ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ മുല്ലക്കാട് അംഗൻവാടിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കി കുമളിയിൽ നിന്നുമാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ആസാദ് റോഡ് കുറ്റിക്കാടൻ വീട്ടിൽ ജോസിനെ(51)യാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

തനിക്ക് തോക്ക് നൽകിയത് പ്രതികളായ ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കേരള പൊലീസ് അക്കാദമിയിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ സയന്റിഫിക് & ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ഇതിന് ലൈസൻസ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു.

പ്രതികൾ തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജസ്റ്റിൻ മാത്യു വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ അഭിലാഷ്, അനു ജോസ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎസ്‌സിപിഒ-മാരായ രഞ്ജിത്ത്, ഗിരീഷ്, സിപിഒ മാരായ ഉമേഷ്, ഗിരീഷ്, ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ മാരായ സതീശൻ, മൂസ, ജയകൃഷ്ണൻ, ജിഎഎസ്ഐ മാരായ ഷിജോ, റെജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *