ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ ആകെ 34 കേസ്സുകൾ രജിസ്റ്റർ ചെയ്തു. 16 പ്രതികൾ റിമാൻഡിലായി.
രണ്ടാം ദിവസവും നടന്ന ശക്തമായ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 19 കേസുകളാണ്. ഇതിൽ മാത്രം 9 പ്രതികൾ റിമാൻഡിലായി.
ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് 9 കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും പൂർണ്ണമായും തടയുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം വ്യാപകമായ റെയ്ഡുകൾ നടത്തിയത്.
മതിലകത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച എം.ഡി.എം.എ.യുമായി 4 ലഹരിമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിഞ്ഞനം അടിപറമ്പിൽ വീട്ടിൽ ആകാശ് (34) പിടിയിലായി.
ജൂൺ 1ന് വൈകീട്ട് 4.10ഓടെ പുന്നക്കുരു റോഡിൽ ഇരുമ്പൻവളവ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
പ്രതിയിൽ നിന്ന് എം.ഡി.എം.എ.യും ലഹരിമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച 3200 രൂപയും പൊലീസ് പിടിച്ചെടുത്തു.
ആകാശ് മതിലകം, കൈപ്പമംഗലം, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി 9 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
വാടാനപ്പിള്ളിയിൽ
കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കൊലപാതകശ്രമ കേസിലെ പ്രതിയായ പാടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 7.55ഓടെ വാടാനപ്പിള്ളി ജവഹർ റോഡ് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.
സഞ്ജയ് 2025ൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും പ്രതിയാണ്.
ആളൂരിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാൻ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി സന്തോഷ് (43) പിടിയിലായി.
ജൂൺ 1ന് വൈകീട്ട് 4.30ഓടെ ആളൂർ ഉറോത്തുംപീടിക ജംഗ്ഷനിലുള്ള മുറുക്കാൻ കടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.
നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ 911 പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
വരന്തരപ്പിള്ളിയിൽ സ്കൂൾ- കോളെജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ പുളിഞ്ചോട് തുപ്രത്ത് വീട്ടിൽ വിഷ്ണു (30) പിടിയിൽ.
ജൂൺ 1ന് വൈകീട്ട് 3.15ഓടെ ആമ്പല്ലൂർ കൈതകുളത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലാകുന്നത്.
വിഷ്ണുവിനെതിരെ വരന്തരപ്പിള്ളി, നെടുപുഴ, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളുണ്ട്.
പുതുക്കാട് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവുമായി ചെങ്ങാലൂർ ശാന്തിനഗർ സ്വദേശി ചീരക്കാടൻ വീട്ടിൽ അനീഷ് (26) എന്നയാളെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.
ചാലക്കുടിയിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി. മുരിങ്ങൂർ തെക്കുംമുറി അട്ടപ്പാടം പറമ്പേൽ വീട്ടിൽ വിനായക് (18), മുരിങ്ങൂർ തെക്കുംമുറി കൊരട്ടി പാലാപറമ്പിൽ വീട്ടിൽ ഡിക്സൺ ജോയ് (20), കുറ്റിച്ചിറ വീരാഞ്ചിറ കള്ളിക്കാടൻ വീട്ടിൽ അഭിജിത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35ഓടെ ടി & ടി റസ്റ്റോറന്റിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് വിനായക്, ഡിക്സൺ എന്നിവർ കഞ്ചാവുമായി പിടിയിലായത്.
വൈകീട്ട് 4.55ഓടെ ചാലക്കുടി സൗത്തിൽ സിറ്റി ഹൈറ്റ്സ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് അഭിജിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
അന്തിക്കാട് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. മണലൂർ സ്വദേശി പുളിക്കൻ വീട്ടിൽ അജിൽ ജോസ് (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 11.05ഓടെ കാഞ്ഞാണി ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.
അന്തിക്കാട്, കൊടകര, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിന് തിങ്കളാഴ്ച രാത്രി മുതൽ നടത്തിയ പരിശോധനയിൽ 10 കേസുകളിലായി 10 പ്രതികൾ അറസ്റ്റിലായി.
അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മനക്കൊടി പള്ളിപുരയ്ക്കൽ വീട്ടിൽ അക്ഷയ് (27), കാരമുക്ക് ചുള്ളിയിൽ വീട്ടിൽ മിഹിർ (22), മണലൂർ നമ്പനാഥ് ഹൗസിൽ മിഥുൻ (30), കാരമുക്ക് വടക്കേത്തല വീട്ടിൽ ജോഷ്വ (28), ചാലക്കുടി സ്റ്റേഷൻ പരിധിയിൽ പെരിങ്ങൽക്കുത്ത് പുളിയിലപ്പാറ കണ്ടലൻവിളയിൽ വീട്ടിൽ ദേവലാൽ (19), ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആനന്ദപുരം പള്ളത്ത് വീട്ടിൽ അനന്തു (23), ആനന്ദപുരം പള്ളത്തുവീട്ടിൽ ദേവദേവൻ (20), കൊടകര സ്റ്റേഷൻ പരിധിയിൽ മനകുളങ്ങര വടക്കേക്കടവിൽ വീട്ടിൽ അരുൺ (35), പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ കരാഞ്ചിറ പുതുവീട്ടിൽ ജ്യോതിഷ് (29), നെന്മണിക്കര പുലക്കാട്ടുകര ചക്കുംതറ വീട്ടിൽ സൂരജ് (21) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥരും വരന്തരപ്പിള്ളി, ചാലക്കുടി, പുതുക്കാട്, മതിലകം, അന്തിക്കാട്, വാടാനപ്പിള്ളി, ആളൂർ, കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലെ എസ്എച്ച്ഒ-മാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.
വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും ലഹരി വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും വിവരങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.












Leave a Reply