ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിയ കേസ്സിൽ പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശിയായ കിഴക്കേവീട്ടിൽ അക്ഷയ് രാജിനെ (22) റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് പന്തളത്തു നിന്നും പിടികൂടി.
ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന ബി.ജി.സി. എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച്, ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ട്രേഡിംഗ് നടത്തുന്നതിനായി 2024 നവംബർ 4 മുതൽ 2025 ഫെബ്രുവരി 25 വരെയുള്ള കാലയളവുകളിൽ ചാലക്കുടിയിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികളുടെ ആർ.എസ്. എന്റർപ്രൈസസ് എന്ന പേരിൽ എടുത്തിട്ടുള്ള മറ്റൊരു അക്കൗണ്ടിലേക്ക് വിവിധ തിയ്യതികളിലായി 34,06,300 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയുമായിരുന്നു.
ഈ അക്കൗണ്ടിൽ നിന്നും ഈ കേസ്സിലെ പ്രതിയായ അക്ഷയ് രാജിന്റെ പേരിലുള്ള വൈറ്റിലയിലെ ബാങ്ക് അക്കൗണ്ടിലേക്ക് പല തിയ്യതികളിലായി മൊത്തം 8,96,000 രൂപ വന്നിട്ടുള്ളതായും ആ അക്കൗണ്ടിൽ നിന്നും 2024 ഡിസംബർ 20ന് ഒരു ലക്ഷം രൂപ ബാംഗ്ലൂരിലെ എ.ടി.എം. വഴി പിൻവലിച്ചിട്ടുള്ളതായും 2024 ഡിസംബർ 24ന് ചെക്ക് ഉപയോഗിച്ച് 2,93,000 രൂപ ബാംഗ്ലൂരിലെ ബാങ്കിൽ നിന്നുമായി മൊത്തം 3,93,000/-രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ബാക്കിയുള്ള തുക മറ്റു പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അക്ഷയ് രാജിൻ്റെ അക്കൗണ്ടിലൂടെ അയച്ചു കൊടുത്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സൈബർ എസ്.എച്ച്.ഒ. എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, ജസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ശബരിനാഥ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ശ്രീനാഥ്, ഡ്രൈവർ സി.പി.ഒ. അനന്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply