ഇരിങ്ങാലക്കുട : മാർച്ച് 20 മുതൽ ഠാണാ ജംഗ്ഷൻ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതോടെ മാർച്ച് 20 മുതൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഠാണാവിലൂടെ റോഡിൻ്റെ വലതുവശം ചേർന്ന് പോകാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
മറുഭാഗത്തെ നിർമ്മാണ പ്രവർത്തികൾ മാർച്ച് 20ഓടെ പൂർത്തീകരിച്ച് 12 ദിവസത്തിനു ശേഷം ഇരുഭാഗവും ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്നും ഒപ്പം ചന്തക്കുന്ന് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തിയും പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
52 കോടി രൂപ ചിലവഴിച്ചാണ് ഠാണാ- ചന്തക്കുന്ന് വികസനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.
സമയബന്ധിതമായി എല്ലാ നടപടിക്രമങ്ങളും വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഠാണാ- ചന്തക്കുന്ന് വികസനം ഈ സർക്കാരിൻ്റെ കാലഘട്ടത്തിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ ഇരിങ്ങാലക്കുട നിവാസികളുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും വികസന യാഥാർത്ഥ്യത്തിനായി ഒപ്പം നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.












Leave a Reply