ഇരിങ്ങാലക്കുട : ആദ്ധ്യാത്മികാചാര്യൻ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റൊന്നാമത് സമാധിദിനം മുകുന്ദപുരം താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ആചരിച്ചു.
യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി നിലവിളക്ക് കൊളുത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.
കേരളത്തിലെ സാംസ്കാരികമായ പുത്തനുണർവിന് ചട്ടമ്പിസ്വാമികളുടെ ബൗദ്ധികമായ ഇടപെടലുകൾ കാരണമായിട്ടുണ്ടെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ പ്രതിനിധിസഭാംഗം ആർ. ബാലകൃഷ്ണൻ പറഞ്ഞു.
സകല ജീവജാലങ്ങളും ഒന്നുചേർന്ന ഒരു സമുദായമായിരുന്നു സ്വാമികളുടെ സങ്കല്പം. വർണാശ്രമവ്യവസ്ഥയുടെ നിഷേധം, സ്ത്രീ – പുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം തുടങ്ങി കേരളീയസമൂഹം അന്നുവരെ ചർച്ചചെയ്തിട്ടില്ലാത്ത വിഷയങ്ങൾ അവതരിപ്പിച്ച നവോത്ഥാനപ്രക്രിയയുടെ കന്നിമൂലക്കല്ലായിരുന്നു ചട്ടമ്പിസ്വാമികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ നന്ദൻ പറമ്പത്ത്, ബിന്ദു ജി. മേനോൻ, സി. വിജയൻ, രവി കണ്ണൂർ, എ.ജി. മണികണ്ഠൻ, പ്രതിനിധിസഭാംഗങ്ങളായ സി.ബി. രാജൻ, കെ.ബി. ശ്രീധരൻ, യൂണിയൻ ഇലക്ട്രറൽ റോൾ അംഗം എം. ശ്രീകുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, സെക്രട്ടറി പി.എസ്. മിനി, അംഗങ്ങളായ സ്മിത ജയകുമാർ, മായ നന്ദകുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ ട്രെയിനി ബി. രതീഷ്, കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
മുകുന്ദപുരം താലൂക്ക് യൂണിയനിലെ വിവിധ കരയോഗങ്ങളിലും ചട്ടമ്പിസ്വാമി സമാധിദിനം സമുചിതമായി ആചരിച്ചു.
Leave a Reply