സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കായി എം.എസ്.എസ്. പഠന ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കായി എം.എസ്.എസ്. പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

പ്രസിഡന്റ്‌ അയ്യപ്പൻ അങ്കാരം അധ്യക്ഷത വഹിച്ചു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ ജെയിംസ് പെരേര ക്ലാസ്സ്‌ നയിച്ചു.

സീനിയർ ഇൻസ്‌പെക്ടർ എൻ.എസ്. ഹരിദാസൻ സ്വാഗതവും ഇരിങ്ങാലക്കുട യൂണിറ്റ് ഇൻസ്‌പെക്ടർ നിമ്മി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ക്ലാസ്സിൽ നൂറിലധികം സഹകാരികൾ പങ്കെടുത്തു.

നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ആദരിച്ച് സംസ്‌കാര സാഹിതി

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ആദരിച്ചു.

നിയോജക മണ്ഡലം കൺവീനർ എം.ജെ. ടോം, ട്രഷറർ എ.സി. സുരേഷ്, ഇരിങ്ങാലക്കുട ടൗൺ മണ്ഡലം ചെയർമാൻ
അഡ്വ. ജോൺ നിതിൻ തോമസ്, നിയോജക മണ്ഡലം ഭാരവാഹികളായ
ഭരതൻ പൊന്തേക്കണ്ടത്ത്, ഫ്രാൻസിസ് പുല്ലോക്കാരൻ, ഡേവി കണ്ണംകുന്നി, കിക്കിലി ടീച്ചർ, ഒ.എ. കുഞ്ഞുമുഹമ്മദ്, ഫ്രെഡറിക് ആന്റണി എന്നിവർ പങ്കെടുത്തു.

നിര്യാതയായി

സുഭദ്രമ്മ

ഇരിങ്ങാലക്കുട : പരേതനായ മൂർക്കനാട് പൊന്നമ്പിൾ മാധവൻ നായർ ഭാര്യ സുഭദ്രമ്മ (83) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : സുധ, ലത, ഉണ്ണികൃഷ്ണൻ

മരുമക്കൾ : രാജൻ, പരേതനായ സുന്ദരേശൻ, സരിത

കൂടൽമാണിക്യം തിരുവുത്സവം : സമ്മാനങ്ങൾ ഏറ്റുവാങ്ങി ദീപാലങ്കാര മത്സരവിജയികൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളെയും വിവിധ ഓഫീസുകളെയും ക്ഷേത്രത്തിന് നാല് പരിസരത്തുമുള്ള വീടുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ദീപാലങ്കാര മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഏറ്റവും ആകർഷണീയമായി ദീപാലങ്കാരം ഒരുക്കിയ വീടുകൾക്കുള്ള ഒന്നാം സമ്മാനം കൊരുമ്പിശ്ശേരി സദ്ഗമയയിലെ ആശ ധർമ്മപാലനും, രണ്ടാം സമ്മാനം ആസാദ് റോഡിലെ ബൈജു അമ്പാട്ടും, മൂന്നാം സമ്മാനം മാണിക്യം അപ്പാർട്ട്മെൻ്റും സ്വന്തമാക്കി.

വ്യാപാര സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കുമായി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനമായ രാജീവ്ഗാന്ധി മന്ദിരവും രണ്ടാം സ്ഥാനം ചെറാക്കുളം ടൂറിസ്റ്റ് ഹോമും മൂന്നാം സ്ഥാനം ലക്ഷ്മി സ്റ്റോഴ്സും സ്വന്തമാക്കി.

ഒന്നാം സമ്മാനം 25000 രൂപയും എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനിച്ചത്.

ഐസിഎൽ ഫിൻകോർപ്പ് ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒത്തുകൂടിയ ചടങ്ങിൽ വെച്ച് വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

കൂടൽമാണിക്യം ക്ഷേത്രത്തിലെ പരസ്യ മദ്യപാനം : ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്ക് ദിവസം ഭഗവാന്റെ എഴുന്നള്ളിപ്പിന് മുൻപിൽ നിന്ന് ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ പരസ്യമായി മദ്യപിക്കുകയും അത് ചോദ്യം ചെയ്ത അമ്മമാരെയും ഭക്തന്മാരെയും ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഇതിനെ ചോദ്യം ചെയ്യുവാൻ ഉത്സവ കമ്മിറ്റി വൊളൻ്റിയർമാർ തയ്യാറാവാതിരുന്നത് അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ ക്ഷേത്ര വിശ്വാസികളായ ഭക്തരാണ് ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെടാറുള്ളത്. എന്നാൽ കുറച്ചു കാലങ്ങളായി ചെയർമാന്റെ ഇഷ്ടക്കാരെയും ക്ഷേത്ര വിശ്വാസികൾ അല്ലാത്ത പാർട്ടി സഖാക്കന്മാരെയുമാണ് ക്രമസമാധാന പാലനത്തിന് നിയോഗിക്കാറുള്ളത്. ഇത്തരക്കാരുടെ അറിവോടെയാണ് മദ്യപാനവും മറ്റും നടത്തുന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.

സംഭവത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ദേവസ്വം ഭരണാധികാരികൾ കുറ്റക്കാരാണെന്നും ആയതിനാൽ ചെയർമാനുൾപ്പെടെയുള്ള ഭരണസമിതി രാജി വെക്കണമെന്നും ഇത്തരത്തിലുള്ള ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

വിഷയത്തിൽ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ.യ്ക്ക്‌ പരാതിയും നൽകിയിട്ടുണ്ട്.

താലൂക്ക് പ്രസിഡൻ്റ് നന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, വൈസ് പ്രസിഡൻ്റ് കെ.ആർ. രാജേഷ്, സതീഷ് കോമ്പാത്ത്, ഗോപി, ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ പരസ്യ മദ്യപാനം : പ്രതിഷേധവുമായി യുവമോർച്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ പരസ്യമായി മദ്യപിച്ച സംഭവത്തിൽ മൗനം പാലിക്കുന്ന കൂടൽമാണിക്യം ദേവസ്വം ബോർഡിൻ്റെ അനാസ്ഥയ്ക്കെതിരെ യുവമോർച്ച ദേവസ്വം അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു.

വരും നാളുകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ക്ഷേത്രത്തിനുള്ളിൽ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു.

യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ്, സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ, ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി അമീഷ്, സെക്രട്ടറി കീർത്തി, ആളൂർ മണ്ഡലം പ്രസിഡൻ്റ് വിശ്വജിത്ത്, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണിമായ എന്നിവർ ചേർന്നാണ് അഡ്മിനിസ്ട്രേറ്ററെ കണ്ട് പ്രതിഷേധം അറിയിച്ചത്.

കേരള ഫീഡ്സിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണം : ഐ.എൻ.ടി.യു.സി

ഇരിങ്ങാലക്കുട : സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിനെ സംബന്ധിച്ച് സമഗ്ര വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരള ഫീഡ്സ് സംയുക്ത ഐ.എൻ.ടി.യു.സി. യൂണിയനുകൾ ആവശ്യപ്പെട്ടു.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതുമുതലുള്ള 10 വർഷത്തെ വിവിധ പ്രവർത്തന മേഖലകളെയാണ് അന്വേഷണ പരിധിയിൽ കൊണ്ടുവരേണ്ടത്. ഉത്പാദനം, വിതരണം, മെറ്റീരിയൽ, വിവിധ തരത്തിലുള്ള മിഷനറികൾ പർച്ചേസിംഗ്, കരാർ പ്രവർത്തനങ്ങൾ, കോൺട്രാക്റ്റ് പുതുക്കി നൽകൽ, വിവാദങ്ങൾ ഉണ്ടാക്കിയ സ്ഥിര നിയമനങ്ങൾ തുടങ്ങിയവ അന്വേഷിക്കണം.

ഏഴ് വർഷക്കാലം കമ്പനിയെ ഭീമമായ നഷ്ടത്തിലേക്ക് നയിക്കാൻ നേതൃത്വം കൊടുത്ത എം.ഡി.യെ മാറ്റുകയും ആരോപണ വിധേയനായ എം.ഡി.യുടെ നിയമനവും, തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈ എം.ഡി.യെ വീണ്ടും നിയമിച്ചതടക്കമുള്ള വിവരങ്ങൾ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും ഐ.എൻ.ടി.യു.സി. നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ആവശ്യപ്പെട്ടു.

പുതിയ മന്ത്രിസഭ രൂപീകരണത്തിനും ശേഷം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുവാനും യോഗം തീരുമാനിച്ചു.

യോഗം ആളൂർ മണ്ഡലം പ്രസിഡൻ്റും കേരള ഫീഡ്സ് എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റുമായ ബാബു തോമസ് ഉദ്ഘാടനം ചെയ്തു.

ആളൂർ പഞ്ചായത്ത് മെമ്പർമാരായ വർഗ്ഗീസ് തുളുവത്ത്, ഡെയ്സി വർഗ്ഗീസ്, യൂണിയൻ നേതാക്കളായ
സി.എം. മൊയ്തീൻഷാ, കെ.ഒ. സണ്ണി, പി.കെ. ജിജോ, ജോജു, ഡെന്നി, പ്രതാപൻ, സി.എം. അക്ബർഷാ, പി.എ. അജയഘോഷ് എന്നിവർ പ്രസംഗിച്ചു.

തോമസ് ഉണ്ണിയാടന് കത്തീഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട : എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ ബൊക്കെ നൽകി അഭിനന്ദിച്ചു.

സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, ജോയിൻ്റ് സെക്രട്ടറി വർഗ്ഗീസ് ജോൺ, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ ആശംസകളർപ്പിച്ചു.

ഠാണാ- ചന്തക്കുന്ന് റോഡ് വികസനത്തോടനുബന്ധിച്ച് കത്തീഡ്രൽ പളളിക്ക് മുൻവശത്ത് വാഹനങ്ങൾക്കും ജനങ്ങൾക്കും ക്രോസ് ചെയ്തുവരാൻ കഴിയുന്ന രീതിയിൽ ഡിവൈഡർ മാറ്റി പാസേജ് ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അഡ്വ. തോമസ് ഉണ്ണിയാടന് കൈമാറി.

കാർഷിക സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബും, ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബും സംയുക്തമായി കാർഷിക സെമിനാർ സംഘടിപ്പിച്ചു.

റോട്ടറി ഹാളിൽ നടന്ന സെമിനാർ ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ ഉദ്ഘാടനം ചെയ്തു.

ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർമാരായ എം.ആർ. അജിത് കുമാർ, പി.എസ്. വിജയകുമാർ, കൃപ ഓർഗാനിക് എംഡി വേണു മാസ്റ്റർ എന്നിവർ കർഷകർക്കുള്ള ക്ലാസ് എടുത്തു.

റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സദാനന്ദൻ, റോട്ടറി ക്ലബ് സെക്രട്ടറി അബ്ദുൽ ഹക്കീം, ട്രഷറർ ടി.ജി. സച്ചിത്ത്, കർഷക പ്രതിനിധി ഷിൻസി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കർഷകപ്രതിഭ, മികച്ച കർഷകർ എന്നിവരെ ആദരിച്ചു.

പൊലീസിന്റെ സമയോചിതമായ ഇടപെടൽ ; റെയിൽവേ ട്രാക്കിൽ നിന്നും പതിനൊന്ന് വയസ്സുകാരനെ രക്ഷിച്ച് തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : റെയിൽവേ ട്രാക്കിന് സമീപത്തെ മരക്കൂട്ടത്തിലെ കാട്ടിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ രക്ഷിച്ച് തൃശൂർ റൂറൽ പൊലീസ്.

പൊലീസിന്റെ അതീവ ജാഗ്രതയും മിന്നൽ വേഗത്തിലുള്ള ഏകോപനവും മൂലം വെറും 20 മിനിറ്റിനുള്ളിൽ പിഞ്ചുജീവൻ രക്ഷിക്കാനായി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20ഓടെ മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ ഒരു കുട്ടി അമ്മയുമായി പിണങ്ങി പരിഭ്രാന്തനായി ഓടി പെട്ടെന്ന് കാണാതായത് മനസ്സിലാക്കിയ നാട്ടുകാരിലൊരാളാണ് ആളൂർ സ്റ്റേഷനിൽ വിവരമറിയിച്ചത്.

സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സിപിഒ സനില ഉടൻതന്നെ വിവരം സ്റ്റേഷൻ ഗ്രൂപ്പിലും പട്രോളിംഗ് സംഘത്തിനും കൈമാറി.

സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ തിരച്ചിലിന് നിർദ്ദേശം നൽകി.

ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, പ്രിൻസിപ്പൽ എസ്ഐ മനു പി. ചെറിയാൻ, ഗ്രേഡ് എസ്ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.

അപകടസാധ്യത കണക്കിലെടുത്ത് ആളൂർ എസ്എച്ച്ഒ ഉടൻ തന്നെ റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് ആ സമയത്ത് കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകൾ ബ്ലോക്ക് ചെയ്യിപ്പിച്ചു.

റെയിൽവേ പാളത്തിലൂടെ നടന്ന് തിരച്ചിൽ നടത്തിയ സി.പി.ഒ.മാരായ ശ്രീജിത്ത്, സിനേഷ് എന്നിവർ കുട്ടിയുടെ അച്ഛനോട്‌ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി നടത്തിയ തിരച്ചിലിനൊടുവിൽ മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവേ ഗേറ്റിനും മനപ്പടി റെയിൽവെ ഗേറ്റിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിന് സമീപത്തെ മരങ്ങളുടെയും കാടിന്റെയും ഇടയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ട്രാക്കിനു സമീപത്തുള്ള മരങ്ങൾക്കും കാടിനും ഇടയിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി.

പൊലീസ് ഉദ്യോഗസ്ഥർ സമാധാനത്തോടെ കുട്ടിയെ സംസാരിച്ച് അനുനയിപ്പിക്കുകയും സുരക്ഷിതമായി കൂടെക്കൂട്ടി റെയിൽവേ ട്രാക്കിന്റെതന്നെ അടുത്തുള്ള കുട്ടിയുടെ വീട്ടിൽ തിരികെ എത്തിക്കുകയും ചെയ്തു.