ജില്ലാ കളക്ടർക്ക് പരാതി നൽകി ; സിലിണ്ടറുകൾ അനുവദിച്ചതിനെ തുടർന്ന് പൂമംഗലം ശാന്തിതീരം വാതക ശ്മശാനം താൽക്കാലികമായി തുറന്നു

ഇരിങ്ങാലക്കുട : രാജ്യത്തെ പിടിച്ചുലച്ച പാചക വാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം വന്നതോടെ അടച്ചുപൂട്ടിയ പൂമംഗലം പഞ്ചായത്തിന്റെ ശാന്തിതീരം വാതക ശ്മശാനം താൽക്കാലികമായി തുറന്നു.

ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നാല് സിലിണ്ടറുകൾ ലഭിച്ചതിനെ തുടർന്നാണ് ശ്മശാനം വീണ്ടും തുറന്നത്. എട്ടു സിലിണ്ടറുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും നാലെണ്ണം മാത്രമാണ് ഏജൻസി ശ്മശാനത്തിൽ എത്തിച്ചു നൽകിയത്. ബാക്കി നാലെണ്ണം ചാലക്കുടിയിലുള്ള ഗോഡൗണിൽ പോയി എടുക്കാനാണ് ഏജൻസിയുടെ നിർദ്ദേശം.

1300 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടറിന് ഇപ്പോൾ 2092 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമേയാണ് ഇപ്പോൾ ഏജൻസിയിൽ പോയി സിലിണ്ടർ സ്വീകരിക്കണമെന്ന നിർദ്ദേശം വെച്ചിരിക്കുന്നത്. ഇതോടെ പഞ്ചായത്ത് പ്രതിസന്ധിയിലായിരിക്കുകയാണ്.

നിർധനരായ ആളുകൾ ആശ്രയിക്കുന്ന പഞ്ചായത്തിന്റെ ശ്മശാനത്തിൽ 2500 രൂപ മാത്രമാണ് ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി വാങ്ങുന്നത്. ഒരു മൃതദേഹം സംസ്കരിക്കാൻ ഒരു സിലിണ്ടർ മുഴുവനായും വേണ്ടിവരും. അതിനാൽ തന്നെ ഇപ്പോഴത്തെ അവസ്ഥ പഞ്ചായത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയായിരിക്കുകയാണ്.

അതിനാൽ തന്നെ ബാക്കി നാല് സിലിണ്ടറുകൾ സ്വീകരിച്ചിട്ടില്ലെന്നും അടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *