ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളെജ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് ശ്രീ കേരളവർമ്മ കോളെജ് മലയാളവിഭാഗം വിദ്യാർഥിനി എൻ.എസ്. സംഘമിത്ര അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാള പ്രബന്ധത്തിന് നൽകുന്ന പുരസ്കാരത്തിന് പി.വി. ദേവറസിനെ തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിൽ മലയാളം ബി.എ. പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന 5001 രൂപയും പ്രശസ്തിപത്രവും ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് യാത്രികയും സഞ്ചാരസാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് സമർപ്പിക്കും.

ഡോ. സി. ആദർശിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ സംഘമിത്ര തയ്യാറാക്കിയ ആത്മകഥകളിലെ സ്ത്രീ : മലയാളത്തിലെ സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള അന്വേഷണം എന്ന പ്രബന്ധമാണ് പുരസ്കാരസമിതി മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തത്.

ഡോ. അജു കെ. നാരായണൻ
(എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ്), ഡോ. കെ.വി. ശശി (മലയാളം സർവ്വകലാശാല) ഡോ. അനു പാപ്പച്ചൻ (വിമല കോളെജ് തൃശൂർ) എന്നിവർ പുരസ്കാര സമിതി അംഗങ്ങൾ ആയിരുന്നു.

അവിട്ടത്തൂർ ഉത്സവം സമാപിച്ചു       

ഇരിങ്ങാലക്കുട : പത്തു ദിവസം നീണ്ടുനിന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. 

ക്ഷേത്രകുളമായ അയ്യൻച്ചിറയിൽ നടന്ന ആറാട്ടിന് തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. 

ആറാട്ടിനു ശേഷം ക്ഷേത്രമതിൽക്കകത്ത് 13 പ്രദക്ഷിണത്തിനു ശേഷം കൊടിയിറങ്ങി. 

തുടർന്ന് കൊടിക്കൽ പറ, ആറാട്ടു കഞ്ഞി വിതരണം എന്നിവ നടന്നു.

ഐസിഎൽ ഫിൻകോർപ്പിന്റെ റീജിയണൽ ഓഫീസ് ജയ്പൂരിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സാമ്പത്തിക പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി ഐസിഎൽ ഫിൻകോർപ്പ് ജയ്പൂരിലെ വൈശാലി നഗറിൽ ആരംഭിച്ച റീജിയണൽ ഓഫീസിന്റെയും പുതിയ ശാഖയുടെയും ഉദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ ഉദ്ഘാടനം ചെയ്തു.

സ്വാമി ബാൽമുകുന്ദാചാര്യ മഹാരാജ് എംഎൽഎ ആശംസകൾ നേർന്നു.

രാജസ്ഥാൻ സർക്കാരിൻ്റെ എഡിജിപി ബിജു ജോർജ്ജ് ജോസഫ് ഐപിഎസ് വിശിഷ്ടാതിഥിയായി.

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസിഡറും ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഐസിഎൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു.

ഐസിഎൽ ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് & ഡെവലപ്പ്മെൻ്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിന് കരുത്തേകി സംസ്ഥാന ബജറ്റ് ; വിദ്യാഭ്യാസ, സാംസ്‌കാരിക, ഭിന്നശേഷി ശാക്തീകരണ മൃഗസംരക്ഷണ രംഗങ്ങളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉണ്ടായിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി ശാക്തീകരണ കേന്ദ്രമായ നിപ്മറിന് 22.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കഴിഞ്ഞ ആഴ്ച നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട 73 കോടി രൂപയ്ക്ക് പുറമേയാണിത്.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് ഇരിങ്ങാലക്കുട എജുക്കേഷണൽ ഹബ്ബിന്റെ നിർമ്മാണത്തിന് രണ്ടാം ഘട്ടമായി 6 കോടി രൂപ കൂടി സംസ്ഥാന ബജറ്റിൽ അനുവദിച്ചു.

ആദ്യഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് രണ്ടാംഘട്ടത്തിന് കൂടി തുക ലഭ്യമായിരിക്കുന്നത്.

നടവരമ്പ് ഗവ. സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 5 കോടി രൂപയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി 5 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. അഞ്ചു കോടി രൂപ കൂടി ലഭ്യമായതോടെ ഗേൾസ് ഹൈസ്കൂളിലെ പഴയ നാല് കെട്ടിന്റെ മാതൃകയിലുള്ള കെട്ടിടം അതേ മാതൃകയിൽ പുനർനിർമ്മിക്കാൻ കഴിയും.

സി. അച്യുതമേനോന്റെയും പി.കെ. ചാത്തൻ മാസ്റ്ററുടെയും പേരിൽ സംയുക്ത സ്മാരകമായി ലൈബ്രറിയും സാമൂഹ്യ പഠന – ഗവേഷണ കേന്ദ്രവും നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും ഇത്തവണത്തെ ബജറ്റിൽ അനുവദിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.

ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുക എന്ന ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിന് കൂടി ബജറ്റിൽ തുക വകയുരുത്തി.

5 കോടി രൂപയാണ് വെറ്റിനറി ആശുപത്രിയുടെ ആധുനികവൽക്കരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

ആളൂർ പൊലീസ് സ്റ്റേഷൻ നിർമ്മാണം,
കൂടൽമാണിക്യം പടിഞ്ഞാറെ നട – പൂച്ചക്കുളം റോഡ് കാനകെട്ടി ബി.എം.ബി.സി. ടാറിങ്, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ ചുറ്റുമതിൽ നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും, കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം, കല്ലേറ്റുംകരയിൽ സ്ഥലം ഏറ്റെടുത്ത് കിൻഫ്ര ഐ.ടി. പാർക്ക് നിർമ്മാണം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എം.ആർ.ഐ. സ്കാൻ & സി.ടി. സ്കാൻ യൂണിറ്റ്, കൊരുമ്പിശ്ശേരി അഗ്രോ പാർക്ക് നിർമ്മാണം, പടിയൂർ പഞ്ചായത്തിലെ കുത്തുമാക്കൽ ഷട്ടർ നിർമ്മാണം, കാർബൺ ന്യൂട്രൽ കാറളം പഞ്ചായത്ത്, കരുവന്നൂർ പുഴ- ഇല്ലിക്കൽ പ്രദേശത്ത് സൈഡ് കെട്ടൽ, പൂമംഗലം പഞ്ചായത്തിൽ ഷണ്മുഖം കനാലിന് കുറുകെ മരപ്പാലം പുനർനിർമാണം, ഇരിങ്ങാലക്കുട മാർക്കറ്റ് നവീകരണവും ആധുനികവൽക്കരണവും, കനോലി കനാൽ വീതി കൂട്ടി ആഴം കൂട്ടി സംസ്ഥാന ജലപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മാണം, നന്തി കരുവന്നൂർപുഴ കെ.എൽ.ഡി.സി. കോള്‍ അഗ്രോ എക്കോ – റെസ്പോൺസിബിൾ ടൂറിസം, വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരിയിൽ സാംസ്കാരിക സമുച്ചയ നിർമ്മാണം, താണിശ്ശേരി കെ.എൽ.ഡി.സി. ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം- പെരുന്തോട് വീതി കൂട്ടി സംരക്ഷണം, കിഴുത്താണി ജംഗ്ഷൻ സൗന്ദര്യവൽക്കരണവും മനപ്പടി വരെ കാന നിർമ്മാണവും, നന്തി ഐ.എച്ച്.ഡി.പി. നഗർ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, പെരിഞ്ഞനം- പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിർമ്മാണം, ആനന്ദപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടവും സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണവും, കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനം, കെ.എൽ.ഡി.സി. കനാൽ- ഷണ്മുഖം കനാൽ സംയോജനം, പുല്ലൂർ- ഊരകം- കല്ലംകുന്ന് റോഡ് ബി.എം & ബി.സി പുനരുദ്ധാരണം, ഔണ്ടർചാൽ പാലം നിർമ്മാണം, കല്ലട ഹരിപുരം ലിഫ്റ്റ് ഇറിഗേഷൻ, കാറളം പഞ്ചായത്തിലെ ആലുക്കകടവ് പാലം, ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഫ്ലാറ്റ് ടൈപ്പ് കോട്ടേഴ്സ് നിർമ്മാണം, ഷണ്മുഖം കനാലിൽ സ്ഥിരം പുളിക്കെട്ട് നിർമ്മാണം, ആളൂരിൽ സ്ഥലം ഏറ്റെടുത്ത് ഗവൺമെന്റ് കോളെജ് നിർമ്മാണം, കെട്ടുച്ചിറ സ്ലൂയിസ് കം ബ്രിഡ്ജ്, ഇരിങ്ങാലക്കുട മിനി സിവിൽസ്റ്റേഷൻ നവീകരണവും ഭിന്നശേഷി സൗഹൃദമാക്കലും ലിഫ്റ്റ് നിർമ്മാണവും എന്നിവയാണ് ബജറ്റിൽ ഇടം പിടിച്ചിരിക്കുന്ന മറ്റ് പദ്ധതികൾ.

സ്പോക്കൺ ഹിന്ദിസർട്ടിഫിക്കറ്റ് കോഴ്‌സ് :അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനു കീഴിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് ഇരിങ്ങാലക്കുട സബ് സെന്ററിൽ
സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

മൂന്നു മാസത്തേതാണ് കോഴ്‌സ്. ആഴ്ചയിൽ അഞ്ചു മുതൽ ആറു മണിക്കൂർ വരെ ക്ലാസുണ്ടാവും. വിദ്യാർഥികൾക്കും ജോലിചെയ്യുന്നവർക്കും സൗകര്യപ്രദമായ വിധത്തിലാവും സമയക്രമം.

ദൈനംദിന ജീവിതത്തിലും തൊഴിൽരംഗത്തും പ്രായോഗികമായി ഹിന്ദി സംസാരിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്.

പ്ലസ് ടു വിജയിച്ചവരാകണം അപേക്ഷകർ. 3500 രൂപയാണ് കോഴ്‌സ് ഫീ. അപേക്ഷിക്കാൻ പ്രായപരിധി ഇല്ല.

താൽപര്യമുള്ളവർ പേര്, പ്രായം, ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ സഹിതം 2026 ഫെബ്രുവരി 5-നകം അപേക്ഷിക്കണം. ഇമെയിൽ: klnirinj@gmail.com. ഫോൺ: 9388460098

ഇരിങ്ങാലക്കുട സബ് സെന്ററായ എസ്.എൻ. നഗറിലെ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് കെട്ടിടത്തിലാണ് കോഴ്‌സ് നടക്കുക.

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് : വിളംബര ജാഥ നടത്തി

ഇരിങ്ങാലക്കുട : ജനുവരി 31ന് സെന്റ് മേരീസ് സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ വിളംബര ദീപശിഖാ പ്രയാണം ഇരിങ്ങാലക്കുട അഡീഷണൽ സബ് ഇൻസ്പെക്ടർ പി.എ. ഡാനി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ ജോസ് അധ്യക്ഷത വഹിച്ചു.

സെന്റ് ജോസഫ്സ് കോളെജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ മുഖ്യാതിഥിയായി.

അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, സ്വാഗതസംഘം ചെയർമാൻ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 25ന് : കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും.

ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളായ കേരള പൊലീസും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ആവേശകരമായ മത്സരത്തിൻ്റെ
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ കേരള പൊലീസിൻ്റെ ജംഷെദും രണ്ടാം പകുതിയിൽ സജീഷും ഗോൾ നേടിയപ്പോൾ 2 – 0 എന്ന സ്കോറിൽ കേരള പൊലീസ് ഫൈനലിലേക്ക് കടന്നു.

വെള്ളിയാഴ്ച നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്‌സിയും പി.എഫ്.സി. കേരളയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ഇരുടീമുകളും അതീവ ജാഗ്രതയോടെയും ശാസ്ത്രീയ സമീപനത്തോടെയും ഏറ്റുമുട്ടിയപ്പോൾ ആവേശം നിറഞ്ഞ ഒരു നേൽ – ബൈറ്റിംഗ് മത്സരമായി മാറി.

ആദ്യ പകുതിയിൽ മെഹ്ദിയും
രണ്ടാം പകുതിയിൽ രാഹുലും നേടിയ ഗോളിലൂടെ ഗോകുലം എഫ്‌.സി. അവരുടെ ലീഡ് ശക്തമാക്കി ഫൈനലിലേക്ക് പ്രവേശിച്ചു.

ജനുവരി 25 ഞായറാഴ്ച വൈകീട്ട് 7 മണിക്കാണ് ഫൈനൽ മത്സരം.

തെരഞ്ഞെടുപ്പിനൊരുങ്ങി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം ഇറങ്ങി.

ഇതു പ്രകാരം 13 അംഗ ഭരണസമിതിയാണ് നിലവിൽ വരിക. ഫെബ്രുവരി 6 വരെ നാമനിർദ്ദേശപത്രിക നൽകാം. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്.

കോടികളുടെ തട്ടിപ്പ് നടന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ ബാങ്കിൽ 5 വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരുന്നു. 2021ലാണ് ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നത്.

തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കും പിന്നാലെ ഇ.ഡി.ക്കും കൈമാറി. ഇതോടെ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണമിടപാടും നടന്നതായി ഇ.ഡി. കണ്ടെത്തി.

ധാരാളം നിക്ഷേപകരുള്ള ഈ ബാങ്കിലെ നിക്ഷേപകരുടെ പണം ആവശ്യമുള്ള സമയത്ത് തിരികെ നൽകാനാകാതെ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്ക് നിലവിൽ തിരിച്ചു വരവിൻ്റെ പാതയിലാണെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് : ആദ്യ സെമിയിൽ ഇന്ന് കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും നേർക്കുനേർ

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പി.എഫ്.സി. കേരള റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.യെ 2-1 ന് പരാജയപ്പെടുത്തി.

ഇരുടീമുകളും മികച്ച ഉത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും കളിച്ച മത്സരം മുഴുവൻ ആകർഷകമായ പ്രകടനങ്ങളാൽ സമ്പന്നമായിരുന്നു.

പി.എഫ്.സി. കേരളയ്ക്കായി അർഷദ്, അഭിനവ് എന്നിവർ ഗോളുകൾ നേടി. റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.ക്കായി ഫർഷാദ് ഗോൾ നേടി.

ശക്തമായ തിരിച്ചടിക്ക് റിയൽ മലബാർ യുണൈറ്റഡ് എഫ്.സി. ശ്രമിച്ചെങ്കിലും പി.എഫ്.സി. കേരള വിജയം ഉറപ്പാക്കി സെമിഫൈനലിലേക്ക് കടന്നു.

കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും തമ്മിലുള്ള ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ മത്സരം ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കും.

സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് ലഭിച്ചു.

കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിനുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളെജ് അർഹമായത്.

തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിലുഉള സേവനങ്ങൾ തവനിഷ് നൽകി വരുന്നുണ്ട്.

എട്ട് വർഷമായി തുടർച്ചയായി ഭിന്നശേഷി വിദ്യാർഥികൾക്കായി ‘സവിഷ്ക്കാര’ എന്ന പേരിൽ നടത്തിവരുന്ന കലാമേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സവിഷ്ക്കാര ഇത്തവണ ദേശീയ തലത്തിലാണ് സംഘടിപ്പിച്ചത്.

സവിഷ്കാരയ്ക്ക് പുറമേ, ഇഗ്നൈറ്റ്, ദർശനയുമായി സംഘടിപ്പിച്ചു നടത്തുന്ന പാരാ അത്‌ലറ്റിക് മീറ്റ്, വിവിധ ഭിന്നശേഷി പദ്ധതികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, കാട്ടൂർ പഞ്ചായത്തിലെ ‘ഉണർവ്’ പ്രൊജക്റ്റ്‌, ഭിന്നശേഷി വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വിതരണം, ഓണ സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തവനിഷ് നടത്തിവരുന്നു.

ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ്, സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ സി.ഐ.എഫ്.ഡി.എ. എന്നിവരും നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കോളെജിന് ഈ അവാർഡ് ലഭിക്കുന്നതിൽ നിർണായകമായി.