തൃശൂർ : കുറി നടത്തി തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.
ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ കെ വി ഷംസുദ്ദീൻ ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂർ പ്രവാസി സിൻഡിക്കേറ്റ് ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.
10,000 രൂപ തവണ സംഖ്യ വരുന്ന 60 തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദ്ദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിക്കുകയാണുണ്ടായത്.
എന്നാൽ കമ്പനി അപ്രകാരം സംഖ്യ നൽകാതിരുന്നതിനെ തുടർന്നാണ് ഷംസുദ്ദീൻ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ച്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 5,70,000 രൂപയും, 2022 ഫെബ്രുവരി 9 മുതൽ 9% പലിശയും, നഷ്ടവും ചിലവുമായി 25,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.
Leave a Reply