മുതിർന്നവരെ ചേർത്തു പിടിച്ച് ഇരിങ്ങാലക്കുടയിലെ വയോജനോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംഘടിപ്പിച്ച
വയോജനോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

സാമൂഹ്യനീതി വകുപ്പ്, മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുടയിൽ വയോജനോത്സവം സംഘടിപ്പിച്ചത്.

ആരും ഈ ഭൂമിയിൽ തനിച്ചാകാൻ പാടില്ലെന്ന നിർബന്ധബുദ്ധിയോടു കൂടിയാണ് സാമൂഹ്യനീതി വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

വയോജനങ്ങൾക്ക് അവരുടെ വീട്ടുമുറ്റത്ത് തന്നെ സേവനങ്ങൾ ലഭിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാനാകണമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ വയോജനോത്സവത്തിൽ വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ പരിപാടി, പോഷകാഹാര കിറ്റ് വിതരണം, അമ്മയ്ക്കായി ഒരു മരം നടൽ, കലാപരിപാടികൾ എന്നിവയുടെ സമാപന ഉദ്ഘാടനമാണ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചത്.

വയോജനോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച വയോജനങ്ങൾക്ക് മന്ത്രി ഉപഹാരം സമർപ്പിച്ചു.

ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ റോഷിനി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ ഏഴാമത്തെ വീടും യഥാർത്ഥ്യമായി: വീടിന്റെ താക്കോൽ കൈമാറി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടും യാഥാർത്ഥ്യമായി.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ഏഴാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

പൂമംഗലം പഞ്ചായത്തിലെ കാളത്തുപറമ്പിൽ പ്രകാശന്റെ കുടുംബത്തിനാണ് സ്നേഹക്കൂട് കൈമാറിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കൂലിപ്പണിക്കാരനായ പ്രകാശൻ.

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാതെ പോയതോടെ പ്രകാശനും കുടുംബവും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമോ എന്ന വിഷമത്തിലായിരുന്നു. അതിനിടയിലാണ് മന്ത്രിയുടെ ‘സ്നേഹക്കൂട് പദ്ധതി’ വഴി വീടിന് അർഹനായത്. സ്നേഹക്കൂടിലൂടെ അടച്ചുറപ്പുള്ള സ്വന്തമായ വീട് എന്ന പ്രകാശന്റെയും കുടുംബത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്.

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, എൻ.എസ്.എസ്. യൂണിറ്റുകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തോടെയാണ് വീട് നിർമ്മിച്ചത്.

കൂട്ടായ്‌മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടും യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും അതിനായി പ്രവർത്തിച്ച എൻ.എസ്.എസ്. വൊളൻ്റിയർമാർ, അധ്യാപകർ, നാട്ടുകാർ, സുമനസ്സുകൾ തുടങ്ങിയവരെല്ലാം അഭിനന്ദനമർഹിക്കുന്നതായും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

പൂമംഗലം കൂനാക്കമ്പുള്ളി ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. പി.ഡി. ജോയ്, കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി. ദേവപ്രിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. വി. വിജയകുമാർ എന്നിവർ മുഖ്യാതിഥികളായി.

തൃശൂർ ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ രഞ്ജിത് വർഗ്ഗീസ്, പൂമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യ വിജയൻ, മുൻ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.പി. ഷിന്റോ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നിര്യാതയായി

ജിഷ

ഇരിങ്ങാലക്കുട : പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിന് എതിർവശം മുൻ അന്തർദേശീയ നീന്തൽ താരവും ഇന്ത്യൻ സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുമായ ഇഞ്ചി പുല്ലു വളപ്പിൽ രാജു ഭാര്യ ജിഷ (45) നിര്യാതയായി.

സംസ്കാരം മാർച്ച് 5 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

മകൾ : ദേവപ്രിയ

നവരസോത്സവത്തിൽ മുഖ്യാതിഥിയായി നവാസുദ്ദീൻ സിദ്ദിഖി എത്തുന്നു

ഇരിങ്ങാലക്കുട : നടന കൈരളിയിൽ ഫെബ്രുവരി 21ന് ആരംഭിച്ച നവരസ സാധന ശില്പശാലയുടെ സമാപന ദിവസമായ മാർച്ച്‌ 6 ന് നവരസോത്സവത്തിൽ മുഖ്യാതിഥിയായി പ്രശസ്ത സിനിമാതാരം നവാസുദ്ദിൻ സിദ്ദിഖി എത്തും.

വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ലിഖിത കൃഷ്ണൻ, തനിഷ്മ പട്‌കുലേ, ചേതൻ ശ്രീവാസ്തവ, ഷോറ സിദ്ദിഖി, ഭക്തി പാണ്ഡവ്, സംഗീത രാജീവ്, മായ വിനയൻ, റിദ്ധി പോഡാർ, മീര കരുണാകരൻ, ഹന്ന എന്നിവർ നൃത്തനാട്യ പരിപാടികൾ അവതരിപ്പിക്കും.

ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ആർ. ബിന്ദു നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ജനറല്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറല്‍ ആശുപത്രിയിലെ ചാലക്കുടി റോഡ് ഭാഗത്തുള്ള മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന് മുന്നില്‍ തൃശൂര്‍ റോഡിന്റെ ഭാഗത്തായി പുതിയ മതിലും ഗേറ്റും നിര്‍മ്മിക്കുന്നത്.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ മാഗി വിന്‍സെന്റ് പള്ളായി അധ്യക്ഷത വഹിച്ചു.

പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ് സബ് ഡിവിഷന്‍ ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിമേഷ് പുഷ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ. പോള്‍, കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ജനറല്‍ ആശുപത്രി നേഴ്‌സിങ് സൂപ്രണ്ട് സതീരത്‌നം, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ യുദ്ധ വിരുദ്ധ സംഗമവുമായി സിപിഐ

ഇരിങ്ങാലക്കുട : യുദ്ധം അവസാനിപ്പിക്കുക, മോദി – ട്രംപ് – നെത്യനാഹു കൂട്ടുകെട്ട് അവസാനിപ്പിക്കുക,
ലോകസമാധാനം ഉറപ്പ് വരുത്തുക,
അമേരിക്ക – ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക, സയണിസ്റ്റ് ഇസ്രായേൽ ഇറാനു മേൽ നടത്തിയ ആക്രമണത്തിലും സാമ്രാജ്യത്വ ഗൂഢാലോചനയിലും പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ് സംഗമം ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺസിൽ അംഗം പി. മണി അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ശിവൻ, എ.ജെ. ബേബി, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

സുമതി തിലകൻ, ബെന്നി വിൻസെന്റ്, മുരളി മണക്കാട്ടുപടി, പി.ആർ. സുന്ദരൻ, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് : 13 അംഗ പുതിയ ഭരണസമിതി ചുമതലയേറ്റു ; ആർ.എൽ. ശ്രീലാൽ പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : പുതുതായി തെരഞ്ഞെടുക്കപ്പെട്ട 13 അംഗ കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു.

വരണാധികാരിയായ മുകുന്ദപുരം സഹകരണ അസിസ്റ്റൻ്റ് രജിസ്‌ട്രാർ ഓഫീസിലെ സ്പെഷ്യൽ സെയിൽ ഓഫീസർ വി.ആർ. ഡെന്നിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രഥമയോഗം ആർ.എൽ. ശ്രീലാലിനെ പ്രസിഡൻ്റായും പി.കെ. വത്സലനെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായിരുന്ന ആർ.എൽ. ശ്രീലാലാണ് ഇടതുപക്ഷ പാനലിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചത്. 2134 വോട്ടുകളാണ് ശ്രീലാൽ നേടിയത്. 40 വയസ്സിന് താഴെയുള്ള പൊതു വിഭാഗത്തിലാണ് ശ്രീലാൽ മത്സരിച്ചത്.

നിക്ഷേപക സംവരണ ഡിവിഷനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി.കെ. വത്സലൻ തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിൻ്റ് ഡയറക്ടറാണ്.

വായ്പകൾ തിരിച്ചുപിടിക്കുക, നിക്ഷേപകർക്ക് അവർ ആവശ്യപ്പെടുന്നതിനനുസരിച്ച് പണം നൽകാൻ കഴിയുക എന്നീ സ്ഥിതിയിലേക്ക് ബാങ്കിനെ എത്തിക്കുക എന്നതാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. പ്രസിഡൻ്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ ഏൽപ്പിച്ച ഉത്തരവാദിത്വത്തെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും നല്ല നിലയിൽ തന്നെ ഈ നാട്ടിലെ നിക്ഷേപകരും സഹകാരികളും ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും ആർ.എൽ. ശ്രീലാൽ പറഞ്ഞു.

തുടർന്ന് ബാങ്ക് ഹാളിൽ ചേർന്ന അനുമോദന യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

എം.ബി. രാജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സിപിഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രാജൻ, സിപിഎം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൽ, കരുവന്നൂർ ലോക്കൽ സെക്രട്ടറി ടി.കെ. ജയാനന്ദൻ, കെ.ജെ. ജോൺസൺ, ഐ.ആർ. ബൈജു, ബാങ്ക് സിഇഒ കെ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ വെച്ച് ബാങ്ക് സഹകാരിയും തൊഴിലാളിയുമായ മാപ്രാണം സ്വദേശി എസ്.വി. രമേഷ് ഒരു ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിന് നൽകി.

ഠാണാവിൽ കുടിവെള്ള പൈപ്പിന് ചോർച്ച : ഹൈലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തിവച്ചു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിനിടെ ഠാണാ ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം വാട്ടർ അതോറിറ്റി നിർത്തി വെച്ചു.

പണി പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം പുനരാരംഭിക്കുകയുള്ളൂ എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന ആംഗലേയ നോവൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു.

തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

കേരളത്തിന്റെ തനതായ സംസ്കാരത്തെയും കുടുംബജീവിതത്തെയും പ്രത്യേകിച്ച് സവിശേഷമായ സ്ത്രീ ജീവിതത്തെയും ആഗോളതലത്തിൽ ചിതറിക്കിടക്കുന്ന മലയാളികളുൾപ്പെടെയുള്ള ലോക സമൂഹത്തെ അറിയിക്കാൻ പര്യാപ്തമായ പുസ്തകമാണ് ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന് അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടു.

ജീവിത യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന ഈ കൃതി ഒരു വായനക്കാരൻ എന്ന നിലയിൽ തന്നിലുണ്ടാക്കിയ ചിന്തകളെക്കുറിച്ച്‌ സബ് കളക്ടർ അഖിൽ വി. മേനോനും പറഞ്ഞു.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു.

ഡോ. എം. പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു.

ഡോ. കവിത ബാലകൃഷ്ണൻ പുസ്തക പരിചയവും, മേരി ഫ്രാൻസിസ്, നിഷ ജോർജ്ജ് തുടങ്ങിയവർ പുസ്തകാവലോകനവും നടത്തി.

കെ. വിശ്വനാഥൻ, കെ. ഹരിനാരായണൻ, ഉമ കാട്ടിൽ, സഹദേവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഭാഷയ്ക്കതീതമായ ഇന്ദ്രിയാനുഭൂതികൾ നൽകുന്ന കഥാകഥനരീതി അവലംബിച്ചു കൊണ്ട്, ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിലെ അസ്ഥിരതകളെ വരച്ചു കാട്ടുകയാണ് ഗ്രന്ഥകാരി ചെയ്യുന്നതെന്ന്, പുസ്തക പരിചയം നടത്തിയ ഡോ. കവിത ബാലകൃഷ്ണൻ പറഞ്ഞു.

എഡിറ്റർ തന്മയ് ദൂബേയുടെ സന്ദേശത്തിന് ശേഷം, ഗ്രന്ഥകാരി സ്മിത മേനോൻ കിഴുവീട്ടിൽ തന്റെ രചനാനുഭങ്ങൾ പങ്കു വച്ച് നന്ദി പറഞ്ഞു.

“വാഗ്മിത” മൂന്നാംദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : വാഗ്മിതയുടെ മൂന്നാം ദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി.

മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ സന്യാസവേഷം ധരിച്ച അർജ്ജുനൻ സുഭദ്രയിങ്കൽ അനുരാഗ വിവശനായിരിക്കെ, തോഴിമാരുമായി ഉദ്യാനത്തിലെ ക്രീഡയ്ക്കിടയിൽ സുഭ്രദയ്ക്ക് തന്നോട് പ്രണയമുണ്ടെന്ന് സഖിമാരുമായുള്ള സംഭാഷണത്തിലൂടെ തിരിച്ചറിഞ്ഞ് സ്വയം സമാശ്വാസിതനാകുന്നു. തുടർന്ന് സുഭദ്ര തൻ്റെ സംശയത്തെ ദൂരികരിക്കാനായി സന്യാസി വേഷധാരിയോട് ഇന്ദ്രപ്രസ്ഥ വാർത്തകളെയും അർജ്ജുനനെയും കുറിച്ച് ചോദിക്കുന്നു. മറുപടിയായി കുന്തിയെയും ധർമ്മപുത്രാദികളെയും പറ്റി പറയുകയും, തുടർന്ന് അർജ്ജുനൻ കപട സന്യാസവേഷധാരിയായി സുഭദ്രയെ കാംക്ഷിച്ചുകൊണ്ട് ദ്വാരകയിൽ ഇതാ മുന്നിൽതന്നെ ഇരിക്കുന്നതായി ലജ്ജയോടെ പറഞ്ഞ് പരസ്പരം സന്തോഷവാന്മാരാകുന്ന ഭാഗമായിരുന്നു “വാഗ്മിത”യുടെ മൂന്നാം ദിവസത്തെ മുഖ്യാകർഷണം.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളത്തിൽ സരിത കൃഷ്ണകുമാർ എന്നിവർ അകമ്പടിയേകി.