രംഗശങ്കരയിൽ മൃച്ഛകടികം അരങ്ങേറി

ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂർ മാധവചാക്യാരുടെ പതിനേഴാമത് ഗുരുസ്മരണ ദിനവും കൂടിയാട്ടം ആചാര്യൻ വേണുജിയുടെ 80-ാം പിറന്നാളും ഇരിങ്ങാലക്കുട നടനകൈരളിയുടെ സുവർണ ജൂബിലിയും സമന്വയിപ്പിച്ചു കൊണ്ട് ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയിൽ അരങ്ങേറിയ കൂടിയാട്ടത്തിൽ ഇദംപ്രഥമമായി ചിട്ടപെടുത്തിയ ‘മൃച്ഛകടികം’ കൂടിയാട്ടം കാണാൻ സദസ്സ് നിറഞ്ഞു കവിഞ്ഞു.

രണ്ടായിരം വർഷങ്ങൾക്കു മുമ്പ് മഹാകവി ശൂദ്രകൻ രചിച്ച ഈ നാടകം നാടകരചനയിലെ ക്ലാസ്സിക്കുകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്.

ഉജ്ജയിനി നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതാനുഭവമാണ് ഈ നാടകത്തിലെ ഇതിവൃത്തം എന്നുള്ളതു കൊണ്ടായിരിക്കാം ആഢ്യകലയായ കൂടിയാട്ടം ഈ നാടകത്തെ അകറ്റി നിർത്തിയിരുന്നത്.

പ്രാചീന ഭാരതീയ വനിതകളിൽ സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ വക്താവായിട്ടാണ് ഈ നാടകത്തിലെ നായികയായ വസന്തസേനയെ ചിത്രീകരിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ നിർദേശമനുസരിച്ച് ഇന്ത്യൻ സ്ത്രീകളെ തൻ്റേടമുള്ളവരാക്കാൻ അദ്ദേഹത്തിൻ്റെ ശിഷ്യയും സ്വാതന്ത്ര്യ സമരസേനാനിയും കലാകാരിയുമായ കമലാദേവി ചതോപാധ്യായ സ്വയം വസന്തസേനയായി അഭിനിയിച്ചിട്ടുണ്ടെന്നതും കൂടിയാട്ടത്തിൽ വേണുജി സംവിധാനം ചെയ്ത അഭിജ്ഞാനശാകുന്തളം കൂടിയാട്ടം നിരീക്ഷിച്ച അഭിനയസങ്കേതങ്ങളിൽ മൃച്ഛകടികം ചെയ്‌തു കാണാൻ ആഗ്രഹിക്കുന്നു എന്ന് വിഖ്യാത നാടക സംവിധായകൻ ഹബീബ് തൺവിർ ആവശ്യപ്പെട്ടതും ഈ നാടകം കൂടിയാട്ടത്തിൽ ചെയ്യുവാൻ വേണുജിക്ക് പ്രചോദനമായി.

മൃച്ഛകടികം അവതരണത്തിന് ഒരാഴ്ച്ച മുമ്പു തന്നെ പ്രവേശന ടിക്കറ്റുകൾ വിറ്റുതീർന്നു എന്നതും കൂടിയാട്ടത്തിന്റെ സമകാലിക ചരിത്രത്തിലെ നാഴികക്കല്ലാണ്.

വിഖ്യാത കലാനിരൂപകരായ റുസ്തംഭറുച, തപതി ചൗധരി കേരളത്തിൽ നിന്നുള്ള സംസ്കൃ‌ത പണ്ഡിതൻ കൊടുങ്ങല്ലൂർ ദിലീപ് രാജ തുടങ്ങി ഇന്ത്യയുടെ നാനാഭാഗത്തു നിന്നും നിരവധി പേർ കൂടിയാട്ടം കാണാൻ എത്തിയിരുന്നു.

വസന്തസേനയായി കപില വേണു, ചാരുദത്തനായി സൂരജ് നമ്പ്യാർ, മാഥുരനായി മാർഗി സജീവ് നാരായണ ചാക്യാർ, കർണപൂരകനായി പൊതിയിൽ രഞ്ജിത്ത് ചാക്യാർ, ശർവിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ, വിദൂഷകനായി കലാമണ്ഡലം ജിഷ്ണു പ്രതാപ്, സംവാഹകനായി ശങ്കർ വെങ്കിടേശ്വരൻ, മദനികയായി സരിത കൃഷ്ണകുമാർ, രദനികയായി മാർഗി അഞ്ജന എസ്. ചാക്യാർ, രോഹസേനനയായി അരൻ കപില എന്നിവർ അരങ്ങിലെത്തി.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം കെ.പി. നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും, ഗുരുകുലം അതുല്യ, വിസ്മയ എന്നിവർ താളത്തിലും വൈശാഖൻ കുറുങ്കുഴലിലും പശ്ചാത്തലമേളം നൽകി.

കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരാണ് ചമയം നിർവഹിച്ചത്.

വേണുജിയുടെ അശീതിയോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിൽ മുൻകർണാടക എം.പി.യും വിഖ്യാത നാടക നടിയുമായ ബി. ജയശ്രീ, രംഗശങ്കര സ്ഥാപകയും നടിയുമായ അരുന്ധതി നാഗ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *