കുട്ടൻകുളം സമരഭൂമി സന്ദർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.പി. രാജേന്ദ്രൻ

ഇരിങ്ങാലക്കുട : സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ അഡ്വ. കെ.പി. രാജേന്ദ്രൻ കുട്ടൻകുളം സമരഭൂമിയും കൂടൽമാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസും സന്ദർശിച്ചു.

എഐടിയുസി ദേശീയ ജനറൽ കൗൺസിൽ യോഗം തൃശൂരിൽ ജൂൺ 1, 2, 3 തിയ്യതികളിൽ നടക്കുന്നതിനോടനുബന്ധിച്ച് കുട്ടൻകുളം സമരത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി സമര പോരാളികളായ പി.കെ. ചാത്തൻ മാസ്റ്റർ, പി.സി. കുറുമ്പ, കെ.വി. ഉണ്ണി ഉൾപ്പെടെയുള്ള സഖാക്കളുടെ സ്മരണ പുതുക്കുന്ന ഒരു പ്രോഗ്രാം സമരമുഖത്ത് നടത്തുന്നതിന്റെ
ആലോചനയും ഈ സന്ദർശനത്തിൽ പെടുന്നതായാണ് സൂചന.

ഭക്തരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് മുൻ മന്ത്രി മടങ്ങിയത്.

അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയ്കുമാർ, രാഘവൻ മുളങ്ങാടൻ, കെ. ബിന്ദു എന്നിവരും സ്റ്റാഫ് ശ്രീനിവാസൻ പുല്ലത്തറയും ചേർന്ന് കെ.പി.ആറിനെ സ്വീകരിച്ചു.

മുതിർന്ന സിപിഐ നേതാവ് കെ. ശ്രീകുമാർ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ എന്നിവർ മുൻ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പ്രതിപക്ഷ എംപിമാർ വനിതാ ബില്ലിനെ എതിർത്തതിനെതിരെ ഇരിങ്ങാലക്കുടയിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി മഹിള മോർച്ച

ഇരിങ്ങാലക്കുട : ഭാരതത്തിൽ അൻപത് ശതമാനത്തിലധികം വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്ന കേന്ദ്ര സർക്കാരിൻ്റെ വനിതാസംവരണ ബില്ലിനെ പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ എതിർത്തതിനെതിരെ ഇരിങ്ങാലക്കുടയിൽ മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട പൂതംകുളത്ത് നിന്നും ആരംഭിച്ച പ്രകടനം ആൽത്തറക്കൽ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു.

മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ നേതാക്കളായ രിമ പ്രകാശൻ, കവിത ബിജു, അഡ്വ. ലിഷ ജയനാരായണൻ, പ്രഭ ടീച്ചർ, വിനീത ടിങ്കു എന്നിവർ പങ്കെടുത്തു.

മഹിള മോർച്ച ജില്ലാ നേതാക്കളായ റീജ സന്തോഷ്, സിന്ധു സോമൻ, നസീറ അനീഷ്, ലാംബി റാഫേൽ, ബിജെപി മണ്ഡലം നേതാക്കൾ എന്നിവർ നേതൃത്വം നൽകി.

മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സിന്ധു സതീഷ് സ്വാഗതവും സജിനി സന്തോഷ് നന്ദിയും പറഞ്ഞു.

നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ : ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ

ഇരിങ്ങാലക്കുട : നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങൾ എന്ന് അമരിപ്പാടം നാരായണാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ പ്രസ്‌താവിച്ചു.

ആചാരങ്ങളില്ലാതെ ധർമ്മം നിലനിൽക്കില്ലെന്നും ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും, ക്ഷേത്രത്തെ നിരന്തരം വിവാദത്തിൽ ഉൾപ്പെടുത്തുന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രാചാരങ്ങളിൽ അനാവശ്യമായ ഇടപെടലുകളും മാറ്റങ്ങളും സംഭവിക്കുന്നത് ദുഃഖകരമായ കാര്യമാണ്. അത് പരിഹരിക്കേണ്ടതും തീരുമാനിക്കേണ്ടതും അതാത് ദേശവാസികളാണെന്നും സ്വാമി ബ്രഹ്മസ്വരൂപാനന്ദ അഭിപ്രായപ്പെട്ടു.

ക്ഷേത്രാചാര വിശ്വാസ സംരക്ഷണ സമിതി പ്രസിഡൻ്റ് സി.ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

സനാതന ധർമ്മ പ്രഭാഷകൻ വി. സായിറാം മുഖ്യപ്രഭാഷണം നടത്തി.

വിവിധ സാമുദായിക സംഘടനകളുടെ നേതാക്കന്മാരായ ദേവൻ കാറേക്കാട്, കല്ലേലി രാമൻ നമ്പൂതിരി, കെ.എൻ. ഉണ്ണികൃഷ്ണൻ, എ. അച്യുതവാര്യർ, കെ.ആർ. ഹരിനാരായണൻ, സുരേഷ് മൂസ്സത്, മുരളീധര പൊതുവാൾ, പി. നന്ദകുമാർ, സതീഷ് മേനോൻ, പെരുമ്പാല വെളുത്തേടത്ത് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നരേന്ദ്ര വാര്യർ, ഇ.കെ. കേശവൻ, എ.എസ്. സതീശൻ, വിദ്യാസാഗർ തുടങ്ങിയവർ ആശംസകൾ നേർന്നു.

കാവനാട് വേദസാരയുടെ പ്രാർത്ഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ സമിതി സെക്രട്ടറി പി.എസ്. ജയശങ്കർ സ്വാഗതവും, ട്രഷറർ ഹരി വാര്യർ നന്ദിയും പറഞ്ഞു.

ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു.

മേഖല പ്രസിഡന്റ്‌ എൻ.എസ്. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എ.ഡി. ജോൺസൻ ഐഡൻ്റിറ്റി കാർഡ് വിതരണം നടത്തി.

മേഖല സെക്രട്ടറി ശരത്ത് ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കിഴുത്താണി, സജയൻ കാറളം, വേണു വെള്ളാങ്ങല്ലൂർ, രാധാകൃഷ്ണൻ ദൃശ്യ, കെ.വി. സഞ്ജു, വിജിൻ, സുധീർ, ജോജോ മാടവന എന്നിവർ പ്രസംഗിച്ചു.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശം ; പ്രതിഷ്ഠാ ദിനത്തിൽ വൻ ഭക്തജനത്തിരക്ക്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ പത്താം ദിനത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു.

അധിവാസവിടർത്തി പൂജ, ജീവകലശം, ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കൽ എന്നിവയ്ക്കു ശേഷം ഇടവം രാശി പുണർതം നക്ഷത്രത്തിൽ രാവിലെ ശിവലിംഗ പ്രതിഷ്ഠ നടന്നു.

തുടർന്ന് വിവിധ ചടങ്ങുകൾക്കു ശേഷം നടന്ന പ്രസാദ ഊട്ടിന് ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു.

വൈകീട്ട് ചലച്ചിത്ര പിന്നണി ഗായിക മീര രാംമോഹൻ്റെ സംഗീത സമന്വയം ഉണ്ടായിരുന്നു.

24ന് വൈകീട്ട് 7 മണിക്ക് ദുര്യോധന വധം കഥകളി അരങ്ങേറും.

നവീകരണ കലശം 26ന് സമാപിക്കും.

പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും 26ന്

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി എന്നിവ സംയുക്തമായി 26ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രമേഹ രോഗനിര്‍ണയവും നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്ലബ് പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.

സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറര്‍ ജെയ്സണ്‍ മൂഞ്ഞേലി, ആശുപത്രി കോര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9446540890 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പൂരപ്രേമികളുടെ ശ്രദ്ധയ്ക്ക് : മുൻകരുതൽ എടുക്കാം ; നിർജ്ജലീകരണം ഒഴിവാക്കാം 

ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷം പൂരം നാളുകളിൽ നിർജ്ജലീകരണം മൂലവും മറ്റും മുന്നൂറോളം പേരാണ് ആരോഗ്യവകുപ്പിന്റെ പവലിയനിലിൽ വൈദ്യ സഹായം തേടി എത്തിയത്.

അതിൽ 150 പേർക്ക് കിടത്തി ചികിത്സ നൽകേണ്ട സാഹചര്യവും ഉണ്ടായി.

മുൻ വർഷത്തേക്കാൾ ചൂട് കൂടുതലുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിർജ്ജലീകരണം ഒഴിവാക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പൂരത്തിന് രണ്ടു ദിവസം മുൻപ് മുതലെങ്കിലും വെള്ളം ധാരാളമായി  കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ്.

പൂരത്തിന് വരുന്ന ദിവസം രാവിലെ മുതൽ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം ഉൾപ്പെടെ, 7 മുതൽ 10 ഗ്ലാസ് വരെ വെള്ളം പൂരപ്പറമ്പിൽ എത്തുന്നതിന് മുൻപ്  കുടിക്കേണ്ടതാണ്. തുടർന്നും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായകമാവു.

വെള്ളം എല്ലായ്‌പ്പോഴും കൈയിൽ കരുതേണ്ടതാണ്.

കുട / തൊപ്പി ധരിക്കണം.

ജലാംശം കൂടുതലുള്ള തണ്ണിമത്തൻ പോലുള്ള പഴങ്ങൾ ധാരാളമായി കഴിക്കണം.

കഴിയുന്നതും തണലിൽ നിൽക്കണം. തുടർച്ചയയി വെയിൽ കൊള്ളുന്നത് നിർജ്ജലീകരണത്തിനും കുഴഞ്ഞു വീഴുന്നതിനും കാരണമാകും.

മദ്യപിച്ചിട്ടുണ്ടെങ്കിൽ  നിർജ്ജലീകരണം കൂടാൻ സാധ്യതയുണ്ട്.

കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം.

ഏതെങ്കിലും തരത്തിലുള്ള ശാരീരിക / മാനസിക ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ ടീം /ആംബുലൻസിൻ്റെ സേവനം പ്രയോജനപ്പെടുത്തണം.

സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് 25ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി എല്ലാ മാസവും നടത്തിവരുന്ന സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് 25ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സേവാഭാരതി ഓഫീസിൽ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

കാറളം പഞ്ചായത്ത് മെമ്പർ പി. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഡിസ്ട്രിക്ട് ലയൺസ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ജോൺസൻ കോലങ്കണ്ണി മുഖ്യാതിഥിയാകും.

കൂടുതൽ വിവരങ്ങൾക്ക് 9496649657, 9961325645 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കുട്ടൻകുളത്തിലെ സ്മാരക നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച

ഇരിങ്ങാലക്കുട : കുട്ടൻകുളത്തിലെ സ്മാരക നിർമ്മാണത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് യുവമോർച്ച.

കുട്ടൻകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് പത്ത് അടി വീതിയിലും ഇരുപത് അടി നീളത്തിലും കരിങ്കൽ കൊണ്ട് കെട്ടിപ്പൊക്കി സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റെയും നടപടി
ക്ഷേത്ര വിശ്വാസങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും നശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബിജെപി ജില്ലാ ട്രഷറർ കെ.ആർ. വിദ്യാസാഗർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കൂടൽമാണിക്യം ക്ഷേത്രവും കുട്ടൻകുളവും പള്ളിവേട്ട നടക്കുന്ന ആൽത്തറയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ആൽത്തറയിൽ സന്ധ്യാവിളക്ക് വെച്ചാൽ ക്ഷേത്രത്തിന് അകത്തിരുന്നു കൊണ്ട് കൂടൽമാണിക്യസ്വാമിക്ക് ആൽത്തറയിലെ സന്ധ്യാവിളക്ക് നേരിട്ട് ദർശിക്കാവുന്ന രീതിയിലാണ് ക്ഷേത്രവും കുട്ടൻകുളവും ആൽത്തറയും നിലനിൽക്കുന്നത്. കുട്ടൻകുളത്തിൽ ഇങ്ങനെയൊരു സ്മാരകം ഉയരുമ്പോൾ ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരും എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് സുഖിൻ പടിയൂർ
അധ്യക്ഷത വഹിച്ചു.

യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. അമീഷ് സ്വാഗതം പറഞ്ഞു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ ആമുഖഭാഷണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ്, ബിജെപി പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി കീർത്തി എന്നിവർ പ്രസംഗിച്ചു.

ക്ഷേത്രാചാരങ്ങൾക്ക് തടസ്സം നിൽക്കുന്ന ഏതു നിർമാണങ്ങളെയും നടപടികളെയും എന്തു വിലയും കൊടുത്ത് തടയുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചു.

ബിജെപി ജില്ലാ സെക്രട്ടറിമാരായ അജീഷ് പൈക്കാട്ട്, ശ്യാംജി, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ആശിഷ ടി. രാജ്, മണ്ഡലം സെക്രട്ടറി നിധീഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് സന്തോഷ് പിഷാരടി എന്നിവർ നേതൃത്വം നൽകി.

മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു ; പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിലാക്കും

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മേലൂർ വില്ലേജിൽ, കുന്നപ്പിള്ളി ദേശത്ത് പനങ്ങാടൻ വീട്ടിൽ അഭിനവ് ബിനോയ് (26) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.

മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പിറ്റ് എൻ.ഡി.പി.എസ്. നിയമം.

അഭിനവ് കൊരട്ടി സ്റ്റേഷൻ പരിധിയിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച 1.155 കിലോഗ്രാം ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷൻ പരിധിയിൽ 3.660 കിലോഗ്രാം ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും അങ്കമാലി സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും അടക്കം മൂന്ന് മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്.

കൊരട്ടി സ്റ്റേഷൻ എസ്എച്ച്ഒ ഹബീബുള്ള, ജിഎസ്ഐ സതീശൻ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, ജിഎഎസ്ഐ മാരായ എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, സിപിഒ ഇ.എ. ശ്രീജിത്, എന്നിവർ പ്രതികളെ പിടികൂടുന്നതിലും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.