സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതിന്യായ നിർവ്വഹണവും ശക്തിപ്പെടുത്തി : മുഖ്യമന്ത്രി പിണറായി വിജയൻ

ഇരിങ്ങാലക്കുട : സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതിന്യായ നിർവ്വഹണവും ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുതിയതായി ഇരിങ്ങാലക്കുടയിൽ നിർമിക്കാൻ പോകുന്ന തൃശൂർ റൂറൽ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നീതി നിർവ്വഹണം കൂടുതൽ കാര്യക്ഷമമാകണമെങ്കിൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യവും ആധുനിക സജ്ജീകരണവും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ നിരവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്നത്. അതിന്റെ ഗുണഫലം പുറമേ ദൃശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാട്ടുങ്ങച്ചിറ പി.ടി.ആർ. മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടം ഒരു നാഴികക്കല്ലാവുമെന്നും സംസ്ഥാനത്തെ പൊലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച ഒന്നാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പൊലീസ് കാര്യാലയം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിലാണ് തൃശൂർ റൂറൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) കെട്ടിടം നിർമ്മിക്കുന്നത്.

2024- 2025 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് 23,896 ചതുരശ്ര അടി വിസ്തീണ്ണത്തിൽ ബഹുനില മന്ദിരം നിർമ്മിക്കുന്നത്.

റൂറൽ പൊലീസിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പൊലീസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന രീതിയിലുള്ളതാണ് കെട്ടിടത്തിന്റെ പ്ലാൻ.

ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ, ട്രെയിനിംഗ് സെന്റർ, വിശാലമായ കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ മെസ്സ് ഹാളും, സീനിയർ ഓഫീസർമാർക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പുരുഷ പൊലീസുകാർക്കും വേണ്ടിയുള്ള പ്രത്യേകം വിശ്രമമുറികളും ഒരുക്കും.

ഡി.ജി.പി. ആൻഡ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഓൺലൈനായി പങ്കെടുത്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ,
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്‌ണദാസ്, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, കെ.പി.ഒ.എ. സെക്രട്ടറി വി.യു. സിൽജോ, കെ.പി.എ. സെക്രട്ടറി എം.എൽ. വിജേഷ് എന്നിവർ പങ്കെടുത്തു.

ഭാരതീയ വിദ്യാഭവനിൽ കരിയർ ഗൈഡൻസ് സെമിനാർ നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ 9, 11 ക്ലാസ്സുകളിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടന്നു.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പിലാനിയിൽ (ബിറ്റ്സ് പിലാനി) നിന്ന് എംടെക് ബിരുദവും പിഎച്ച്ഡിയും നേടിയ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ഡോ. എ. സുരേന്ദ്രൻ സെമിനാർ നയിച്ചു.

ഭാവിയിലെ പഠന, തൊഴിൽ സാധ്യതകളെക്കുറിച്ച് അറിവ് നൽകാനും തീരുമാനങ്ങളെടുക്കാനുമുള്ള ഉൾക്കാഴ്ച പകരാനും സെമിനാറിന് കഴിഞ്ഞു.

സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

കാട്ടൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ശാന്തി ഭവൻ വീട്ടിൽ ജിതിൻ (26) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകീട്ട് 3.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബേക്കറിയിലേക്ക് അസ്വഭാവികമായി കയറി വന്ന പ്രതി ബേക്കറി സാധനങ്ങൾ ചോദിച്ചപ്പോൾ പൈസ തരാതെ സാധനങ്ങൾ തരില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയായ കാട്ടൂർ നെടുമ്പുര സ്വദേശി തിയ്യത്തുപറമ്പിൽ വീട്ടിൽ സിന്ധുവിനെ(43) ആക്രമിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജിതിൻ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, പൊലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്സിലും ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, ജിഎസ്ഐ സുധീർ, ജിഎഎസ്ഐ ധനേഷ്, ജിഎസ്‌സിപിഒ ഷിബു, സിപിഒ-മാരായ രഞ്ജിത്ത്, അഭിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് : കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിംഗ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് കാട്ടൂർ സ്വദേശിയിൽ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു

ഇടുക്കി കാൾക്കൂന്തൾ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കൽ വീട്ടിൽ അരവിന്ദ് സിബി (25) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.

പ്രതിയെ ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

2025 സെപ്റ്റംബർ മാസം മുതൽ പ്രധാന പ്രതികൾ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരനെ കൊണ്ട് എസിഎസ് ട്രേഡ് എന്ന വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്നും എച്ച്.എൻ.ഐ. വിഭാഗത്തിലുള്ള ഐ.പി.ഒ. ട്രേഡിംഗ് നടത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിനുള്ളിൽ 2,04,37,143 രൂപ പരാതിക്കാരനിൽ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിയത്. തുടർന്ന് വിശ്വാസം പിടിച്ചു പറ്റുന്നതിനായി 10 ലക്ഷം രൂപ തിരികെ നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള 1,94,37,143 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, കമ്മീഷൻ ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെടുകയും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയുമായിരുന്നു.

കേസിലെ പ്രധാന പ്രതിയായ സിനു മുന്ദൻ എന്നയാളുടെ നിർദേശപ്രകാരം ഇടുക്കി കട്ടപ്പന ബ്രാഞ്ചിൽ അരവിന്ദ് സിബി ഡയക്ടർ ആയ കമ്പനിയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 18 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് അയച്ച് വാങ്ങുകയും തുടർന്ന് സിനു മുന്ദന്റെ നിർദേശപ്രകാരം അയാൾ ഡൽഹിയിലേക്ക് പോയി ഡൽഹിയിൽ 12 ദിവസത്തോളം സ്റ്റേ ചെയ്യുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡും ഇന്റർനെറ്റ് ബാങ്കിന്റെ യൂസർനെയിമും പാസ്വേർഡും സിനു മുന്ദന് നൽകുകയും സിനു മുകുന്ദൻ അക്കൗണ്ടിലുള്ള 18 ലക്ഷം രൂപ മറ്റ് പല അക്കൗണ്ടുകളിലേക്കും കൈമാറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു.

ഇത്തരത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് കൈമാറി തട്ടിപ്പ് പണം കൈമാറ്റം ചെയ്തതിനാണ് അരവിന്ദ് സിബിയെ ഈ കേസ്സിലേക്ക് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ ഗ്ലാഡിൻ, ജിഎസ്ഐ ടി.എൻ. അശോകൻ, സിപിഒ-മാരായ അജിത്ത്, സുധീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മുതിർന്നവരെ ചേർത്തു പിടിച്ച് ഇരിങ്ങാലക്കുടയിലെ വയോജനോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംഘടിപ്പിച്ച
വയോജനോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

സാമൂഹ്യനീതി വകുപ്പ്, മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുടയിൽ വയോജനോത്സവം സംഘടിപ്പിച്ചത്.

ആരും ഈ ഭൂമിയിൽ തനിച്ചാകാൻ പാടില്ലെന്ന നിർബന്ധബുദ്ധിയോടു കൂടിയാണ് സാമൂഹ്യനീതി വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

വയോജനങ്ങൾക്ക് അവരുടെ വീട്ടുമുറ്റത്ത് തന്നെ സേവനങ്ങൾ ലഭിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാനാകണമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ വയോജനോത്സവത്തിൽ വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ പരിപാടി, പോഷകാഹാര കിറ്റ് വിതരണം, അമ്മയ്ക്കായി ഒരു മരം നടൽ, കലാപരിപാടികൾ എന്നിവയുടെ സമാപന ഉദ്ഘാടനമാണ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചത്.

വയോജനോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച വയോജനങ്ങൾക്ക് മന്ത്രി ഉപഹാരം സമർപ്പിച്ചു.

ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ റോഷിനി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിന് പുതിയ സ്കൂൾ ബസ്സ്

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടിൽ നിന്നും മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. ഒപ്പം സ്കൂളിന്റെ വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിക്കണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൻ്റെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളും മികച്ച വിദ്യാഭ്യാസവും ഒരുക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂൾ ബസ്സ് വാങ്ങിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, കെ.വി. അജിത്കുമാർ, പി.വി. ശിവകുമാർ, അൽഫോൻസ, വിനീത, ലേഖ, പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇ.ടി. ഷെൽബി, പി.ടി.എ. വൈസ് പ്രസിഡന്റ് വി.എം. അരുൺ, ഒ.എസ്.എ. സെക്രട്ടറി പി.ബി. സത്യൻ, എസ്.എം.സി. ചെയർപേഴ്സൺ ശരണ്യ അനിൽകുമാർ, എം.പി.ടി.എ. പ്രസിഡന്റ് ജിനി രാജേഷ്, സ്കൂൾ ലീഡർ പി.എസ്. ഇഷ ഫാത്തി, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ ഏഴാമത്തെ വീടും യഥാർത്ഥ്യമായി: വീടിന്റെ താക്കോൽ കൈമാറി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടും യാഥാർത്ഥ്യമായി.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ഏഴാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

പൂമംഗലം പഞ്ചായത്തിലെ കാളത്തുപറമ്പിൽ പ്രകാശന്റെ കുടുംബത്തിനാണ് സ്നേഹക്കൂട് കൈമാറിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കൂലിപ്പണിക്കാരനായ പ്രകാശൻ.

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാതെ പോയതോടെ പ്രകാശനും കുടുംബവും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമോ എന്ന വിഷമത്തിലായിരുന്നു. അതിനിടയിലാണ് മന്ത്രിയുടെ ‘സ്നേഹക്കൂട് പദ്ധതി’ വഴി വീടിന് അർഹനായത്. സ്നേഹക്കൂടിലൂടെ അടച്ചുറപ്പുള്ള സ്വന്തമായ വീട് എന്ന പ്രകാശന്റെയും കുടുംബത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്.

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, എൻ.എസ്.എസ്. യൂണിറ്റുകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തോടെയാണ് വീട് നിർമ്മിച്ചത്.

കൂട്ടായ്‌മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടും യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും അതിനായി പ്രവർത്തിച്ച എൻ.എസ്.എസ്. വൊളൻ്റിയർമാർ, അധ്യാപകർ, നാട്ടുകാർ, സുമനസ്സുകൾ തുടങ്ങിയവരെല്ലാം അഭിനന്ദനമർഹിക്കുന്നതായും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

പൂമംഗലം കൂനാക്കമ്പുള്ളി ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. പി.ഡി. ജോയ്, കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി. ദേവപ്രിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. വി. വിജയകുമാർ എന്നിവർ മുഖ്യാതിഥികളായി.

തൃശൂർ ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ രഞ്ജിത് വർഗ്ഗീസ്, പൂമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യ വിജയൻ, മുൻ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.പി. ഷിന്റോ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നവീകരിച്ച വെള്ളിലംകുന്ന് നഗർ കമ്മ്യൂണിറ്റി ഹാൾ നാടിന് സമർപ്പിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ നവീകരിച്ച വെള്ളിലംകുന്ന് നഗർ കമ്മ്യൂണിറ്റി ഹാൾ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

ഈ ഉന്നതിയിലെ എല്ലാവർക്കും അവരുടെ ആവശ്യാനുസരണം ഹാൾ ഉപയോഗിക്കാൻ സാധിക്കുമെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

പട്ടികജാതി വികസന വകുപ്പിന്റെ 2024- 25 കോർപ്പസ് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കമ്മ്യൂണിറ്റി ഹാൾ നവീകരിച്ചത്.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ എന്നിവർ മുഖ്യാതിഥികളായി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, മുരിയാട് പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഖിത അനൂപ്, എ.എം. ജോൺസൺ, സുനിത മുരളി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, പട്ടികജാതി വികസന ഓഫീസർ പി.എസ്. പ്രിയ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദാരിദ്ര്യ ലഘൂകരണത്തിനും കാർഷിക, പാർപ്പിട മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

ഇരിങ്ങാലക്കുട : ദാരിദ്ര്യ ലഘൂകരണത്തിനും കാർഷിക പാർപ്പിട മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കിയ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2026- 27 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് നിമിഷ ശ്രീനിവാസന്‍ അവതരിപ്പിച്ചു.

31,52,43,757 രൂപ പ്രതീക്ഷിത വരവും, 29,92,18,000 രൂപ പ്രതീക്ഷിത ചെലവും, 1,60,25,757 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്.

ദാരിദ്ര്യ ലഘൂകരണത്തിന് 10,00,00,000 രൂപ,
കാർഷിക മേഖലയ്ക്ക് 8,97,65,400 രൂപ,
പാർപ്പിടമേഖലയ്ക്ക് 100,00,000 രൂപ, വനിതാ വികസന പദ്ധതികള്‍ക്കായി 1,49,59,180 രൂപ, വൃദ്ധർ, കുട്ടികള്‍, ഭിന്നശേഷിയുളളവർക്കായി 2,21,84,590 രൂപ,
പാലിയേറ്റീവ് പരിചരണത്തിന് 25,00,000
പശ്ചാത്തലമേഖലയ്ക്ക് 59808830 രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ബി. പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി. നെൽസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അംബുജ രാജൻ, പ്രസീന സജയൻ, സുരേഷ് ബാബു, കെ. രാജേഷ്, കെ.യു. വിജയൻ, മണി സജയൻ, ബിന്ദു വർക്കി കാരാത്രക്കാരൻ, അജയൻ തറയിൽ, രജനി നന്ദകുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ ബഡ്ജറ്റ് അംഗീകരിച്ചു സംസാരിച്ചു.

ജോയിന്റ് ബിഡിഒ എൻ. രാജേഷ്, ഹെഡ് അക്കൗണ്ടന്റ് സി.എസ്. സീജ എന്നിവർ ആശംസകൾ നേർന്നു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ നന്ദി പറഞ്ഞു.

സമഗ്ര വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി മുരിയാട് പഞ്ചായത്തിന്റെ ബഡ്ജറ്റ്

ഇരിങ്ങാലക്കുട : “പാർപ്പിട രഹിതരില്ലാത്ത പഞ്ചായത്ത്” എന്ന ലക്ഷ്യത്തിനും കാർഷിക വികസനത്തിനും റോഡുകളുടെ നവീകരണത്തിനും കുടിവെള്ള പദ്ധതികൾക്കും ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും മൃഗസംരക്ഷണത്തിനും ശുചിത്വ പദ്ധതികൾക്കും തുടങ്ങി സമഗ്ര മേഖലകൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള 2026 -27ലെ ബഡ്ജറ്റ് വിഭാവന ചെയ്ത് മുരിയാട് പഞ്ചായത്ത് ഭരണ സമിതി.

പ്രാദേശിക സ്വയംഭരണ സംവിധാനത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഗ്രാമത്തിന്റെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ സംതുലിതവും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കുന്ന തരത്തിലാണ് പ്രസിഡന്റ് സരള വിക്രമന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

വൈസ് പ്രസിഡന്റ് സുമിത പ്രസാദ് ബജറ്റ് അവതരിപ്പിച്ചു.

1,28,45,629 രൂപ പ്രാരംഭബാക്കിയും, 37,12,98,550 രൂപ വരവും, 34,70,06,660 രൂപ ചെലവും, 3,71,42,519 രൂപ നീക്കിയിരിപ്പും വരുന്ന ബഡ്ജറ്റ് ആണ് വിഭാവനം ചെയ്യുന്നത്.