സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ സംഭാവന മാതൃകാപരം : അനീഷ് പി. രാജൻ

ഇരിങ്ങാലക്കുട :
സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ പാരമ്പര്യം രാജ്യത്തെ ഉന്നത ശ്രേണിയിലാണെന്ന് ഇന്ത്യൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ അനീഷ് പി. രാജൻ.

നാലു ദിനങ്ങളിലായി നാദോപാസന നടത്തിവരുന്ന സ്വാതിതിരുനാൾ സംഗീത നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലകൾ പരിപോഷിപ്പിക്കുന്നതിൽ നാദോപാസന പോലെയുള്ള ഈ നാട്ടിലെ വിവിധങ്ങളായ കലാസംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ജിഷ്ണു സനത്ത് അധ്യക്ഷത വഹിച്ചു.

ടി. വേണുഗോപാല മേനോൻ, രാജീവ് മേനോൻ, ഗിരീഷ്കുമാർ, ശിവദാസ് പള്ളിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതനായി

കൊച്ചുദേവസി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം സ്വീറ്റ് ബസാർ റോഡ് ചാഴുക്കാരൻ ചാക്കുണ്ണി മകൻ കൊച്ചുദേവസി (81)നിര്യാതനായി.

സംസ്കാരം നാളെ(തിങ്കളാഴ്ച) രാവിലെ 11 മണിക്ക്.

വാര്യർ സമാജം സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഭരണ സമിതിയുടെ തന്ത്രി, കാരായ്മ ജീവനക്കാർക്കെതിരെയുള്ള ധാർഷ്ഠ്യം നിറഞ്ഞ പ്രവർത്തനങ്ങളിൽ വാര്യർ സമാജം യൂണിറ്റ് സമ്മേളനം അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി.

ക്ഷേത്രം ജീവനക്കാരെ വിവിധ പൂക്കളിൽ കോർത്ത മാല പോലെ കോർത്തിണക്കി കൊണ്ടുപോകുന്നതിനു പകരം ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള ജീവനക്കാരുടെ ഇടയിൽ പരസ്പര വൈരാഗ്യം സൃഷ്ടിക്കുന്ന തരത്തിലും, ഭക്തർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾക്കു നേരെ സമസ്ത കേരള വാര്യർ സമാജം യൂണിറ്റ് സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സമ്മേളനം സമാജം ജില്ല പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്‌ണ വാര്യർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി.വി. ഇന്ദിര വാരസ്യാർ, പി.വി. രാമചന്ദ്ര വാര്യർ, രാപ്പാൾ ഉണ്ണികൃഷ്ണൻ, ഭദ്ര വാര്യർ, ഭാനുശ്രീ വാര്യർ എന്നിവരെ ആദരിച്ചു.

സെക്രട്ടറി എ. അച്യുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, ഉഷ ദാസ്, എസ്. കൃഷ്ണകുമാർ, ടി. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.

പി.വി. രുദ്രൻ വാര്യർ (പ്രസിഡൻ്റ്), എ. അച്യുതൻ (സെക്രട്ടറി), എസ്. കൃഷ്‌ണകുമാർ (ട്രഷറർ), ഇന്ദിര ശശീധരൻ (വനിതാ വിഭാഗം പ്രസിഡൻ്റ്), എ.സി. രമാദേവി (വനിതാ വിഭാഗം സെക്രട്ടറി), പ്രഭ വേണുഗോപാൽ (വനിതാ വിഭാഗം ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വിമാന കമ്പനികൾ അധിക ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കണം : മൈഗ്രൻ്റ്സ് മിഷൻ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിതമായി ചാർജ്ജ് ഈടാക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ് മിഷൻ പ്രസിഡന്റ്‌ ഷാജു വാലപ്പന്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആൻഡ് ഹെവി ഇന്റസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മയ്ക്ക് നിവേദനം നൽകി.

തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗൾഫ് മേഖലയിലേക്ക് പോകുവാനും, അവിടെ നിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധന മൂലം ബുദ്ധിമുട്ടുകയാണ് പ്രവാസികൾ. പല വ്യക്തികളുടെയും വിസയുടെ കാലാവധി തീരുകയും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഈ മേഖലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിക്കുവാൻ രൂപത ഭാരവാഹികളായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവരും ഉണ്ടായിരുന്നു.

ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നൽകിയതായി ഇവർ അറിയിച്ചു.

ആശങ്ക ഒഴിയുന്നു : കുട്ടൻകുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിൽ

ഇരിങ്ങാലക്കുട : ഏപ്രിൽ 28ന് ആരംഭിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനു മുന്നോടിയായി കുട്ടൻകുളത്തിന്റെ നവീകരണ പ്രവർത്തികൾ തീരുമോ എന്ന ഭക്തജനങ്ങളുടെ ആശങ്ക ഒഴിയുന്നു. കുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

ഭക്തജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് കുളത്തിന്റെ തെക്കേ മതിലിന്റെയും പടിഞ്ഞാറേ ഭാഗത്തെയും പ്രവൃത്തികൾ ഉത്സവത്തിന് മുന്നോടിയായി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് പിഡബ്ല്യുഡിക്കും, കുളത്തിൻ്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്കും ദേവസ്വം കത്ത് നൽകിയിരുന്നു.

തെക്കേ മതിലിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പടിഞ്ഞാറെ മതിൽ പൂർണ്ണമായും പൊളിച്ചു നീക്കിയിട്ടില്ല. നവീകരണ പ്രവൃത്തികൾക്ക് ആവശ്യമായ സാമഗ്രികൾ കുളത്തിലേക്ക് ലോറിയിൽ ഇറക്കാൻ കഴിയും വിധം കുറച്ച് ഭാഗത്തെ മതിൽ മാത്രമാണ് പൊളിച്ച് നീക്കിയിട്ടുള്ളത്. ഇവിടെ അപകടസാധ്യത ഒഴിവാക്കും വിധം മറയ്ക്കാനാണ് സാധ്യത.

നവീകരണ പ്രവൃത്തികൾ പുരോഗമിക്കെ ദേവസ്വത്തിന്റെ ആർക്കിയോളജിക്കൽ മ്യൂസിയത്തിന് മുമ്പിലുള്ള റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നിരുന്നു. തെക്കേ ഭാഗത്ത് മതിലിനുള്ള തറ കെട്ടിയതിനു പിന്നാലെ തന്നെ ഇടിഞ്ഞു താഴ്ന്ന റോഡ് മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കും ഉത്സവ ചടങ്ങുകൾക്കും തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നത് ഏറെ ആശ്വാസത്തോടെയാണ് ഭക്തജനങ്ങൾ നോക്കിക്കാണുന്നത്.

കുളത്തിന്റെ ബാക്കി നവീകരണ പ്രവൃത്തികളും സൗന്ദര്യവൽക്കരണവും ഉത്സവത്തിന് ശേഷം പുനരാരംഭിക്കാനാണ് സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പ് : ഇരിങ്ങാലക്കുടയിൽ പോളിംഗ് 60 ശതമാനം കടന്നു

ഇരിങ്ങാലക്കുട : കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3.30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗ് 60 ശതമാനം കടന്നു.

തൃശ്ശൂര്‍ ജില്ലയിൽ ഇതുവരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില

ചേലക്കര – 63.13%
കുന്നംകുളം – 61.67%
ഗുരുവായൂർ – 58.39%
മണലൂർ : 62.16%
വടക്കാഞ്ചേരി – 66.07%
ഒല്ലൂർ – 66.05%
തൃശ്ശൂർ – 64.02%
നാട്ടിക – 63.17%
കയ്പമംഗലം – 60.97%
ഇരിങ്ങാലക്കുട – 64.06%
പുതുക്കാട് – 65.86%
ചാലക്കുടി – 63.54%
കൊടുങ്ങല്ലൂർ – 62.65%

നിര്യാതയായി

സന്ധ്യ

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുംകുന്ന് ആനുരുളി റോഡ് ശ്രീനാരായണഗുരുദേവ ഭക്ത കരയോഗത്തിനു സമീപം പെരുംകുളം വീട്ടിൽ സുനിൽ ഭാര്യ സന്ധ്യ (47) നിര്യാതയായി.

പുല്ലൂർ കശുവണ്ടി കമ്പനി തൊഴിലാളിയാണ്.

സംസ്കാരം ഏപ്രിൽ 6 (തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് മുക്തിസ്ഥാനിൽ.

മകൾ : ഗോപിക

മാണിക്യ ശ്രീ പുരസ്‌കാരം വേണുജിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം നൽകി വരുന്ന മാണിക്യ ശ്രീ പുരസ്കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ വേണുജി അർഹനായി.

സുപ്രധാന സംസ്കൃത നാടകങ്ങളായ മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം ഭാസൻ്റെ ഊരുഭംഗം, ശൂദ്രകന്റെ മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദ്ദേശിയ വേദികളിൽ എത്തിച്ചു എന്നതാണ് വേണുജിയുടെ ഈ രംഗത്തെ സുപ്രധാന നേട്ടം.

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിനു പുറമെ കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളിൽ നിന്നും ഫെല്ലോഷിപ്പുകൾക്ക് വേണുജി അർഹനായിട്ടുണ്ട്.

ഇരിങ്ങാലക്കുട നടനകൈരളിയുടെ സ്ഥാപകനാണ് വേണുജി.

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നളിൻ ബാബു എസ് മേനോൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും.

എൻഡിഎയുടെ വികസനരേഖ പ്രകാശനം ചെയ്ത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : നൂറു കണക്കിന് പൊതുജനങ്ങളുടെയും പാർട്ടി അണികളുടെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എൻഡിഎയുടെ ഇരിങ്ങാലക്കുട മണ്ഡലം വികസനരേഖ പ്രകാശനം ചെയ്തു.

69 വർഷമായി ഭരിക്കുന്ന ഇടത് വലത് മുന്നണികൾക്കെതിരെ സംഗമപുരിയിൽ വികസിത ഇരിങ്ങാലക്കുടയ്ക്കായി
എൻഡിഎയെ വിജയിപ്പിക്കണമെന്ന് നിർമ്മല സീതാരാമൻ വികസനരേഖ പ്രകാശനം നിർവഹിച്ചു കൊണ്ട് ആവശ്യപ്പെട്ടു.

അസംബ്ലി തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം, ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, എൻഡിഎ നേതാക്കളായ കെ.സി. വേണു മാസ്റ്റർ, ജയചന്ദ്രൻ, സുനിൽ ചെരടായി, അജിത്ത് തുമ്പപ്പൂ, അഡ്വ. സുബീഷ് ശങ്കരൻ, ലോചനൻ അമ്പാട്ട്, കവിത ബിജു, ശ്യാംജി
മാടത്തിങ്കൽ, വിപിൻ പാറമേക്കാട്ടിൽ, അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, സന്തോഷ് ബോബൻ, ശ്രീജേഷ് ഊരകം, രിമ പ്രകാശ്, ആർച്ച അനീഷ്, പി.എസ്. സുഭീഷ്, കലേഷ്കുമാർ, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, കെ.ആർ. രഞ്ജിത്ത്, ജിതീഷ് മോഹൻ, രമേഷ് അയ്യർ, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഇടതു വലതു മുന്നണികളെ കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം : നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : എൽഡിഎഫിനെയും യുഡിഎഫിനെയും കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സന്തോഷ്‌ ചെറാക്കുളത്തിനെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ റോഡ് ഷോയുടെ സമാപനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

കേരളത്തിലെ സിപിഎം സർക്കാർ കേരളത്തെ വൻ കടബാധ്യതയിലാക്കി കഴിഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും യുവജനങ്ങൾ തൊഴിലിനും വ്യവസായ സംരംഭങ്ങൾക്കുമായി നാട് വിടുന്നതും സാധാരണമായി കൊണ്ടിരിക്കുകയാണെന്ന്മന്ത്രി ചൂണ്ടിക്കാട്ടി. അവർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്നു. ഈ ഗതികേടിന് പരിഹാരം കാണാൻ കേരളത്തിലെ മുഖ്യപ്രതിപക്ഷം എന്ന് പറയുന്ന കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് സാധിക്കില്ല. ഇടതും വലതും തമ്മിലുള്ള അശാസ്ത്രീയ കൂട്ടുകെട്ട് ഡൽഹിയിൽ ഇന്നും തുടർന്നു കൊണ്ട് ജനങ്ങളെ പറ്റിക്കുകയാണ്.

കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബിജെപി – എൻഡിഎ സർക്കാർ ഇവിടെ അധികാരത്തിൽ വരണമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു.

പൂതംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡിൽ സമാപിച്ചു.