ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ്, ഫ്രണ്ടിയേഴ്സ് ഇൻ എർത്ത് സയൻസ് ലെക്ചർ സീരീസിന്റെ ഭാഗമായി ഏകദിന പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.
“ബിഹാറിലെ ഭൂഗർഭജല ഗുണനിലവാര ഗവേഷണം: ആർസനിക് മുതൽ പുതുതായി ഉയർന്നുവരുന്ന മലിനീകരണങ്ങൾ, ജനപങ്കാളിത്ത ശാസ്ത്രം, പരിഹാര മാർഗങ്ങൾ വരെ” എന്ന വിഷയത്തിൽ യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫ. ഡോ. ലോറ റിച്ചാർഡ്സും ഡോക്ടറൽ ഗവേഷകനായ അജ്മൽ റോഷനും പ്രഭാഷണം നടത്തി.
150ലധികം ബിരുദാനന്തര വിദ്യാർഥികളും ഗവേഷണ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
പ്രഭാഷണത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ബിഹാറിലെയും ഗംഗാതട പ്രദേശങ്ങളിലെയും ഭൂഗർഭജലത്തിൽ കാണപ്പെടുന്ന അലാറമിംഗ് തോതിലുള്ള ആർസനിക്, യുറേനിയം മലിനീകരണവും അവ തമ്മിലുള്ള ശ്രദ്ധേയമായ വിപരീത അനുപാതവുമായിരുന്നു.
ഇവയുടെ സാന്നിധ്യത്തെയും സഞ്ചാരത്തെയും നിയന്ത്രിക്കുന്ന ഭൂ-രാസ ഘടകങ്ങളും വിശദീകരിക്കപ്പെട്ടു. ദീർഘകാല ആർസനിക് സമ്പർക്കം കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ചർച്ചയിൽ വ്യക്തമാക്കി.
ആർസനിക് നീക്കം ചെയ്യുന്നതിനുള്ള ഇരുമ്പ് അധിഷ്ഠിത പരിഹാര മാർഗങ്ങളും ഇരുമ്പ് നെയിലുകൾ ഉപയോഗിച്ചുള്ള ലളിതമായ ശുദ്ധീകരണ രീതികളും പരിചയപ്പെടുത്തി.
എന്നാൽ, മലിനീകരണം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ശുദ്ധീകരണ കേന്ദ്രങ്ങൾ അകലെയായിരിക്കുന്നത് പ്രധാന വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.
ബിഹാറിലെ സാഹചര്യങ്ങൾക്കപ്പുറം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ച് ആലപ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂഗർഭജലത്തിലെ ആർസനിക് സാന്നിധ്യം സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകളും ചർച്ച ചെയ്തു.
കേരളത്തിലെ മനുഷ്യരക്തത്തിൽ ആർസനിക് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത പഠനങ്ങളും പരാമർശിക്കപ്പെട്ടു.
കേരളത്തിലെ ആർസനിക് മലിനീകരണത്തിന്റെ ഉറവിടം, വ്യാപനം, ആരോഗ്യ പ്രത്യാഘാതങ്ങൾ, അനുയോജ്യമായ പരിഹാര മാർഗങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായി കൂടുതൽ വിപുലമായ പഠനങ്ങൾ അനിവാര്യമാണെന്നും പ്രഭാഷകർ വ്യക്തമാക്കി.
പരിപാടിയിൽ പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
150ലധികം ബിരുദാനന്തര വിദ്യാർഥികളുടെയും ഗവേഷണ വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അർത്ഥവത്തായ ശാസ്ത്രീയ വേദിയാക്കി മാറ്റുകയും ഭൂഗർഭജല ഗുണനിലവാരവും മനുഷ്യാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ ഗവേഷണത്തിന്റെയും ബോധവൽക്കരണത്തിന്റെയും ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.
തുടർന്ന് നടന്ന തുറന്ന ചർച്ചയും ചോദ്യോത്തരവേളയും പരിപാടിയെ കൂടുതൽ സജീവമാക്കി.
ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ് മേധാവി ഡോ. എൻ.ജെ. മഞ്ജു സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ ഡീനുമായ ഡോ. ലിന്റോ ആലപ്പാട്ട് നന്ദിയും പറഞ്ഞു.












Leave a Reply