ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും ജലസേചന മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
യോഗത്തിൽ വിവിധ പദ്ധതികൾ വിശദമായി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തതായി തോമസ് ഉണ്ണിയാടൻ എംഎൽഎ പറഞ്ഞു.
പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം ശുദ്ധജല പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് ഈ പഞ്ചായത്തുകളിൽ കൂടുതൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലെ ജൽജീവൻ പദ്ധതിയുടെ പുരോഗതിയും നിലവിലുള്ള തടസ്സങ്ങളും വിശദമായി വിലയിരുത്തി ശുദ്ധജല ലഭ്യത കൂടുതൽ കാര്യക്ഷമമാക്കും.
ആളൂർ പഞ്ചായത്തിലെ നിലവിലുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികൾ അപര്യാപ്തമായ സാഹചര്യത്തിൽ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിന് തീരുമാനമെടുത്തു.
പടിയൂർ, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
എടതിരിഞ്ഞിയിൽ നിലവിലുള്ള പഴയ വാട്ടർ ടാങ്കിന് പകരം പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു.
ഇല്ലിക്കൽ, കൊറ്റങ്കടവ് റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ പുനരുദ്ധാരണം, താമരവളയം പാലം, മുനയം പാലം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.
ഷണ്മുഖം കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി ചർച്ച ചെയ്ത് തുടർനടപടികൾക്ക് തീരുമാനമായി.
കേന്ദ്രസർക്കാർ ഫണ്ട്, സംസ്ഥാന ബജറ്റ്, ജൽ ജീവൻ പദ്ധതി എന്നിവയിലൂടെ ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തോമസ് ഉണ്ണിയാടൻ എംഎൽഎ പറഞ്ഞു.
യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ, ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.









Leave a Reply