ഇരിങ്ങാലക്കുട : നഗരത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന വർദ്ധിക്കുന്നതായി പരാതി.
പൊലീസിന്‍റെയും എക്‌സൈസ് വകുപ്പിന്‍റെയും കഞ്ചാവുവേട്ട ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് രഹസ്യവില്പനയും പെരുകുകയാണ്.
പൊലീസിന്‍റെ നിരീക്ഷണം ഭയന്ന് പ്രചാരണവും വില്പനയും വാട്‌സ് ആപ്പ് വഴിയാണ്. കഞ്ചാവിന്‍റെ വില, ഉപയോഗിക്കുന്ന രീതി, ലഹരി കൂട്ടുന്നതിനുള്ള വിദ്യകള്‍, പുതിയ ടേസ്റ്റുകള്‍ എന്തൊക്കെ എന്നിങ്ങനെ എല്ലാ വിവരങ്ങളും വാട്‌സ് ആപ്പ് വഴി കൈമാറുന്നു. വാട്സ് ആപ്പ് ആകുമ്പോള്‍ സൈബര്‍സെല്‍ വഴി സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നറിഞ്ഞാണ് ഇതുവഴി ഇടപാടുകള്‍ നടക്കുന്നത്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്, കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ചുമാണ് ലഹരി മാഫിയ കൂടുതല്‍ സജീവമായിട്ടുള്ളത്.
ബസ്സ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന സംഘടനങ്ങളുടെ പ്രധാന കാരണം ലഹരിവില്പനയെ ചൊല്ലിയാണ്. പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളാണ് വില്പന നടത്തുന്നത്.
മൊബൈല്‍ റീചാര്‍ജിനുള്ള പണം മുതല്‍ പ്രലോഭനങ്ങള്‍ നല്‍കി സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളെ വിപണനത്തിനായി ഉപയോഗിക്കുന്നുണ്ട്.
പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് രഹസ്യമായി ലഹരി കലര്‍ന്ന മിഠായികളും നല്‍കുന്നുണ്ട്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് മൂന്നര മുതലുള്ള സമയങ്ങളില്‍ ഈ വിതരണ ശൃംഖല സജീവമായി രംഗത്തുണ്ടാകും. ആരും ശ്രദ്ധിക്കാത്ത രീതിയിലാണ് ലഹരിമരുന്നുകള്‍ ചെറിയ പായ്ക്കറ്റുകളിലാക്കി ഇവിടെ എത്തുന്നത്.
നേരത്തെ ആസൂത്രണം ചെയ്തതുപോലെ പാര്‍ക്കിംഗ് ഏരിയയിലുള്ള മോട്ടോര്‍ ബൈക്കിന്‍റെ ബാഗുകളിലോ, കവറിനടിയിലോ ആരുമറിയാതെ വയ്ക്കുകയും വിതരണക്കാരുടെ ഏജന്‍റുമാര്‍ അടയാളം നോക്കി അവ എടുത്തു ആവശ്യക്കാര്‍ക്ക് കൊടുക്കുന്ന രീതിയുമാണ് ഇവിടെ അവലംബിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിന്റെ അറിയിപ്പുകൾ വർധിച്ചതോടെ വിദ്യാർഥികൾ സംഘം ചേര്‍ന്ന് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നയിടങ്ങള്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് പൊലീസും എക്സൈസ് സംഘവും.
കുറച്ചു ദിവസം മുമ്പ് ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിലെ ഇത്തരം സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെസിഡന്‍റ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പരിശോധന. 30 ഓളം കോളെജ് വിദ്യാര്‍ഥികളാണ് ഇവിടെ താമസം.
രാത്രിയിലെന്നോ, പകലെന്നോ ഇല്ലാതെ കുട്ടികളുടെ വരവും പോക്കും. അസമയങ്ങളില്‍ ശബ്ദങ്ങളുണ്ടാക്കുന്നതും സമീപവാസികളുടെ സ്വെെര്യജീവിതത്തിന് തടസ്സമാകുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ചില ഹോം സ്‌റ്റേ അപ്പാര്‍ട്ടുമെന്‍റുകളില്‍ അവധി ദിവസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ലഹരി ഒഴുകുന്നതായും സൂചനയുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള പാട്ടും ഡാന്‍സുമെല്ലാം സമീപവാസികള്‍ക്ക് അരോചകമായിട്ടുണ്ട്.
രാത്രി സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കയറിവരാം എന്നുള്ളതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകത.
നഗരത്തിലെ പല ഒഴിഞ്ഞ വീടുകളും ഇടുങ്ങിയ കെട്ടിടങ്ങളും രാത്രികളിലും ഒഴിവു ദിവസങ്ങളിലും വിദ്യാര്‍ഥികളുടെ ലഹരി കേന്ദ്രങ്ങളാകുന്നതിനു പുറമേ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാകുന്നതായി സൂചനകളുണ്ട്. കുറച്ചുദിവസം മുമ്പ് പട്ടാപ്പകല്‍ ഊമംകുളത്തിനു പരിസരത്തുള്ള കുറ്റിക്കാട്ടില്‍ നിന്നു പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെയും സമപ്രായക്കാരായ മൂന്നു ആണ്‍കുട്ടികളെയും സമീപവാസികള്‍ പിടികൂടി പൊലീസിനെ ഏല്പിച്ചിരുന്നു.
ക്ലാസ് കട്ട് ചെയ്താണ് ഈ കുട്ടികള്‍ ഇവിടെ സമയം ചെലവഴിച്ചത്. പല സ്‌കൂളിലെ കട്ടികളായിരുന്നിട്ടും എങ്ങിനെ നിങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു എന്നുള്ള സമീപവാസികളുടെ ചോദ്യത്തിന് സമൂഹമാധ്യമങ്ങളിലെ ചാറ്റിംഗ് വഴിയെന്നായിരുന്നു ഇവരുടെ മറുപടി.
ലഹരിയുടെ ഉപയോഗം അതിരു കടന്നതോടെ ഞവരിക്കുളത്തില്‍ രാത്രി ഒരു മണിക്കാണ് പെണ്‍കുട്ടികളടങ്ങുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇവരോട് കുളത്തില്‍നിന്നു കയറാന്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ കുളത്തില്‍ കുളിക്കരുതെന്ന് നിയമമുണ്ടോ എന്നായിരുന്നു ഇവരുടെ മറുചോദ്യം.
Leave a Reply