ബഡ്ജറ്റിൽ പ്രവാസികൾക്ക് ഇടമില്ല : പ്രതിഷേധവുമായി കേരള പ്രവാസി സംഘം

ഇരിങ്ങാലക്കുട : കേരള ബഡ്ജറ്റിൽ പ്രവാസിക്കു വേണ്ടി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിനാൽപെൻഷൻ ലഭിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

ഏരിയ പ്രസിഡൻ്റ് ജോജി അധ്യക്ഷത വഹിച്ചു.

കർഷക സംഘം പ്രസിഡൻ്റും പ്രവാസി സംഘം ചുമതലക്കാരനുമായ ടി.എസ്. സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി സരള വിക്രമൻ, പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് വി.സി. പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ടൗൺ വെസ്റ്റ് പ്രസിഡൻ്റ് മുരളി നന്ദി പറഞ്ഞു.

“തൂഫാൻ ദ നാർക്കോ ഹണ്ട് : നമുക്ക് ലഹരിയുടെ വേരറുക്കാം” ; റീൽസ് മത്സരവുമായി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ‘തൂഫാൻ ദ നാർക്കോ ഹണ്ട്: നമുക്ക് ലഹരിയുടെ വേരറുക്കാം’ എന്ന വിഷയത്തിൽ വിപുലമായ റീൽസ് മത്സരം സംഘടിപ്പിക്കും.

ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്താനും, ലഹരി മാഫിയകൾക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ആശയത്തിന് തൃശൂർ റൂറൽ പൊലീസ് രൂപം നൽകിയിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്നതും ഒരു മിനിറ്റിൽ കൂടാത്തതുമായ റീൽസ് വീഡിയോകളാണ് തയ്യാറാക്കേണ്ടത്. ക്രിയാത്മകവും ആകർഷകവുമായ രീതിയിൽ സന്ദേശം കൈമാറുന്ന വീഡിയോകളാണ് അയക്കേണ്ടത്.

പ്രായഭേദമന്യേ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തിയ്യതി ജൂൺ 25 രാവിലെ 10 മണി.

മത്സര വിജയികൾക്കുള്ള സമ്മാനദാനം ജൂൺ 26ന് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കും.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

വായനാദിനത്തിൽബസ്സ് കാത്തിരിപ്പുകേന്ദ്രം വായനശാലയായി

പരിയാരം : വായനാദിനത്തിൽ ബസ്സ് കാത്തിരിപ്പുകേന്ദ്രം വായനശാലയാക്കിയ വാർഡ് മെമ്പറുടെ ആശയം വേറിട്ടതും ശ്രദ്ധേയവുമായി.

പരിയാരം പഞ്ചായത്തിൽ 14-ാം വാർഡിൽ വേളൂക്കര സായിവിൻ്റെ സ്റ്റോപ്പിൽ പുതുതായി നിർമ്മിച്ച ബസ് സ്റ്റോപ്പാണ് വായനശാല കൂടിയായി മാറിയത്.

പറുദീസ റിട്ടയർമെൻ്റ് ലിവിങ് ഹോംസ് എന്ന സ്ഥാപനമാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച് അതിരപ്പിള്ളി അന്തർ സംസ്ഥാന പാതയിൽ ആധുനികരീതിയിൽ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നൽകിയത്. വാർഡ് മെമ്പർ കൂടിയായ വി.എം. ടെൻസൻ്റെ ആശയത്തിൽ ലോക വായനാദിനത്തെ ബന്ധപ്പെടുത്തി പ്രസ്തുത ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തെ ഒരു വായനശാലയാക്കി ക്രമീകരിക്കുകയായിരുന്നു.

ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പുറകുവശത്ത് പുസ്തകങ്ങൾ വെക്കുവാൻ പുതിയൊരു ഷെൽഫ് പണിത് അതിലേക്ക്
300ഓളം പുസ്തകങ്ങൾ ശേഖരിച്ച്
വായനശാലയാക്കി തീർക്കുകയാണ് ചെയ്തത്.

ബസ് കാത്തുനിൽക്കുന്ന സമയത്തെ വിരസത ഒഴിവാക്കി പുസ്തകങ്ങൾ വായിക്കാമെന്ന് മാത്രമല്ല പുസ്തകങ്ങൾ രജിസ്റ്ററിൽ എഴുതി വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യാം.

വായനാദിനത്തിൽ ഒരുക്കിയ ബസ്സ് സ്റ്റോപ്പ് കം വായനശാല കാണുവാനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്.

വായനാശാലയുടെയും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെയും ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി ജോസഫ് നിർവഹിച്ചു.

മുഖ്യാതിഥിയായ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിപ്‌സി ജെയ്റ്റസ് വായനാദിന സന്ദേശം നൽകി.

വാർഡ് മെമ്പർ വി.എം. ടെൻസൻ, പറുദീസ റിട്ടയർ ലിവിങ് ഹോംസ് മാനേജിങ് ഡയറക്ടർ ജീസ് ലാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. വിഷ്‌ണു, ലിജി സെബാസ്റ്റ്യൻ, എം.കെ. അംബിക, ജോസഫ് കറുത്തനാടൻ, എം.എൽ. ജോസഫ്, വി.സി. സ്റ്റാബി, ഷൈനി അശോകൻ, ടി.സി. അനൂപ് എന്നിവർ പ്രസംഗിച്ചു.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് കലാനിലയം ഗോപിയാശാന്

ഇരിങ്ങാലക്കുട : സാംസ്കാരിക മേഖലകളിലെ മികച്ച വ്യക്തികൾക്ക് നൽകിവരുന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് കഥകളി രംഗത്ത് അഞ്ചു പതിറ്റാണ്ട് പിന്നിട്ട കലാനിലയം ഗോപിയാശാന്.

കൃഷ്ണനാട്ടം കഥകളി എന്ന മേഖലയിൽ രണ്ടു വർഷത്തേക്ക് മാസം 20,000 രൂപയാണ് ഫെലോഷിപ്പ്.

ഇൻ്റർനാഷണൽ ഫാഷൻ ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങി മൃദുല മനോജ്

ഇരിങ്ങാലക്കുട : തുർക്കിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഫാഷൻ ഷോയിലേക്ക് ‘ലിറ്റിൽ മിസ്സ്‌ യുണൈറ്റഡ് വേൾഡ്- ഇന്ത്യ’ ആയി ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് മൃദുല മനോജ്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയായ മൃദുല വെള്ളാങ്ങല്ലൂർ തറയിൽ മനോജ്‌ കുമാറിന്റെയും മോന മോഹന്റെയും മകളാണ്.

നിര്യാതനായി

കുട്ടൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ പാറപ്പുറം അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) നിര്യാതനായി.

സംസ്‌കാരം തിങ്കളാഴ്ച (ജൂൺ 08) രാവിലെ 11.30ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ഓമന

മക്കൾ : സന്ധ്യ, സന്ദീപ്, സലീഷ്

മരുമക്കൾ : കുമാരൻ, കല

ഇരട്ട സ്വർണം നേടി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ. ദേശീയ ഗ്രാപ്പ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ -62 കിലോഗ്രാം വിഭാഗത്തിൽ Gi, No-Gi ഇനങ്ങളിലായി മത്സരിച്ച കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ ഇരട്ട സ്വർണമെഡൽ നേടി ദേശീയ ചാമ്പ്യനായി.

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.

കഴിഞ്ഞ 8 വർഷത്തോളമായി കോച്ച് അഷ്കർ ബഷീറിന്റെ കീഴിൽ കോണത്തുകുന്ന് ആസ്ഥാനമായുള്ള ജി.എഫ്.സി. കോംപാറ്റ് ജിമ്മിൽ പരിശീലനം നടത്തുന്ന ഷമീലുദ്ദീൻ, അതേ സ്ഥാപനത്തിലെ പരിശീലകനായും പ്രവർത്തിച്ചുവരുന്നു.

ദേശീയ വേദിയിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ ഷമീലുദ്ദീന്റെ ഈ നേട്ടത്തിന് കായികരംഗത്തുനിന്നും നാട്ടുകാരിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം : മരത്തൈകൾ നട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പറുദീസ ലിവിംഗ്

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രമുഖ റിട്ടയർമെൻ്റ് ലൈഫ് സ്റ്റൈൽ കമ്മ്യൂണിറ്റി ആയ പറുദീസ ലിവിങ്, അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചു.

വാർഡ് മെമ്പർ ജിപ്സി ജെയ്റ്റസ് മരത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ വാർഡ് മെമ്പർ ജിനീഷ്, കെ.ആർ. മനോജ് എന്നിവർ പ്രസിഡന്റിനോടൊപ്പം മരത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി.

തീർത്തും പരിസ്ഥിതി സൗഹൃദ ഹരിത നിർമ്മാണ പദ്ധതിയായ പറുദീസ ലിവിങ്, പ്രകൃതിയോടും സമൂഹത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരത്തിലുള്ള ഹരിത സംരംഭങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കമ്പനി എംഡി ജീസ് ലാസർ അറിയിച്ചു.

കനത്ത മഴയിൽ മരം വീണ് വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : കനത്ത മഴയിൽ എസ്.എൻ. പുരം പോഴങ്കാവിൽ റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികനായ വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു.

വെള്ളാങ്ങല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30ഓടെ എസ്.എൻ. പുരം – പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.

ഇദ്ദേഹം സ്കൂട്ടറിൽ വന്നുകൊണ്ടിരിക്കെ കനത്ത മഴയിൽ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

“ഓപ്പറേഷൻ തൂഫാൻ” തൃശൂർ റൂറലിൽ ആഞ്ഞടിക്കുന്നു; രണ്ടാം ദിവസം രജിസ്റ്റർ ചെയ്തത് 19 കേസുകൾ ; 9 പ്രതികൾ റിമാൻഡിലേക്ക്

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ ആകെ 34 കേസ്സുകൾ രജിസ്റ്റർ ചെയ്തു. 16 പ്രതികൾ റിമാൻഡിലായി.

രണ്ടാം ദിവസവും നടന്ന ശക്തമായ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 19 കേസുകളാണ്. ഇതിൽ മാത്രം 9 പ്രതികൾ റിമാൻഡിലായി.

ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് 9 കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും പൂർണ്ണമായും തടയുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം വ്യാപകമായ റെയ്ഡുകൾ നടത്തിയത്.

മതിലകത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച എം.ഡി.എം.എ.യുമായി 4 ലഹരിമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിഞ്ഞനം അടിപറമ്പിൽ വീട്ടിൽ ആകാശ് (34) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.10ഓടെ പുന്നക്കുരു റോഡിൽ ഇരുമ്പൻവളവ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

പ്രതിയിൽ നിന്ന് എം.ഡി.എം.എ.യും ലഹരിമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച 3200 രൂപയും പൊലീസ് പിടിച്ചെടുത്തു.

ആകാശ് മതിലകം, കൈപ്പമംഗലം, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി 9 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

വാടാനപ്പിള്ളിയിൽ
കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കൊലപാതകശ്രമ കേസിലെ പ്രതിയായ പാടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 7.55ഓടെ വാടാനപ്പിള്ളി ജവഹർ റോഡ് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.

സഞ്ജയ് 2025ൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും പ്രതിയാണ്.

ആളൂരിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാൻ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി സന്തോഷ് (43) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.30ഓടെ ആളൂർ ഉറോത്തുംപീടിക ജംഗ്ഷനിലുള്ള മുറുക്കാൻ കടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ 911 പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

വരന്തരപ്പിള്ളിയിൽ സ്കൂൾ- കോളെജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ പുളിഞ്ചോട് തുപ്രത്ത് വീട്ടിൽ വിഷ്ണു (30) പിടിയിൽ.

ജൂൺ 1ന് വൈകീട്ട് 3.15ഓടെ ആമ്പല്ലൂർ കൈതകുളത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലാകുന്നത്.

വിഷ്ണുവിനെതിരെ വരന്തരപ്പിള്ളി, നെടുപുഴ, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളുണ്ട്.

പുതുക്കാട് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവുമായി ചെങ്ങാലൂർ ശാന്തിനഗർ സ്വദേശി ചീരക്കാടൻ വീട്ടിൽ അനീഷ് (26) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.

ചാലക്കുടിയിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി. മുരിങ്ങൂർ തെക്കുംമുറി അട്ടപ്പാടം പറമ്പേൽ വീട്ടിൽ വിനായക് (18), മുരിങ്ങൂർ തെക്കുംമുറി കൊരട്ടി പാലാപറമ്പിൽ വീട്ടിൽ ഡിക്സൺ ജോയ് (20), കുറ്റിച്ചിറ വീരാഞ്ചിറ കള്ളിക്കാടൻ വീട്ടിൽ അഭിജിത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35ഓടെ ടി & ടി റസ്റ്റോറന്റിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് വിനായക്, ഡിക്സൺ എന്നിവർ കഞ്ചാവുമായി പിടിയിലായത്.

വൈകീട്ട് 4.55ഓടെ ചാലക്കുടി സൗത്തിൽ സിറ്റി ഹൈറ്റ്സ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് അഭിജിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

അന്തിക്കാട് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. മണലൂർ സ്വദേശി പുളിക്കൻ വീട്ടിൽ അജിൽ ജോസ് (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 11.05ഓടെ കാഞ്ഞാണി ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.

അന്തിക്കാട്, കൊടകര, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിന് തിങ്കളാഴ്ച രാത്രി മുതൽ നടത്തിയ പരിശോധനയിൽ 10 കേസുകളിലായി 10 പ്രതികൾ അറസ്റ്റിലായി.

അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മനക്കൊടി പള്ളിപുരയ്ക്കൽ വീട്ടിൽ അക്ഷയ് (27), കാരമുക്ക് ചുള്ളിയിൽ വീട്ടിൽ മിഹിർ (22), മണലൂർ നമ്പനാഥ് ഹൗസിൽ മിഥുൻ (30), കാരമുക്ക് വടക്കേത്തല വീട്ടിൽ ജോഷ്വ (28), ചാലക്കുടി സ്റ്റേഷൻ പരിധിയിൽ പെരിങ്ങൽക്കുത്ത് പുളിയിലപ്പാറ കണ്ടലൻവിളയിൽ വീട്ടിൽ ദേവലാൽ (19), ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആനന്ദപുരം പള്ളത്ത് വീട്ടിൽ അനന്തു (23), ആനന്ദപുരം പള്ളത്തുവീട്ടിൽ ദേവദേവൻ (20), കൊടകര സ്റ്റേഷൻ പരിധിയിൽ മനകുളങ്ങര വടക്കേക്കടവിൽ വീട്ടിൽ അരുൺ (35), പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ കരാഞ്ചിറ പുതുവീട്ടിൽ ജ്യോതിഷ് (29), നെന്മണിക്കര പുലക്കാട്ടുകര ചക്കുംതറ വീട്ടിൽ സൂരജ് (21) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥരും വരന്തരപ്പിള്ളി, ചാലക്കുടി, പുതുക്കാട്, മതിലകം, അന്തിക്കാട്, വാടാനപ്പിള്ളി, ആളൂർ, കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലെ എസ്എച്ച്ഒ-മാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും ലഹരി വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും വിവരങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.