ഇരിങ്ങാലക്കുട : നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം മുട്ടിയിട്ട് 56 ദിവസം കഴിഞ്ഞു. ഇതേ തുടർന്ന് മാപ്രാണം സെൻ്ററിൽ നഗരസഭാ കൗൺസിലർമാരായ ടി.കെ. ഷാജു, സരിത സുഭാഷ്, മായ അജയൻ എന്നിവരും നാട്ടുകാരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു.
കുഴിക്കാട്ടുകോണം, മാടായിക്കോണം, തളിയക്കോണം, മൂർക്കനാട്, മാപ്രാണം, കരുവന്നൂർ, ബ്ലോക്ക് ഓഫീസ് പ്രദേശങ്ങളിലാണ് കഴിഞ്ഞ 56 ദിവസമായി കുടിവെള്ളം എത്താത്തത്.
മാപ്രാണം സെൻ്ററിൽ നടക്കുന്ന പൈപ്പ് സ്ഥാപിക്കൽ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ കഴിയൂ എന്ന് മാർച്ച് 4ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് എത്തിയ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിരുന്നു.
അന്നത്തെ ചർച്ചയ്ക്ക് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ സഹകരിച്ചിരുന്നില്ല. മൂന്ന് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചതായി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ തന്നെയാണ് കൗൺസിലിൽ അറിയിച്ചത്.
എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തീകരിക്കുകയോ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കൗൺസിലർമാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുടിവെള്ളം ലഭിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ നഗരസഭ സെക്രട്ടറിയെ സമീപിച്ചപ്പോൾ രാവിലെ ഒരു ടാങ്ക് വെള്ളം കൂടി തന്നു. ഇനി ആവശ്യപ്പെട്ടാൽ വെള്ളമെത്തിക്കാൻ ഫണ്ട് ഇല്ലെന്നും അദ്ദേഹം അറിയിച്ചതായി കൗൺസിലർ ടി.കെ. ഷാജു പറഞ്ഞു.
നഗരസഭ കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും വെള്ളം എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമാകാത്തതിനാലാണ് ഫണ്ട് തീരും വരെയും വിതരണം നടത്തേണ്ടി വന്നത്.
ഇത് കെ.എസ്.ടി.പി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും, മന്ത്രി ആർ. ബിന്ദുവിൻ്റെയും കനത്ത അനാസ്ഥയാണെന്ന് ടി.കെ. ഷാജു ചൂണ്ടിക്കാട്ടി.
5 ദിവസത്തോളമായി മാപ്രാണം സെൻ്ററിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
രൂക്ഷമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെയും തടസ്സപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കാത്തതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ച് കുടിവെള്ള വിതരണം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply