ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി ബ്ലോക്ക്തല കായിക മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മേരയുവ ഭാരത് തൃശൂരും ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബും സംയുക്തമായി ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി ബ്ലോക്ക്തല കായിക മേള കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു .

മേരയുവ ഭാരത് തൃശൂർ യൂത്ത് കോർഡിനേറ്റർ സി. ബിൻസി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബിജുപോൾ അക്കരക്കാരൻ, രക്ഷാധികാരി വിക്ടറി തൊഴുത്തുംപറമ്പിൽ, പി. ഭരത്കുമാർ, ടി.വൈ. വാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രസിഡൻ്റ് വേണു തോട്ടുങ്ങൽ സ്വാഗതവും കൺവീനർ ഫിൻ്റോ പോൾസൺ നന്ദിയും പറഞ്ഞു.

തുടർന്ന് സെവൻസ് ഫുട്ബോൾ മത്സരങ്ങളും, വോളിബോൾ മാത്സരങ്ങളും, വടംവലി മത്സരങ്ങളും, 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളും, ഷട്ടിൽ ബാഡ്മിൻ്റൺ (സിംഗിൾസ്) മത്സരങ്ങളും വിവിധ വേദികളിൽ നടന്നു.

അനവധി ക്ലബ്ബുകൾ മത്സരങ്ങളിൽ പങ്കെടുത്തു.

വിജയികൾക്കുള്ള സമ്മാനദാനം ജൂനിയർ ഇന്നസെൻ്റ് നിർവഹിച്ചു.

ചടങ്ങിൽ പ്രസിഡൻ്റ് വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.

കൺവീനർ പി. ഭരത് കുമാർ സ്വാഗതവും സെക്രട്ടറി ജിനേഷ് തൃത്താണി നന്ദിയും പറഞ്ഞു.

മെഡിസെപ്പ് പ്രീമിയം വർധന പിൻവലിക്കണം : പെൻഷനേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : മെഡിസെപ്പ് പ്രീമിയത്തിൽ വരുത്തിയ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ബി. ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ടി.കെ. ബഷീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം എം. മുർഷിദ്, ജില്ലാ കമ്മിറ്റി അംഗം എ.സി. സുരേഷ്, നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. കമലം, സെക്രട്ടറി വി.കെ. മണി , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, കെ. വേണുഗോപാൽ, സി.ജെ. ജോയ്, കെ. ഇന്ദിരാദേവി, ശശികല എന്നിവർ പ്രസംഗിച്ചു.

ഷൈലജ ബീഗം (പ്രസിഡൻ്റ്), പി. ഉണ്ണികൃഷ്ണൻ (സെക്രട്ടറി), വിജയലക്ഷമി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പാറപ്പുറം സാംസ്കാരിക നിലയം : പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി

ഇരിങ്ങാലക്കുട : നഗരസഭ 34-ാം വാർഡിൽ നിർമ്മാണത്തിലിരിക്കുന്ന പാറപ്പുറം സാംസ്കാരിക നിലയം നിർമ്മിക്കാൻ 2020ൽ 14,90,000 രൂപയും പട്ടികജാതി വികസന ഫണ്ടിൽ നിന്ന് നഗരസഭ വച്ച പ്രോജക്റ്റ് പ്രകാരം 2022ൽ 4 ലക്ഷം രൂപയും,
2023ൽ 10 ലക്ഷം രൂപയും, ഇലക്ട്രിക് വർക്കിന് 60000 രൂപയും ഫണ്ട് അനുവദിച്ചിട്ടും പല മുടന്തൻ ന്യായങ്ങളും പറഞ്ഞ് നഗരസഭ ഭരണപക്ഷവും ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങ് നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി.

വാർഡ് കൗൺസിലർ വിജയകുമാരി അനിലനാണ് പ്രതീകാത്മക ഉദ്ഘാടനം നിർവ്വഹിച്ചത്.

കൗൺസിലർ രേഖാമൂലം പരാതി നൽകിയിട്ടും നഗരസഭ അധികാരികൾ സാംസ്കാരിക നിലയത്തിന് കെട്ടിട നമ്പറും വൈദ്യുതിയും വെള്ളവും അനുവദിച്ചു തന്നില്ല. നഗരസഭയുടെ ഈ അനാസ്ഥ പട്ടികജാതി വിഭാഗങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ഉദ്ഘാടനവേളയിൽ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ,
പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് എന്നിവർ ആശംസകൾ നേർന്നു.

വാർഡ് കൺവീനർ വിപിൻ രാജ് സ്വാഗതവും സുനിൽ കമലദളം നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി വി.സി. രമേഷ്, കൗൺസിലർമാരായ അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, മണ്ഡലം ട്രഷറർ ജോജൻ കൊല്ലാട്ടിൽ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുശിതാംബരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണൻ, വാർഡ് വികസന ടീം ദശരഥൻ, രഘുനന്ദൻ, കണ്ണൻ നാരാട്ടിൽ, രാജു, വിനോജ് ഹരിത, കാർത്തിക എന്നിവർ നേതൃത്വം നൽകി.

സിപിഐ കാറളം ലോക്കൽ പാർട്ടി ജനറൽ ബോഡി യോഗവും കുടുംബസംഗമവും

ഇരിങ്ങാലക്കുട : സിപിഐ കാറളം ലോക്കൽ പാർട്ടി ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.

സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു.

മുൻ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫീഡ്സ്
ചെയർമാനുമായ കെ. ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, ലോക്കൽ സെക്രട്ടറി എം. സുധീർദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ലോക്കൽ അസി. സെക്രട്ടറി സി.കെ. ആരോമൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ പാർട്ടിയിലെ മുതിർന്ന അംഗങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

ഗീതവാദ്യനാട്യത്തിലാറാടി ‘നവ്യം’ രണ്ടാം ദിനം

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” കലാമേളയുടെ രണ്ടാം ദിനത്തിൽ കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ദീക്ഷതർക്ക് പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.

രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം യുവപ്രതിഭകൾ നടത്തിയത് സംഗീതാസ്വാദകർക്ക് അപൂർവ്വ അനുഭവമായി മാറി.

തുടർന്ന് ശ്രീലത നമ്പൂതിരി കമലാംബാ നവാവരണ കൃതികളുടെ ആഴത്തിലിറങ്ങികൊണ്ട് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.

ശേഷം കർണ്ണാടസംഗീത രംഗത്തെ യുവപ്രതിഭയായ ആനന്ദ് കെ. രാജ് ദീക്ഷിതർ കൃതികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് കർണ്ണാടക സംഗീതക്കച്ചേരി അങ്ങേറി.

പാലക്കാട് കൈലാസപതി വയലിനിലും, വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കി സംഗീതത്തിന് അകമ്പടിയേകി.

ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടകസംഗീതത്തിലെ കാലികമായ ഭാവുകത്വപരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തി.

ഉച്ചതിരിഞ്ഞ് ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ‘ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തി.

തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ സുഗ്രീവൻ്റെ നിർവ്വഹണം പ്രശ്നം വയ്ക്കൽ അരങ്ങത്ത് അവതരിപ്പിച്ചു.

വൈകീട്ട് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടന്നു.

തുടർന്ന് അരങ്ങേറിയ മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക അത്യപൂർവ്വ വിരുന്നൊരുക്കി.

യുവപ്രതിഭകൾക്കായി ഒരുക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” നാളെ മുതൽ

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങുകൾക്ക് നാളെ തിരി തെളിയും.

യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം പഠിതാക്കൾക്കും കലാസ്വാദകർക്കും കലയുടെ സൗന്ദര്യവശങ്ങളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന വിധത്തിലാണ് “നവ്യ”ത്തിൻ്റെ ഉള്ളടക്കം വിഭാവനം ചെയ്തിട്ടുള്ളത്.

രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദ്രീകൃതമായി പ്രബന്ധാവതരണങ്ങളും, ചർച്ചകളും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം” അരങ്ങറുക.

ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസിലെ യുവനർത്തകികൾ രംഗവന്ദനത്തോടെ അരങ്ങുണർത്തിയതിനുശേഷം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിക്കും.

‘ബാലിവധം’ കഥകളിയിലെ രാവണവേഷത്തെ അധികരിച്ച് കലാമണ്ഡലം രവികുമാർ പ്രഭാഷണം നടത്തും.

തുടർന്ന് അരങ്ങേറുന്ന ബാലിവധം കഥകളിയിൽ കലാമണ്ഡലം വിശാഖ് രാവണനായും, കലാമണ്ഡലം മിഥുൻ നായർ അകമ്പനും മാരീചനുമായും, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ മണ്ഡോദരിയായും വേഷമിടും.

രണ്ടാം ദിവസം കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ നടത്തുന്ന സംഗീതസദസ്സുകൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കും.

രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം നടത്തും. തുടർന്ന് കമലാംബാ നവാവരണ കൃതികളുടെ പ്രത്യേകതകളെക്കുറിച്ച് ശ്രീലത നമ്പൂതിരിയുടെ പ്രഭാഷണം. ആനന്ദ് കെ. രാജ് നയിക്കുന്ന കർണ്ണാടകസംഗീത കച്ചേരിയിൽ പാലക്കാട് കൈലാസപതി വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കും.

ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടക സംഗീതത്തിലെ കാലികമായ ഭാവുകത്വ പരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തും.

ഉച്ചതിരിഞ്ഞ് ‘ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തും.

തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ അവതരിപ്പിക്കുന്ന സുഗ്രീവൻ്റെ നിർവ്വഹണം കൂടിയാട്ടം.

വൈകീട്ട് 6ന് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടക്കും. തുടർന്ന് സന്ധ്യക്ക് മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക.

മൂന്നാം ദിനത്തിൽ രാവിലെ 9 മണിക്ക് പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതവും ഡോ. ഗീത ശിവകുമാറിൻ്റെ പ്രഭാഷണവും അരങ്ങേറും. തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം.

ഉച്ചതിരിഞ്ഞ് ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തുന്ന അഭിമുഖം ഉണ്ടായിരിക്കും.

ഉച്ചതിരിഞ്ഞ് കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണം. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിക്കുന്ന ഭരതനാട്യം.

വൈകീട്ട് 6ന് നടക്കുന്ന ഗീത പത്മകുമാറിൻ്റെ പ്രഭാഷണത്തെ തുടർന്ന് 6.30ന് ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിക്കും.

ലഹരി വിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കണം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കുക എന്നതാണ് യഥാർത്ഥത്തിൽ ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ലഹരിവിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ, ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ കലാകായിക താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അവരുടെ മികവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക, കളിക്കളങ്ങളിലേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും അവരെ തിരിച്ചു കൊണ്ടുവരിക, സാമൂഹ്യമായി സജീവമാക്കുക എന്നിവ പ്രധാനമാണ്. വെർച്വൽ ലോകത്ത് മാത്രമുള്ള ജീവിതത്തിനപ്പുറം, മനുഷ്യജീവികളുമായി ഇടപഴകുന്ന സാമൂഹ്യജീവികളാക്കി വിദ്യാർഥികളെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കെതിരെ മാത്രമല്ല, സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായുള്ള ബോധവത്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.

ജീവിതം മധുരമാണ് എന്ന് മനസിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

മധുരം ജീവിതം ജനറൽ കൺവീനർ ഡോ. കേസരി ആമുഖപ്രഭാഷണം നടത്തി.

അഡീഷണൽ എസ്.പി. സിനോജ്, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സാഹിത്യ മത്സരം കൺവീനർ കെ.ആർ. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും 24 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രിയുടെ കെട്ടിടത്തിന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ടു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം. ബിജു മോഹൻ സ്വാഗതവും ഹോമിയോ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് മിഥുൻ അശോക് നന്ദിയും പറഞ്ഞു.

ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ വിവേകാനന്ദൻ, ട്രഷറർ സുബ്രഹ്മണ്യൻ, സെക്രട്ടറി രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

മലയാളവിഭാഗം മേധാവി ബിന്ദുമതി സ്വാഗതവും ഹിന്ദിവിഭാഗം മേധാവി ബീന നന്ദിയും പറഞ്ഞു.

തെയ്യം, ഒപ്പന, മാർഗ്ഗംകളി, കളരിപ്പയറ്റ്, തിരുവാതിരകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

തൃശൂർ പൂരത്തിന്റെ ആവിഷ്കാരവും ഉണ്ടായിരുന്നു. കേരളത്തെക്കുറിച്ചുള്ള സംഘഗാനം, നൃത്തപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.

അഞ്ചാംക്ലാസ്സിലെ വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ ദിവ്യ, അമ്പിളി, അനിത എന്നിവർ നേതൃത്വം നൽകി.