ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ് :ഒരു കേസ് രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ഇറിഡിയം തട്ടിപ്പിൽ മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മനോജിന് 2018 ആഗസ്റ്റ് മുതൽ 2019 ജനുവരി വരെ പല തവണകളായി 31,000 രൂപ നഷ്ടപ്പെട്ടതായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു.

കുറ്റാരോപിതരായ പ്രസീത എന്ന സ്ത്രീ, മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശിയായ ഹരി എന്നിവർ ചേർന്ന് കൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും, ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് ഉയർന്ന ലാഭവിഹിതം നൽകാമെന്നും, ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും, അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

നാളിതുവരെയായി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തട്ടിപ്പിനെ കുറിച്ച് ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

പണം നഷ്ടപ്പെട്ട ആരെങ്കിലും പരാതി നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാം എന്നായിരുന്നു പോലീസ് നല്‍കിയ മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ തന്നെ രംഗത്തെത്തിയതും പണം നഷ്ടപ്പെട്ട മനോജ് പരാതി നല്‍കിയതും.

പല രീതികളിലാണ് തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി തട്ടിപ്പ് നടന്നിരിക്കുന്നത്.

ഉടമസ്ഥര്‍ മരിച്ചുപോയ വിവിധ അക്കൗണ്ടുകളിലെ പണം ട്രസ്റ്റിലേക്ക് കൊണ്ടുവരുമെന്നും പിന്നീടത് എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കുമെന്നും വാഗ്ദാനം ചെയ്ത് അതിന്റെ ചെലവിലേക്കായി ആദ്യം ഒരു നിക്ഷേപസമാഹരണം നടത്തുന്നു. അതിനു പിന്നാലെ ഇറിഡിയം വഴി ഒരു ബിസിനസ് ആരംഭിക്കുന്ന വിവരവും വലിയ തുകകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ മൂലധനമായി തിരികെ നല്‍കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതായത് 5000രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുകോടി രൂപ വരെ നല്‍കാം എന്നാണ് വാഗ്ദാനം. നിക്ഷേപകർക്ക് പ്രതിഫലം എന്ന് ലഭിക്കുമെന്ന് കാണിക്കുന്ന റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്.

ഇന്ത്യയില്‍ ഇറിഡിയം ലോഹം കണ്ടുപിടിക്കുകയും ഈ ലോഹത്തിന്റെ വിൽപ്പനയ്ക്ക് നിക്ഷേപം നടത്തിയാല്‍ കോടികള്‍ ലാഭവിഹിതമായി തിരിച്ചു ലഭിക്കുമെന്നും പറഞ്ഞുള്ള തട്ടിപ്പാണ് മറ്റൊന്ന്. ഇറിഡിയം വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നികുതി അടക്കുവാന്‍ പണം ആവശ്യമാണ്. ഈ നികുതി അടക്കുന്നതിനുള്ള പണമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്നത്.

വിൽപ്പന നടത്തി ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപത്തുകയുടെ വിഹിതമനുസരിച്ച് നിക്ഷേപകര്‍ക്ക് തിരികെ നല്‍കരമെന്നാണ് ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്. വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഒട്ടിച്ച് നല്‍കുന്നതാണ് നിക്ഷേപകന് നല്‍കുന്ന രേഖ.

തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേർന്ന് ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് വലിയ തുകകൾ സമാഹരിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഏകദേശം 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളെ ആദരിച്ചു

ഇരിങ്ങാലക്കുട : സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള അവാർഡ് ലഭിച്ച കപില വേണു, മിമിക്രിക്കുള്ള ഗുരുപൂജ അവാർഡ് ലഭിച്ച കലാഭവൻ നൗഷാദ് എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി ആദരിച്ചു.

ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

കപില വേണുവിനെ രേണു രാമനാഥും, കലാഭവൻ നൗഷാദിനെ ഉദിമാനം അയ്യപ്പക്കുട്ടിയും പൊന്നാടയണിയിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ഡോ. സോണി ജോൺ, കെ.എൻ. സുരേഷ് കുമാർ, രാജേഷ് അശോകൻ, ഷെറിൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

വേണുജി, നിർമ്മല പണിക്കർ, പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി. ഗോപിനാഥ്, ടി.എ. സന്തോഷ്, സോണി അജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫാ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ നാഷണല്‍ അവാര്‍ഡ് ഡോ. ഡി. സാജന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. ഡി. സാജന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എല്‍. സുഷമ സമ്മാനിച്ചു.

അധ്യാപകര്‍ വിവരങ്ങള്‍ നല്‍കുന്ന വെറും ഉപകരണങ്ങളാകരുത്, മറിച്ച് വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നവരാകണമെന്ന് പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

അധ്യാപനരംഗത്തെ മികവിനൊപ്പം ഗവേഷണമികവും ശാസ്ത്രമേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാ- സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഡോ. ഡി. സാജനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദന്‍, കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ഡോ. എം. ഉസ്മാന്‍, ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മികച്ച ഹരിത ക്യാമ്പസിനുള്ള ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് സ്‌കൂള്‍ തലത്തില്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂളിനും കോളെജ് തലത്തില്‍ എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളെജിനും നല്‍കി.

മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, തൃശൂര്‍ ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാൾ ഫാ. ഡേവി കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുപൂജ പുരസ്കാരം നേടിയ കലാഭവൻ നൗഷാദിന് അനുമോദനവുമായി നീഡ്സ്

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ ഇരിങ്ങാലക്കുടയുടെ സ്വന്തം കലാഭവൻ നൗഷാദിനെ നീഡ്സിൻ്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടൻ അനുമോദിച്ചു.

നീഡ്‌സ് ഭാരവാഹികളായ ഗുലാം മുഹമ്മദ്,
കെ.പി. ദേവദാസ്, റോക്കി ആളൂക്കാരൻ,
പി.ടി. ജോർജ്ജ്, പി.ടി.ആർ. സമദ്, റിനാസ് താന്നിപറമ്പൻ, പി.കെ. ജോൺസൺ എന്നിവർ സന്നിഹിതരായിരുന്നു.

വിയ്യൂർ സെൻട്രൽ ജയിലിൽ “തിരുത്തി”ന് തുടക്കമായി

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ “തിരുത്ത് – 2025” എന്ന പേരിൽ നടക്കുന്ന ജയിൽ ക്ഷേമ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

തൃശൂർ മേയർ എം.കെ. വർഗ്ഗീസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

കലയിലൂടെയും സിനിമയിലൂടെയും സ്പോർട്ട്സിലൂടെയും തടവുകാരുടെ തിരുത്തൽ പ്രക്രിയക്ക് ഒരു തുരുത്ത് ആവാൻ ജയിലിനു കഴിയുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

റീജിയണൽ വെൽഫെയർ ഓഫീസർ ടി.ജി.സന്തോഷ്, കൗൺസിലർ രാജശ്രീ ഗോപൻ, ജോയിൻ്റ് സൂപ്രണ്ട് അഖിൽ രാജ്, ജീസസ് ഫ്രട്ടേണിറ്റി സ്റ്റേറ്റ് ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ, ഫാ. തോമസ് വാഴക്കാല എന്നിവർ പ്രസംഗിച്ചു.

ജോയിൻ്റ് സൂപ്രണ്ട് എം.എം. ഹാരിസ് സ്വാഗതവും, വെൽഫയർ ഓഫീസർ സാജി സൈമൺ നന്ദിയും പറഞ്ഞു.

തടവുകാരുടെ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് വിശിഷ്ടാതിഥികൾ സമ്മാനം നൽകി.

തുടർന്ന് “ഇൻ്റർനാഷണൽ റോബോട്ടിക്ക് എക്‌സ്പോ” എന്ന പേരിലുള്ള സ്കിറ്റ് അവതരണവും ഫ്രീഡം മെലഡിയുടെ ഗാനസന്ധ്യയും അരങ്ങേറി.

23ന് സ്റ്റീഫൻ ദേവസ്സിയുടെ സംഗീത വിസ്മയം മെഗാ ഷോയും, 24 മുതൽ 28 വരെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓൺ കറക്ഷൻ (തിരുത്ത്) എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ആളൂർ സ്വദേശിയെ കൊടുവാൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചമൂന്നു പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂ‍‍‍‍ർ സ്വദേശിയായ വട്ടപറമ്പിൽ അമീഷിനെ കൊടുവാൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 3 പ്രതികൾ പിടിയിൽ.

മുഖ്യപ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്നറിയപ്പെടുന്ന മിഥുൻ (35), ഇയാളുടെ അനുജൻ കുഞ്ഞു മല്ലു എന്നറിയപ്പെടുന്ന അരുൺ (32), ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ (45) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ് എന്നിവരുടെ സംഘം പിടികൂടിയത്.

രണ്ടു ദിവസമായി ഇടപ്പിള്ളി, തൃശൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന മൂവർ സംഘത്തെ ചൊവ്വാഴ്ച ഉച്ചയോടെ ചേർപ്പ് പാറക്കോവിലിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. അമീഷിന്റെ വീട്ടിലേക്ക് കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറിയ നാൽവർ സംഘം അമീഷിനെ ആക്രമിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച അമീഷിന്റെ ചേട്ടൻ്റെ ഇടതു കൈയ്യിലെ വിരലുകൾ അറ്റുപോയി ഗുരുതരമായി പരിക്കേറ്റിരുന്നു.

ഈ കേസിലെ മറ്റൊരു പ്രതിയായ ഇല്ലത്തു പറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിക്കിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. ജാസിക്ക് ഇപ്പോൾ ജയിലിലാണ്.

അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുൺ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവർ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്.

ചെറിയ മല്ലു എന്നു വിളിക്കുന്ന അരുണിന് ആളൂ‌ർ പൊലീസ് സ്റ്റേഷനിൽ 2020ൽ ഒരു അടിപിടി കേസും, കൊടകര സ്റ്റേഷനിൽ 2012ൽ ഒരു അടിപിടി കേസുമുണ്ട്.

മിഥുന് ആളൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുണ്ട്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
കെ.ജി. സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, ചേർപ്പ് എസ്.ഐ. എം. അഫ്സൽ, എസ്.ഐ.മാരായ പി. ജയകൃഷ്ണൻ, കെ.എസ്. ഗിരീഷ്, പി.ആർ. സുരേന്ദ്രൻ, എ.എസ്.ഐ. സൂരജ് വി. ദേവ്, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, പി.കെ. രാജേഷ്,
സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ബി. ഹരികൃഷ്ണൻ, യു. ആഷിക്, എ.പി. അനീഷ് , കെ.ജെ. ഷിൻ്റോ, അജിത്ത്
എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ കൊടിയേറും

ഇരിങ്ങാലക്കുട : കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് വ്യാഴാഴ്ച്ച കൊടിയേറും.

മാർച്ച് 20ന് കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവത്തിന് ഇക്കുറി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മാർച്ച് 20ന് രാത്രി 8.15ന് കൊടിയേറ്റ്, തുടർന്ന് കൊരുമ്പ് മൃദംഗകളരിയുടെ മൃദംഗ
മേള എന്നിവ നടക്കും.

രണ്ടാം ഉത്സവ ദിനമായ 21ന് രാവിലെ ശീവേലി, വൈകീട്ട് 6.45ന് കലാസന്ധ്യ, തുടർന്ന് വിളക്ക്.

മൂന്നാം ദിനമായ 22ന് രാവിലെ 9ന് ഉത്സവബലി, വൈകീട്ട് 6.45ന് ഗാനമേള, രാത്രി 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്.

നാലാം ദിവസമായ 23ന് രാവിലെ 9ന് ഉത്സവബലി, വൈകീട്ട് 7ന് “നരസിംഹാവതാരം” കഥകളി, തുടർന്ന് വലിയ വിളക്ക്.

അഞ്ചാം ഉത്സവ ദിനമായ 24ന് രാവിലെ ശീവേലി, വൈകീട്ട് 6.40ന് ഗിരിജാ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, തുടർന്ന് 9 മണിക്ക് പള്ളിവേട്ട.

മാർച്ച് 25 (ചൊവ്വാഴ്ച്ച) രാവിലെ 7.30 ന് നടക്കുന്ന ആറാട്ട് എഴുന്നെള്ളിപ്പോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ വിവിധ ഒഴിവുകൾ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കാർഷിക വികസന ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റർ ആയി പ്രവർത്തിക്കുന്നതിന് റിട്ട. കൃഷി ഓഫീസർമാർ/ കൃഷി അസിസ്റ്റൻ്റുമാർ/ബി.ടെക് അഗ്രി/ ബി.എസ്.സി. അഗ്രി (5 വർഷം മുൻപരിചയം) തുടങ്ങിയ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ടൂവീലർ ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷകർ തൃശ്ശൂർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകർ ബയോഡാറ്റ മാർച്ച് 26നുള്ളിൽ വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

സർവീസ് പ്രൊവൈഡർ (സേവന ദാതാവ്) ആയി പ്രവർത്തിക്കുന്നതിനുള്ള ഒഴിവിലേക്കും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ സ്ഥിരതാമസക്കാരായിരിക്കണം.

എസ്എസ്എൽസി/ ഐടിഐ/ഐടിസി/വിഎച്ച്എസ്ഇ യോഗ്യതയുള്ള കാർഷിക മേഖലയിൽ ജോലി ചെയ്യുവാൻ തയ്യാറുള്ള 18 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിർദ്ദേശിഷ്ട അപേക്ഷ ഫോറം മാർച്ച് 26നുള്ളിൽ പൂരിപ്പിച്ച് നൽകേണ്ടതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

ലഹരിവ്യാപനം : കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ വ്യക്തമാക്കി.

വിദ്യാർഥികൾ, യുവാക്കൾ എന്നിവരുടെ ഭാവി തകർക്കുന്ന, വ്യാപകമായി അക്രമത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന, കുടുംബ ബന്ധങ്ങൾ പോലും ഉലയ്ക്കുന്ന, നാടിന്റെ ഭാവി തന്നെ തകർക്കുന്ന ഈ വിപത്തിനെതിരെ നാട് മുഴുവൻ ഉണരണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപക ക്യാമ്പയിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ സി.വി. കുര്യാക്കോസ് നേതൃത്വം നൽകി.

സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്, പി.ടി. ജോർജ്, ജോസ് ചെമ്പകശ്ശേരി, ഭാരവാഹികളായ വിവേക് വിൻസെന്റ്, മാഗി വിൻസെന്റ്, ഫെനി എബിൻ വെള്ളാനിക്കാരൻ, അജിത സദാനന്ദൻ, കെ. സതീഷ്, ഫിലിപ്പ് ഓളാട്ടുപുറം, എബിൻ വെള്ളാനിക്കാരൻ എന്നിവർ പ്രസംഗിച്ചു.

കുടിവെള്ളം കിട്ടാതായിട്ട് രണ്ടു മാസം : പ്രതിഷേധവുമായി കൗൺസിലർമാരും നാട്ടുകാരും

ഇരിങ്ങാലക്കുട : നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം മുട്ടിയിട്ട് 56 ദിവസം കഴിഞ്ഞു. ഇതേ തുടർന്ന് മാപ്രാണം സെൻ്ററിൽ നഗരസഭാ കൗൺസിലർമാരായ ടി.കെ. ഷാജു, സരിത സുഭാഷ്, മായ അജയൻ എന്നിവരും നാട്ടുകാരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു.

കുഴിക്കാട്ടുകോണം, മാടായിക്കോണം, തളിയക്കോണം, മൂർക്കനാട്, മാപ്രാണം, കരുവന്നൂർ, ബ്ലോക്ക് ഓഫീസ് പ്രദേശങ്ങളിലാണ് കഴിഞ്ഞ 56 ദിവസമായി കുടിവെള്ളം എത്താത്തത്.

മാപ്രാണം സെൻ്ററിൽ നടക്കുന്ന പൈപ്പ് സ്ഥാപിക്കൽ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ കഴിയൂ എന്ന് മാർച്ച് 4ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് എത്തിയ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിരുന്നു.

അന്നത്തെ ചർച്ചയ്ക്ക് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ സഹകരിച്ചിരുന്നില്ല. മൂന്ന് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചതായി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ തന്നെയാണ് കൗൺസിലിൽ അറിയിച്ചത്.

എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തീകരിക്കുകയോ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കൗൺസിലർമാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുടിവെള്ളം ലഭിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ നഗരസഭ സെക്രട്ടറിയെ സമീപിച്ചപ്പോൾ രാവിലെ ഒരു ടാങ്ക് വെള്ളം കൂടി തന്നു. ഇനി ആവശ്യപ്പെട്ടാൽ വെള്ളമെത്തിക്കാൻ ഫണ്ട് ഇല്ലെന്നും അദ്ദേഹം അറിയിച്ചതായി കൗൺസിലർ ടി.കെ. ഷാജു പറഞ്ഞു.

നഗരസഭ കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും വെള്ളം എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമാകാത്തതിനാലാണ് ഫണ്ട് തീരും വരെയും വിതരണം നടത്തേണ്ടി വന്നത്.

ഇത് കെ.എസ്.ടി.പി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും, മന്ത്രി ആർ. ബിന്ദുവിൻ്റെയും കനത്ത അനാസ്ഥയാണെന്ന് ടി.കെ. ഷാജു ചൂണ്ടിക്കാട്ടി.

5 ദിവസത്തോളമായി മാപ്രാണം സെൻ്ററിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

രൂക്ഷമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെയും തടസ്സപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കാത്തതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ച് കുടിവെള്ള വിതരണം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.