സംഗമേശൻ്റെ ഇല്ലം നിറയ്ക്കുള്ള വിത്ത് വിതച്ചു

ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ അത്തം നാളിൽ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ഉത്പാദിപ്പിക്കുന്നതിന്റെ വിത്തിടൽ ചടങ്ങ് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

ഇപ്രാവശ്യം ജൂലൈ 30നാണ് ഇല്ലംനിറ.

കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന നെൽവിത്തുകളാണ് ഇക്കുറി വിതച്ചിരിക്കുന്നത്.

90 ദിവസം മൂപ്പുള്ള നെൽവിത്തായതിനാൽ ജലസേചന സൗകര്യം കുറവുള്ള ഇടങ്ങളിലേക്ക് ഉത്തമമാണ്.

മുൻ ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഭരണസമിതി അംഗം ബിന്ദു എന്നിവർ പ്രസംഗിച്ചു.

ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയ് കുമാർ സ്വാഗതവും രാഘവൻ മുളങ്ങാടൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ ദേവസ്വം ജീവനക്കാരോടൊപ്പം ഒട്ടേറെ ഭക്തജനങ്ങളും പങ്കെടുത്തു.

ഒറീസയിൽ നിന്നും കടത്തിയ കഞ്ചാവുമായി മാള സ്വദേശി പിടിയിൽ : പിടിച്ചെടുത്തത് 1.885 കിലോ ഗ്രാം കഞ്ചാവ്

ചാലക്കുടി : ഒറീസയിൽ നിന്നും വിൽപ്പനയ്ക്കായി രഹസ്യമായി കടത്തിക്കൊണ്ടു വന്ന 1.185 കിലോ ഗ്രാം കഞ്ചാവുമായി മാള സ്വദേശി പിടിയിൽ.

പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് മാള മടത്തുംപടി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ജസ്റ്റിനെ(25) അറസ്റ്റ് ചെയ്തത്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ ചാലക്കുടി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് യാത്രക്കാരനായ ജസ്റ്റിൻ്റെ കയ്യിലുണ്ടായിരുന്ന ട്രാവൽബാഗിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ഒറീസയിൽ നിന്നും കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റ് പരിസരത്ത് പൊലീസിന്റെ വാഹന പരിശോധന കണ്ട് യുവാവ് തഞ്ചത്തിൽ രക്ഷപെട്ടുപോകാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്നാണ് വിശദമായി പരിശോധിച്ചത്.

ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം അംഗങ്ങൾ, ചാലക്കുടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, അഡീഷണൽ എസ്ഐമാരായ ഹരിശങ്കർ പ്രസാദ്, ജെയ്സൻ ജോസഫ്, സീനിയർ സിപിഒമാരായ പി.കെ. രതീഷ്, സി.ആർ. സുരേഷ്, എൻ. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ കടുപ്പശ്ശേരി സ്കൂൾ

ഇരിങ്ങാലക്കുട : കടുപ്പശേരി എസ്.എച്ച്.എല്‍.പി. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ്, സ്‌കൂള്‍ മാനേജര്‍ ഫാ. ജോമിന്‍ ചെരടായി, രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോയ് കൊടിയന്‍, പഞ്ചായത്തംഗം ഷീബ നാരായണന്‍, മുന്‍ വികാരി ഫാ. റോബിന്‍ പാലാട്ടി, കണ്‍വീനര്‍ പ്രൊഫ. കെ.ആര്‍. വര്‍ഗീസ്, കൈക്കാരന്‍ ജോജന്‍ പോള്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി മാത്യു, പി.ടി.എ. പ്രസിഡന്റ് ജോഷി ജോസഫ് ആലപ്പാട്ട്, ഒ.എസ്.എ. പ്രതിനിധി അശോകന്‍ നാലുമാക്കല്‍, പ്രധാനാധ്യാപിക പി.സി. റോജ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ പോംപെ സെന്റ് മേരീസിൽ 1975 പത്താം ക്ലാസ് ബാച്ചിന്റെ സുവര്‍ണ ജൂബിലി സ്‌നേഹസംഗമം

ഇരിങ്ങാലക്കുട : കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്കൂളിലെ 1975 പത്താം ക്ലാസ് ബാച്ചിന്റെ സുവര്‍ണ ജൂബിലി സ്നേഹ സംഗമം നടത്തി.

സംഗമത്തിൽ 200ല്‍പരം പേർ അടങ്ങുന്ന ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്ത് ചേര്‍ന്നു.

ഡോ. ജോണ്‍സണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.

പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍ മുഖ്യാതിഥിയായിരുന്നു.

ഷെറീഫ് ഇബ്രഹിം, സെക്രട്ടറി ഉല്ലാസ്, ട്രഷറര്‍ ജോസ് കെ. ആലപ്പാട്ട്, ജന്‍സണ്‍ പാലത്തിങ്കല്‍, മുരളി കൊല്ലാറ, ജോര്‍ജ് ഡി. ദാസ്, ആനിജയ, ലില്ലി റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഴയ സ്മരണങ്ങള്‍ ഉണർത്തി പൂര്‍വ വിദ്യാര്‍ഥിനികളായ കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരക്കളി, ഗാനമേള തുടങ്ങിയവ അരങ്ങേറി.

പൊറത്തിശ്ശേരി കണ്ടാര മുത്തപ്പന് വഴിപാടായി ദീപസ്തംഭം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കണ്ടാര മുത്തപ്പന് പൊറത്തിശ്ശേരി നിവാസിയായ ബാബു കടവല്ലൂർ ഒരു ലക്ഷം രൂപയോളം വില വരുന്ന ദീപസ്തംഭം വഴിപാടായി സമർപ്പിച്ചു.

ചടങ്ങിനെ തുടർന്ന് അരുൺ ചന്ദ്രൻ പുല്ലൂർ നയിച്ച ചെമ്പട മേളവും അരങ്ങേറി.

നഴ്‌സിങ്ങിൽ മൂന്നാം റാങ്കുമായി പടിയൂർ സ്വദേശിനി ഡാനി ജെക്കോബി

ഇരിങ്ങാലക്കുട : ജനറല്‍ നഴ്‌സിങ്ങില്‍ (ജി എന്‍ എം) സംസ്ഥാനത്ത് മൂന്നാം റാങ്ക് പടിയൂര്‍ ചെട്ടിയങ്ങാടി സ്വദേശിനി കൊച്ചുവീട്ടില്‍ ഡാനി ജെക്കോബി കരസ്ഥമാക്കി.

ജെയിംസ് ജേക്കബ് – രഹന ദമ്പതികളുടെ മകളാണ് ഡാനി ജെക്കോബി.

നിര്യാതനായി

സുബ്രഹ്മണ്യൻ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി അടിപറമ്പിൽ കുമാരൻ മകൻ സുബ്രഹ്മണ്യൻ (80) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ഏപ്രിൽ 30) വൈകീട്ട് 4.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : രാധ

മക്കൾ : വിജിത, ബിന്ദു, വിജേഷ്, സുധ (വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

മരുമക്കൾ : ഷമ്മി, രാജേഷ്, പ്രജീഷ, ദിലീപ്

കൊയ്ത്തു കഴിഞ്ഞിട്ട് മൂന്നാഴ്ച്ച ;കണ്ണീർ പെയ്ത്തുമായി കര്‍ഷകര്‍

ഇരിങ്ങാലക്കുട : കൊയ്ത്തു കഴിഞ്ഞ് മൂന്നാഴ്ച്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കുവാന്‍ മില്ലുടമകളോ ഏജന്റുമാരോ തയ്യാറാകാത്തതോടെ പ്രതീക്ഷകള്‍ നശിച്ച അവസ്ഥയിലാണ് മുരിയാട് പാടശേഖരത്തിലെ ഒരു കൂട്ടം കര്‍ഷകർ.

പുല്ലൂര്‍ പള്ളിക്ക് സമീപമുള്ള സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും പള്ളി പറമ്പിലുമൊക്കെയായി ടണ്‍ കണക്കിന് നെല്ലാണ് സംഭരിക്കാൻ ആളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുന്നത്.

മുരിയാട് പഞ്ചായത്തിലെ കൃഷിഭവന് കീഴിലെ പൊതുമ്പുചിറ പാടശേഖരത്തിലെ കര്‍ഷകരാണ് ഈ ദുര്‍ഗതി മൂലം കണ്ണീരും കൈയ്യുമായി കഴിയുന്നത്.

80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകരുടെ കൊയ്‌തെടുത്ത നെല്ലാണ് ആരും സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്.

ഏറെ പ്രതീക്ഷയോടെ നെല്ല് കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കര്‍ഷകർ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ആശ്രമം, ബാബു കോലങ്കണ്ണി, ശേഖരന്‍ കോച്ചേരി, ബിജു ചിറയത്ത്, വിക്രമന്‍ അമ്പാടന്‍, ജോസഫ് കോക്കാട്ട്, പ്രേമന്‍ തെക്കാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലെ 60 ടണ്‍ നെല്ലാണ് ഇങ്ങനെ സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരുടെയും ഗതി ഇതു തന്നെ.

കടം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചും പണം കണ്ടെത്തി കൃഷിയിറക്കിയ കര്‍ഷകരുടെ നെല്ലാണ് വില്‍ക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

നെല്ല് ഇനി എന്ന് സംഭരിക്കുമെന്ന് നിശ്ചയമില്ല.

നെല്ലിന്റെ തൂക്കം നോക്കി കമ്പനിക്ക് ആയക്കുന്ന സമയത്ത് വളരെ കൂടുതൽ കിഴിവാണ് മില്ലുടമകള്‍ അവരുടെ ഏജന്റുമാര്‍ വഴി ആവശ്യപ്പെടുന്നത്.

ഉണങ്ങിക്കിടക്കുന്ന നെല്ലിന് ഈര്‍പ്പം ഉണ്ടാകില്ല. അതിനാല്‍ തന്നെ കിഴിവിന്റെ ആവശ്യമില്ല. പിന്നെ ഇത് ആര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് സപ്ലൈകോ ഉദ്യോഗസ്ഥരും മില്ലുടമകളും ആവരുടെ ഏജന്റുമാരും ഇത്തരത്തിലുള്ള പരിശ്രമം നടത്തുന്നതെന്നാണ് കര്‍ഷകരുടെ ചോദ്യം.

ഇപ്പോഴും പാടശേഖരത്തില്‍ കൊയ്ത്ത് നടന്നു കൊണ്ടിരിക്കുകയാണ്.

കാലടിയിലെ മില്ലുകാരാണ് ഈ മേഖലയില്‍നിന്നുള്ള നെല്ല് കൂടുതലായും സംഭരിച്ചിരുന്നത്. മഴ വരുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയും വെയിലെത്തുമ്പോള്‍ നെല്ലുണക്കിയും കര്‍ഷകര്‍ പാടുപെടുകയാണ്. ഒരു മഴ പെയ്താല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുതിര്‍ന്നു പോകുന്ന സ്ഥിതിയാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്.

മില്ലുകാര്‍ വന്ന് നെല്ല് പരിശോധിച്ചെങ്കിലും കൂടുതല്‍ കിഴിവ് ആവശ്യപ്പെടുകയാണ്.

സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷി മന്ത്രിയും ജില്ലാ കളക്ടറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് കര്‍ഷകരെ സഹായിച്ച് മില്ലുകാർ എത്രയും വേഗം നെല്ല് ഏറ്റെടുക്കുന്നതിനും അതിന്റെ പണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായി സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി.

കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണം : ലോക തൊഴിലാളി ദിനത്തിൽ കല്ലേറ്റുംകരയിൽ സർവ്വജനസദസ്സ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഗ്രാമത്തിൻ്റെ സജീവതയ്ക്കും തൊഴിൽ ലഭ്യതക്കും അടിസ്ഥാനമായിരുന്ന റെയിൽവേ ഗുഡ്സ് യാർഡ് പൂട്ടിയിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു.

നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണമെന്നും റെയിൽവേ പാഴ്സൽ ബുക്കിംഗ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ സ്റ്റേഷൻ വികസന സമിതി, കല്ലേറ്റുംകര റെയിൽവേ സമര സമിതി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ,
പൗരമുന്നേറ്റം, കർഷകമുന്നേറ്റം,
ഗ്രാമസമത എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനമായ മെയ് 1ന് വൈകീട്ട് 4ന് കല്ലേറ്റുംകരയിൽ സർവ്വജനസദസ്സ് സംഘടിപ്പിക്കും.

സർവ്വ ജനസദസ്സ് സഖാവ് പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും.

ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിക്കും.

പ്ലാച്ചിമട സമരനായകൻ വിളയോടി വേണുഗോപാലൻ സമരപ്രഖ്യാപനം
നടത്തും.

സോമൻ ചിറ്റേത്ത് ആമുഖപ്രഭാഷണവും പി.എ. അജയഘോഷ് സമര സന്ദേശം നൽകും.

മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.

വർഗ്ഗീസ് പന്തല്ലൂക്കാരൻ ഇതുവരെയുള്ള സമര അവലോകനം നടത്തും.

വീട്ടുപടിക്കൽ മൃഗപരിപാലന സേവനം : ഇരിങ്ങാലക്കുടക്ക് മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ മൃഗപരിപാലന രംഗത്തിന് കുതിപ്പേകുന്നതിനായി ഇരിങ്ങാലക്കുട വെറ്റിനറി പോളി ക്ലിനിക്കിൽ പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്താകെ അനുവദിച്ച 47 പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട ബ്ലോക്കിൽ ഉൾപ്പെട്ട വെറ്റിനറി പോളി ക്ലിനിക്കിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.

ഒരു കേന്ദ്രീകൃത കാൾ സെന്റർ വഴിയാണ് ഈ വാഹനത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. മൃഗാശുപത്രികളുടെ സേവന സമയത്തിനു ശേഷം തന്റെ ഉരുവിന് ചികിത്സ വേണ്ട അടിയന്തിര സാഹചര്യം വന്നാൽ കർഷകന് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം. മേൽപ്പറഞ്ഞ കേന്ദ്രം വഴി മൃഗചികിത്സയ്ക്ക് വാഹനവും ഡോക്ടറും കർഷകന്റെ വീട്ടുപടിക്കൽ ലഭ്യമാവും.

വൈകുന്നേരം 6 മണി മുതൽ രാവിലെ 5 വരെയാണ് യൂണിറ്റിന്റെ സേവനം ലഭിക്കുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് സേവനത്തിന് ഉണ്ടാവുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

പദ്ധതിയുടെ ഗുണം കർഷകർക്ക് നൂറു ശതമാനം ഉറപ്പാക്കാൻ മൊബൈൽ യൂണിറ്റുകളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണ്ടതുണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അവരുടെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയ്ക്ക് വലിയ പ്രോത്സാഹനമാകും മൊബൈൽ യൂണിറ്റ്. കർഷകർക്ക് മെച്ചപ്പെട്ട വാതിൽപ്പടി സേവനം ഉറപ്പാക്കി ഈ മേഖലയിൽ സമൂലമായ വളർച്ചയുണ്ടാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിന്റെ ഇരിങ്ങാലക്കുടയിലെ കാർഷിക – മൃഗസംരക്ഷണ മേഖലയ്ക്കുള്ള സമ്മാനമാണിതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.