ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് ഓഫീസിനും കുടുംബശ്രീ ജനകീയ ഹോട്ടലിനും തൊട്ടടുത്ത് പഞ്ചായത്ത് വളപ്പിൽ വൻതോതിൽ മാലിന്യം തള്ളുന്ന സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു.
വൻതോതിൽ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് മൂലം പ്രദേശത്ത് കടുത്ത ആരോഗ്യപ്രതിസന്ധി നിലനിൽക്കുകയാണ്.
മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം കാരണം പഞ്ചായത്ത് ഓഫീസിൽ വരുന്നവർക്കും ജനകീയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വഴിയാത്രികർക്കും പരിസരവാസികൾക്കും വളരെയധികം ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.
നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിട്ടും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണത്തിന് സ്ഥലമില്ല എന്ന തൊടുന്യായം പറഞ്ഞ് പഞ്ചായത്തിലെ തദ്ദേശ- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണകൂടവും വർഷങ്ങളായി ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വാക്സറിൻ പെരേപ്പാടൻ ആരോപിച്ചു.
സർക്കാർ/ പൊതു സ്ഥാപനങ്ങളുടെ വളപ്പിലും പരിസരത്തും മാലിന്യം കുന്നുകൂടാതെ നോക്കേണ്ടതും ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ നേരിട്ടുള്ള ചുമതലയാണെന്നിരിക്കെ മൂക്കിൻ തുമ്പിൽ മാലിന്യം കുന്നുകൂടിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്ത അവസ്ഥ ശോചനീയമാണെന്നും മാലിന്യ കൂമ്പാരത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത് അതിലും ഗുരുതര വീഴ്ചയാണെന്നും വാക്സറിൻ പെരേപ്പാടൻ കുറ്റപ്പെടുത്തി.
ഹരിതകർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് ആർ.ആർ.എഫുകൾക്ക് കൈമാറി 15 മുതൽ 30 ദിവസത്തിനുള്ളിൽ പഞ്ചായത്ത് പരിധിയിൽ നിന്ന് നീക്കം ചെയ്യണമെന്ന കേന്ദ്രനിയമത്തിൻ്റെ നഗ്നമായ ലംഘനമാണിവിടെ നടക്കുന്നത്.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ ശേഖരണവും പണം വാങ്ങലും നടക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ശരിയായ പുനരുപയോഗം നടക്കുന്നില്ല. ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലും വിലയിരുത്തി ആഴത്തിൽ പഠനം നടത്തി ശാശ്വത പരിഹാരം കണ്ടെത്തി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പരിസരത്തെ മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്യാനും ജനകീയ ഹോട്ടലിന്റെ ശുചിത്വം ഉറപ്പാക്കാനും അധികൃതർ തയ്യാറായില്ലെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസുകളിലേക്ക് ശക്തമായ ജനകീയ പ്രക്ഷോഭവും നിയമനടപടികളും ആരംഭിക്കുമെന്ന് വാക്സറിൻ പെരേപ്പാടൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ ആരോഗ്യ – തദ്ദേശ സ്വയംഭരണ വകുപ്പ്
മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിച്ച് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രവർത്തകർ കത്തയച്ചു.












Leave a Reply