കോണത്തുകുന്ന് സെൻ്ററിലെ റോഡ് നിർമാണത്തിൽ അപാകത : പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശ്ശൂർ സംസ്ഥാന പാത നിർമാണത്തിന്റെ മെല്ലെ പോക്ക്, അപകടങ്ങൾ തുടർക്കഥയാകുന്ന കോണത്തുകുന്ന് സെന്ററിലെ റോഡ് നിർമ്മാണത്തിലെ അപാകത എന്നിവക്കെതിരെ യൂത്ത് കോൺഗ്രസ്സ് വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു.

കൊടുങ്ങല്ലൂർ എംഎൽഎ വിഷയത്തിൽ കാര്യക്ഷമതയോടെ ഇടപെടുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.

റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് നിർമ്മാണം ഉടൻ പൂർത്തികരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മഹേഷ്‌ ആലിങ്ങൽ അധ്യക്ഷത വഹിച്ചു.

യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മുസമ്മിൽ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നേതാക്കളായ ജോബി, പ്രശോഭ് അശോകൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനസ്, അസീസ്, റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടു തിരുനാള്‍ ആഘോഷിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി ഊട്ടുതിരുനാള്‍ നടത്തി. 

തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മികത്വം വഹിച്ചു. 

കല്ലേറ്റുംകര പാക്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ദിലീപ് വിതയത്തില്‍ സന്ദേശം നല്‍കി. 

വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന്മാരായ സാബു കൂളിയാടന്‍, ജോയ് കോലങ്കണ്ണി, ഇഗ്ലേഷ്യസ് കോലങ്കണ്ണി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.ജെ. ജോണ്‍സണ്‍, ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ് കാനംകുടം, ആന്റോ കോലങ്കണ്ണി എന്നിവ നേതൃത്വം നല്‍കി.

ജില്ലയിൽ പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു : ഒരു മാസത്തിനിടെ അറസ്റ്റിലായത് 423 പേർ

ഇരിങ്ങാലക്കുട : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി”ന്റെ ഭാഗമായി ജില്ലയിൽ മയക്കുമരുന്ന് വേട്ട തുടർന്ന് പൊലീസ്.

തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പ്രത്യേക പരിശോധനകളിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 18 വരെ 1763 പേരെ പരിശോധിക്കുകയും 414 കേസുകൾ രജിസ്റ്റർ ചെയ്യുകയും 423 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പരിശോധനയിൽ 30.854 കി.ഗ്രാം കഞ്ചാവ്, 23.410 ഗ്രാം എംഡിഎംഎ, 3.24 ഗ്രാം ഹെറോയിൻ, 10.13 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.

മയക്കുമരുന്ന്, കഞ്ചാവ് പോലുള്ള നിരോധിത ലഹരി വസ്‌തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവ കർശനമായി തടയുന്നതിനും കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുമായി തൃശ്ശൂർ റൂറൽ ജില്ലയിൽ കേരള പൊലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളെജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പൊലീസ്, റെസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എസ് സി/എസ്ടി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ മാർച്ച് 13 മുതൽ ഒരു മാസക്കാലത്തേക്ക് ”ജനകീയം ഡി-ഹണ്ട്” നടപ്പിലാക്കി വരുകയാണ്.

പൊലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ജാഗ്രത പാലിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പറിൽ (9995966666) അറിയിക്കാവുന്നതാണ്.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന : സമരപരമ്പര തുടരുന്നു

ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരമ്പര 5-ാം നാൾ പിന്നിടുന്നു.

സമരപരമ്പരയുടെ അഞ്ചാം ദിനത്തിലും സമരാഗ്നി ജ്വലനവും റാലിയും സംഘടിപ്പിച്ചു.

കല്ലേറ്റുംകര പള്ളിനടയിൽ നടന്ന സമര പരിപാടികൾ സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

വർഗ്ഗീസ് പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.

മാർട്ടിൻ പി. പോൾ, കെ.പി. കുര്യൻ, സോമൻ ശാരദാലയം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലിപറമ്പിൽ, കെ.കെ. റോബി, പി.എൽ. ജോസ്, ബിജു കൊടിയൻ, കെ.വി. സുരേഷ്, ഡേവിസ് ഇടപ്പിള്ളി, ശശി ശാരദാലയം, ബിജു നേരെപറമ്പിൽ, പി.ഡി. ജിജോ തുടങ്ങിയവർ പങ്കെടുത്തു.

സത്യൻ മാസ്റ്ററുടെ വിയോഗത്തിൽഅനുശോചിച്ചു

ഇരിങ്ങാലക്കുട : ഗ്രാമിക അക്കാദമി ഓഫീസ്
സെക്രട്ടറിയായിരുന്ന കെ.എം. സത്യൻ മാഷിൻ്റെ ആകസ്മിക വേർപാടിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ഗ്രാമികയിൽ ഒത്തുചേർന്നു.

ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ അധ്യക്ഷത വഹിച്ചു.

ഡോ. വടക്കേടത്ത് പത്മനാഭൻ, ഇ.കെ. മോഹൻദാസ്, ആർട്ട് ഓഫ് ലിവിങ് പ്രതിനിധി ഇന്ദുചൂഡൻ, മാള ഓണേഴ്സ് കോളെജ് മുൻ പ്രിൻസിപ്പൽ ഷീബ ഗിരീശൻ, സി.വി. അശോകൻ, അഷ്ടമിച്ചിറ മുരളീധരൻ, കെ.വി. രാമചന്ദ്രൻ, കെ.എം. ശിവദാസൻ, പി.പി. സുബ്രഹ്മണ്യൻ,
ഗ്രാമിക അക്കാദമി അധ്യാപകരായ നെല്ലായി സതീശൻ, അനിൽ, വി.സി. സുബീഷ് എന്നിവർ ഓർമ്മകൾ പങ്കുവച്ചു.

കോൺഗ്രസ് പ്രവർത്തക യോഗം ചേർന്നു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തക യോഗം ചേർന്നു.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ബ്ലോക്ക് ഭാരവാഹികളായ എം.ആർ. ഷാജു, പി.എൻ. സുരേഷ്, കെ.സി. ജെയിംസ്, പി.എ. ഷഹീർ, നിഷ അജയൻ, മണ്ഡലം സെക്രട്ടറി സന്തോഷ് വില്ലടം എന്നിവർ പ്രസംഗിച്ചു.

മന്ത്രിക്ക് നൽകിയ നിവേദനം ചവറുകൂനയിൽ : ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന് നൽകിയ നിവേദനം ചവറുകൂനയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെയും പൊറത്തിശ്ശേരി മണ്ഡലത്തിന്റെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ഠാണാവിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർലി, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, എ.സി. സുരേഷ്, ബ്ലോക്ക് ഭാരവാഹികളായ എം.ആർ. ഷാജു, സുജ സഞ്ജീവ്കുമാർ, അഡ്വ. സിജു പാറേക്കാടൻ, കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, അവിനാഷ്, ബിജു പോൾ അക്കരക്കാരൻ, ജസ്റ്റിൻ ജോൺ, അജിത് കുമാർ, സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്ത്, ബാബു എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ് :ഒരു കേസ് രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ഇറിഡിയം തട്ടിപ്പിൽ മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മനോജിന് 2018 ആഗസ്റ്റ് മുതൽ 2019 ജനുവരി വരെ പല തവണകളായി 31,000 രൂപ നഷ്ടപ്പെട്ടതായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു.

കുറ്റാരോപിതരായ പ്രസീത എന്ന സ്ത്രീ, മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശിയായ ഹരി എന്നിവർ ചേർന്ന് കൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും, ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് ഉയർന്ന ലാഭവിഹിതം നൽകാമെന്നും, ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും, അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

നാളിതുവരെയായി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തട്ടിപ്പിനെ കുറിച്ച് ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

പണം നഷ്ടപ്പെട്ട ആരെങ്കിലും പരാതി നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാം എന്നായിരുന്നു പോലീസ് നല്‍കിയ മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ തന്നെ രംഗത്തെത്തിയതും പണം നഷ്ടപ്പെട്ട മനോജ് പരാതി നല്‍കിയതും.

പല രീതികളിലാണ് തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി തട്ടിപ്പ് നടന്നിരിക്കുന്നത്.

ഉടമസ്ഥര്‍ മരിച്ചുപോയ വിവിധ അക്കൗണ്ടുകളിലെ പണം ട്രസ്റ്റിലേക്ക് കൊണ്ടുവരുമെന്നും പിന്നീടത് എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കുമെന്നും വാഗ്ദാനം ചെയ്ത് അതിന്റെ ചെലവിലേക്കായി ആദ്യം ഒരു നിക്ഷേപസമാഹരണം നടത്തുന്നു. അതിനു പിന്നാലെ ഇറിഡിയം വഴി ഒരു ബിസിനസ് ആരംഭിക്കുന്ന വിവരവും വലിയ തുകകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ മൂലധനമായി തിരികെ നല്‍കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതായത് 5000രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുകോടി രൂപ വരെ നല്‍കാം എന്നാണ് വാഗ്ദാനം. നിക്ഷേപകർക്ക് പ്രതിഫലം എന്ന് ലഭിക്കുമെന്ന് കാണിക്കുന്ന റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്.

ഇന്ത്യയില്‍ ഇറിഡിയം ലോഹം കണ്ടുപിടിക്കുകയും ഈ ലോഹത്തിന്റെ വിൽപ്പനയ്ക്ക് നിക്ഷേപം നടത്തിയാല്‍ കോടികള്‍ ലാഭവിഹിതമായി തിരിച്ചു ലഭിക്കുമെന്നും പറഞ്ഞുള്ള തട്ടിപ്പാണ് മറ്റൊന്ന്. ഇറിഡിയം വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നികുതി അടക്കുവാന്‍ പണം ആവശ്യമാണ്. ഈ നികുതി അടക്കുന്നതിനുള്ള പണമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്നത്.

വിൽപ്പന നടത്തി ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപത്തുകയുടെ വിഹിതമനുസരിച്ച് നിക്ഷേപകര്‍ക്ക് തിരികെ നല്‍കരമെന്നാണ് ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്. വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഒട്ടിച്ച് നല്‍കുന്നതാണ് നിക്ഷേപകന് നല്‍കുന്ന രേഖ.

തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേർന്ന് ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് വലിയ തുകകൾ സമാഹരിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഏകദേശം 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളെ ആദരിച്ചു

ഇരിങ്ങാലക്കുട : സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള അവാർഡ് ലഭിച്ച കപില വേണു, മിമിക്രിക്കുള്ള ഗുരുപൂജ അവാർഡ് ലഭിച്ച കലാഭവൻ നൗഷാദ് എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി ആദരിച്ചു.

ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

കപില വേണുവിനെ രേണു രാമനാഥും, കലാഭവൻ നൗഷാദിനെ ഉദിമാനം അയ്യപ്പക്കുട്ടിയും പൊന്നാടയണിയിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ഡോ. സോണി ജോൺ, കെ.എൻ. സുരേഷ് കുമാർ, രാജേഷ് അശോകൻ, ഷെറിൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

വേണുജി, നിർമ്മല പണിക്കർ, പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി. ഗോപിനാഥ്, ടി.എ. സന്തോഷ്, സോണി അജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫാ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ നാഷണല്‍ അവാര്‍ഡ് ഡോ. ഡി. സാജന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. ഡി. സാജന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എല്‍. സുഷമ സമ്മാനിച്ചു.

അധ്യാപകര്‍ വിവരങ്ങള്‍ നല്‍കുന്ന വെറും ഉപകരണങ്ങളാകരുത്, മറിച്ച് വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നവരാകണമെന്ന് പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

അധ്യാപനരംഗത്തെ മികവിനൊപ്പം ഗവേഷണമികവും ശാസ്ത്രമേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാ- സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഡോ. ഡി. സാജനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദന്‍, കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ഡോ. എം. ഉസ്മാന്‍, ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മികച്ച ഹരിത ക്യാമ്പസിനുള്ള ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് സ്‌കൂള്‍ തലത്തില്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂളിനും കോളെജ് തലത്തില്‍ എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളെജിനും നല്‍കി.

മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, തൃശൂര്‍ ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാൾ ഫാ. ഡേവി കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.