കൊമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്‌ഠൻ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ; വിധി സെപ്തംബർ 23ന്

ഇരിങ്ങാലക്കുട : മാള കൊമ്പിടിയിൽ നാലുകണ്ടൻ വർക്കി മകൻ ആൻ്റു(56) വിനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്‌ഠൻ
പോൾ കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ. വിനോദ്‌കുമാർ.

ഐ.പി.സി. 302 വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കുള്ള ശിക്ഷാവിധി സെപ്റ്റംബർ 23 തിങ്കളാഴ്ച്ച പ്രസ്താവിക്കും.

2020 സെപ്റ്റംബർ 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പലപ്പോഴായി ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും, ആൻ്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെയ്ക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു ഭാഗികമായി മണ്ണിട്ടു മൂടിയതിനു ശേഷം ബാക്കി മണ്ണിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിലുള്ള വൈരാഗ്യത്താലും പ്രതി സഹോദരനായ ആൻ്റുവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മാള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന സജിൻ ശശിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്തരിക്കുകയും, 19 തൊണ്ടി മുതലുകളും, 53 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയെയും തെളിവായി നൽകിയിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോർജ് (പബ്ലിക് പ്രോസിക്യൂട്ടർ ഇരിങ്ങാലക്കുട), അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിൻസെന്റ് എന്നിവർ ഹാജരായി.

ലെയ്സൺ ഓഫീസർ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *