ഇരിങ്ങാലക്കുട : ഭാരതീയ അഭിനയ കലയായ ‘നാട്യശാസ്ത്രം’ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയെന്ന വാർത്ത പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്നു വരുന്ന 124-മത് ‘നവരസ സാധന’ ശില്പശാലയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിയിട്ടുള്ള പതിനാല് യുവ നർത്തകരും നടീനടന്മാരും ആവേശത്തിൻ്റെ കൊടുമുടിയേറി.
ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നവരസ സാധന ശില്പശാല നാട്യശാസ്ത്രത്തിൽ അധിഷ്‌ഠിതമായി ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഏക അഭിനയ പരിശീലന കളരിയാണ്.
പതിനെട്ടാം നൂറ്റാണ്ടു മുതൽ കൊടുങ്ങല്ലൂർ കോവിലകത്തു നിലവിൽ വരികയും ഗുരു അമ്മന്നൂർ മാധവചാക്യാർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ എന്നീ അതുല്യ നടന്മാരെ സൃഷ്ടിക്കുകയും ചെയ്ത ‘സ്വരവായു’ എന്ന അഭിനയ പരിശീലന സമ്പ്രദായത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 2005-ലാണ് ‘നവരസ സാധന’ വേണുജി രൂപം നൽകുന്നത്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും, സിങ്കപ്പൂരിലെ ഇന്റർ കൾച്ചറൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും, നടനകൈരളിയിലുമായി മൂവായിരത്തോളം പേരെ ഇതിനകം നവരസ സാധന അഭ്യസിപ്പിച്ചിട്ടുണ്ട്.
“ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും ഫലപ്രദമായ അഭിനയ പരിശീലന സമ്പ്രദായങ്ങൾ നാട്യശാസ്ത്രത്തിലുള്ളതാണ്. നിർഭാഗ്യവശാൽ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും ഇതര നാടക വിദ്യാലയങ്ങളിലും നാട്യശാസ്ത്രം മുഖ്യ പാഠ്യ വിഷയമല്ല” – വേണുജി അഭിപ്രായപ്പെട്ടു.
നൃത്യ നാട്യ രംഗത്തെ പ്രശസ്തരായ കപിലാ വേണു, മീരാ ശ്രീനാരായണൻ, മലയാള നടിമാരായ കനി കസൃതി, റിമാ കല്ലിങ്കൽ, നവ്യ നായർ എന്നിവർക്കു പുറമെ ആദിൽ ഹുസൈൻ, സന്ധ്യ മൃദുൽ, ഇഷ തൽവാർ എന്നിവരും നവരസ സാധന പരിശീലിച്ചവരിൽ ഉൾപ്പെടുന്നു.
Leave a Reply