ഉണ്ണി നായർ
ഇരിങ്ങാലക്കുട : അവിട്ടത്തൂർ തെക്കാട്ട് വീട്ടിൽ ഉണ്ണി നായർ (82) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (ജൂലൈ 11) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഭാര്യ : പദ്മാവതി
മക്കൾ : പ്രസീത, പ്രഭീഷ്
മരുമകൻ : നന്ദകുമാർ
ഉണ്ണി നായർ
ഇരിങ്ങാലക്കുട : അവിട്ടത്തൂർ തെക്കാട്ട് വീട്ടിൽ ഉണ്ണി നായർ (82) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (ജൂലൈ 11) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഭാര്യ : പദ്മാവതി
മക്കൾ : പ്രസീത, പ്രഭീഷ്
മരുമകൻ : നന്ദകുമാർ
ഇരിങ്ങാലക്കുട : സംസ്കാരസാഹിതി വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ ചുമതലയേറ്റെടുക്കലും അംഗത്വ വിതരണവും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം സെക്രട്ടറി സദറു പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം അംഗത്വ വിതരണം നടത്തി.
ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, വേളൂക്കര കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. ശശികുമാർ, എ.സി. സുരേഷ്, എം.ജെ. ടോം, ഭരതൻ പൊന്തേങ്കണ്ടത്ത്, കിക്കിലി ഫ്രെഡറിക് എന്നിവർ പ്രസംഗിച്ചു.
ശ്രീകുമാർ ചക്കമ്പത്ത് (ചെയർമാൻ), ഷംല ഷാനവാസ് (കൺവീനർ), നിഷ സുധീർ (ട്രഷറർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.
ഇരിങ്ങാലക്കുട : ജി.എസ്.ടി. രജിസ്ട്രേഷൻ എടുത്ത് വ്യാപാരം തുടങ്ങി നഷ്ടം സംഭവിച്ചു രജിസ്ട്രേഷൻ റദ്ദാക്കിയവർക്ക് വർഷങ്ങൾക്കു ശേഷം ജി. എസ്. ടി. വകുപ്പ് നോട്ടീസ് അയച്ചതായി പരാതി.
രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്‌തവർക്കും എതിരെ സെക്ഷൻ 62 പ്രകാരമുള്ള ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചു കൊണ്ടാണ് നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത്.
2017ൽ ജി.എസ്.ടി. നടപ്പാക്കിയതു മുതൽ ജി.എസ്.ടി. സോഫ്റ്റ്‌വെയറിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങളാണ് ഇത്തരം നിയമ വിരുദ്ധ നോട്ടീസുകൾക്ക് കാരണമാകുന്നത്.
ചെറുകിട വ്യാപാര മേഖലയാകെ സങ്കീർണ്ണ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ കൂനിന്മേൽ കുരു പോലെയായി ഈ നോട്ടീസുകൾ.
വ്യാപാരമേഖലയെ നിർവീര്യമാക്കുന്ന ഇത്തരം നടപടികൾ നിർത്തി വെക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ മേഖല പ്രസിഡന്റ് കെ.ആർ. മുരളീധരൻ, സെക്രട്ടറി പി.എസ്. രമേഷ്ബാബു എന്നിവർ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിയ കേസ്സിൽ പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശിയായ കിഴക്കേവീട്ടിൽ അക്ഷയ് രാജിനെ (22) റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് പന്തളത്തു നിന്നും പിടികൂടി.
ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന ബി.ജി.സി. എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച്, ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ട്രേഡിംഗ് നടത്തുന്നതിനായി 2024 നവംബർ 4 മുതൽ 2025 ഫെബ്രുവരി 25 വരെയുള്ള കാലയളവുകളിൽ ചാലക്കുടിയിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികളുടെ ആർ.എസ്. എന്റർപ്രൈസസ് എന്ന പേരിൽ എടുത്തിട്ടുള്ള മറ്റൊരു അക്കൗണ്ടിലേക്ക് വിവിധ തിയ്യതികളിലായി 34,06,300 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയുമായിരുന്നു.
ഈ അക്കൗണ്ടിൽ നിന്നും ഈ കേസ്സിലെ പ്രതിയായ അക്ഷയ് രാജിന്റെ പേരിലുള്ള വൈറ്റിലയിലെ ബാങ്ക് അക്കൗണ്ടിലേക്ക് പല തിയ്യതികളിലായി മൊത്തം 8,96,000 രൂപ വന്നിട്ടുള്ളതായും ആ അക്കൗണ്ടിൽ നിന്നും 2024 ഡിസംബർ 20ന് ഒരു ലക്ഷം രൂപ ബാംഗ്ലൂരിലെ എ.ടി.എം. വഴി പിൻവലിച്ചിട്ടുള്ളതായും 2024 ഡിസംബർ 24ന് ചെക്ക് ഉപയോഗിച്ച് 2,93,000 രൂപ ബാംഗ്ലൂരിലെ ബാങ്കിൽ നിന്നുമായി മൊത്തം 3,93,000/-രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ബാക്കിയുള്ള തുക മറ്റു പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അക്ഷയ് രാജിൻ്റെ അക്കൗണ്ടിലൂടെ അയച്ചു കൊടുത്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സൈബർ എസ്.എച്ച്.ഒ. എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, ജസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ശബരിനാഥ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ശ്രീനാഥ്, ഡ്രൈവർ സി.പി.ഒ. അനന്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണിയെ കുറിച്ചു പഠിക്കാൻ തൃശൂർ ഗവ. എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ട് കമ്പനികളിൽ നിന്നുള്ള രാസമാലിന്യം ചുറ്റുമുള്ള വീടുകളിലെ കിണറുകളിലേക്കിറങ്ങി ജീവനു തന്നെ ഭീഷണിയായ വിധത്തിൽ കുടിവെള്ളം മലിനമായതിനെ തുടർന്ന് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണവേദി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കാട്ടൂർ പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പരിശോധനയോടൊപ്പം പ്രദേശത്തെ മണ്ണും പരിശോധിക്കും.
കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അതേസമയം സമീപവാസികളുടെ കുടിവെള്ളം മലിനമാകുന്നതിനെതിരെ നാളെ (ജൂലൈ 6) രാവിലെ 10 മണിക്ക് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധ മനുഷ്യ ചങ്ങല തീർക്കും.
തുടർന്ന് മിനി എസ്റ്റേറ്റിന് സമീപമുള്ള എം.പി. ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സാംസ്കാരിക പരിസ്ഥിതി നിയമ വിദഗ്ധനും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. പൗരൻ ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി പ്രവർത്തക ഡോ. ആശ, ബൽക്കീസ് ബാനു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
തിങ്കളാഴ്ച്ച മുതൽ കമ്പനികൾക്കു മുൻപിൽ നിരാഹാര സമരവും ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
സമരത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ജൂനിയർ വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സോമസുന്ദരൻ
ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം വലിയപറമ്പിൽ രാമൻകുട്ടി മകൻ സോമസുന്ദരൻ (62) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച (ജൂലൈ 5) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ഭാര്യ : പ്രേമ
മക്കൾ : അശ്വതി (നേഴ്സ്, പുത്തൻചിറ പ്രാഥമികാരോഗ്യ കേന്ദ്രം), അശ്വനി
മരുമക്കൾ : സത്യൻ, ശിവകുമാർ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ കെമിസ്ട്രി, മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂലൈ 8ന് രാവിലെ 10 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഇരിങ്ങാലക്കുട : കാർഷിക സംസ്കാരത്തിൻ്റെ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുന്ന ഞാറ്റുവേല മഹോത്സവം അഭിനന്ദനാർഹമെന്ന് ഐ സി എൽ ഫിൻകോർപ്പ് സി.എം.ഡി. അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു.
നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിൽ സംഘടിപ്പിച്ച കലാ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
കൂടിയാട്ടം കുലപതി വേണുജി, സിനിമാതാരം ഇടവേള ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു.
ചടങ്ങിൽ വിവിധ കലാമേഖലകളിൽ പ്രശസ്തരായ മുരിയാട് മുരളീധരൻ, കൊരമ്പ് വിക്രമൻ നമ്പൂതിരി, ഡോ. ചാന്ദ്നി സലീഷ്, സീനത്ത് അഷ്റഫ്, ശ്രുതി ശ്രീറാം, കല പരമേശ്വരൻ, പി. ഹരിദാസൻ, സൗമ്യ സതീഷ്, ശ്രീവിദ്യ വർമ്മ, ഏയ്ബൽ ജോബി, ശരണ്യ സഹസ്ര, ആശ സുരേഷ്, പി. നന്ദകുമാർ, എം. മോഹൻദാസ് എന്നിവരെ മെമൻ്റോ നൽകി ആദരിച്ചു.
പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ ബിജു പോൾ അക്കരക്കാരൻ, എ.എസ്. അജിത്കുമാർ, മായ അജയൻ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, കോർഡിനേറ്റർ പി.ആർ. സ്റ്റാൻലി എന്നിവർ സന്നിഹിതരായിരുന്നു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സ്വാഗതവും, സോണൽ സൂപ്രണ്ട് ജയകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് സംഗമസാഹിതി അവതരിപ്പിച്ച
കവിയരങ്ങ് “ഞാറ്റുവേലപ്പൂക്കളി”ൽ
നാട്ടിലെ ഇരുപതോളം കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
കാർഷിക സെമിനാറിൽ നൂതന ജലസേചന മാർഗ്ഗങ്ങളെപ്പറ്റി ഡോ. മേരി റജീന വിഷയാവതരണം നടത്തി.
തുടർന്ന് ശിവരഞ്ജിനി ഓർക്കെസ്ട്ര ടി.ജി. പ്രസന്നൻ നയിച്ച ഗാനമേളയും എക്സ്പ്രഷൻസ് ഫാഷൻ ഷോയും അരങ്ങേറി.
ഇരിങ്ങാലക്കുട : എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാടനെ കേരള കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി യോഹന്നാൻ കോമ്പാറക്കാരൻ, സിന്റോ മാത്യു പെരുമ്പുള്ളി (ജനറൽ സെക്രട്ടറിമാർ), മോഹനൻ ചാക്കേരി, അല്ലി സ്റ്റാൻലി ചുണ്ടേപ്പറമ്പിൽ, ഷോണി ടി. തിറയത്ത് തെക്കൂടൻ (വൈസ് പ്രസിഡന്റുമാർ), സബ്രഹ്മണ്യൻ അരക്കുംപറമ്പിൽ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ സെകട്ടറി പി.ടി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, നിയോജക മണ്ഡലം സെക്രട്ടറി പി.വി. നോബിൾ എന്നിവർ പ്രസംഗിച്ചു.