സ്കൂൾ വാർഷികം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 73-ാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.

പുരസ്കാര വിതരണം, മംഗളപത്ര സമർപ്പണം എന്നിവ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ഡിക്സനും, ജോസ് ജെ. ചിറ്റിലപ്പിള്ളിയും ഫോട്ടോ അനാച്ഛാദനം
മാനേജർ എ.എൻ. നീലകണ്ഠനും നിർവ്വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

എഇഒ എം.എസ്. രാജീവ്, പഞ്ചായത്തംഗങ്ങളായ എ.എം. ജോൺസൻ, എ.എസ്. സുനിൽകുമാർ, വി.ആർ. ഷൈജു, സി.എസ്. അജീഷ്, പ്രിൻസിപ്പൽ കെ.പി. ലിയോ, ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ കെ.പി. മാത്യു, എ.എൻ. വാസുദേവൻ, അഡ്വ. കെ.എ. മനോഹരൻ, ജോമി ജോൺ, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, രമ്യ സിജു എന്നിവർ പ്രസംഗിച്ചു.

ആറാട്ടുപുഴ പൂരം: പെരുവനം കുട്ടൻ മാരാരും പെരുവനം സതീശൻ മാരാരും പഴുവിൽ രഘുമാരാരും മേളപ്രമാണിമാർ

ഇരിങ്ങാലക്കുട : 1444-ാമത് ആറാട്ടുപുഴ പൂരത്തിനുള്ള മേള പ്രമാണിമാരായി.

ആറാട്ടുപുഴ തിരുവാതിര വിളക്കിനുള്ള പഞ്ചാരിമേളത്തിന് പഴുവിൽ രഘുമാരാരും, പെരുവനം പൂരത്തിൻ്റെ പാണ്ടിമേളത്തിന് പെരുവനം കുട്ടൻമാരാരും, തറക്കൽ പൂരത്തിൻ്റെ പാണ്ടിമേളത്തിനും ആറാട്ടുപുഴ പൂരത്തിൻ്റെ പഞ്ചാരിമേളത്തിനും പെരുവനം സതീശൻ മാരാരുമായിരിക്കും പ്രമാണിമാർ.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കുറുങ്കുഴലിൽ കീഴൂട്ട് നന്ദനും, വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും, കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും, ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും എല്ലാ പൂരങ്ങൾക്കും പ്രമാണിമാരാകും.

ബിജെപിയുടെ എതിർപ്പ് : ക്രൈസ്റ്റ് കോളെജിൽ ഇന്ന് നടത്താനിരുന്ന സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം മാറ്റിവെച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ ഇന്ന് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ കായിക വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാനെ കൊണ്ട് നടത്താനിരുന്ന സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണോദ്ഘാടനം മാറ്റി വച്ചു.

കേന്ദ്രസർക്കാരിൻ്റെ ഖേലോ ഇന്ത്യാ പദ്ധതിയിൽപ്പെടുത്തി സിന്തറ്റിക് ട്രാക്കിനായി 9.5 കോടി രൂപയുടെ പദ്ധതി ലഭിച്ചിരുന്നു.

സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെയും എംപി പി.ടി. ഉഷയുടെയും ഇടപെടലിനെ തുടർന്ന് ലഭിച്ച പദ്ധതിയുടെ നിർമാണോദ്ഘാടനത്തിൻ്റെ വിവരം എം.പി. ഓഫീസിനെ അറിയിക്കുകയോ കേന്ദ്രസർക്കാരിൻ്റെ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് മന്ത്രി ബിന്ദു പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

കേന്ദ്ര പദ്ധതികളും കേന്ദ്ര വിഹിതത്തോടെ ചെയ്യുന്ന പദ്ധതികളും സ്ഥിരമായി ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കയ്യിലെടുത്ത് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ആർ. ബിന്ദുവിൻ്റെ നടപടിക്കെതിരെ സർക്കാർ തലത്തിലും പൊതുജനങ്ങൾക്കിടയിലും പ്രചരണങ്ങളും പ്രതിരോധങ്ങളും സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, ശ്യാംജി മാടത്തിങ്കൽ, വിപിൻ പാറമേക്കാട്ടിൽ,
മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സുബീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡൻ്റ് രമേഷ് അയ്യർ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവരടങ്ങിയ സംഘം ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെ സന്ദർശിച്ചു.

സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട അഞ്ചു കോടിയിലേറെ രൂപ തിരിച്ചുപിടിച്ചു ; സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്ത് ഒന്നാമതായി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിച്ച് പരാതിക്കാർക്ക് നൽകുന്നതിൽ 2025- 2026 വർഷത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി തൃശൂർ റൂറൽ പൊലീസ്.

സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണത്തിൽ നിന്ന് അഞ്ച് കോടി മൂന്ന് ലക്ഷത്തി അറുപത്തിയൊന്നായിരം രൂപയോളമാണ് തൃശൂർ റൂറൽ പൊലീസ് തിരികെ പിടിച്ച് പണം നഷ്ടപ്പെട്ടവർക്ക് നൽകിയത്.

സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പൊതുജനങ്ങൾക്ക് നഷ്ടപ്പെടുന്ന പണം വേഗത്തിൽ തിരിച്ചുപിടിച്ച് നൽകുന്നതിൽ തൃശൂർ റൂറൽ പൊലീസ് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നത്.

2023ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി സംസ്ഥാന തലത്തിൽ 2025- 2026 വർഷത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ റൂറൽ ജില്ലാ പൊലീസ് മൂന്നാം സ്ഥാനത്തുണ്ട്. 2025ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായുള്ള സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസ് നാലാം സ്ഥാനത്തുമുണ്ട്.

പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ മികവിനു പിന്നിൽ.

ഈ നിർണ്ണായക നേട്ടം കൈവരിക്കുന്നതിനായി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പരാതികളിലുമായി നഷ്ടപ്പെട്ട പണത്തിൽ നിന്ന് ആകെ 5,03,61,394 രൂപ തിരിച്ച് പിടിച്ച് പരാതിക്കാർക്ക് നൽകാൻ റൂറൽ പൊലീസിന് സാധിച്ചു. ഇതിൽ 2,11,84,372 രൂപ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പണമാണ്.

സൈബർ തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടാൻ പൊതുജനങ്ങൾ ഒ.ടി.പി., പാസ്‌വേർഡ് വിവരങ്ങൾ പങ്കുവെക്കരുത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, എ.ടി.എം. കാർഡ്, ഒ.ടി.പി. (വൺ ടൈം പാസ്‌വേർഡ്), സി.വി.വി. തുടങ്ങിയ രഹസ്യവിവരങ്ങൾ ഫോൺ വഴിയോ മെയിൽ വഴിയോ ആരുമായും പങ്കുവെക്കാതിരിക്കുക, ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ല, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; സമ്മാനങ്ങൾ, ലോട്ടറികൾ, അവിശ്വസനീയമായ ഓഫറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്, ആവശ്യമില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്, ആധികാരികമല്ലാത്ത ആപ്പുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട് എന്നീ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ https://cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

ആരോഗ്യ സുരക്ഷാ പെൻഷൻ വിതരണവും ബിപിഎൽ സ്കോളർഷിപ്പ് വിതരണവും നടത്തി

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ.എസ്.എസ്. കരയോഗത്തിൻ്റെ പൊതുയോഗത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെയും ബിപിഎൽ സ്കോളർഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം പ്രസിഡൻ്റ് കെ.ബി. ശ്രീധരൻ നിർവ്വഹിച്ചു.

വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മനോജ് പുന്നപ്പിള്ളി, എം. ശാന്തകുമാരി, പി. സോമസുന്ദരൻ, ജയശ്രീ സുരേന്ദ്രൻ, എൻ. പ്രതീഷ്, ജ്യോതിശ്രീ, സധിനി മനോഹർ എന്നിവർ പ്രസംഗിച്ചു.

എല്ലാവർക്കും തൊഴിൽ, അഭ്യസ്തവിദ്യരായവർക്ക് ഉയർന്ന തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുവാനുള്ള പരിശീലന പരിപാടി, എല്ലാ ബിപിഎൽ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായകരമായ പദ്ധതികൾ തുടങ്ങിയവ ആവിഷ്കരിക്കാൻ യോഗത്തിൽ തീരുമാനമായി.

സംഗമസാഹിതി വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതിയുടെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

രാധാകൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു.

അരുൺ ഗാന്ധിഗ്രാം, കെ. വേണുഗോപാൽ, ജോസ് മഞ്ഞില, ഇരിങ്ങാലക്കുട ബാബുരാജ്, മനോജ് വള്ളിവട്ടം എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ജോസ് മഞ്ഞില (പ്രസിഡൻ്റ്), ഇരിങ്ങാലക്കുട ബാബുരാജ് (സെക്രട്ടറി), രാധാകൃഷ്ണൻ കിഴുത്താണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ജി. അനുസ്മരണവും കഥാവിചാരവും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തിൻ്റെ ഭാഗയായി മഹാകവി ജി. അനുസ്മരണവും കഥാവിചാരവും നടത്തി.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന സംഗമം സാഹിത്യകാരൻ പി.കെ. ഭരതൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷനായി.

വിവിധ കലാ-സാഹിത്യ മത്സരങ്ങളിൽ വിജയികളായ ടി.എം. സന, കാർത്തിക സദാശിവൻ, അനീന വർഗ്ഗീസ് എന്നീ വിദ്യാർഥിനികളെ ഉപഹാരം നൽകി അനുമോദിച്ചു.

ബാബുദാസ് താണിശ്ശേരി, മുരളി നടയ്ക്കൽ എന്നിവർ കഥകൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ, സി.എഫ്. റോയ്, ഇ.പി. വിജയൻ, എൻ.എസ്. രാജൻ, ഗീത എസ്. പടിയത്ത്, വർഗ്ഗീസ് വാറോക്കി, പി.കെ. ജോർജ്ജ്, സി.വി. ശ്രീലത, ഡോ. ജോൺസൺ ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍സോണ്‍ സെപക് ടാക്രോ ചാമ്പ്യന്മാരായി സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : എം.എ.എസ്. കോളെജ് മമ്പാട് വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍സോണ്‍ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ഓവര്‍ഓള്‍ ചാമ്പ്യന്മാരായി.

ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ സെന്‍റ് മേരീസ് കോളെജിനെ തോല്‍പ്പിച്ചാണ് സെൻ്റ് ജോസഫ്സ് കിരീടം ചൂടിയത്.

ദേവഗിരി സെൻ്റ് ജോസഫ്സ് കോളെജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സമ്മാനദാനം കോളെജ് പ്രിൻസിപ്പൽ ഡോ. ടി.പി. അലിക്കുട്ടി നിര്‍വഹിച്ചു.

കോളെജ് കായിക വകുപ്പ് മേധാവി റഫീഖ് വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു.

വെള്ളപ്പൊക്കത്തിൽ തകർന്നുപോയ അങ്കണവാടി കെട്ടിടത്തിന് പുതുജീവൻ നൽകി മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഊരകം ഈസ്റ്റ് എടക്കാട്ട്പാടം 98-ാം നമ്പർ ദീപം അങ്കണവാടി കെട്ടിടം മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

പ്രളയത്തിൽ തകർന്ന അങ്കണവാടി കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമ്മിച്ചത്.

കുട്ടികളുടെ സാമൂഹ്യവത്കരണ പ്രക്രിയയിൽ ആദ്യഘട്ടമാണ് അങ്കണവാടികളെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

പ്രകൃതിയോടും സമൂഹത്തിനോടും ഇണങ്ങി ജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന ഇടങ്ങളാണ് ഓരോ അങ്കണവാടികളും. നാടിനെയും നാട്ടുഭാഷയെയും സ്നേഹിക്കുന്ന സാമൂഹ്യജീവികളായി കുട്ടികളെ രൂപപ്പെടുത്തി എടുക്കുന്നതിന് വലിയ പങ്കാണ് അങ്കണവാടികൾക്കുള്ളത്.

ടീച്ചർമാർക്കും ഹെൽപ്പർമാർക്കും വേണ്ട ട്രെയിനിങ്ങും നൽകിവരുന്നുണ്ട്.

ആധുനികവത്കരിച്ച് ഏറ്റവും പുതിയ സൗകര്യങ്ങളോടുകൂടിയാണ് ഓരോ അങ്കണവാടി കെട്ടിടങ്ങളും നിർമ്മിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവർ മുഖാതിഥികളായി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു വർക്കി കാരാത്രക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൺ, വാർഡ് അംഗം അഞ്ജലി ഷാബു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ബിന്ദു സതീശൻ, പഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, അങ്കണവാടി പ്രവർത്തകർ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശിവരാത്രി നൃത്തോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ശിവരാത്രിയോടനുബന്ധിച്ച് കണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസന സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴു നാൾ നീണ്ടു നിൽക്കുന്ന നൃത്തോത്സവത്തിന് തുടക്കമായി.

മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

നാദോപാസന പ്രസിഡന്റ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, ആശ സുരേഷ്, മീര നങ്ങ്യാർ, സുചിത്ര വിനയൻ, രേഷ്മ മേനോൻ, ഭാനുശ്രീ വാര്യർ എന്നിവർ പ്രസംഗിച്ചു.

ഉത്സവത്തിന് മുന്നോടിയായി ഏഴു ദിവസങ്ങളിൽ ദേശീയതലത്തിൽ ശ്രദ്ധ നേടിയ കലാകാരികളായ ശ്രുതി തമ്പുരാട്ടി (തിരുവനന്തപുരം), ആതിര രാജു, ദിവ്യ വേണുഗോപാൽ (ചെന്നൈ), സൗപർണ്ണിക നമ്പ്യാർ, ആതിര ശങ്കർ, കല്യാണി മേനോൻ, മായ വിനയൻ (ചെന്നൈ), എന്നിവർ അവതരിപ്പിക്കുന്ന വിവിധ നൃത്താവിഷ്ക്കാരങ്ങൾ അരങ്ങേറും.

എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ പരിപാടികൾ ആരംഭിക്കും.