ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ 1444 -ാമത് പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിച്ചു.

നിർമാല്യ ദർശനത്തിന് ശേഷം ശാസ്താവിന് 108 കരിക്കഭിഷേകം നടന്നു. 5.15 ന് ചുറ്റുവിളക്ക് ആരംഭിച്ചു.

നടപ്പുരയിൽ ഒരുക്കി വെച്ചിട്ടുള്ള വലിയ ഓട്ട് ചരക്കിൽ നിരവധി ഭക്തർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു. സമ്പൂർണ്ണ നെയ് വിളക്കിൽ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമർപ്പണത്തിൽ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ, അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോയിന്റ് സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ തുടങ്ങിയവർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു.

ഗ്രാമബലി വരെയുള്ള പതിമൂന്ന് ദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലും ഉള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയുക.

പൂരം വരെയുള്ള ദിവസങ്ങളിൽ ഭക്തവത്സലനായ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

ആറാട്ടുപുഴ പൂരം : കൊച്ചിൻ ദേവസ്വം ബോർഡ് ധനസഹായം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിലെ പങ്കാളി ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂരത്തിനുള്ള ധനസഹായ വിതരണം ആറാട്ടുപുഴ ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്നു.

രാവിലെ 11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

എടക്കുന്നി ഭഗവതിക്ഷേത്രത്തിന് വേണ്ടി കെ. മാധവന് ആദ്യ ചെക്ക് ബോർഡ്‌ പ്രസിഡൻ്റ് കെ. രവീന്ദ്രൻ കൈമാറി.

ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ. എ. കുമാരൻ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ,
ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽ കുമാർ, ഊരകം ദേവസ്വം ഓഫീസർ എം. സുധീർ, പെരുവനം ദേവസ്വം ഓഫീസർ രാജ്കുമാർ, അന്തിക്കാട് ദേവസ്വം ഓഫീസർ കെ. ബാബുരാജ്, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്ക് നാടകങ്ങൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മേയ് രണ്ടാം വാരം നടക്കുന്ന ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്ക് നാടകങ്ങൾ ക്ഷണിച്ചു.

45 മിനിറ്റിൽ കുറയാതെയും ഒരു മണിക്കൂറിൽ കവിയാതെയും പ്രൊസീനിയം സ്റ്റേജിൽ അവതരിപ്പിക്കാവുന്നതായിരിക്കണം നാടകങ്ങൾ. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50000, 30000, 20000 രൂപയും ട്രോഫിയും സമ്മാനിക്കും.

സ്ക്രിപ്റ്റുകൾ ഏപ്രിൽ 10നകം ഡോ. സോണി ജോൺ, ഇ.എം.എസ്. സ്മാരക മന്ദിരം, ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9447252740, 9446637555, 9995566361

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : നാലാം ദിനത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം ദിനം ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ.ജോയ് പിണിക്ക പറമ്പിൽ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. വൈസ് പ്രസിഡന്റ് ഷാജു കണ്ടം കുളത്തി അധ്യക്ഷത വഹിച്ചു.

മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത ഫുട്ബോളർ ഇരിങ്ങാലക്കുട സ്വദേശി എ.ടി. വർഗീസിനെ ചടങ്ങിൽ ആദരിച്ചു.

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ, ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിന്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

നാലാം ദിന മൽസരത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് ഇടപ്പള്ളി സോക്കർ സെവൻസ് ആലുവയെ ഒന്നിനെ തിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.

മുൻ പ്രസിഡന്റ് വിൻസൻ കോമ്പാറക്കാരൻ സ്വാഗതവും ടീം കോർഡിനേറ്റർ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്. 22 ന് ഞായാറാഴ്ച നടക്കുന്ന ഫൈനൽ മൽസരത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

ഇന്ന് (വ്യാഴാഴ്ച) മുതൽ സെമി മൽസരങ്ങൾ ആരംഭിക്കും. ആദ്യ സെമി കാളിദാസ എഫ്. സി. തൃശൂരും ഓർബിറ്റ് പഞ്ചവടി ടീംസ് മലപ്പുറവും തമ്മിലായിരിക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 20ന് ; ഉദയാസ്തമന പൂജ 21ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പൂരത്തിന് മുമ്പുള്ള കളഭാഭിഷേകം മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും.

ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.

ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറയ്ക്കും.

പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ മാർച്ച് 21ന് ഉദയാസ്തമന പൂജ നടക്കും.

വെളുപ്പിന് 5ന് നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ എന്നിവയ്ക്ക് ശേഷം ഉദയാസ്തമന പൂജയുടെ പതിനെട്ട് പൂജകൾ ആരംഭിക്കും. പതിനെട്ടാമത്തെ പൂജയാണ് ഉച്ചപൂജ. ഇതിന്റെ ഭാഗമായി നവകം, പഞ്ചഗവ്യം എന്നീ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരിക്കും.

സോപാനസംഗീതത്തോടുകൂടിയാണ് ഉച്ചപൂജ. തുടർന്ന് ശ്രീഭൂതബലി.

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനത്തിൽ ടീംസ് പഞ്ചവടി മലപ്പുറം ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം ദിനം മുൻ കേരള ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ പബ്ലിസിറ്റി കൺവീനർ സെബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

രണ്ടാം ദിന മത്സരത്തിൽ ഓർബിറ്റ് പഞ്ചവടി ടീംസ് മലപ്പുറം ഒരു ഗോളിന് സോക്കർ പാലക്കാടിനെ പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. 22നാണ് ഫൈനൽ മത്സരം.

ഠാണാ – ചന്തക്കുന്ന് റോഡ് മാർച്ച് 20ന് ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മാർച്ച് 20 മുതൽ ഠാണാ ജംഗ്ഷൻ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതോടെ മാർച്ച് 20 മുതൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഠാണാവിലൂടെ റോഡിൻ്റെ വലതുവശം ചേർന്ന് പോകാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

മറുഭാഗത്തെ നിർമ്മാണ പ്രവർത്തികൾ മാർച്ച് 20ഓടെ പൂർത്തീകരിച്ച് 12 ദിവസത്തിനു ശേഷം ഇരുഭാഗവും ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്നും ഒപ്പം ചന്തക്കുന്ന് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തിയും പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

52 കോടി രൂപ ചിലവഴിച്ചാണ് ഠാണാ- ചന്തക്കുന്ന് വികസനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.

സമയബന്ധിതമായി എല്ലാ നടപടിക്രമങ്ങളും വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഠാണാ- ചന്തക്കുന്ന് വികസനം ഈ സർക്കാരിൻ്റെ കാലഘട്ടത്തിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ ഇരിങ്ങാലക്കുട നിവാസികളുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും വികസന യാഥാർത്ഥ്യത്തിനായി ഒപ്പം നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം : വർഗ്ഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : ആഴ്ചയിൽ ഒരിക്കൽ മാത്രം ഓടുന്ന കൊല്ലം – വിശാഖപട്ടണം പ്രതിവാര ട്രെയിന് പരീക്ഷണാടിസ്ഥാനത്തിൽ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിച്ചതുകൊണ്ട് ഇപ്പോഴുള്ള യാത്രാക്ലേശം പരിഹരിക്കാൻ കഴിയില്ലെന്നും ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമര സമിതി മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

ഒരു പ്രതിവാര വണ്ടിക്ക് സ്റ്റോപ്പേജ് അനുവദിച്ചാൽ കാര്യമായ വരുമാനം ഇരിങ്ങാലക്കുട സ്റ്റേഷനിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലെന്നും മറ്റു പ്രതിവാര വണ്ടികൾക്കും സ്റ്റോപ്പേജ് അനുവദിക്കുകയാണെങ്കിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇരിങ്ങാലക്കുടയിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, റെയിൽവേ മന്ത്രിക്കും മറ്റും സമർപ്പിച്ച നിവേദനത്തിൽ സ്റ്റോപ്പേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പ്രതിദിന വണ്ടികൾക്ക് ഇനി ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിക്കാതിരിക്കാൻ ഈയൊരു വണ്ടിയുടെ വരുമാനക്കുറവ് ചൂണ്ടിക്കാട്ടി റെയിൽവേ തടസ്സവാദം ഉന്നയിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എം.ജെ. ഷാജി മാസ്റ്ററുടെയും ബീന ടീച്ചറുടെയും മകളാണ് ദേവപ്രിയ.

നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രസിഡന്റ് കെ. കമലം ഉപഹാരം നൽകി.

സെക്രട്ടറി വി.കെ. മണി, സംസ്ഥാന കൗൺസിലർ എം. മൂർഷിദ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. വേലായുധൻ, ജില്ലാ കമ്മിറ്റിയംഗം എ.സി. സുരേഷ്, ട്രഷറർ പി. സരള, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ മുല്ലക്കാട് അംഗൻവാടിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കി കുമളിയിൽ നിന്നുമാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ആസാദ് റോഡ് കുറ്റിക്കാടൻ വീട്ടിൽ ജോസിനെ(51)യാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

തനിക്ക് തോക്ക് നൽകിയത് പ്രതികളായ ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കേരള പൊലീസ് അക്കാദമിയിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ സയന്റിഫിക് & ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ഇതിന് ലൈസൻസ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു.

പ്രതികൾ തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജസ്റ്റിൻ മാത്യു വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ അഭിലാഷ്, അനു ജോസ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎസ്‌സിപിഒ-മാരായ രഞ്ജിത്ത്, ഗിരീഷ്, സിപിഒ മാരായ ഉമേഷ്, ഗിരീഷ്, ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ മാരായ സതീശൻ, മൂസ, ജയകൃഷ്ണൻ, ജിഎഎസ്ഐ മാരായ ഷിജോ, റെജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.