നീതി ലഭിച്ചില്ലെന്ന് പരാതി ; ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനു മുന്നിൽ ശവപ്പെട്ടിയുമായി സമരം

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ ഡെലിവറി വാൻ തട്ടി എന്നാരോപിച്ച് വാൻ ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശിയെ സ്കൂട്ടർ യാത്രികനായ യുവാവ് ആക്രമിച്ചെന്ന പരാതിയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനു മുൻപിൽ ശവപ്പെട്ടിയുമായി എത്തി സമരം നടത്തി.

ഡെലിവറി വാൻ ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടിൽ സജീവ്കുമാറിനെ (50) കുഴിക്കാട്ടുകോണം സ്വദേശി ബലറാം എന്നയാൾ ആക്രമിച്ചതായാണ് പരാതി.

താക്കോൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സജീവ് കുമാറിന്റെ മൂക്കിനും കണ്ണിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മൂക്കിൻ്റെ എല്ലിനും കണ്ണിൻ്റെ രക്തക്കുഴലിനും പൊട്ടലും കൃഷ്ണമണിക്ക് പോറലും സംഭവിച്ചിട്ടുണ്ടെന്ന് സജീവ്കുമാറിന്റെ ഭാര്യ പറഞ്ഞു.

ആഗസ്റ്റ് 1ന് നടന്ന സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് നീതിയുക്തമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിനിടയിൽ മൊഴിയെടുക്കാൻ എത്തിയ പൊലീസ് കേസിന്റെ ബലത്തിനെന്ന് പറഞ്ഞ് മൊഴി മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു.

തുടർന്ന് പ്രതിക്കെതിരെ നിസ്സാരവകുപ്പുകൾ ചുമത്തി കേസെടുത്ത് പ്രതിയെ വിട്ടയക്കുകയായിരുന്നു എന്നും കുടുംബം ചൂണ്ടിക്കാട്ടി.

ഇരിങ്ങാലക്കുട സ്റ്റേഷനിൽ പുതിയ സർക്കിൾ ഇൻസ്പെക്ടർ ചാർജ് എടുത്ത ദിവസമാണ് സമരം നടന്നത്. കേസ് വിവരങ്ങൾ അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളിൽ നടപടിയെടുക്കാമെന്ന് അദ്ദേഹം സജീവ്കുമാറിന്റെ കുടുംബത്തിന് ഉറപ്പുനൽകി.

യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി വിനീത് വിൻസെൻ്റ്, ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് ചേലൂക്കാരൻ, ജനറൽ സെക്രട്ടറി ആന്റണി പാറോക്കാരൻ, സെക്രട്ടറി അർജുൻ പ്രദീപ്, വൈസ് പ്രസിഡൻ്റ് ലാലു വിൻസെന്റ്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് റെൻജോ ജോണി, മണ്ഡലം സെക്രട്ടറിമാരായ അൻബിൻ, അഫ്സൽ എന്നിവർ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *