ഇരിങ്ങാലക്കുടയിൽ വനിതാ സംഗമം നടന്നു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന വനിതാസംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു.

ബിജെപി തൃശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് കവിത ബിജു അധ്യക്ഷത വഹിച്ചു.

ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഇനിയുള്ള ദിവസങ്ങളിൽ വനിതകൾ ചെയ്യേണ്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഇരിങ്ങാലക്കുട മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് ലീന ഗിരീഷ് സ്വാഗതം പറഞ്ഞു.

ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി രിമ പ്രകാശ്, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് റീജ സന്തോഷ്, രഞ്ജിഷ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻഡിഎ-യുടെ വിജയത്തിനായി ഇരിങ്ങാലക്കുടയിലെ നാരീശക്തി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സന്തോഷ് ചെറാക്കുളം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വീട്ടിലെ ലൈബ്രറിസാഹിത്യ പുരസ്കാരംസജ്ന ഷാജഹാന്

ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി ഈ വർഷം ഏർപ്പെടുത്തിയ ഓർമ്മക്കുറിപ്പുകൾക്കുള്ള സാഹിത്യ പുരസ്കാരത്തിന് സജ്ന ഷാജഹാൻ തെരഞ്ഞെടുക്കപ്പെട്ടു.

ഞാവൽപ്പഴ മധുരങ്ങൾ, മഴ എന്നീ കൃതികൾക്കാണ് പുരസ്കാരം.

സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ആതിര അംഗിരസ്, ഡോ. കെ.എം. മഞ്ജുള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു
കടലാസ് തോണികൾ, സൗഹൃദപ്പടർപ്പിലൂടെ ഒരു വാക്സഞ്ചാരം എന്നീ കൃതികൾക്കാണ് ജൂറി പുരസ്കാരം ലഭിച്ചത്.

വീട്ടിലെ ലൈബ്രറി അങ്കണത്തിൽ സജ്ജീകരിക്കുന്ന പ്രൗഢമായ സാഹിത്യ വേദിയിൽ പുരസ്കാര സമർപ്പണം നടത്തും.

കൂടാതെ വീട്ടിലെ ലൈബ്രറിയുടെ മാനദണ്ഡ നിർദ്ദേശപ്രകാരം ഓരോ വീടുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളവരിൽനിന്നും പതിനാറു പേരെ തെരഞ്ഞെടുത്തു.

മലയാളം, തമിഴ്, കന്നഡ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായവർ പങ്കെടുക്കുന്ന വേദിയിൽവെച്ച് ഇവരെയും പ്രത്യേകം ആദരിക്കും.

ഏപ്രിൽ മാസത്തിൽ തന്നെ പുരസ്കാര സമർപ്പണം നടത്തുമെന്ന് വീട്ടിലെ ലൈബ്രറി കോർഡിനേറ്റർ റഷീദ് കാറളം പറഞ്ഞു.

പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതാണ് എൽഡിഎഫിൻ്റെ നയം : സി.എസ്. സുജാത

ഇരിങ്ങാലക്കുട : പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതാണ് എൽഡിഎഫിൻ്റെ നയം എന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിൻ്റെ വിജയത്തിനായി ഇരിങ്ങാലക്കുടയിൽ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയെ തുടർന്ന് പൂതംകുളം മൈതാനിയിൽ സംഘടിപ്പിച്ച വനിത പാർലമെൻ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ ഗ്യാരൻ്റികൾ പറയുന്ന കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പ്രഖ്യാപിച്ച ഗ്യാരൻ്റികളൊന്നും നടപ്പാക്കിയിട്ടില്ല. സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. അത് തുടരുന്നതിന് വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരണമെന്നും സി.എസ്. സുജാത കുട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ 3000 രൂപ ക്ഷേമപെൻഷൻ ഉറപ്പാണെന്നും സി.എസ്. സുജാത പറഞ്ഞു.

കേരള മഹിള സംഘം മണ്ഡലം പ്രസിഡൻ്റ് അൽഫോൻസ തോമസ് അധ്യക്ഷത വഹിച്ചു.

കേരള മഹിള സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജയ, സജിത ഷേബർ, വത്സല ബാബു എന്നിവർ പ്രസംഗിച്ചു.

കേരളത്തിൽ എൽഡിഎഫിൻ്റെ ഡീൽ ജനങ്ങളുമായി മാത്രം : ഡോ. വിജു കൃഷ്ണൻ

ഇരിങ്ങാലക്കുട : കേരളത്തിൽ എൽഡിഎഫിൻ്റെ ഡീൽ ജനങ്ങളുമായി മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജു കൃഷ്ണൻ പ്രസ്താവിച്ചു.

എൽഡിഎഫ് പൊറത്തിശ്ശേരി, മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി ഉറങ്ങാൻ കിടന്ന് രാവിലെ ഉണരുമ്പോൾ ബിജെപിയിലേക്ക് പോയ ഇരുന്നൂറിലധികം കോൺഗ്രസ്സ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാൽ ആർക്കാണ് ബിജെപിയുമായി ഡീൽ എന്ന് ജനങ്ങൾക്ക് മനസ്സിലാകും. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്, അസ്സം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ തുടങ്ങിയ ബിജെപിയുടെ മുഖ്യമന്ത്രിമാർ മുമ്പ് കോൺഗ്രസ്സുകാരായിരുന്നു എന്നോർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻഡിഎ ഭരണത്തിന് കീഴിൽ മൂന്നരലക്ഷം കർഷകരും കർഷക തൊഴിലാളികളുമാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ കേരളം കർഷകരെ ചേർത്തു പിടിച്ച് സംരക്ഷിക്കുകയാണെന്നും വിജു കൃഷ്ണൻ കൂട്ടിച്ചേർത്തു.

റാലിക്ക് ശേഷം മാപ്രാണം സെൻ്ററിൽ നടന്ന പൊതുസമ്മേളനത്തിൽ പി.സി. രഘു അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദു, കേരള കോൺഗ്രസ്സ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.കെ. വർഗ്ഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡൻ്റ് രാജു പാലത്തിങ്കൽ, എൻസിപി മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് മണപ്പെട്ടി, ആർ.എൽ. ശ്രീലാൽ, ആർ.എൽ. ജീവൻലാൽ, രാജൻ പുല്ലരിക്കൽ, എം.ബി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.

കാട്ടുങ്ങച്ചിറ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മാടായിക്കോണം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി ആരംഭിച്ച മേഖലാ റാലികളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

“ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക” എന്ന ക്രിസ്തുവചനം ജീവിതത്തിൽ പ്രവർത്തികമാക്കണം : മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : “ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക” എന്ന ക്രിസ്തുവിന്റെ വചനം ഓരോരുത്തരും ജീവിതത്തിൽ പ്രവർത്തികമാക്കണമെന്നതാണ് ഈ പെസഹാ ദിനം നമ്മോട് ആവശ്യപ്പെടുന്നതെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പെസഹാ തിരുന്നാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച് ബിഷപ്പ് ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ച് തെരെഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകൾ കഴുകി മഹത്തായ വിനയത്തിന്റെ മാതൃക അനുകരിച്ചു.

രാവിലെ 7 മണിക്ക്‌ ആരംഭിച്ച തിരുകർമങ്ങളിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു.

കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ, ഫാ. ബെൽഫിൻ കോപ്പുള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ എന്നിവർ സഹകാർമികരായി.

കോണത്തുകുന്നിൽ ഡ്രൈ ഡേ ദിനത്തിൽ വൻ മദ്യവേട്ട; 35 കുപ്പി വിദേശമദ്യവുമായി സ്പ്ലെൻഡർ സുനിൽ പിടിയിൽ

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഡ്രൈ ഡേ ദിനത്തിൽ കോണത്തുകുന്നിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശമദ്യവുമായി ഒരാളെ പിടികൂടി.

സ്പ്ലെൻഡർ സുനിൽ എന്ന പേരിൽ അറിയപ്പെടുന്ന പൈങ്ങോട് സ്വദേശി സുനിൽകുമാറി(57)നെയാണ് ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഡ്രൈ ഡേ ദിനത്തിൽ മദ്യം ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കരുതി വെച്ചതായിരുന്നു ഈ ശേഖരം.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ. വത്സൻ, ഇ.പി. ദിബോസ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ടി.എസ്. ഷനൂജ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

വരും ദിവസങ്ങളിൽ മേഖലയിൽ കർശനമായ റെയ്ഡുകൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

നിര്യാതനായി

ശരത്ചന്ദ്രൻ

ഇരിങ്ങാലക്കുട : പാലിയത്ത് പങ്കജാക്ഷന്റെയും നമ്പിയാരുവീട്ടിൽ മാലതിയുടെയും മകൻ ശരത്ചന്ദ്രൻ (അപ്പൻ -79) നിര്യാതനായി.

സംസ്കാരം പിന്നീട്.

ഭാര്യ : പരിയാടത്തു രതീദേവി

മക്കൾ : സിന്ധു (പാലക്കാട്‌), സഞ്ജു (ന്യൂഡൽഹി)

ആറാട്ടുപുഴ പൂരം ചടങ്ങുകൾക്ക് പരിസമാപ്തി: ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി ഭക്തിസാന്ദ്രമായി.
ഗ്രാമത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഗ്രാമബലി.

ഗ്രാമത്തിന്റെ എല്ലാ ദിക്കിലും ശാസ്താവ് സഞ്ചരിച്ച്‌ ഗ്രാമവാസികൾക്ക് സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്നു.

പൂരത്തിന്റെ പിറ്റേദിവസം വൈകുന്നേരം ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയപാണി കൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതിൽമാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച്‌ വെച്ചു. മാടമ്പി വിളക്ക്‌, നിറപറ, നാളികേരമുടച്ച്‌ വയ്ക്കൽ എന്നിവയും ഉണ്ടായി.

തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് 9.40ന് ശാസ്താവ് പുറത്തേയ്ക്ക് എഴുന്നെള്ളി. ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള വില്ലൂന്നി തറയിലാണ് ആദ്യം തൂവിയത്.

ജലാശയം, ക്ഷേത്രങ്ങൾ, നാൽവഴിക്കൂട്ട്, പെരുവഴി, ഉത്തമ വൃക്ഷം എന്നിവിടങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകളിലുള്ള ക്ഷേത്രങ്ങളെ സങ്കല്പിച്ചും തന്ത്രി ബലി തൂവി.

ആറാട്ടുപുഴയിൽ നിന്നും പുറപ്പെട്ട് വിശാലമായ പാടത്തുകൂടി കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, ക്ടായ്കുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാല്, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്‌, പിഷാരിക്കൽ ക്ഷേത്രങ്ങളിൽ ബലി തൂവി.

പിഷാരിക്കൽ ഭഗവതിയുടെ ആറാട്ടുകടവിൽ നിന്നും വഞ്ചിയിൽ പുഴയ്ക്കക്കരെ കടന്ന് തൊട്ടിപ്പാൾ, മുളങ്ങ് എന്നീ ക്ഷേത്രങ്ങളിലും ബലി തൂവി. വീണ്ടും വഞ്ചി വഴി ശാസ്താംകടവിൽ വന്ന് ആന പുറത്ത് തിടമ്പേറ്റി ക്ഷേത്രത്തിലെത്തി.

എഴുന്നെള്ളുന്ന വഴികളിലെല്ലാം കോലം വരച്ച് നിലവിളക്കും വെള്ളരിയും, നാളികേരവും വെച്ചും തോരണങ്ങൾ ചാർത്തിയും നിറപറകളോടെ ആറാട്ടുപുഴ ശാസ്താവിനെ ഭക്ത്യാദരങ്ങളോടെ ഭക്തജനങ്ങൾ എതിരേറ്റു.

ഗ്രാമബലിക്കു ശേഷം വെളുപ്പിന് 5.30ന് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിച്ചു.

ശാസ്താവിനെ ശ്രീകോവിലിലേക്ക്‌ എഴുന്നെള്ളിച്ചതിന് ശേഷം കൊടി കൂറ താഴെ ഇറക്കി.

താൽക്കാലിക കൊടിമരം ഇളക്കി മാറ്റിയതോടുകൂടി ഈ വർഷത്തെ പൂരത്തിന്റെ എല്ലാ ചടങ്ങുകളും പര്യവസാനിച്ചു.

അഡ്വ തോമസ് ഉണ്ണിയാടന്റെ പര്യടനത്തിന് ആവേശോജ്ജ്വലമായ സമാപനം

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടന്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശോജ്ജ്വലമായ സമാപനം.

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ ആളൂർ മണ്ഡലത്തിലെ വല്ലക്കുന്നിൽ നിന്നാരംഭിച്ച പര്യടനം വൈകീട്ട് ആളൂർ സെന്ററിൽ സമാപിച്ചു.

എൻ.കെ. ജോസഫ് ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം ചെയർമാൻ ബാബു തോമസ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി. ജാക്സൺ, കൺവീനർ അഡ്വ. സതീഷ് വിമലൻ, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ, കെ.വി. രാജു, എം.എം. ബൈജു, റോയ് ജെ. കളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

നിയോജകമണ്ഡലത്തിലെ 9 മണ്ഡലങ്ങളിൽ 4 ദിവസങ്ങളായി 223 ബൂത്തുകളിലൂടെയും കടന്നുപോയ സ്ഥാനാർഥി പര്യടനം എല്ലാ കേന്ദ്രങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.

യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ആദ്യഘട്ട വാഹന പ്രചാരണ പരിപാടിക്ക് ഉജ്ജ്വല സമാപനം ; എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിന് ആവേശകരമായ സ്വീകരണങ്ങളുമായി അണികൾ

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സാരഥി ഡോ. ആർ. ബിന്ദുവിൻ്റെ ആദ്യഘട്ട വാഹനപ്രചാരണ പരിപാടിക്ക് ഉജ്ജ്വല സമാപനം.

ഇതോടെ മണ്ഡലത്തിലെ 223 ബൂത്തുകളും എൽഡിഎഫ് തരംഗമുണർത്തി ജനവിധിയുടെ കാഹളം മുഴക്കി.

മാർച്ച് 28ന് ഇരിങ്ങാലക്കുട മാർക്കറ്റിൽ നിന്നും ആരംഭിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണത്തിനാണ് ബുധനാഴ്ച സമാപനം കുറിച്ചത്.

ബുധനാഴ്ച വൈകീട്ട് ആളൂർ പഞ്ചായത്തിലെ മാനാട്ടുകുന്നിൽ നടന്ന സമാപന പരിപാടി ജനപങ്കാളിത്തത്താൽ ചരിത്രം കുറിച്ചു.

വാഹനപ്രചാരണ യാത്രയുടെ അവസാന ദിനത്തിലും ബിന്ദു ടീച്ചറുടെ വാക്കുകൾക്ക് കാതോർക്കാൻ വൻ ജനാവലിയാണ് എല്ലായിടത്തും കാത്തുനിന്നത്.

മാപ്രാണം, നന്തിക്കര റോഡിലും ആനന്ദപുരം റോഡിലും കോന്തിപുലം തടയണ പരിസരത്തുമെല്ലാം വെയിലിനെ കൂസാതെ ആബാലവൃദ്ധം ജനങ്ങളാണ് നിരന്നത്.

നവകേരളസൃഷ്ടിയിൽ പുത്തൻ പങ്കു വഹിക്കാനുള്ള ആവേശത്തോടെ സമ്മേളിച്ച യുവാക്കളും വിദ്യാർത്ഥികളും വയോജനങ്ങളും വിവിധ ബൂത്തുകളിലായി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.