സുവർണ്ണം അവിസ്മരണീയമാക്കി ഗുരുകുലത്തിലെ ആശാനും ശിഷ്യരും ചേർന്നൊരുക്കിയ സുഭദ്രാധനഞ്ജയം കൂടിയാട്ടം

ഇരിങ്ങാലക്കുട : ഗുരുകുലത്തിലെ പ്രധാന വേഷാദ്ധ്യാപകനായ സൂരജ് നമ്പ്യാർ വിദൂഷക കഥാപാത്രമായ കൗണ്ഡിന്യനായും, ശിഷ്യനായ ഗുരുകുലം തരുൺ അർജ്ജുനനായും, ശിഷ്യയും മരുമകളുമായ ഗുരുകുലം അതുല്യ സുഭദ്രയായും വേഷമിട്ട് സുഭദ്രാധനഞ്ജയം കൂടിയാട്ടം ഒന്നാം ദിവസം അരങ്ങത്തവരിച്ചപ്പോൾ ആസ്വാദകർക്കത് ഏറെ പുതുമയായി.

മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറിയത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരമ്പരയുടെ പന്ത്രണ്ടാം ദിനത്തിലാണ് ഈ അവതരണം.

നേരത്തെ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയായ ഗുരുകുലം മിച്ചികോ ഓനോ ‘കംസജനനം’ നങ്ങ്യാർകൂത്തവതരിപ്പിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഋതു, ഗുരുകുലം വിഷ്ണുപ്രിയ, എന്നിവർ ചേർന്ന് പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചമയമൊരുക്കി.

”ദമയന്തിയുടെ പാത്രപരിചരണം നളോപാഖ്യാനത്തിലും, നളചരിതത്തിലും” എന്ന വിഷയത്തെ അധികരിച്ച് രാജവാസുദേവ് വർമ്മ പ്രഭാഷണം നടത്തി.

”സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – അക്ഷരശ്ലോകവും കാവ്യചിന്തകളും” എന്ന വിഷയത്തിൽ ഡോ വിനീത ജയകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *