കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍

ഇരിങ്ങാലക്കുട : കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായും ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലെ സമാധാനാന്തരീക്ഷം നിലനിർത്തുവാനുള്ള നടപടികളാണാവശ്യം.

റവന്യൂ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളായാലും നഗരസഭയുടെ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ബാധകമാണ്. സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് കുളത്തിന്‍റെ വിസ്തൃതി കുറയ്ക്കുന്നത് കുളത്തിന്‍റെ വാസ്തുശാസ്ത്രപരമായ പ്രത്യേകതകളെ തകര്‍ക്കുമെന്ന വാദവും ഉയരുന്നുണ്ട്.

പള്ളിവേട്ട ആല്‍ത്തറക്കല്‍ നിന്നും കൂടല്‍മാണിക്യം ക്ഷേത്രം കാണാവുന്ന രീതിയിലാണ് ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സ്മാരക നിര്‍മാണം ക്ഷേത്രത്തിന്‍റെ കാഴ്ചയെ മറക്കുമോയെന്ന ആശങ്കയും പൊതു സമൂഹത്തിലുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമേ സ്മാരക നിര്‍മാണവുമായി മുന്‍പോട്ട് പോകാവൂവെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ ആവശ്യപ്പെട്ടു.

ഊരകം പള്ളിയിലെ അമ്പ് തിരുനാളിന് 16ന് കൊടിയേറും

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ അമ്പുതിരുനാളിന് 16ന് രാവിലെ 6.30ന് ഫാ. ജോസ് പുല്ലൂപ്പറമ്പിൽ കൊടിയേറ്റും.

തുടർന്ന് നവനാളിനോടനുബന്ധിച്ച് 24 വരെ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ബിനോയ് പൊഴോലിപറമ്പിൽ, ഫാ. ഗ്ലസിൻ പയസ് കൂള, ഫാ. ജോർജ്ജ് പാലമറ്റം, ഫാ. തോമസ് നട്ടേക്കാടൻ, ഫാ. സീജോ ഇരിമ്പൻ, ഫാ. ജോയ് കടമ്പാട്ട്, ഫാ. സിബു കള്ളാപറമ്പിൽ, ഫാ. പോളി കണ്ണൂക്കാടൻ എന്നിവർ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. ജോർജ്ജ് പാലമറ്റം, ജനറൽ കൺവീനർ ജോസ് താണിപ്പിള്ളി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സ്റ്റീഫൻ ജോർജ്ജ് കൂള, കൈക്കാരന്മാരായ പി.എൽ. ജോസ്, പി.എം. ആന്റോ, കെ.പി. പിയൂസ് എന്നിവർ അറിയിച്ചു.

24ന് വൈകീട്ട് 7 മണിക്ക് ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. 25ന് അമ്പു തിരുനാൾ ദിനത്തിൽ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോസഫ് മാളിയേക്കൽ കാർമികത്വം വഹിക്കും.

തുടർന്ന് പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ, പന്തലിലേക്ക് രൂപം എഴുന്നള്ളിപ്പ്, അമ്പ്, വള, വെഞ്ചിരിപ്പ് എന്നിവ നടക്കും.

ഉച്ചതിരിഞ്ഞ് 3 മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 9 മണിക്ക് പള്ളിയിൽ സമാപിക്കും. തുടർന്ന് ബാൻഡ് വാദ്യം.

26ന് തിരുനാൾ ദിനത്തിൽ രാവിലെ 7ന് ദിവ്യബലി. 10 മണിക്ക് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.

റവ. ഡോ. പോളി പടയാട്ടി സന്ദേശം നൽകും. വൈകീട്ട് 3.30ന് ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് 7 മണിക്ക് തിരുമുറ്റമേളം.

27ന് പൂർവികരുടെ സ്മരണ. രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയിൽ പൊതു ഒപ്പീസ്. മെയ് 3ന് എട്ടാമിട തിരുനാൾ, നേർച്ചയൂട്ട് എന്നിവയും ഉണ്ടാകും.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശം : കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് കലശ കമ്മറ്റി രക്ഷാധികാരി ബാലൻ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം പ്രസിഡൻ്റ് എ.സി. ദിനേഷ് വാര്യർ അധ്യക്ഷത വഹിച്ചു.

കെ.ആർ. രുദ്രൻ നമ്പൂതിരി, കെ.കെ. കൃഷ്‌ണൻ നമ്പൂതിരി, വി.പി. ഗോവിന്ദൻകുട്ടി, പി.കെ. ഉണ്ണികൃഷ്ണൻ, എം.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു.

മൂർക്കനാട് പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും, രക്തസാക്ഷികളായ വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിൻ്റെയും 188-ാം സംയുക്ത തിരുനാൾ ആഘോഷിച്ചു.

ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അനൂപ് പാട്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.

ഫാ. ജോജോ അരിക്കാട് തിരുനാൾ സന്ദേശം നൽകി.

ഉച്ചതിരിഞ്ഞ് നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു.

വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ആശിർവാദത്തിനുശേഷം വർണ്ണമഴയും സൗഹൃദ ബാൻഡ് വായനയും ഉണ്ടായിരുന്നു.

ഇടവക വികാരി ഫാ. സിന്റോ മാടവന, ജനറൽ കൺവീനർ സിൻജോ ജോർജ്, ജോയിൻ്റ് കൺവീനർ ജിജോയ് ഫ്രാൻസിസ്, കൈകാരന്മാരായ ജോൺ ജെറാൾഡ് വർഗ്ഗീസ്, പോളി വാറു, വിവിധ കമ്മിറ്റി കൺവീനർമാർ കമ്മിറ്റി അംഗങ്ങൾ, കുടുംബ സമ്മേളന, സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഗ്രാമികയിൽ പൊതു വായനശാല ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : സമഗ്ര വായനക്കായി ഗ്രാമികയിൽ പൊതു ഇടം ഒരുങ്ങുന്നു. മൂന്നര പതിറ്റാണ്ടിൻ്റെ കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ വായനശാല തുടങ്ങുന്നു. 

ലോകസാഹിത്യത്തെ മലയാളി വായനക്കാരിലേക്കെത്തിച്ച പ്രമുഖ വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വായനശാലാ പ്രവർത്തകനും ആയിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ സ്മാരകമായാണ് വായനശാല നിർമ്മിക്കുന്നത്. കെട്ടിടം നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. അനുബന്ധ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

റഫറൻസ് വിഭാഗം, കുട്ടികൾക്ക് പ്രത്യേക വിഭാഗം, ഡിജിറ്റൽ വായനയ്ക്കുള്ള സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്.

വായനശാലക്ക് വേണ്ടിയുള്ള
ധനസമാഹരണം നടന്നുവരികയാണ്.
ധൈഷണിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും വായനശാല പ്രവർത്തിക്കുക.

നിര്യാതനായി

ഡെൽവി

ഇരിങ്ങാലക്കുട :
പുല്ലൂർ അമ്പലനട കപ്പേളക്ക് സമീപം പാറയ്ക്കൽ ഞെർളേലി വീട്ടിൽ പരേതനായ ഡേവിസ് മകൻ ഡെൽവി (39) നിര്യാതനായി.

സംസ്കാര കർമ്മം ഏപ്രിൽ 14 (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

അമ്മ : പരേതയായ ചിന്നമ്മ

സഹോദരങ്ങൾ : ഡോൺളി, പരേതനായ ഡിസൻ

സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ സംഭാവന മാതൃകാപരം : അനീഷ് പി. രാജൻ

ഇരിങ്ങാലക്കുട :
സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ പാരമ്പര്യം രാജ്യത്തെ ഉന്നത ശ്രേണിയിലാണെന്ന് ഇന്ത്യൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ അനീഷ് പി. രാജൻ.

നാലു ദിനങ്ങളിലായി നാദോപാസന നടത്തിവരുന്ന സ്വാതിതിരുനാൾ സംഗീത നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലകൾ പരിപോഷിപ്പിക്കുന്നതിൽ നാദോപാസന പോലെയുള്ള ഈ നാട്ടിലെ വിവിധങ്ങളായ കലാസംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ജിഷ്ണു സനത്ത് അധ്യക്ഷത വഹിച്ചു.

ടി. വേണുഗോപാല മേനോൻ, രാജീവ് മേനോൻ, ഗിരീഷ്കുമാർ, ശിവദാസ് പള്ളിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതനായി

കൊച്ചുദേവസി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം സ്വീറ്റ് ബസാർ റോഡ് ചാഴുക്കാരൻ ചാക്കുണ്ണി മകൻ കൊച്ചുദേവസി (81)നിര്യാതനായി.

സംസ്കാരം നാളെ(തിങ്കളാഴ്ച) രാവിലെ 11 മണിക്ക്.

മൂർക്കനാട് ഇടവകയിൽ സ്നേഹ സൗഹൃദ സംഗമം നടത്തി

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് സ്നേഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.

എല്ലാവരും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ഒറ്റക്കെട്ടായി നാടിൻ്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കണമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

സംഗമത്തിൽ മന്ത്രി ഡോ. ആർ. ബിന്ദുവും വിവിധ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കന്മാരും മൂർക്കനാട് പള്ളി വികാരിയും തിരുനാൾ കമ്മിറ്റി കൺവീനർമാരും കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

വിമാന കമ്പനികൾ അധിക ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കണം : മൈഗ്രൻ്റ്സ് മിഷൻ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിതമായി ചാർജ്ജ് ഈടാക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ് മിഷൻ പ്രസിഡന്റ്‌ ഷാജു വാലപ്പന്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആൻഡ് ഹെവി ഇന്റസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മയ്ക്ക് നിവേദനം നൽകി.

തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗൾഫ് മേഖലയിലേക്ക് പോകുവാനും, അവിടെ നിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധന മൂലം ബുദ്ധിമുട്ടുകയാണ് പ്രവാസികൾ. പല വ്യക്തികളുടെയും വിസയുടെ കാലാവധി തീരുകയും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഈ മേഖലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിക്കുവാൻ രൂപത ഭാരവാഹികളായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവരും ഉണ്ടായിരുന്നു.

ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നൽകിയതായി ഇവർ അറിയിച്ചു.