പ്രായപൂർത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട : 2018 മെയ് മാസത്തിൽ പ്രായപൂർത്തിയാവാത്ത അതിജീവിതയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്സിൽ വലപ്പാട് പൊലീസ് സ്റ്റേഷനിലെടുത്ത കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ.

തൃശൂർ പെരിഞ്ഞനം സ്വദേശിയായ പുത്തുപുരക്കൽ സായൂജി(31)നെയാണ് ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 7 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

വലപ്പാട് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന ടി.കെ. ഷൈജു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

എസ്ഐ കെ.എസ്. സുശാന്തും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 22 രേഖകളും 3 തൊണ്ടിമുതലുകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും 2 രേഖകളും ഹാജരാക്കിയിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി.

പിഴ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുവാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *