ഇരിങ്ങാലക്കുട : സമൂഹത്തെ തിരുത്തുന്നതിൽ ഒരു കാലഘട്ടത്തിൽ മലയാള സിനിമകൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്നും ഇന്ന് സമൂഹത്തിൽ നടക്കുന്ന തിന്മകൾക്ക് പ്രോത്സാഹനം നൽകും വിധത്തിലേക്ക് അത് മാറിയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു.
ലഹരി എന്ന വിപത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നടന്ന വിദ്യാർത്ഥി യുവജന മഹിളാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പല മലയാള സിനിമകളും
കോടി ക്ലബിൽ ഇടം പിടിച്ചെന്ന് പറയുമ്പോൾ അതെത്രമാത്രം പുതുതലമുറയെ തിരുത്തിയെന്ന് പരിശോധിക്കണമെന്നും സാമൂഹിക വിപത്തുകൾക്ക് ആക്കം കൂട്ടുന്ന സിനിമകൾ ചെയ്യില്ല എന്ന് അഭിപ്രായം പറയുവാൻ അഭിനേതാക്കൾ താറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിയുൾപ്പെടെ എല്ലാവിധ മാഫിയകൾക്കുമെതിരെ ജാഗരൂകരാകണം. കരുതലോടെ ഇടപെട്ടില്ലെങ്കിൽ ഭാവി കേരളത്തെപ്പറ്റിയുള്ള നമ്മുടെ മോഹങ്ങൾ വലിയ അർത്ഥമില്ലാത്തതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി അൽഫോൺസ തോമസ് അധ്യക്ഷത വഹിച്ചു.
സംവിധായകൻ പ്രേംലാൽ, സാംസ്കാരിക പ്രവർത്തക യമുന വർമ്മ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. ഉദയ പ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സ്വാഗതവും പി.വി. വിഘ്നേഷ് നന്ദിയും പറഞ്ഞു.
എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, കേരള മഹിള സംഘം സുമതി തിലകൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്. ശ്യാംകുമാർ, ഗിൽഡ പ്രേമൻ, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
Leave a Reply