭ ചെയർമാൻ എം പി ജാക്സൺ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. 10ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസ്കി പുരസ്കാരം നേടിയ “ഖിഡ്കി ഗാവ്” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഫെബ്രുവരി 21 മുതൽ 26 വരെയായി മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി ഹാളിലുമായി ഡോക്യുമെൻ്ററികൾ അടക്കം പ്രേക്ഷക ശ്രദ്ധ നേടിയ 23 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അഭിനന്ദനങ്ങൾ നേടിയ മോഹം, എബ്ബ്, പാപ്പ ബുക്ക, ചാവു കല്യാണം, അംബ്രോസിയ, ആദി സ്നേഹത്തിൻ്റെ വിരുന്ന് മേശ, കാത്തിരിപ്പ്, കെഎസ്എഫ്ഡിസി നിർമ്മിച്ച പ്രളയശേഷം ഒരു ജല കന്യക, ഹോമേജ് വിഭാഗത്തിൽ ശാലിനി എൻ്റെ കൂട്ടുകാരി എന്നീ ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നുണ്ട്. വിദേശ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സെൻ്റിമെൻ്റൽ വാല്യു, നിനോ , ബെലൻ, ദി ബ്ലൂ ട്രെയിൽ , ലെഫ്റ്റ് ഹാൻഡണ്ട് ഗേൾ , ട്രെയിൻ ഡ്രീംസ് എന്നിവയും കാണാം.

ഡോക്യുമെൻ്ററി വിഭാഗത്തിൽ ബോംബെയിൽ നിന്നുള്ള ജ്യോതി നിഷ സംവിധാനം ചെയ്ത അംബേദ്കർ നൗ ആൻ്റ് ദെൻ, സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയ ഷൈനി ജേക്കബ് ബെഞ്ചമിൻ്റെ “വി വിൽ നോട്ട് ബി അഫ്രേഡ്” , രാംദാസ് കടവല്ലൂരിൻ്റെ ” സത്യപ്പുല്ല് ” എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.

രാവിലെ 10നും 12നും മാസ് മൂവീസിലും വൈകീട്ട് 6ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി എസി ഹാളിലുമായിട്ടാണ് പ്രദർശനങ്ങൾ.

ചലച്ചിത്രമേളയുടെ ഭാഗമായി മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള സി ആർ കേശവൻ വൈദ്യർ പുരസ്കാരവും, മോഹൻ സ്മാരക പുരസ്കാരവും മേളയിൽ വെച്ച് വിതരണം ചെയ്യും. മേളയുടെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി “നവഭാവുകത്വം സമകാലിക സിനിമകളിൽ” എന്ന വിഷയത്തിൽ ലേഖനമൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി , തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

വിശ്വനാഥപുരം ക്ഷേത്രത്തിൽ ശിവരാത്രി തർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ

ഇരിങ്ങാലക്കുട : എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു നടന്ന ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

ക്ഷേത്രം മേൽശാന്തി മണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

സമാജം പ്രസിഡന്റ്‌ എൻ.ബി. കിഷോർകുമാർ, സെക്രട്ടറി എം.കെ. വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, ക്ഷേത്രം മാതൃസംഘം പ്രസിഡന്റ് ഷൈജ രാഘവൻ, സെക്രട്ടറി ഹേമ ആനന്ദ്, ട്രഷറർ അജിത രമേശ്‌ എന്നിവർ നേതൃത്വം നൽകി.

റിപ്പബ്ലിക് സദസ്സ് നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോർ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ റിപ്പബ്ലിക് സദസ്സ് നടത്തി.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.എൻ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

വായനശാല വൈസ് പ്രസിഡൻ്റ് അശോകൻ കളരിക്കൽ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ സിന്ധു ഗിരീഷ് ആശംസകൾ അർപ്പിച്ചു.

“പഹൽ ഗാമിലെ കുതിരലാടങ്ങൾ” എന്ന തന്റെ പുസ്തകം വായനശാലയിലേക്ക് നൽകിക്കൊണ്ട് എഴുത്തുകാരനായ മോഹൻദാസ് സംസാരിച്ചു.

കൂടാതെ എം.ജി. രമാദേവി, പി.കെ രാജീവൻ, പി.കെ. മോഹനൻ, എം.ജി. ശ്രീകുമാർ, ഒ.വി. ബാബു എന്നിവരും വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.

വായനശാലയിൽ വച്ച് നടത്തിയ ക്വിസ് മത്സരങ്ങളിലും പോസ്റ്റർ രചനാ മത്സരങ്ങളിലും സമ്മാനാർഹരായ കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.

വായനശാല സെക്രട്ടറി കെ.ആർ. വിനി സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഒ.വി. ബാബു നന്ദി പറഞ്ഞു.

ആനന്ദപുരത്ത് വിദേശമദ്യവുമായി ‘ലൈജു ബാർ’ പിടിയിൽ; പിടികൂടിയത് 7.8 ലിറ്റർ മദ്യം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ ആനന്ദപുരത്ത് അനധികൃതമായി വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിവന്ന കുപ്രസിദ്ധ പ്രതിയെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി.

ആനന്ദപുരം പാലിശ്ശേരി വീട്ടിൽ ലൈജു (49) ആണ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

ആനന്ദപുരം മൂർത്തിപറമ്പ് ദേശത്ത് ചേപ്പാടം പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്തുള്ള പടവിൽ വെച്ചാണ് ഇയാളെ മദ്യവുമായി പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

‘ആനന്ദപുരം ലൈജു ബാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രദേശത്തെ പ്രധാന മദ്യവിൽപ്പനക്കാരനാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇയാൾക്കെതിരെ മുൻപും നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്.

കുപ്രസിദ്ധനായ ഇയാളുടെ ലഹരി വിൽപ്പനയും അനുബന്ധ പ്രവർത്തനങ്ങളും നാട്ടുകാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.

എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എ. സന്തോഷ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ, എക്സൈസ് ഡ്രൈവർ കെ.കെ. സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രദേശത്ത് ലഹരി വിൽപനയ്ക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

വാചികാഭിനയത്തിന്റെ അപൂർവ്വ അരങ്ങായ ‘വാഗ്മിത’യ്ക്ക് വേദിയൊരുങ്ങുന്നു

ഇരിങ്ങാലക്കുട : വാചികാഭിനയത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് വർഷംതോറും സംഘടിപ്പിച്ചുവരുന്ന ‘വാഗ്മിത’യുടെ നാലാം പതിപ്പിന് അരങ്ങുണരുന്നു.

മലയാള- സംസ്കൃത സാഹിത്യത്തിലധിഷ്ഠിതമായി നമ്മുടെ തനത് കലാവൈജ്ഞാനിക പാരമ്പര്യത്തിൻ്റെ സംരക്ഷണം ലക്ഷ്യമാക്കിയാണ് “വാഗ്മിത” എന്ന പദ്ധതി ക്ലബ്ബ് ആവിഷ്കരിച്ചു വരുന്നത്.

വിഖ്യാത കവി മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ “സുഭദ്രാഹരണം” ചെമ്പുകൃതിയെ അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൻ്റെ അവസാനഘട്ടമാണ് ഇത്തവണ അരങ്ങേറുക.

മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ സരിത കൃഷ്ണകുമാറും അരങ്ങ് പങ്കിടും.

ഫെബ്രുവരി 18 മുതൽ 22 വരെ അഞ്ച് ദിവസങ്ങളിലായി വൈകീട്ട് 6ന് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിലാണ് ‘വാഗ്മിത’ അരങ്ങേറുന്നത്.

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾ അനുവദിക്കണം :ജോയിന്റ് കൗൺസിൽ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി. കൂടുതൽ ബസ്സുകൾ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഈ റോഡിൽ ഇതിനകം നഷ്ടപ്പെട്ടത്. പൊറത്തിശ്ശേരി വില്ലേജ് ജീവനക്കാരിയായ വി.എസ്. സ്നേഹയുടെ ജീവൻ ഊരകത്ത് വച്ച് കഴിഞ്ഞ മാസമാണ് നഷ്ടപ്പെട്ടത്. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ
ഓർഡിനറി ബസ്സുകളോടൊപ്പം രാവിലെയും വൈകീട്ടും ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ റൂട്ടിൽ പഞ്ചിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും, വാഹനങ്ങളിൽ കർശന പരിശോധനകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട റെയിവേ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാർക്കുമാരുടെ എണ്ണം കുറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും, സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണ ആനുകൂല്യം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുന്നതിന് നടപടിയുണ്ടാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

മേഖലാ പ്രസിഡൻ്റ് ഇ.ജി. റാണി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് ചെയർമാൻ ആർ. രമേശ്‌ ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി പി.ബി. മനോജ്‌കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ പ്രസിഡൻ്റ് പി. ധനുഷ് സംഘടനാ റിപ്പോർട്ടും, മേഖലാ ട്രഷറര്‍ എം.എ. സജി വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. ഹരീഷ് കുമാർ, ജില്ലാ സെക്രട്ടറി വി.ജെ. മെർളി, സംസ്ഥാന കമ്മിറ്റി അംഗം എ.എം. നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.കെ. സുഷീർ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.ജി. സുബിൻ, സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉണ്ണി, ജി. കണ്ണൻ, യു.എസ്. ശരത്കാന്ത്, പി.സി. സംഗീത, പി.സി. സവിത എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി
ജി. കണ്ണൻ (പ്രസിഡൻ്റ്), യു. എസ്. ശരത്കാന്ത്, പി.സി. സംഗീത (വൈസ് പ്രസിഡൻ്റുമാർ), പി.ബി. മനോജ്‌കുമാർ (സെക്രട്ടറി), പി.സി. സവിത, പി.വി. ആൽവിൻ (ജോയിന്റ് സെക്രട്ടറിമാർ), ഇ.എ. ആശ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മേഖല വനിതാ കമ്മിറ്റി ഭാരവാഹികളായി
ശ്രീജ ശ്രീനിവാസൻ (പ്രസിഡൻ്റ്), വിദ്യ ചന്ദ്രൻ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

കാറളം പഞ്ചായത്തിലെ വിവിധ റോഡുകൾ നാടിന് സമർപ്പിച്ച് മന്ത്രി ഡോ ആർ. ബിന്ദു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകൾ മന്ത്രി ഡോ ആർ ബിന്ദു നാടിന് സമർപ്പിച്ചു.

15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച താണിശ്ശേരി ഹെൽത്ത് സെന്റർ റോഡ്, 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ചെമ്മണ്ട നഗർ റോഡ്, 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഐ.എച്ച്.ഡി.പി. നഗർ റോഡ്, 16 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച എ.കെ.ജി. – പുഞ്ചപ്പാടം റോഡ്, 17 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മനപ്പടി – വെട്ടിക്കര റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ച റോഡുകൾ.

ഇരിങ്ങാലക്കുട എം.എല്‍.എ. എന്ന നിലയില്‍ കാറളം പഞ്ചായത്തില്‍ സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചതായും റോഡ് വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രദേശവാസികളുടെ യാത്രാ സൗകര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.