വീട്ടുപടിക്കൽ മൃഗപരിപാലന സേവനം : ഇരിങ്ങാലക്കുടക്ക് മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ മൃഗപരിപാലന രംഗത്തിന് കുതിപ്പേകുന്നതിനായി ഇരിങ്ങാലക്കുട വെറ്റിനറി പോളി ക്ലിനിക്കിൽ പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്താകെ അനുവദിച്ച 47 പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട ബ്ലോക്കിൽ ഉൾപ്പെട്ട വെറ്റിനറി പോളി ക്ലിനിക്കിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.

ഒരു കേന്ദ്രീകൃത കാൾ സെന്റർ വഴിയാണ് ഈ വാഹനത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. മൃഗാശുപത്രികളുടെ സേവന സമയത്തിനു ശേഷം തന്റെ ഉരുവിന് ചികിത്സ വേണ്ട അടിയന്തിര സാഹചര്യം വന്നാൽ കർഷകന് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം. മേൽപ്പറഞ്ഞ കേന്ദ്രം വഴി മൃഗചികിത്സയ്ക്ക് വാഹനവും ഡോക്ടറും കർഷകന്റെ വീട്ടുപടിക്കൽ ലഭ്യമാവും.

വൈകുന്നേരം 6 മണി മുതൽ രാവിലെ 5 വരെയാണ് യൂണിറ്റിന്റെ സേവനം ലഭിക്കുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് സേവനത്തിന് ഉണ്ടാവുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

പദ്ധതിയുടെ ഗുണം കർഷകർക്ക് നൂറു ശതമാനം ഉറപ്പാക്കാൻ മൊബൈൽ യൂണിറ്റുകളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണ്ടതുണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അവരുടെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയ്ക്ക് വലിയ പ്രോത്സാഹനമാകും മൊബൈൽ യൂണിറ്റ്. കർഷകർക്ക് മെച്ചപ്പെട്ട വാതിൽപ്പടി സേവനം ഉറപ്പാക്കി ഈ മേഖലയിൽ സമൂലമായ വളർച്ചയുണ്ടാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിന്റെ ഇരിങ്ങാലക്കുടയിലെ കാർഷിക – മൃഗസംരക്ഷണ മേഖലയ്ക്കുള്ള സമ്മാനമാണിതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *