ഗദ്യ- പദ്യങ്ങളുടെ വർണ്ണനകളാൽ ശ്രദ്ധേയമായി ‘വാഗ്മിത’യുടെ നാലാം ദിനം

ഇരിങ്ങാലക്കുട : മനോഹരങ്ങളായ ഗദ്യ- പദ്യങ്ങളിലൂടെ സുഭദ്രയുടെ പാരവശ്യവും ഉമേശോത്സവയാത്രയും വിശദമായി വർണ്ണിച്ചുകൊണ്ട് അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിച്ച ‘വാഗ്മിത’യുടെ നാലാം ദിനം ശ്രദ്ധേയമായി.

‘സുഭദ്രാഹരണം’ ചമ്പുവിനെ ആധാരമാക്കി നടക്കുന്ന ചാക്യാർകൂത്തിൽ
സുഭദ്ര താൻ ശുശ്രൂഷിക്കുന്ന സന്യാസി അർജ്ജുനനാണ് എന്ന സത്യം മനസ്സിലാക്കുകയും കപട സന്യാസം കൊണ്ട് യാദവരിൽ നിന്ന് അർജ്ജുനന് ആപത്ത് വരുമോ എന്ന് ശങ്കിച്ച് ദുഃഖം കൊണ്ട് പരവശയാകുകയും ചെയ്യുന്നു. സുഭദ്രയുടെ പാരവശ്യം കണ്ട് സഖിമാരും ദേവകിയും ദുഃഖിക്കുന്നു. എന്നാൽ പരമാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻ സുഭദ്രാർജ്ജുനന്മാരുടെ ആഗ്രഹം സാധിപ്പിക്കാനായി ദ്വീപാന്തരത്തിങ്കൽ 34 ദിവസത്തെ ഉമേശോത്സവം ആരംഭിക്കുകയും അതിന് ദ്വാരക മുഴവൻ ദ്വീപാന്തരത്തിങ്കലേക്ക് പോവുകയും ചെയ്യുന്നു എന്നതാണ് കഥാഭാഗം.

മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ ഗുരുകുലം ഗോപികയും അകമ്പടിയേകി.

ഠാണാവിൽ കുടിവെള്ള പൈപ്പിന് ചോർച്ച : ഹൈലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തിവച്ചു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിനിടെ ഠാണാ ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം വാട്ടർ അതോറിറ്റി നിർത്തി വെച്ചു.

പണി പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം പുനരാരംഭിക്കുകയുള്ളൂ എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന ആംഗലേയ നോവൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു.

തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

കേരളത്തിന്റെ തനതായ സംസ്കാരത്തെയും കുടുംബജീവിതത്തെയും പ്രത്യേകിച്ച് സവിശേഷമായ സ്ത്രീ ജീവിതത്തെയും ആഗോളതലത്തിൽ ചിതറിക്കിടക്കുന്ന മലയാളികളുൾപ്പെടെയുള്ള ലോക സമൂഹത്തെ അറിയിക്കാൻ പര്യാപ്തമായ പുസ്തകമാണ് ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന് അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടു.

ജീവിത യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന ഈ കൃതി ഒരു വായനക്കാരൻ എന്ന നിലയിൽ തന്നിലുണ്ടാക്കിയ ചിന്തകളെക്കുറിച്ച്‌ സബ് കളക്ടർ അഖിൽ വി. മേനോനും പറഞ്ഞു.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു.

ഡോ. എം. പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു.

ഡോ. കവിത ബാലകൃഷ്ണൻ പുസ്തക പരിചയവും, മേരി ഫ്രാൻസിസ്, നിഷ ജോർജ്ജ് തുടങ്ങിയവർ പുസ്തകാവലോകനവും നടത്തി.

കെ. വിശ്വനാഥൻ, കെ. ഹരിനാരായണൻ, ഉമ കാട്ടിൽ, സഹദേവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഭാഷയ്ക്കതീതമായ ഇന്ദ്രിയാനുഭൂതികൾ നൽകുന്ന കഥാകഥനരീതി അവലംബിച്ചു കൊണ്ട്, ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിലെ അസ്ഥിരതകളെ വരച്ചു കാട്ടുകയാണ് ഗ്രന്ഥകാരി ചെയ്യുന്നതെന്ന്, പുസ്തക പരിചയം നടത്തിയ ഡോ. കവിത ബാലകൃഷ്ണൻ പറഞ്ഞു.

എഡിറ്റർ തന്മയ് ദൂബേയുടെ സന്ദേശത്തിന് ശേഷം, ഗ്രന്ഥകാരി സ്മിത മേനോൻ കിഴുവീട്ടിൽ തന്റെ രചനാനുഭങ്ങൾ പങ്കു വച്ച് നന്ദി പറഞ്ഞു.

ഉത്സവച്ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം കുമരഞ്ചിറ ഭരണിയോടനുബന്ധിച്ച് കാറളം സിഡിഎസിന്റെ ഉത്സവച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ ജിജി ഗോപി അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ ഷൈജ ദീലിപ് സ്വാഗതം പറഞ്ഞു.

അഗ്രി സി.ആർ.പി. ചിന്ത സുഭാഷും സിഡിഎസ് മെമ്പർമാരും പങ്കെടുത്തു.

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വെള്ളാങ്ങല്ലൂർ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വെള്ളാങ്ങല്ലൂർ ഏരിയ കൺവെൻഷൻ വേളൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

ഏരിയ പ്രസിഡന്റ് നീതു രതീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം നിർവഹിച്ചു.

ഏരിയ സെക്രട്ടറി മിനി പ്രസന്നൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എൻ. പങ്കജാക്ഷൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.

പ്രസവാനുകൂല്യ ധനസഹായം 15000 രൂപ ഒറ്റത്തവണയായി നൽകണമെന്നും വർഷത്തിൽ ഒന്നിലധികം ആനുകൂല്യം അനുവദിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് അവശ്യപ്പെട്ടു.

തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ എ.കെ.ടി.എ. അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

മേരി ജോണി, സിജി അജയൻ, സി.സി. ശാന്ത എന്നിവർ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്തിലെ ആനുരുളി – ചേർപ്പുംകുന്ന് റോഡ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് പഞ്ചായത്തും സംയുക്തമായി 2025- 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുരിയാട് പഞ്ചായത്തിലെ ആനുരുളി – ചേര്‍പ്പുംകുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണന്‍ നാടിന് സമർപ്പിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയന്‍, മണി സജയന്‍, ബിന്ദു വര്‍ക്കി, പഞ്ചായത്തംഗങ്ങളായ കെ.കെ. സുരേഷ് ബാബു, ടി.കെ. ശശി, തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബിന്ദു സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ നിഖിത അനൂപ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ 25,90,000 രൂപയും മുരിയാട് പഞ്ചായത്തിന്‍റെ 12,02000 രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ താമസക്കാരനായ വാളിപറമ്പിൽ ശശി വളനങ്ങാടി സെന്ററിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി.

പേഴ്സ് കിട്ടിയ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചതിനെ തുടർന്നാണ് ഉടമസ്ഥയായ കലവറ പറമ്പിൽ ലാലി ടീച്ചർക്ക് പേഴ്സ് തിരിച്ചു ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, വാർഡ് മെമ്പർ ഈശ്വരി ജയൻ, പാർത്ഥൻ പുതുക്കാട്ടിൽ, സുരേഷ് കൊച്ചത്ത്, സലീഷ്, പി.എസ്. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.

തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ നിൽപ്പ് സമരം

ഇരിങ്ങാലക്കുട : സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കാർഷിക മേഖലയെ തകർക്കുന്ന ഇന്ത്യൻ യുഎസ് കരാർ റദ്ദാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് എഐടിയുസി സംസ്ഥാന കൗൺസിൽ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസ്സി സമരം ഉദ്ഘാടനം ചെയ്തു.

എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ, ജിഷ ബാബു, റസിൽ, കെ.എസ്. പ്രസാദ്, കെ.സി. മോഹൻലാൽ, ഭാസി, കൃഷ്ണകുമാർ, കെ.വി. രാമകൃഷ്ണൻ, ടി.പി. ബാബു എന്നിവർ പ്രസംഗിച്ചു.

“വാഗ്മിത” മൂന്നാംദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : വാഗ്മിതയുടെ മൂന്നാം ദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി.

മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ സന്യാസവേഷം ധരിച്ച അർജ്ജുനൻ സുഭദ്രയിങ്കൽ അനുരാഗ വിവശനായിരിക്കെ, തോഴിമാരുമായി ഉദ്യാനത്തിലെ ക്രീഡയ്ക്കിടയിൽ സുഭ്രദയ്ക്ക് തന്നോട് പ്രണയമുണ്ടെന്ന് സഖിമാരുമായുള്ള സംഭാഷണത്തിലൂടെ തിരിച്ചറിഞ്ഞ് സ്വയം സമാശ്വാസിതനാകുന്നു. തുടർന്ന് സുഭദ്ര തൻ്റെ സംശയത്തെ ദൂരികരിക്കാനായി സന്യാസി വേഷധാരിയോട് ഇന്ദ്രപ്രസ്ഥ വാർത്തകളെയും അർജ്ജുനനെയും കുറിച്ച് ചോദിക്കുന്നു. മറുപടിയായി കുന്തിയെയും ധർമ്മപുത്രാദികളെയും പറ്റി പറയുകയും, തുടർന്ന് അർജ്ജുനൻ കപട സന്യാസവേഷധാരിയായി സുഭദ്രയെ കാംക്ഷിച്ചുകൊണ്ട് ദ്വാരകയിൽ ഇതാ മുന്നിൽതന്നെ ഇരിക്കുന്നതായി ലജ്ജയോടെ പറഞ്ഞ് പരസ്പരം സന്തോഷവാന്മാരാകുന്ന ഭാഗമായിരുന്നു “വാഗ്മിത”യുടെ മൂന്നാം ദിവസത്തെ മുഖ്യാകർഷണം.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളത്തിൽ സരിത കൃഷ്ണകുമാർ എന്നിവർ അകമ്പടിയേകി.