കൂടൽമാണിക്യത്തിൽ കഴകം നിയമനംഏപ്രിൽ 29 വരെ നടത്തരുത് : ഹൈക്കോടതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം ഏപ്രിൽ 29 വരെ നടത്തരുതെന്ന് ഹൈക്കോടതി.

കഴകത്തിന് പാരമ്പര്യ അവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനും തന്ത്രി കുടുംബങ്ങളും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ‌പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റെ നടപടി.

ഇതോടെ ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ഈഴവ സമുദായാംഗം കെ.എസ്. അനുരാഗിന് ഉടൻ നിയമന ഉത്തരവു നൽകാൻ കൂടൽമാണിക്യം ദേവസ്വം ബോർഡിനു കഴിയില്ല.

ഹർജി 29ന് വീണ്ടും കോടതി പരിഗണിക്കും.

കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ നിയമിച്ച തിരുവനന്തപുരം സ്വദേശി ബി.എ. ബാലു ഈഴവ സമുദായത്തിൽ പെട്ട ആളായതിനാൽ ക്ഷേത്രത്തിലെ തന്ത്രിമാർ ബഹിഷ്കരണ സമരം നടത്തിയതോടെയാണ് സംഭവം വിവാദമായത്.

ബാലു രാജി വെച്ച ഒഴിവിലേക്കാണ് ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചത്. ഇതാണ് ഹൈക്കോടതി ഉത്തരവോടെ ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ക്ഷേത്രത്തിൽ മേയ് 8ന് ഉത്സവം കൊടിയേറാനിരിക്കെ ദേവസ്വം ബോർഡ് മനഃപൂർവ്വം അനുരാഗിന് നിയമന ഉത്തരവ് നൽകുന്നത് വൈകിച്ചതാണെന്നും സംസാരമുണ്ട്.

ക്ഷേത്രത്തിൽ കഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് ഏകപക്ഷീയമായ അധികാരമില്ലെന്നായിരുന്നു ഇന്നലെ തന്ത്രി കുടുംബം കോടതിയിൽ വാദിച്ചത്.

മാലകെട്ട് ആചാരത്തിന്റെ ഭാഗമായതിനാൽ കഴകക്കാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ തന്ത്രിമാരുടെ പ്രതിനിധിയുണ്ടാവണം. അത് തങ്ങളുടെ പാരമ്പര്യാവകാശമാണെന്നും
തന്ത്രിമാർ ചൂണ്ടിക്കാട്ടി.

ഹർജികളിൽ വിശദമായ വാദം ഏപ്രിൽ 29ന് നടക്കും.

അതിനു മുമ്പ് പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് നിയമനം താൽക്കാലികമായി തടഞ്ഞത്.

ടി വി ഹരികൃഷ്ണനു വേണ്ടി അഡ്വ കെ എസ് ഭരതനും, തന്ത്രിമാർക്കു വേണ്ടി അഡ്വ പി ബി കൃഷ്ണനും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *