സ്റ്റേഷൻ റൗഡി ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി രണ്ട് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ എട്ടുമന തരിശ് സ്വദേശി പുതിയേടത്ത് വീട്ടിൽ ജിഷ്ണു (31) എന്നയാളെ അറസ്റ്റ് ചെയ്തു.

റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിന്മേൽ പ്രതിക്കെതിരെ ഒരു വർഷത്തെ തടങ്കൽ ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.

2025 മുതൽ റൂറൽ ജില്ലയിൽ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം പുറപ്പെടുവിച്ച പതിനൊന്നാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്.

മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പിറ്റ് എൻഡിപിഎസ്.

ജിഷ്ണു 2016ൽ ചേർപ്പ് സ്റ്റേഷൻ പരിധിയിൽ 88.5 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, 2025ൽ ചേർപ്പ് സ്റ്റേഷൻ പരിധിയിൽ മാരക രാസലഹരിയായ 11.650 ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായ കേസ്സിലും അടക്കം രണ്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ചേർപ്പ് സ്റ്റേഷൻ എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ കെ. ഷിജു, ജിഎഎസ്ഐ എ.എ. ജ്യോതിഷ് കുമാർ, ജിഎസ്‌സിപിഒ സി.ഡി. ധനേഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിലും പിറ്റ് എൻഡിപിഎസ് പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചു.

നമ്പ്യാങ്കാവ് സാകേതം സേവാനിലയത്തിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം എൻഡിഎ സ്‌ഥാനാർത്ഥി സന്തോഷ്‌ ചെറാക്കുളം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാപ്രാണം നമ്പ്യാങ്കാവ് സാകേതം സേവാനിലയത്തിൽ സന്ദർശനം നടത്തി.

തുടർന്ന് സ്ഥലത്തെ പ്രധാനപ്പെട്ട സാമുദായിക നേതാക്കന്മാരെയും സന്ദർശിച്ചു.

ബിജെപി പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളമോർച്ച വൈസ് പ്രസിഡന്റ്‌ സരിത സുഭാഷ്, ബൂത്ത്‌ പ്രസിഡന്റ്‌ കെ.എസ്. നന്ദകുമാർ എന്നിവർ സ്‌ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

ടാക്സ് പ്രാക്ടീഷണേഴ്സ് മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട : സർക്കാർ ഖജനാവിലേക്ക് നികുതി സമാഹരിച്ച് സേവനമനുഷ്ഠിക്കുന്ന രജിസ്ട്രേഡ് ടാക്സ് പ്രാക്ടീഷണർമാർക്ക് ഗവ. അംഗീകൃത ഐഡന്റിറ്റി കാർഡ് അനുവദിക്കണമെന്ന് കെ.ടി.പി.എ. മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

മേഖലാ പ്രസിഡന്റ് കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

സമ്മേളനം ജില്ലാ പ്രസിഡന്റ് സി.എ.
ബിജു ഉദ്ഘാടനം ചെയ്തു.

മാഗസിൻ എഡിറ്റർ പി.ഡി. സൈമൺ മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ കഴിവു തെളിയച്ചവരെ യോഗത്തിൽ അനുമോദിച്ചു.

സംസ്ഥാന കൗൺസിൽ അംഗം ഫ്രാൻസൻ മൈക്കിൾ, അക്കാദമിക് ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണൻ, ഭാരവാഹികളായ പി.എസ്. രമേഷ് ബാബു, വി. രതീഷ്, പി.ആർ. വിത്സൻ എന്നിവർ പ്രസംഗിച്ചു.

സുഷമ പി. മോഹൻ സ്വാഗതവും ജോജി ചാക്കോ നന്ദിയും പറഞ്ഞു.

കെ.എ. തോമസ് മാസ്റ്റർ പുരസ്കാരം കുരീപ്പുഴയ്ക്ക് നൽകി

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനി കെ.എ. തോമസ് മാസ്റ്ററുടെ സ്മരണക്കായി മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന് കവി പി.എൻ. ഗോപീകൃഷ്ണൻ നൽകി.

പ്രൊഫ. കുസുമം ജോസഫ് പ്രശസ്തിപത്രം സമർപ്പിച്ചു. 20000 രൂപയും പ്രശസ്തിപത്രവും സ്മൃതി ഫലകവുമാണ് പുരസ്കാരം.

അനുസ്മരണ സമ്മേളനത്തിൽ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡൻ്റ് സി.ആർ. പുരുഷോത്തമൻ അധ്യക്ഷനായി.

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഫൗണ്ടേഷൻ ഭാരവാഹികളായ എം.കെ. ബാബു, സി.എൻ. സുധാർജ്ജനൻ, പി.വി. അരുൺ, ശോഭന ഗോകുൽനാഥ്, സി.എൻ. പ്രദീപ്കുമാർ എന്നിവരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ ആദരിച്ചു.

മരണാനന്തര ശരീരദാന സമ്മതപത്രം നൽകിയ ഫൗണ്ടേഷൻ പ്രവർത്തകരായ പി.കെ. കിട്ടൻ, വി.എം. വത്സൻ, കെ.വി. കാഞ്ചനവല്ലി, ടി.വി. അശോകൻ, അനിത അശോകൻ എന്നിവർക്ക് കുരീപ്പുഴ ശ്രീകുമാർ ഡോണർ കാർഡുകൾ വിതരണം ചെയ്തു.

മാള പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ, യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മാനവം, കൊച്ചുത്രേസ്യ തോമസ്, റസ്സൽ തോമസ്, ഫൗണ്ടേഷൻ ഭാരവാഹികളായ പി.കെ. കിട്ടൻ, സി.ടി. ഗോകുൽനാഥ്, ബൈജു മണന്തറ എന്നിവർ പ്രസംഗിച്ചു.

ഹരിതചട്ടം ഉറപ്പാക്കാൻ കർശന പരിശോധന തുടർന്ന് ജില്ലാ സ്‌ക്വാഡ്

ഇരിങ്ങാലക്കുട : നിരോധിത പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനും, ഹരിതചട്ടം കർശനമാക്കുന്നതിന്റെയും ഭാഗമായി നഗരസഭാ പരിധിയിലെ പ്രിന്റിങ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി ജില്ലാ സ്ക്വാഡ്.

പ്രചാരണ സാമഗ്രികളിൽ നിരോധിത വസ്‌തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.

ഇരിങ്ങാലക്കുട നഗരസഭാ ക്ലീൻ സിറ്റി മാനേജർ എസ്. ബേബി, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡ് ടീം ആണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ആകെ 155 മീറ്ററോളം നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ലെക്സ്, കൊറിയൻ ക്ലോത്ത് ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.

100% പുനചംക്രമണം ചെയ്യാവുന്ന പോളിഎത്തിലീൻ, കോട്ടൺ തുണി എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശം പാലിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും സ്‌ക്വാഡ് ടീം ലീഡർ മുന്നറിയിപ്പ് നൽകി.

നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ നിസാർ, ഹസ്ന, ലേഖ, ജില്ലാ ശുചിത്വ മിഷൻ ഓഫീസർ സുനിത എന്നിവർ സ്‌ക്വാഡ് ടീമിൽ ഉണ്ടായിരുന്നു.

‘യാത്രായാത്രികം’ ലോഗോ പ്രകാശനം ചെയ്തു

തൃശൂർ : യാത്രക്കാരുടെ കൂട്ടായ്മയായ ‘യാത്ര’യുടെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ ഏപ്രിൽ 10 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ത്രിദിന യാത്രാമൊബൈൽ ഫോട്ടോ പ്രദർശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

ഏപ്രിൽ 9ന് ആരംഭിക്കേണ്ട പ്രദർശനാരംഭം തെരഞ്ഞെടുപ്പുമൂലം 10ലേക്ക് മാറ്റി.

സംഘാടക സമിതി വൈസ് ചെയർമാൻ കെ.വി. രാമകൃഷ്ണൻ ലോഗോ, മത്സരവിഭാഗം കൺവീനർ കെ.ഡി. അശോക് കുമാറിന് നൽകി പ്രകാശനം ചെയ്തു.

ചെയർമാൻ കെ. വിജയരാഘവൻ അധ്യക്ഷനായി.

ജെഷിൻ പാലത്തിങ്കൽ, ബിന്ദു വാലിപ്പറമ്പിൽ, പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പ്രദർശനത്തിനുള്ള ഫോട്ടോകൾ മാർച്ച് 31 വരെ അയക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9745287360

ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട രാജു പിടിയിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ രാജു (46) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.

2025 ജൂലൈ 12 മുതൽ ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ബുധനാഴ്ച ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വടക്കുമുറിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

രാജു ആളൂർ, കൊടകര സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസ്സുകളിലും നാല് അടിപിടി കേസുകളിലും ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്ഐ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സമീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സനില, രാജശേഖർ, ഹരികൃഷ്ണൻ, വിനീഷ്, ഡ്രൈവർ സിപിഒ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

എന്തിനീ മിനി എംസിഎഫ് കേന്ദ്രങ്ങൾ ?

ഇരിങ്ങാലക്കുട : മാലിന്യ നിര്‍മാര്‍ജനത്തിനായി ഇരിങ്ങാലക്കുട നഗരസഭ പല വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് കേന്ദ്രങ്ങൾ കാടു കയറുന്നു.

വള്ളിച്ചെടികൾ വളര്‍ന്ന് കാടുമൂടിയ നിലയിലാണ് ലക്ഷങ്ങള്‍ മുടക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച എംസിഎഫുകളില്‍ പലതും.

ഇരിങ്ങാലക്കുട നഗരസഭയില്‍ ചേലൂര്‍ ജംഗ്ഷനു സമീപമുള്ള എംസിഎഫും കാടുകയറി കിടക്കുകയാണ്.

വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവമാലിന്യം ഹരിതകര്‍മസേന ശേഖരിച്ച് ഇതുപോലുള്ള മിനി എംസിഎഫുകളില്‍ സൂക്ഷിക്കുകയും പിന്നീട് സംസ്‌കരിക്കാനും തരം തിരിക്കാനുമൊക്കെയായി മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തിരുന്നത്.

എന്നാൽ മാസങ്ങളായി മിനി എംസിഎഫുകള്‍ പരിചരിക്കപ്പെടാത്തതിനാല്‍ ഇതിന്റെ പരിസരത്തും പാതയോരങ്ങളിലും മാലിന്യം കുമിഞ്ഞു കൂടുകയാണ്. ഇതില്‍ ഭക്ഷണാവശിഷ്ടങ്ങള്‍, കുട്ടികളുടെ ഉപയോഗിച്ച ഡയപ്പറുകള്‍ തുടങ്ങിയവയാണ് കൂടുതലും. ഇതുമൂലം പരിസരത്ത് രൂക്ഷമായ ദുർഗന്ധം സംഭവിക്കുന്നതും സാധാരണയായിരിക്കുന്നു.

കൂടാതെ ചുറ്റും നായ്ക്കളുടെ ശല്യവും ഇഴജന്തുകളുടെ ശല്യവും വ്യാപകമായുണ്ട്.

വിഷയത്തിൽ നഗരസഭാ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിശീലക ഇല്ല : പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു ; തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നിയമനം ഉണ്ടാകുമെന്ന് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : പരിശീലക ഇല്ലാതായതോടെ പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനരഹിതമായി.

ജില്ലാ പഞ്ചായത്തിന്‍റെ 2024 – 25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ച വനിതാ ജിമ്മിനാണ് പൂട്ടുവീണത്. പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്‍റെ മുകളിലത്തെ മീറ്റിംഗ് ഹാളിലാണ് ജിം ഒരുക്കിയിരിക്കുന്നത്.

പഞ്ചായത്തിലെ ഒട്ടേറെ സ്ത്രീകള്‍ ഈ ജിം ഉപയോഗിച്ചിരുന്നു.

എന്നാല്‍ മറ്റൊരു ജോലി കിട്ടിയതോടെ പരിശീലക ഇവിടത്തെ ജോലി അവസാനിപ്പിച്ചു.

പുതിയ പരിശീലകയെ നിയമിക്കാനോ, ജിം പുനരാരംഭിക്കാനോ പഞ്ചായത്തിന് സാധിച്ചില്ലെന്ന് സ്ത്രീകളും പ്രതിപക്ഷവും കുറ്റപ്പെടുത്തി.

അതേസമയം മുന്‍ ഭരണസമിതിയുടെ കാലത്താണ് പരിശീലക പോയതെന്നും പുതിയ ഭരണസമിതി അധികാരത്തിൽ കയറിയതിനു ശേഷം ഒരു പുതിയ പരിശീലകയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു എന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രോട്ടോക്കോൾ അവസാനിക്കുന്നതിനു പിന്നാലെ തന്നെ പരിശീലകയെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ജിം പ്രവർത്തന പുനരാരംഭിക്കുമെന്നും കെ.പി. കണ്ണന്‍ കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു : കുപ്രസിദ്ധ ഗുണ്ട മിഥുൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള വ്യക്തിയും പതിനൊന്ന് ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുനെ (27) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവ് പ്രകാരം പ്രതിയെ ആറ് മാസക്കാലത്തേക്ക് ജയിലിലാക്കും.

ഇരിങ്ങാലക്കുട, കാട്ടൂർ, കോഴിക്കോട്, വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കൊലപാതക ശ്രമക്കേസിലും, ആറ് അടിപിടിക്കേസിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്കൂട്ടർ തീ വെച്ച് നശിപ്പിച്ച കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക് വിധം വാഹനമോടിച്ച കേസിലും അടക്കം പതിനൊന്ന് ക്രമിനൽ കേസുകളിലെ പ്രതിയാണ് മിഥുൻ.

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ദിലീഷ്, ജിഎഎസ്ഐ ഷാബു, സിപിഒ മാരായ സവീഷ്, എം.എം. ഷാബു എന്നിവർ പ്രധാന പങ്കു വഹിച്ചു.