കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം : മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുട : കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്തമുഖത്തും കേന്ദ്രം കാണിച്ചതെന്നും റവന്യൂ മന്ത്രി കെ. രാജൻ ആരോപിച്ചു.

സിപിഐ നേതാവും പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. ബിജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ. വത്സരാജ്, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കെ.വി. രാമകൃഷ്ണൻ, കെ.പി. കണ്ണൻ, മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, ടി.വി. വിബിൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ബ്രാഞ്ച് കമ്മിറ്റികളിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

നിര്യാതനായി

വിശ്വംഭരൻ

ഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറി
രാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ഹേമലത

മക്കൾ : ജിജി, ജിഷ, ജിമ്മി

മരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014 മാർച്ച് 14ന് വൈകീട്ട് 6.30ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.എം. ഷെമീർ, ജിഎസ്‌സിപിഒ ജി.എസ്. രഞ്ജിത്ത്, സിപിഒ കെ.വി. വിപിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്ത് 2026- 27 വർഷത്തെ വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്യാൻ താല്പര്യമുള്ള നേഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥി സർക്കാർ അംഗീകൃത കോളെജുകളിൽ നിന്നും ജിഎൻഎം/ ബിഎസ്‌സി നേഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.

അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

താല്പര്യമുള്ളവർ മാർച്ച് 17ന് ഉച്ചയ്ക്ക് 1 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോ കോപ്പിയും സഹിതം ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ എഫ്എച്ച്സി ആളൂർ ഓഫീസിൽ ബന്ധപ്പെടുക.

ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരം : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിൻ്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

മേയ് മാസത്തിൽ 5 ദിവസങ്ങളിലായി 10 നാടകങ്ങൾ അവതരിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.

ഒരു മണിക്കൂറിൽ കവിയാത്തതും പുരോഗമന വീക്ഷണമുള്ളതുമായ നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

വിജയികൾക്ക് യഥാക്രമം 50001, 30001, 20001 രൂപയും ഇന്നസെൻ്റ് സ്മാരക ട്രോഫിയും സമ്മാനിക്കും.

പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഉദിമാനം അയ്യപ്പക്കുട്ടി, രതി കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.

വി.എ. മനോജ് കുമാർ (ചെയർമാൻ), ഡോ. കെ. രാജേന്ദ്രൻ ( ജനറൽ കൺവീനർ), വി.സി. പ്രഭാകരൻ (ട്രഷറർ), ഖാദർ പട്ടേപ്പാടം (കോർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൺവീനർമാരായി
ഡോ. സോണി ജോൺ (ഫിനാൻസ്), ഉദിമാനം അയ്യപ്പക്കുട്ടി (പ്രോഗ്രാം), ഷെറിൻ അഹമ്മദ് (പ്രചരണം), എ.എൻ. രാജൻ (തിയേറ്റർ & സ്റ്റേജ്), ജോതിഷ് ഇല്ലിക്കൽ (സെലക്ഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.

ഷോബി കെ പോൾ സി എൽ സി ദേശീയ വൈസ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : സി.എൽ.സി.യുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഇരിങ്ങാലക്കുട സ്വദേശിയായ ഷോബി കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റാണ് ഷോബി കെ. പോള്‍.

വളർച്ചയുടെ വിജയവീഥിയിൽ പുതിയ നാഴികക്കല്ലുമായി ഐ സി എൽ ഫിൻകോർപ്പ് ; പാട്നയിൽ റീജിയണൽ ഓഫീസും ബ്രാഞ്ചുകളും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് വളർച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചു കൊണ്ട് ബീഹാറിലെ പാട്നയിൽ റീജിയണൽ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും പ്രവർത്തനം ആരംഭിച്ചു. 

പാട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിൽ രാജേന്ദ്ര നഗർ ടെർമിനലിന് എതിർവശം, ഓൾഡ് ബൈപാസ് റോഡിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. 

ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃ കേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങൾ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പാട്നയിലെ ബുദ്ധ്മാർഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി റീജിയണൽ ഓഫീസിൻ്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. 

ഋതുരാജ് കുമാർ എംഎൽഎ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. 

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസഡറും ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

ഐസിഎൽ ഫിൻകോർപ്പ് ഹോൾടൈം ഡയറക്ടറും വൈസ് ചെയർമാനും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു. 

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് ആൻഡ് ഡെവലപ്മെന്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ബീഹാറിൽ ഐസിഎൽ ഫിൻകോർപ്പിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി മാറുന്ന പാട്നയിലെ പുതിയ റീജിയണൽ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന പാട്നയിലെ ഈ വിപുലീകരണം കൂടുതൽ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുകയാണ്. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങൾ എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണെന്ന് അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുക. അല്ലെങ്കിൽ www.iclfincorp.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. 

അന്വേഷണങ്ങൾക്കായുള്ള ടോൾ-ഫ്രീ നമ്പർ: 18003133353

“രാത്രിയും പൊലീസ് കൂടെയുണ്ട്; ഇനി നിർഭയമായി യാത്ര ചെയ്യാം” ; റൂറൽ ജില്ലാതല നിർഭയ നിശ പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കമിട്ട് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : സ്ത്രീസുരക്ഷയ്ക്ക് കാവലായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘നിർഭയ നിശ’ പദ്ധതിയുടെ റൂറൽ ജില്ലാതല ഉദ്ഘാടനവും, കൂട്ടനടത്തവും പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വനിതാദിനത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളിലും നിർഭയ നിശ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് റൂറൽ ജില്ലാതലത്തിലും തുടക്കം കുറിച്ചത്.  

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജോലി, പഠനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ‘നിർഭയ നിശ’.

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ സ്ത്രീകൾക്ക് കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് പൊലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കാനും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉടനടി പരിഹരിക്കാനും, കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ഈ പദ്ധതി പ്രത്യേക ഊന്നൽ നൽകും. 

രാത്രിയാത്രകളിൽ സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ബഹുമാനവും ഉറപ്പാക്കി അവരെ സുരക്ഷിതമാക്കുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സഹായം ആവശ്യമായ സ്ത്രീകൾക്ക് കേരള പൊലീസിന്റെ ‘പോൽ ആപ്പി’ലെ എസ്.ഒ.എസ്. ബട്ടൺ പ്രവർത്തിപ്പിച്ചോ, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112ൽ വിളിച്ചോ, അപരാജിത ഹെൽപ്പ് ലൈൻ നമ്പറായ 9497999955ൽ വിളിച്ചോ സഹായം ആവശ്യപ്പെടാവുന്നതാണ്.

സഹായം ആവശ്യപ്പെട്ട് നിർഭയ നിശ പദ്ധതിയിലേക്ക് വരുന്ന സഹായ അഭ്യർത്ഥനകളോട് പൊലീസ് സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നത് ചടങ്ങിൽ ഡെമോ ആയി കാണിച്ചു. ഒരു വനിത സഹായം അഭ്യർത്ഥിച്ച് തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക് വിളിക്കുകയും നിമിഷങ്ങൾക്കകം ആ വിവരം റൂറൽ പൊലീസിന്റെ ഇരിങ്ങാലക്കുട കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നിർഭയ നിശ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിംഗ് വാഹനത്തിന് സന്ദേശം ലഭിക്കുകയും, വനിതാ ഓഫീസർ ഉടൻ തന്നെ സഹായം ആവശ്യപ്പെട്ട വ്യക്തിയെ ഫോണിൽ ബന്ധപ്പെടുകയും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി അവരെ കണ്ടെത്തുകയും ചെയ്തു. 

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് അഡ്വസൈർ ആതിര ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.  

മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർ ഡെലി സിജു യോഹന്നാൻ, ഡാൻസ് പെർഫോർമർ & ആർട്ടിസ്റ്റ് വൈഗ കെ. സജീവ്, മ്യൂസിക് പ്രൊഡ്യൂസർ വിഷ്ണു സി. ശർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. 

കെ.പി.ഒ.എ. മെമ്പർ പി.എ. മിനി, കെപിഎ മെമ്പർ വി.ആർ. ചിത്തിര, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, നാർക്കോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡിവൈഎസ്പി കെ.എ. അബ്ദുൾ സലാം എന്നിവരും പങ്കെടുത്തു. 

തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ് സ്വാഗതവും തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐ അനു ജോസ് നന്ദിയും പറഞ്ഞു. 

ചടങ്ങിന് മാറ്റ് കൂട്ടി റൂറൽ ജില്ലാ പൊലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് മഞ്ജുളയും സംഘവും അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. 

തുടർന്ന്പിങ്ക് പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫിന് ശേഷം പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും ചേർന്നുള്ള കൂട്ടനടത്തവും നടത്തി.

നിര്യാതനായി

പുഷ്പൻ

ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.

സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സരസ്വതി

മക്കൾ : രാജേഷ്, ശാലിനി, സതീഷ്

മരുമക്കൾ : ജീന, അജയൻ, മൃദുല

ഓപ്പറേഷൻ ‘സൈ ഹണ്ട്’ ; തൃശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തു ; 22 പ്രതികൾ അറസ്റ്റിൽ ; 9 പ്രതികൾ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും, സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി വ്യാഴാഴ്ച തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡിൽ 22 പ്രതികളെ അറസ്റ്റു ചെയ്തു. 26 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പ്രതികൾക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയക്കുകയും ചെയ്തു.

പ്രതികൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ച 121 ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.

പണം എണ്ണുന്ന മെഷീൻ, സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച 35100 രൂപ, 30 മൊബൈൽ ഫോണുകൾ, 34 ബാങ്ക് പാസ് ബുക്കുകൾ, 20 ചെക്ക് ബുക്കുകൾ, ഐപോഡ്, ഐവാച്ച്, സിം കാർഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

സംസ്ഥാന പൊലീസ് മേധാവി & ഡിജിപി റവാഡാ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം സൈബർ ഓപ്പറേഷൻസ് എസ്പി അങ്കിത് അശോകൻ്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ‘സൈ ഹണ്ട്’ എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിയതിന്റെ ഭാഗമായാണ് റൂറൽ ജില്ലയിൽ തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ സൈബർ പൊലീസും വിവിധ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തിയത്.

പ്രതികൾ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിയെടുക്കുന്ന പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ നിയമ വിരുദ്ധമായി ട്രാൻസാക്ഷൻ നടത്തി സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ട് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇരിങ്ങാലക്കുട (2), കൊടുങ്ങല്ലൂർ (6), സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ (1), ചാലക്കുടി (2), വെള്ളിക്കുളങ്ങര (1), കൊരട്ടി (1), കൈപ്പമംഗലം (5), ചേർപ്പ് (1), കൊടകര (1), വാടാനപ്പിള്ളി (2), മാള (1), പുതുക്കാട് (1), വലപ്പാട് (2) എന്നിങ്ങനെയാണ് 26 കേസ്സുകൾ രജിസ്റ്റർ ചെയ്തത്.

തങ്ങളുടെ അറിവില്ലാതെ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട പണമാണെന്ന് അറിയാതെ ഇത്തരത്തിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി സ്വീകരിച്ചവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ടവർ എന്നിവരെയാണ് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചിട്ടുള്ളത്.

രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും, എ.ടി.എം., ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ ‘സൈ ഹണ്ടി’ന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇവരെ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കും.

സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി കൂടുതലായി അന്വേഷണം നടത്തി വരികയാണ്. മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതാത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകും.