ആറാട്ടുപുഴ മന്ദാരക്കടവ് ആറാട്ടിന് സജ്ജമാക്കി തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആറാട്ടിനായി മന്ദാരക്കടവ് വൃത്തിയാക്കി തുടങ്ങി.

പുഴയിൽ അടിഞ്ഞു കൂടിയ മൺകൂനകൾ ജങ്കാർ ഇറക്കി അതിന് മുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തള്ളി നീക്കിയാണ് വൃത്തിയാക്കുന്നത്.

നൂറ്റി അമ്പതോളം മീറ്റർ നീളത്തിലാണ് മണ്ണ് നീക്കുന്നത്.

ഊരകത്തമ്മതിരുവടി, ചേർപ്പ് ഭഗവതി, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, കടലാശ്ശേരി പിഷാരിക്കൽ ഭഗവതി, എടക്കുന്നി ഭഗവതി, അയ്കുന്ന് ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ഭഗവതിമാരും തൃപ്രയാർ തേവരും ആറാടുന്നത് ഈ മന്ദാരക്കടവിലാണ്.

പൂരം ദിവസം അർദ്ധരാത്രി മുതൽ മന്ദാരം കടവിൽ ഗംഗാദേവിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് സങ്കല്പം. ഗംഗയുടെ വിശുദ്ധിയിൽ ആറാടാൻ നൂറ് കണക്കിന് ഭക്തർ ഒത്തുകൂടും.

തേവർക്കും ഊരകത്തമ്മ തിരുവടിക്കും ചേർപ്പ് ഭഗവതിക്കും അന്തിക്കാട് ഭഗവതിക്കും മന്ദാരക്കടവിൽ മണ്ഡപം ഒരുക്കാറുണ്ട്.

എട്ട് മണിക്കൂറോളം സമയം നീണ്ട് നിൽക്കുന്ന ആറാട്ടിൽ നിരവധി ഭക്തരും ആറാടും. പുഴയുടെ ഇരുകരകളിലും ശാസ്താംകടവ് പാലത്തിലും ആറാട്ട് കാഴ്ച കാണാൻ നിരവധി പേർ തടിച്ച് കൂടും.

പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണം കൊണ്ടും ഒപ്പം ആറാടുന്ന ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സമയ ദൈർഘ്യം കൊണ്ടും മന്ദാരക്കടവിൽ നടക്കുന്ന ആറാട്ട്
വേറിട്ട് നിൽക്കുന്ന ഒന്നാണ്.

വടക്കുകിഴക്കൻ മലനിരകളിൽ നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി സെന്റ് ജോസഫ്സ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആൽഫ്രഡ് ജോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വടക്കേടത്ത് മലനിരകളിൽ നിന്ന് പുതിയൊരു സസ്യ ഇനം കണ്ടെത്തി.

“ടാക്ക സാങ്‌റ്റിജോസഫി” എന്ന് ശാസ്ത്രീയനാമം നൽകിയ ഈ സസ്യത്തിന് “സെന്റ് ജോസഫിന്റെ വൈറ്റ് ബാറ്റ് ഫ്ലവർ” എന്ന പേരാണ് നൽകിയിരിക്കുന്നത്.

വടക്കുകിഴക്കൻ മലനിരകളിൽ നിന്നാണ് ഈ സസ്യം കണ്ടെത്തിയത്. പൂക്കളെ പൊതിഞ്ഞിരിക്കുന്ന വെളുത്ത നിറത്തിലുള്ള ഉപപത്രങ്ങൾ (ബ്രാക്റ്റുകൾ) പറക്കുന്ന വവ്വാലിന്റെ ചിറകുകളെ അനുസ്മരിപ്പിക്കുന്നതാണെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതാണ് “വൈറ്റ് ബാറ്റ് ഫ്ലവർ” എന്ന പേരിന് ആധാരം.

സാധാരണയായി കറുത്ത പൂക്കളുള്ള ബാറ്റ് ഫ്ലവർ ഇനങ്ങൾ അലങ്കാരസസ്യമായി വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ പുതിയ ഇനം മുൻപ് അറിയപ്പെട്ടിരുന്ന വൈറ്റ് ബാറ്റ് ഫ്ലവർ ഇനങ്ങളിൽ നിന്ന് വ്യക്തമായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നു.

കണ്ടെത്തിയ സസ്യം കോളെജ് തോട്ടത്തിൽ വളർത്തി പൂവിട്ടപ്പോഴാണ് ഇതിന്റെ പ്രത്യേകതകൾ വ്യക്തമായത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഇത് പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു.

സെന്റ് ജോസഫ്സ് കോളെജിനോടും വിശുദ്ധ ജോസഫിനോടുമുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് പേര് നൽകിയത്.

വിദ്യാഭ്യാസ- ഗവേഷണ രംഗത്ത് സെൻ്റ് ജോസഫ്സ് കോളെജ് നൽകിയ സംഭാവനകളുടെ സ്മരണ കൂടിയാണ് ഈ നാമകരണം.

ഗവേഷക സംഘത്തിൽ തൃശൂർ സെന്റ് തോമസ് കോളെജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സന്ധ്യ വിൻസെൻ്റ് നീലംകാവിലും പങ്കെടുത്തു.

ഈ കണ്ടെത്തൽ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലായ ഫൈറ്റോ ടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിര്യാതയായി

ത്രേസ്യ

ഇരിങ്ങാലക്കുട : അരിപ്പാലം പൂക്കോട് പരേതനായ വറീത് ഭാര്യ കരേക്കാട്ട് ത്രേസ്യ (91) നിര്യാതയായി.

മക്കള്‍ : ജോയ്, അഗസ്റ്റിന്‍, മേരി, വിന്‍സെന്റ്

മരുമക്കള്‍ : മോളി, മേഴ്‌സി, സെബാസ്റ്റ്യന്‍, പരേതയായ ഫ്‌ളക്‌സി

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി.

സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.എ. നായർ വിഷ്ണുപ്രിയക്ക് ഉപഹാരം നൽകി അനുമോദിച്ചു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ് പൊന്നാടയണിയിച്ചു.

വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡൻ്റ് റാണി പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ സ്വാഗതവും ഗണിതശാസ്ത്രവിഭാഗം അധ്യാപിക ജോസി ജോർജ്ജ് നന്ദിയും പറഞ്ഞു.

തോൽവികളിൽ തളരാതെ, അവയിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് നിശ്ചയദാർഢ്യത്തോടെ മുന്നേറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിഷ്ണുപ്രിയ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സാമൂഹികബോധവും ദേശസ്നേഹവുമുള്ള, ചിന്തിക്കുന്ന യുവത്വമാണ് വളർന്നു വരേണ്ടതെന്നും വിഷ്ണുപ്രിയ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്റെ മൂന്നാംഘട്ട പ്രചാരണങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ മൂന്നാഘട്ട പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

വ്യാപാരസ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.

കാട്ടൂർ, പടിയൂർ, പൂമംഗലം ഇരിങ്ങാലക്കുട ടൗൺ എന്നീ മണ്ഡലങ്ങളിലാണ് സന്ദർശനം നടത്തിയത്.

കെ.എ. തോമസ് മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും 27ന് മാളയിൽ

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.എ. തോമസ് മാസ്റ്ററുടെ 15-ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 27ന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്, കവി പി.എൻ. ഗോപീകൃഷ്ണൻ നൽകും.

പുതിയ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 5 ഫൗണ്ടേഷൻ അംഗങ്ങൾക്ക് സ്വീകരണം നൽകും.

മരണാനന്തര ശരീരദാന സമ്മതപത്രം നൽകിയവർക്കുള്ള ഡോണർ കാർഡുകൾ വേദിയിൽ വിതരണം ചെയ്യും.

എൽഡിഎഫ് ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിന്റെ വിജയത്തിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എഐടിയുസി ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു.

അഡ്വ. രാജേഷ് തമ്പാൻ, ജയൻ അരിമ്പ്ര, അഡ്വ. ജിഷ ജോബി, അഡ്വ. സി.കെ. ഗോപി, രാജു പാലത്തിങ്കൽ, വി.എ. അനീഷ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി
വർദ്ധനൻ പുളിക്കൽ (പ്രസിഡന്റ്), ജയൻ അരിമ്പ്ര (സെക്രട്ടറി), വി.എ. അനീഷ് (ട്രഷറർ) എന്നിവർ അടക്കം 30അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ചാലക്കുടി സി വേള്‍ഡ് ഒപ്റ്റിക്കല്‍സും മെട്രോ ഐ കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും എന്‍എസ്എസ് കരയോഗം പടിഞ്ഞാറെ ചാലക്കുടിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചാലക്കുടി എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി. രഘുനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ലയണ്‍സ് ക്ലബ്ബ് ജില്ലാ മെഡിക്കല്‍ ക്യാമ്പ് കോർഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

സി വേള്‍ഡ് ഒപ്റ്റിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ലിന്റോ ജോയ്, ചാലക്കുടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി. പോള്‍ കൗണ്‍സിലര്‍മാരായ രാമന്‍ തട്ടായത്ത്, ലിന്റോ ജോയ്, മുന്‍ നഗരസഭ കൗണ്‍സിലര്‍ മാമ്പ്രക്കാട്ടില്‍ ഭാസ്‌കരന്‍, ചാലക്കുടി എന്‍എസ്എസ് കരയോഗം സെക്രട്ടറി പെരിഞ്ചേരി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങൾക്ക് സഹായകരമായ ഉപകരണത്തിന് പേറ്റന്റ് നേടി ഇരിങ്ങാലക്കുട സ്വദേശി ഡോ. വരുൺ മേനോൻ

ഇരിങ്ങാലക്കുട : മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ക്ക് സഹായകരമായ ‘സ്ലോപ്പ് വൾനറബിലിറ്റി ആൻഡ് ലാൻഡ് സ്ലൈഡ് അസസ്മെൻ്റ് ഡിവൈസ്’ എന്ന “മൾട്ടി ഏർലി വാണിംഗ്” സംവിധാനത്തിന് ഇന്ത്യൻ ഗവൺമെന്റിന്റെ പേറ്റൻ്റ് നേടി ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയായ ഡോ. ഒ. വരുണ്‍ മേനോന്‍.

പശ്ചിമഘട്ട പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്.

മണ്ണിടിച്ചിലിനെ മുന്‍കൂട്ടി തിരിച്ചറിയുന്നതിനായി മൂന്ന് ഘട്ട മുന്നറിയിപ്പ് സംവിധാനം ഉപകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആദ്യഘട്ടമായ ഹൈഡ്രോളജിക്കല്‍ ത്രെഷോള്‍ഡില്‍ മഴയുടെ തീവ്രതയും ദൈര്‍ഘ്യവും അടിസ്ഥാനമാക്കി മുന്നറിയിപ്പ് നല്‍കും. രണ്ടാം ഘട്ടമായ ജിയോടെക്നിക്കല്‍ ത്രെഷോള്‍ഡില്‍ ചരിവിലെ ഈര്‍പ്പം നിരീക്ഷിച്ച് ഫാക്ടർ ഓഫ് സേഫ്റ്റി വിലയിരുത്തും. മൂന്നാംഘട്ടത്തില്‍ പാർട്ടിക്കിൾ ഇമേജ് വെലോസിമെട്രി സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിന്റെ ചലനം നിരീക്ഷിച്ച് അന്തിമ മുന്നറിയിപ്പ് നല്‍കും.

ഹാം റേഡിയോ സിഗ്നലുകള്‍ ഉപയോഗിച്ച് ഡാറ്റയും ചിത്രങ്ങളും കൈമാറുന്നതിനാല്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും സംവിധാനം പ്രവര്‍ത്തിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടകയിൽ പഠിക്കുന്ന സമയത്താണ് ഉപകരണം വികസിപ്പിച്ചത്.

ഡോ. ശ്രീവല്‍സ കൊളത്തയ്യാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടന്നത്.

ശിരൂര്‍ മണ്ണിടിച്ചിലിനിടെ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിൽ പങ്കെടുക്കുകയും വയനാട് മണ്ണിടിച്ചിലിന് ശേഷമുള്ള അന്വേഷണ പ്രവര്‍ത്തനങ്ങളില്‍ ഡോ. ശ്രീവല്‍സ കൊളത്തയ്യാറിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട് ഡോ. വരുണ്‍ മേനോൻ.

വി. ഭാസുരംഗന്‍, വരദ മേനോന്‍ ദമ്പതികളുടെ മകനാണ് വരുൺ.

ഡോ. ശിവാനി രമേഷ് തോട്ടത്ത് ഭാര്യയും ആത്മജ മേനോൻ സഹോദരിയുമാണ്.

അമൃത് യാത്രയുടെ ചിന്മയവാഹിനിക്ക് 27ന് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : ചിന്മയ മിഷൻ്റെ 75-ാം വാർഷികം വിവിധ പരിപാടികളോടെ അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന”അമൃത് യാത്ര”യുടെ ചിന്മയവാഹിനിക്ക് 27ന് ഉച്ചയ്ക്ക് 12 മണിക്ക് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം നൽകും.

ഭാരതത്തിലുടനീളം 35000 കിലോമീറ്റർ യാത്ര ചെയ്യുന്ന “അമൃത് യാത്ര” പത്തു ലക്ഷം യുവജനങ്ങളുടെ ശാക്തീകരണമാണ് വിഭാവനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

2025 ഡിസംബർ 31ന് പൂനയിൽ നിന്നാണ് അമൃത് യാത്ര ആരംഭിച്ചത്.

സ്വാമി ചിന്മയാനദജിയുടെ പാദുകങ്ങളും, മൂർത്തിയും വഹിക്കുന്ന ചിന്മയവാഹിനിക്കാണ് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം ഒരുക്കുന്നത്.