വേളൂക്കര പഞ്ചായത്തിലെ പൂന്തോപ്പ് ദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായ നിരഞ്ജന വായനശാലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജലസാക്ഷരതാ പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടന്നു. 12, 13, 14, 15 വാർഡുകളിലെ മൂന്ന് വയസ്സിന് മുകളിലുള്ള എല്ലാവരെയും ജലസാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ നീന്തൽ പരിശീലനമാണ് വായനശാല സംഘടിപ്പിക്കുന്നത്.
15 അടിയോളം താഴ്ചയുള്ള പഞ്ചായത്തിന്റെ പുല്ലേക്കുളത്തിലാണ് പരിശീലനം നടക്കുന്നത്.
പതിനായിരക്കണക്കിന് ആളുകൾക്ക് നീന്തൽ പരിശീലനം നൽകിയ മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലുള്ള ‘ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി’യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഹരിലാലിനൊപ്പം സജീവൻ, ബിജുമോൻ, നവീൻ പോണോളി, സോണി, ആകാശ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ജീവൻരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ശാസ്ത്രീയ പരിശീലന രീതിയാണ് ക്യാമ്പിൽ പിന്തുടരുന്നത്.
കുട്ടികളിൽ വെള്ളത്തോടുള്ള ഭയം മാറ്റി ആത്മവിശ്വാസം വളർത്തുക, അടിയന്തിര ഘട്ടങ്ങൾ സ്വയം നേരിടാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ദിനങ്ങളിൽ ഓരോരുത്തരുടെയും ശരീരഭാരത്തിന് അനുയോജ്യമായ കാറ്റ് നിറച്ച ട്യൂബുകൾ നൽകിയാണ് പരിശീലനം ആരംഭിക്കുന്നത്. തുടർന്ന് ഘട്ടംഘട്ടമായി ട്യൂബിലെ വായു കുറച്ച് കൊണ്ട് വരുകയും, അഞ്ചാം ദിവസത്തോടെ ട്യൂബിന്റെ സഹായമില്ലാതെ തന്നെ വെള്ളത്തിലേക്ക് ചാടാനും നീന്താനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. പത്ത് ദിവസത്തെ പരിശീലനം പൂർത്തിയാകുമ്പോഴേക്കും കുട്ടികൾ നീന്തൽ വശമാക്കും.
32 ആൺകുട്ടികളും 24 പെൺകുട്ടികളും 15 അമ്മമാരുമടക്കം നിരവധിയാളുകളാണ് നിലവിൽ പരിശീലന ക്യാമ്പിൽ പങ്കാളികളാകുന്നത്.
ക്യാമ്പ് പൂർത്തിയാക്കി 50 മീറ്റർ ദൂരം പരസഹായമില്ലാതെ നീന്തുന്നവർക്ക് അക്കാദമിയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
നിരഞ്ജന വായനശാല പ്രസിഡന്റ് പുഷ്പൻ മടത്തിങ്കൽ, സെക്രട്ടറി സന്തോഷ് അമ്പാട്ട്, പ്രവർത്തകരായ സജി മാസ്റ്റർ ആലയിൽ, ജോണി ചെതലൻ, ഗോപി കൈതവളപ്പിൽ, വിജേഷ് എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.












Leave a Reply