സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 28ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും, കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് ഫെബ്രുവരി 28ന് സേവാഭാരതി ഓഫീസിൽ വച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

ഏഴാം വാർഡ് കൗൺസിലർ ടി.കെ. ഷാജു ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യതിഥിയാകും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497624692 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

മന്നം സമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മന്നം സമാധി ദിനമായി ആചരിച്ചു.

മന്നത്ത് പത്മനാഭൻ്റെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി പുഷ്പാർച്ചനയും ആചാര്യ വന്ദനവും നടത്തി.

പ്രസിഡൻ്റ് കെ.ബി. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.

വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

എം. ശാന്തകുമാരി, എൻ. പ്രതീഷ്, ജയ സുരേന്ദ്രൻ, കനകലത ശിവരാമൻ, ജ്യോതിശ്രീ, ചന്ദ്രിക കൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് കോൺഗ്രസ് നിലപാടിനുള്ള അംഗീകാരം : പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോൺഗ്രസ്സ് നിലപാടിന് സഹകാരികൾ നൽകിയ പിന്തുണയ്ക്ക് തെളിവാണെന്ന് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി.

ബാങ്കിന്റെ യഥാർത്ഥ ധനസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്ന ഒരു ധവളപത്രം പുറത്തിറക്കി സഹകാരികളെ ബാങ്കിൻ്റെ സ്ഥിതി ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതിന് ശേഷം ബാങ്കിൻ്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവുന്ന സ്ഥിതി വരുകയുള്ളൂ എന്നും പി.കെ. ഭാസി പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഭരിക്കുന്ന സർക്കാരുകൾ പ്രത്യേകിച്ച് സംസ്ഥാന സർക്കാർ മാറി പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം പലിശസഹിതം തിരിച്ചുകൊടുക്കാൻ ടി കേസിലെ മുഴുവൻ പ്രതികളുടെയും സ്വത്ത് വഹകൾ കണ്ടുകെട്ടുകയും നിയമനടപടി സ്വീകരിച്ചും പണം കണ്ടുകെട്ടി നിക്ഷേപകർക്ക് തിരിച്ച് കൊടുക്കാൻ സർക്കാരിൽ സമ്മർദ്ദം നടത്തി നിക്ഷേപകരെ സഹായിക്കുമെന്നും പി.കെ. ഭാസി അറിയിച്ചു.

തങ്ങളുടെ ഒരായുസ്സ് മുഴുവൻ അധ്വാനിച്ച സമ്പാദ്യമാണ് സി.പി.എം. തട്ടിയെടുത്തത്. അത് തിരികെ കിട്ടിയേ മതിയാകൂ. ആ ഉറപ്പും ബോധ്യവും നിക്ഷേപകർക്കും സഹകാരികൾക്കും കിട്ടേണ്ടത് ആവശ്യമാണ്. എന്നിട്ട് നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് മാത്രമേ ബാങ്കിൻ്റെ പുരോഗതിക്കു വേണ്ടിയാകുന്നുള്ളൂ എന്നും പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്തും പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ചും സംസ്ഥാന ജില്ലാ നേതാക്കൾ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ട് പോലും 20 ശതമാനത്തിൽ താഴെ അംഗങ്ങൾ മാത്രമേ വോട്ട് ചെയ്യാൻ എത്തിയുള്ളൂ. 15000 അംഗങ്ങളുള്ള ബാങ്കിൽ ആകെ 3039 ആളുകളാണ് വോട്ട് ചെയ്‌തത്. കോൺഗ്രസ്സ് നിലപാടിനെ അംഗീകരിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ബഹുഭൂരിപക്ഷം വരുന്ന സഹകാരികളെ കോൺഗ്രസ്സ് അഭിവാദ്യം ചെയ്തു.

ബാങ്കിൻ്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6000 ത്തിലധികം അംഗങ്ങൾ വോട്ട് ചെയ്‌തിരുന്നു. കേന്ദ്രവും കേരളവും ഭരിക്കുന്ന പാർട്ടിക്കാർ തങ്ങളാൽ ആകുന്ന വിധമൊക്കെ പരിശ്രമിച്ചിട്ടും ഇത്രയും മാത്രമേ പോളിംഗ് നടന്നുള്ളൂ. ഇത്രയും ഭരണസംവിധാനം ദുർവിനിയോഗം ചെയ്ത ഒരു തിരഞ്ഞെടുപ്പ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

നിലവിലെ അഡ്മ‌ിനിസ്ട്രേറ്റീവ് സ്ഥാനാർത്ഥിയായത് കമ്മിറ്റി കൺവീനറും മറ്റൊരംഗവും. ഇത് തിരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ബാങ്കിന് ഇനിയും എന്തൊക്കെയൊ ഒളിക്കാൻ ഉള്ളത് കൊണ്ടാണിതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് മാത്രം നടത്തിയ ഈ തിരഞ്ഞെടുപ്പിനെ കോൺഗ്രസ്സ് ആഹ്വാനപ്രകാരം ബഹിഷ്ക്കരിച്ച്, ഇടതുപക്ഷത്തിന് ചുട്ടമറുപടി നൽകിയ നിക്ഷേപകരോടും സഹകാരികളോടും കോൺഗ്രസ്സ് പത്രക്കുറിപ്പിലൂടെ നന്ദി പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടതുപക്ഷം ജയിച്ച സാഹചര്യത്തിൽ നിക്ഷേപകർക്ക് അവരുടെ പണം പെട്ടെന്ന് തിരിച്ചുകൊടുക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

നിര്യാതനായി

സുധർമൻ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കല്ലിങ്ങപ്പുറം കൊച്ചുണ്ണി മകൻ സുധർമൻ (65) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (ഫെബ്രുവരി 26) രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : ജലജ

മക്കൾ : ധന്യ, ധനൂപ്

മരുമക്കൾ: സന്തോഷ്, രേഷ്മ

ദേശീയ റോൾ ബോൾ മത്സരത്തിൽ വെങ്കലം സ്വന്തമാക്കിയ കേരള ടീമിൽ വിമല സെൻട്രൽ സ്കൂളിലെ ദേവേന്ദ്രനും

ഇരിങ്ങാലക്കുട : തിരുച്ചിറപ്പള്ളിയിൽ നടന്ന മൂന്നാമത് ദേശീയ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം നേടിക്കൊടുത്ത കേരള ടീമിലെ താരമായി വിമല സെൻട്രൽ സ്കൂളിലെ ആർ ദേവേന്ദ്രൻ.

കൊടൈക്കനാൽ പെരിയൂർ സ്വദേശികളായ പി.പി. രാമർ – കാളീശ്വരി ദമ്പതികളുടെ മകനായ ദേവേന്ദ്രൻ താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ഇപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത് താണിശ്ശേരിയിലാണ് താമസം.

ഉദയ് ഭാനു ചിബിൻ്റെ അറസ്റ്റ് : ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രതിഷേധം നടത്തി

ഇരിങ്ങാലക്കുട : ദൽഹി ആസ്ഥാനത്ത് പൊലീസ് നടത്തിയ നരനായാട്ടിലും അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ ആകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടി, നിയോജകമണ്ഡലം ഭാരവാഹികളായ അഡ്വ. ഗോകുൽ കർമ്മ, എബിൻ ജോൺ, വിനു ആന്റണി, ഷിൻസ് വടക്കൻ, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ ഭാരവാഹി ഗിഫ്റ്റ്സൺ ബിജു, നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ്, സൂര്യകിരൺ, കോൺഗ്രസ്‌ പ്രവർത്തകരായ അബിൻ, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി വേണം ; ഇല്ലെങ്കിൽ ഇരിങ്ങാലക്കുടയിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ യുഡിഎഫ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്സ് രംഗത്തെത്തി.

കഴിഞ്ഞ കുറേ കാലങ്ങളായി കേരള കോൺഗ്രസ്സിൻ്റെ തോമസ് ഉണ്ണിയാടനാണ് ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിയാകുന്നത്. വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥികളെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പരാജയപ്പെട്ട കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ ഇനിയും മണ്ഡലത്തിൽ അടിച്ചേൽപ്പിക്കരുതെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതെ മൂന്നാം തവണയും കേരള കോൺഗ്രസ്സിന് തന്നെ ഈ സീറ്റ് നൽകാനാണ് തീരുമാനമെങ്കിൽ യൂത്ത് കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ അറിയിച്ചു.

‘ക്രൈസ്റ്റ് ലിബ്രിസ്’ ലിറ്റററി ഫെസ്റ്റ് സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാള വിഭാഗവും തൃശൂർ ലിറ്റററി ഫോറവും ചേറൂർ സാഹിതിയുമായി ചേർന്ന് സംഘടിപ്പിച്ച ദ്വിദിന സാഹിത്യോത്സവം ‘ലിബ്രിസ്’ സമാപിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ ഭാഷ – സാഹിത്യ – കലാ സംബന്ധിയായ വിവിധ സെഷനുകളിൽ പ്രശസ്തരും പ്രഗത്ഭരുമായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്തു.

ഡോ. എസ്.കെ. വസന്തൻ, കലാനിലയം ഗായത്രി പത്മനാഭൻ, എഴുത്തുകാരിയും സാഹിതി ചെയർപേഴ്സണുമായ ഡോ. സരസ്വതി ബാലകൃഷ്ണൻ, എഴുത്തുകാരനും തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ. ഉണ്ണികൃഷ്ണൻ, മലയാള വിഭാഗം മേധാവി ഫാ. ടെജി കെ. തോമസ്, എഴുത്തുകാരായ കെ. രഘുനാഥൻ, എം.ഡി. രാജേന്ദ്രൻ, ജയരാജ് വാര്യർ, സന്തോഷ് ഏച്ചിക്കാനം, മോഹൻദാസ് പാറപ്പുറത്ത്, ഹരി പി. നായർ, സിജിത അനിൽ, നഫീസത്ത് ബീവി, രാജ്കുമാരി വിനോദ്, അപർണ്ണ ബാലകൃഷ്ണൻ, നിവേദിത മാനഴി, സംഗീത ചേനമ്പുള്ളി, അനിൽകുമാർ കോലഴി എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, വി.പി. ഷിൻ്റൊ എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികൾക്ക് എല്ലാ തലമുറയിലും പെട്ട കലാകാരന്മാരും സാഹിത്യകാരന്മാരുമായി സംവദിക്കാനും അവരുടെ എഴുത്തുവഴികളിൽ കൂടി സഞ്ചരിക്കാനും ഈ കലാസാഹിത്യോത്സവം സാഹായിച്ചു എന്ന് ലിറ്റററി ഫെസ്റ്റിവൽ കൺവീനറും കോളെജ് വൈസ് പ്രിൻസിപ്പലുമായ ഡോ. കെ.ജെ. വർഗ്ഗീസ് പറഞ്ഞു.

രാമു കാര്യാട്ട് അനുസ്മരണവും പുസ്തക ചർച്ചയും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം സർഗ്ഗസംഗമം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്നു വരുന്ന ദ്വൈവാര സാഹിത്യസംഗമത്തിൻ്റെ ഭാഗമായി രാമു കാര്യാട്ട് അനുസ്മരണ സദസ്സും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന അനുസ്മരണ സദസ്സ് എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

“ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും ” എന്ന കാവ്യസമാഹാരത്തിൻ്റെ ചർച്ച സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ സി.എഫ്. റോയ്, വി.ആർ. ലിഷോയ്, ചന്ദ്രൻ കാട്ടൂർ, നോമി കൃഷ്ണ, മഹേഷ് ഇരിങ്ങാലക്കുട, സുവിൻ കൈപ്പമംഗലം, സി.ആർ. ധർമ്മരാജൻ, ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഞ്ഞില, പി.കെ. ജോർജ്ജ്, കെ.പി. രാജൻ, ആൻ്റണി കൈതാരത്ത്, എൻ.എസ്. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രന്ഥകർത്താവ് കാട്ടൂർ രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.

‘വാഗ്മിത’ : സുഭദ്രാഹരണം ചാക്യാർകൂത്ത് പരമ്പര അവസാനിച്ചു

ഇരിങ്ങാലക്കുട : വാഗ്മിതയുടെ ഭാഗമായി നടന്നുവരുന്ന സുഭദ്രാഹരണം ചാക്യാർകൂത്ത് പരമ്പര അവസാനിച്ചു.

വിശ്വകവി മേൽപ്പത്തൂർ ഭട്ടതിരിപ്പാടിൻ്റെ സുഭദ്രാഹരണം ചമ്പുകൃതികളെ ആസ്പദമാക്കി കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആഭിമുഖ്യത്തിൽ നടത്തിയ ചാക്യാർകൂത്ത് പരമ്പരയ്ക്കാണ് തിരശ്ശീല വീണത്.

ദ്വീപാന്തരത്തിങ്കൽ 34 ദിവസത്തെ ഉമേശോത്സവം ആരംഭിക്കുകയും ദ്വാരക മുഴവൻ ഉത്സവം ആഘോഷിക്കാനായി പോയ അവസരത്തിൽ ശ്രീകൃഷ്ണൻ്റെ നിർദ്ദേശത്താൽ കപടസന്യാസിയായ അർജ്ജുനനെ ഇതുവരെ പരിപാലിച്ചുവന്ന ശ്രുശ്രൂഷ സുഭദ്ര തുടരുന്നു.

അർജ്ജുനനും സുഭദ്രയ്ക്കും കാമപാരവശ്യത്താൽ ഏകാന്തതയിൽ കാണാനുള്ള ഔത്സ്യക്യം ജനിക്കുന്നു. ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് ഉമേശോത്സവത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ശ്രീകൃഷ്ണൻ്റെ നിർദ്ദേശത്താൽ ഗ്രാമവാസികളെ സുരപാനത്തിൽ മയക്കി. തുടർന്ന് ശ്രീകൃഷ്ണന്റെയും പത്നിമാരുടെയും ഇന്ദ്രദേവാദികളുടെയും സാന്നിധ്യത്തിൽ അർജ്ജുനൻ സുഭദ്രയെ വരിച്ചു. ഇതായിരുന്നു
‘വാഗ്മിത’യുടെ അവസാനദിനത്തിൽ അരങ്ങേറിയ കഥാഭാഗം.

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാചികാഭിനയത്തിന് പ്രാധാന്യം നൽകി വരുന്ന അരങ്ങ് ‘വാഗ്മിത’ കഴിഞ്ഞ 4 വർഷമായി സംഘടിപ്പിച്ചു വരുന്നു.

മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും താളത്തിൽ ഗുരുകുലം ഗോപികയും അകമ്പടിയേകി.