ഇരിങ്ങാലക്കുട : കൊടകര മേൽപ്പാലത്തിനു സമീപം വെച്ച് 180 ഗ്രാം മാരക രാസലഹരിയായ എംഡിഎംഎയുമായി വെള്ളാങ്ങല്ലൂർ കല്ലംകുന്ന് ചിറയിൽ വീട്ടിൽ ദീപക് രാജു (30), എറണാകുളം നോർത്ത് പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22) എന്നിവരെ പോലീസ് പിടികൂടി.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കു മരുന്നിനെതിരെ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. തൃശ്ശൂർ – ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനായ ദീപക് മുൻപും ലഹരി മരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ ലഹരിക്കടത്തും, വില്പനയും തുടരുകയായിരുന്നു.
മയക്കുമരുന്ന് വിതരണ മേഖലയിൽ “ഡാർക്ക് മർച്ചൻ്റ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദീപക് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ 2021ൽ 10കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ ആളാണ്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് അന്ന് പിടിയിലായത്. പിന്നീടും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും ജയിലിൽ നിന്നും പുറത്തിറങ്ങി ലഹരി വിൽപ്പന നിർബാധം തുടർന്നു വരികയായിരുന്നു.
ബാംഗ്ലൂരിൽ നിന്നും അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ വന്നു കൊടകരയിൽ ഇറങ്ങി മേൽപ്പാലത്തിനു കീഴിൽ പാർക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്.
ചില്ലറ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മുന്തിയ ഇനം രാസലഹരിയാണ് ഇവരിൽ നിന്നും പിടികൂടിയത്.
തൃശൂർ റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്.
പ്രതികളുൾപ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് എന്നിവരുടെ നേത്യത്വത്തിൽ തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ടി.ആർ. ഷൈൻ, പി.എം. മൂസ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എ.യു. റെജി, എം.ജെ. ബിനു, സി.കെ. ബിജു, ഷിജോ തോമസ്, സോണി പി. എക്സ്, കെ.ജെ. ഷിന്റോ, എ.ബി. നിഷാന്ത് എന്നിവരടങ്ങിയ റൂറൽ ഡാൻസാഫ് സ്ക്വാഡും കൊടകര ഇൻസ്പെക്ടർ പി.കെ. ദാസ്, എഎസ്ഐമാരായ എം.എസ്. ബൈജു, ജ്യോതി ലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. ബെന്നി, സിവിൽ പൊലീസ് ഓഫീസർ എം. ആഷിക് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ബാംഗ്ലൂരിൽ ഇവർക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Leave a Reply