കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്ന് ബിജെപി

ഇരിങ്ങാലക്കുട : നഗരത്തിലെ പല പ്രദേശങ്ങളിലേക്കും ആഴ്ചകളോളം കുടിവെള്ള വിതരണം നടക്കുന്നില്ലെന്ന പരാതി ശക്തമാണെന്നും കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഷണ്മുഖം കനാൽ പരിസരത്ത് കഴിഞ്ഞ 14 ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതിനാൽ ബിജെപി ജില്ലാ ഓഫീസിലേക്കും എംപി ഓഫീസിലേക്കും സമീപവാസികൾ പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് മണ്ഡലം നേതാക്കൾ ഷണ്മുഖം കനാൽ പരിസരത്ത് എത്തുകയും കുടിവെള്ളം കിട്ടാത്ത വീടുകളിൽ സന്ദർശനം നടത്തി അവരുടെ പരാതി കേൾക്കുകയും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വെള്ളം വിതരണം ചെയ്യുകയും ചെയ്തു.

15 വർഷക്കാലമായി കുടിവെള്ളക്ഷാമം ഇവിടെ തുടരുന്നതായി സ്ഥലവാസികൾ പറയുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്ന ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകിയത്.

സമീപവാസികളെ കണ്ടതിനു ശേഷം മണ്ഡലം നേതാക്കൾ വാട്ടർ അതോറിറ്റി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ബിജെപി നേതാക്കൾക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. സുബീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുൻസിപ്പൽ പ്രസിഡൻ്റ് ലിഷോൺ ജോസ്, ബാബുരാജ്, റീജ, രതീഷ്, ഹരി, അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

അംഗൻവാടികൾക്ക് മിക്സി വിതരണം ചെയ്ത് നഗരസഭ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികൾക്ക് മിക്സി വിതരണം ചെയ്തു.

മുൻസിപ്പാലിറ്റി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു.

നഗരസഭാ പരിധിയിലെ 54 അംഗൻവാടികൾക്കാണ് മിക്സി വിതരണം ചെയ്തത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോസ് ചാക്കോള അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റോണി പോൾ മാവേലി, അഡ്വ. വി.സി. വർഗ്ഗീസ്, ടി.എ. പോൾ, പ്രവീൺസ് ഞാറ്റുവെട്ടി എന്നിവർ ആശംസകൾ നേർന്നു.

ഐസിഡിഎസ് സൂപ്പർവൈസർ ഐശ്വര്യ സ്വാഗതവും അംഗൻവാടി അധ്യാപിക അശ്വതി നന്ദിയും പറഞ്ഞു.

ചടങ്ങിൽ നഗരസഭ കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

കാറളം പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൻ്റെ 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ അവതരിപ്പിച്ചു.

പ്രസിഡൻ്റ് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

പ്രാരംഭ ബാക്കി ഉൾപ്പടെ 27,91,54,123 രൂപ വരവും 16,14,00,000 രൂപ ചിലവും 11,77,54,123 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ഉല്പാദന മേഖലയ്ക്ക്
144,69,904 രൂപയും സേവന മേഖലയ്ക്ക് 471,92,963 രൂപയും പശ്ചാത്തല മേഖലയ്ക്ക് 146,50,000 രൂപയും 2026- 27 ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിയ്ക്കായി 168,05,400 രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് അസി. സെക്രട്ടറി രാജേഷ് ചന്ദ്രൻ സ്വാഗതവും, ഹെഡ് ക്ലാർക്ക് എ.ജെ. ജോജി നന്ദിയും പറഞ്ഞു.

പുറ്റുങ്ങൽ ഗുരുനാഥസ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ ശനിയാഴ്ച

ഇരിങ്ങാലക്കുട : പുറ്റുങ്ങൽ ഗുരുനാഥസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തോടനുബന്ധിച്ചുള്ള പുന:പ്രതിഷ്ഠാ ചടങ്ങുകൾ ശനിയാഴ്ച നടക്കും.

പുലർച്ചെ 5.30ന് ഗണപതിഹവനം, അഷ്ടബന്ധന്യാസം, ജീവകലശാഭിഷേകം, മറ്റു കലശാഭിഷേകങ്ങൾ, വിശേഷപൂജ എന്നിവയും വൈകീട്ട് ദീപാരാധന, അത്താഴപൂജ എന്നിവയും നടക്കും.

ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

മാർച്ച് 13 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ തിരുവുത്സവം.

സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതിന്യായ നിർവ്വഹണവും ശക്തിപ്പെടുത്തി : മുഖ്യമന്ത്രി പിണറായി വിജയൻ

ഇരിങ്ങാലക്കുട : സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതിന്യായ നിർവ്വഹണവും ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുതിയതായി ഇരിങ്ങാലക്കുടയിൽ നിർമിക്കാൻ പോകുന്ന തൃശൂർ റൂറൽ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നീതി നിർവ്വഹണം കൂടുതൽ കാര്യക്ഷമമാകണമെങ്കിൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യവും ആധുനിക സജ്ജീകരണവും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ നിരവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്നത്. അതിന്റെ ഗുണഫലം പുറമേ ദൃശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാട്ടുങ്ങച്ചിറ പി.ടി.ആർ. മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടം ഒരു നാഴികക്കല്ലാവുമെന്നും സംസ്ഥാനത്തെ പൊലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച ഒന്നാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പൊലീസ് കാര്യാലയം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിലാണ് തൃശൂർ റൂറൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) കെട്ടിടം നിർമ്മിക്കുന്നത്.

2024- 2025 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് 23,896 ചതുരശ്ര അടി വിസ്തീണ്ണത്തിൽ ബഹുനില മന്ദിരം നിർമ്മിക്കുന്നത്.

റൂറൽ പൊലീസിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പൊലീസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന രീതിയിലുള്ളതാണ് കെട്ടിടത്തിന്റെ പ്ലാൻ.

ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ, ട്രെയിനിംഗ് സെന്റർ, വിശാലമായ കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ മെസ്സ് ഹാളും, സീനിയർ ഓഫീസർമാർക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പുരുഷ പൊലീസുകാർക്കും വേണ്ടിയുള്ള പ്രത്യേകം വിശ്രമമുറികളും ഒരുക്കും.

ഡി.ജി.പി. ആൻഡ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഓൺലൈനായി പങ്കെടുത്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ,
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്‌ണദാസ്, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, കെ.പി.ഒ.എ. സെക്രട്ടറി വി.യു. സിൽജോ, കെ.പി.എ. സെക്രട്ടറി എം.എൽ. വിജേഷ് എന്നിവർ പങ്കെടുത്തു.

ഭാരതീയ വിദ്യാഭവനിൽ കരിയർ ഗൈഡൻസ് സെമിനാർ നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ 9, 11 ക്ലാസ്സുകളിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടന്നു.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പിലാനിയിൽ (ബിറ്റ്സ് പിലാനി) നിന്ന് എംടെക് ബിരുദവും പിഎച്ച്ഡിയും നേടിയ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ഡോ. എ. സുരേന്ദ്രൻ സെമിനാർ നയിച്ചു.

ഭാവിയിലെ പഠന, തൊഴിൽ സാധ്യതകളെക്കുറിച്ച് അറിവ് നൽകാനും തീരുമാനങ്ങളെടുക്കാനുമുള്ള ഉൾക്കാഴ്ച പകരാനും സെമിനാറിന് കഴിഞ്ഞു.

സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

കാട്ടൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ശാന്തി ഭവൻ വീട്ടിൽ ജിതിൻ (26) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകീട്ട് 3.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബേക്കറിയിലേക്ക് അസ്വഭാവികമായി കയറി വന്ന പ്രതി ബേക്കറി സാധനങ്ങൾ ചോദിച്ചപ്പോൾ പൈസ തരാതെ സാധനങ്ങൾ തരില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയായ കാട്ടൂർ നെടുമ്പുര സ്വദേശി തിയ്യത്തുപറമ്പിൽ വീട്ടിൽ സിന്ധുവിനെ(43) ആക്രമിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജിതിൻ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, പൊലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്സിലും ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, ജിഎസ്ഐ സുധീർ, ജിഎഎസ്ഐ ധനേഷ്, ജിഎസ്‌സിപിഒ ഷിബു, സിപിഒ-മാരായ രഞ്ജിത്ത്, അഭിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് : കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിംഗ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു

ഇടുക്കി കാൾക്കൂന്തൾ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കൽ വീട്ടിൽ അരവിന്ദ് സിബി (25) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.

പ്രതിയെ ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

2025 സെപ്റ്റംബർ മാസം മുതൽ പ്രധാന പ്രതികൾ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരനെ കൊണ്ട് എസിഎസ് ട്രേഡ് എന്ന വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്നും എച്ച്.എൻ.ഐ. വിഭാഗത്തിലുള്ള ഐ.പി.ഒ. ട്രേഡിംഗ് നടത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിനുള്ളിൽ 2,04,37,143 രൂപ പരാതിക്കാരനിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിയത്. തുടർന്ന് വിശ്വാസം പിടിച്ചു പറ്റുന്നതിനായി 10 ലക്ഷം രൂപ തിരികെ നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള 1,94,37,143 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, കമ്മീഷൻ ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെടുകയും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയുമായിരുന്നു.

കേസിലെ പ്രധാന പ്രതിയായ സിനു മുന്ദൻ എന്നയാളുടെ നിർദേശപ്രകാരം ഇടുക്കി കട്ടപ്പന ബ്രാഞ്ചിൽ അരവിന്ദ് സിബി ഡയക്ടർ ആയ കമ്പനിയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 18 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് അയച്ച് വാങ്ങുകയും തുടർന്ന് സിനു മുന്ദന്റെ നിർദേശപ്രകാരം അയാൾ ഡൽഹിയിലേക്ക് പോയി ഡൽഹിയിൽ 12 ദിവസത്തോളം സ്റ്റേ ചെയ്യുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡും ഇന്റർനെറ്റ് ബാങ്കിന്റെ യൂസർനെയിമും പാസ്വേർഡും സിനു മുന്ദന് നൽകുകയും സിനു മുകുന്ദൻ അക്കൗണ്ടിലുള്ള 18 ലക്ഷം രൂപ മറ്റ് പല അക്കൗണ്ടുകളിലേക്കും കൈമാറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു.

ഇത്തരത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് കൈമാറി തട്ടിപ്പ് പണം കൈമാറ്റം ചെയ്തതിനാണ് അരവിന്ദ് സിബിയെ ഈ കേസ്സിലേക്ക് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ ഗ്ലാഡിൻ, ജിഎസ്ഐ ടി.എൻ. അശോകൻ, സിപിഒ-മാരായ അജിത്ത്, സുധീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മുതിർന്നവരെ ചേർത്തു പിടിച്ച് ഇരിങ്ങാലക്കുടയിലെ വയോജനോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംഘടിപ്പിച്ച
വയോജനോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

സാമൂഹ്യനീതി വകുപ്പ്, മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുടയിൽ വയോജനോത്സവം സംഘടിപ്പിച്ചത്.

ആരും ഈ ഭൂമിയിൽ തനിച്ചാകാൻ പാടില്ലെന്ന നിർബന്ധബുദ്ധിയോടു കൂടിയാണ് സാമൂഹ്യനീതി വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

വയോജനങ്ങൾക്ക് അവരുടെ വീട്ടുമുറ്റത്ത് തന്നെ സേവനങ്ങൾ ലഭിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാനാകണമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ വയോജനോത്സവത്തിൽ വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ പരിപാടി, പോഷകാഹാര കിറ്റ് വിതരണം, അമ്മയ്ക്കായി ഒരു മരം നടൽ, കലാപരിപാടികൾ എന്നിവയുടെ സമാപന ഉദ്ഘാടനമാണ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചത്.

വയോജനോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച വയോജനങ്ങൾക്ക് മന്ത്രി ഉപഹാരം സമർപ്പിച്ചു.

ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ റോഷിനി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിന് പുതിയ സ്കൂൾ ബസ്സ്

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടിൽ നിന്നും മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. ഒപ്പം സ്കൂളിന്റെ വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിക്കണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൻ്റെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളും മികച്ച വിദ്യാഭ്യാസവും ഒരുക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂൾ ബസ്സ് വാങ്ങിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, കെ.വി. അജിത്കുമാർ, പി.വി. ശിവകുമാർ, അൽഫോൻസ, വിനീത, ലേഖ, പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇ.ടി. ഷെൽബി, പി.ടി.എ. വൈസ് പ്രസിഡന്റ് വി.എം. അരുൺ, ഒ.എസ്.എ. സെക്രട്ടറി പി.ബി. സത്യൻ, എസ്.എം.സി. ചെയർപേഴ്സൺ ശരണ്യ അനിൽകുമാർ, എം.പി.ടി.എ. പ്രസിഡന്റ് ജിനി രാജേഷ്, സ്കൂൾ ലീഡർ പി.എസ്. ഇഷ ഫാത്തി, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.