ഇരിങ്ങാലക്കുട : ഭരതമുനിയുടെ നാട്യശാസ്ത്രം അഭിനയ സങ്കേതങ്ങളുടെ സാങ്കേതിക വിവരണങ്ങളാണ്. എന്നാൽ നടരാജനായ പരമശിവനാൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന ആദ്യ കൃതി ‘വിജ്ഞാന ഭൈരവ തന്ത്രം’ അവയുടെ ആത്മീയ ലോകം വെളിപ്പെടുത്തുന്നു എന്ന് അഭിനയ ഗുരു വേണുജി നേത്രരാഗ ശിൽപ്പശാല പരമ്പരയുടെ ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.
ഗ്രീക്ക് വംശജനും റഷ്യൻ പൗരനുമായ ജോർജ്ജ് ഗുർജിയേഫ് ലോക നാടക വേദിയിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചത് വിജ്ഞാന ഭൈരവ തന്ത്രത്തിന്റെ പൊരുളറിഞ്ഞാണെന്നും വേണുജി കൂട്ടിച്ചേർത്തു.
സാംസ്കാരിക പ്രവർത്തകനും മാനേജമെന്റ് വിദഗ്ധനുമായ കെ. അജയ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തൻ്റെ 81-ാം വയസ്സിലും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ച വേണുജിയെ രാജീവ് മേനോൻ അഭിനന്ദിച്ചു.
വേണുജി ആവിഷ്കരിച്ച നവരസ സാധന ഇതിനകം അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു എന്ന് കലനിരൂപകൻ പ്രൊഫ. ജോർജ്ജ് എസ്. പോൾ അഭിപ്രായപ്പെട്ടു.
കൂടിയാട്ടം കലാകാരി കപില വേണു ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി പ്രഥമ ശ്ലോകത്തിന്റെ അഭിനയ സാധ്യതകൾ പ്രകടിപ്പിച്ചത് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി.
ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്കാരം നേടിയ ഉഷ നങ്ങ്യാരെ വേണുജിയും കെ. അജയ്കുമാറും ചേർന്ന് ആദരിച്ചു.












Leave a Reply