ഇരിങ്ങാലക്കുട : കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് തൃശൂർ മൂന്നാം നമ്പർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണൻ.
ആലുവ കീഴ്മാട് വില്ലേജിൽ വടക്കേളാൻ വീട്ടിൽ ടോംജിത് (31), ആലുവ ചൂണ്ടി വില്ലേജിൽ കുറ്റിയേടത്ത് വീട്ടിൽ വിൻസെന്റ് (35) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2021 ആഗസ്റ്റ് 27ന് രാവിലെ 10.40ഓടെ എൻ.എച്ച്. 544 റോഡിൽ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
കൊടകര ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന ബ്രെസ്സ കാർ തടഞ്ഞുനിർത്തി പരിശോധിച്ച അന്നത്തെ ചാലക്കുടി ഡിവൈഎസ്പിയായിരുന്ന സി.ആർ. സന്തോഷിൻ്റെ കീഴിലുണ്ടായിരുന്ന സബ് ഡിവിഷൻ സ്ക്വാഡും കൊടകര പൊലീസും പ്രതികളിൽ നിന്ന് 141 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
കൊടകര പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്നത്തെ എസ്ഐ ജെ. ജെയ്സനാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലവിൽ വിജിലൻസിൽ പ്രവർത്തിക്കുന്ന അന്നത്തെ കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്റെ നേതൃത്വത്തിൽ എസ്ഐ ജെ. ജെയ്സൻ, അഡീഷണൽ എസ്ഐ റെജിമോൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും തുടർന്ന് ചാലക്കുടി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും അൻപതോളം രേഖകൾ ഹാജരാക്കുകയും ചെയ്തു.
കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരീഷ് മോഹൻ ഹാജരായി.
സിവിൽ പൊലീസ് ഓഫീസർ ഗോകുൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.












Leave a Reply