ഇരിങ്ങാലക്കുട : ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പിലൂടെ 11,80933 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മണ്ണാർക്കാട് നിന്നും അറസ്റ്റ് ചെയ്തു.
മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മിഥിലാജ് (21) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ജോബ് നൽകുന്ന ഏജൻസി ആണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിലൂടെ ഇൻവെസ്റ്റ്മെന്റ് ചെയ്താൽ വൻ ലാഭം ലഭിക്കുമെന്നും വാഗ്ദാനം നൽകി വാട്സ് ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകൾ മുഖേന ഓൺലൈൻ പാർട്ട് ടൈം ജോബുമായി ബന്ധപ്പെട്ട മെസേജുകൾ അയച്ച് വിശ്വാസം നേടിയെടുത്ത് ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥ് എന്നയാളിൽ നിന്ന് 2024 ജനുവരിയിലാണ് പ്രതി 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്.
ബാങ്ക് അക്കൗണ്ട് മുഖേന പണം അയച്ച് വാങ്ങിയതിനു ശേഷം ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.
പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 50000 രൂപ ട്രാൻസ്ഫർ ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് ഉൾപ്പടെ 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിച്ച് ആയതിന്റെ പാസ് ബുക്കുകൾ, എ.ടി.എം. കാർഡുകൾ, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാർഡുകൾ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപ്പറ്റി സൈബർ തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് മിഥിലാജ് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ജോബ് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയ കേസ്സിലും പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പ്രകാരം തമിഴിനാട്ടിലെ ചെന്നൈ സൗത്തിലും, വെസ്റ്റ് ബംഗാൾ പാർക്ക് സ്ട്രീറ്റിലും പരാതികളുണ്ട്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.എസ്. സുജിത്ത്, എസ്ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ മാരായ ഗ്ലാഡിൻ ഫ്രാൻസിസ്, ടി.എൻ. അശോകൻ, സി പി ഒ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.












Leave a Reply