ഇരിങ്ങാലക്കുട : കഴകവൃത്തിക്ക് റിക്രൂട്ട്മെൻ്റ് ബോർഡ് മുഖാന്തിരം നിയോഗിച്ചയാളെ ജാതിയുടെ പേരിൽ കഴകവൃത്തിയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നതും പ്രതിലോമകരവുമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വിലയിരുത്തി.
നാടിന് അപമാനമുണ്ടാക്കുന്ന നടപടിയിൽ നിന്ന് കൂടൽമാണിക്യം ദേവസ്വവും തന്ത്രിമാരും പിന്മാറണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു.
കഴകവൃത്തിക്ക് നിയോഗിക്കപ്പെട്ടയാളെ ക്ഷേത്രത്തിനകത്തെ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം തന്ത്രി സ്വന്തം പ്രവൃത്തി ചെയ്യില്ലെന്നുമുള്ള നിലപാട് എടുത്തത് അങ്ങേയറ്റം അപമാനകരമാണെന്നും കുട്ടംകുളം സമരചരിത്രമുള്ള ഇരിങ്ങാലക്കുടയ്ക്ക് ഇത്തരം പ്രവണതകൾ തീർച്ചയായും ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം എന്ന യുവകലാസാഹിതിയുടെ മുദ്രാവാക്യം സമൂഹം ഏറ്റെടുക്കണമെന്ന് യുവകലാസാഹിതി ആഹ്വാനം ചെയ്തു.
പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വി.പി. അജിത്കുമാർ, വി.എസ്. വസന്തൻ, കെ.സി. ശിവരാമൻ, അഡ്വ. ഇ.ജെ. ബാബുരാജ്, ഷിഹാബ്, കെ.എസ്. ഇന്ദുലേഖ, അശ്വതി സരോജിനി, പി.കെ. ബാബു, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.
Leave a Reply