ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ആർ. ബിന്ദു നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ജനറല്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറല്‍ ആശുപത്രിയിലെ ചാലക്കുടി റോഡ് ഭാഗത്തുള്ള മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന് മുന്നില്‍ തൃശൂര്‍ റോഡിന്റെ ഭാഗത്തായി പുതിയ മതിലും ഗേറ്റും നിര്‍മ്മിക്കുന്നത്.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ മാഗി വിന്‍സെന്റ് പള്ളായി അധ്യക്ഷത വഹിച്ചു.

പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ് സബ് ഡിവിഷന്‍ ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിമേഷ് പുഷ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ. പോള്‍, കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ജനറല്‍ ആശുപത്രി നേഴ്‌സിങ് സൂപ്രണ്ട് സതീരത്‌നം, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ യുദ്ധ വിരുദ്ധ സംഗമവുമായി സിപിഐ

ഇരിങ്ങാലക്കുട : യുദ്ധം അവസാനിപ്പിക്കുക, മോദി – ട്രംപ് – നെത്യനാഹു കൂട്ടുകെട്ട് അവസാനിപ്പിക്കുക,
ലോകസമാധാനം ഉറപ്പ് വരുത്തുക,
അമേരിക്ക – ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക, സയണിസ്റ്റ് ഇസ്രായേൽ ഇറാനു മേൽ നടത്തിയ ആക്രമണത്തിലും സാമ്രാജ്യത്വ ഗൂഢാലോചനയിലും പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ് സംഗമം ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺസിൽ അംഗം പി. മണി അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ശിവൻ, എ.ജെ. ബേബി, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

സുമതി തിലകൻ, ബെന്നി വിൻസെന്റ്, മുരളി മണക്കാട്ടുപടി, പി.ആർ. സുന്ദരൻ, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് : 13 അംഗ പുതിയ ഭരണസമിതി ചുമതലയേറ്റു ; ആർ.എൽ. ശ്രീലാൽ പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : പുതുതായി തെരഞ്ഞെടുക്കപ്പെട്ട 13 അംഗ കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു.

വരണാധികാരിയായ മുകുന്ദപുരം സഹകരണ അസിസ്റ്റൻ്റ് രജിസ്‌ട്രാർ ഓഫീസിലെ സ്പെഷ്യൽ സെയിൽ ഓഫീസർ വി.ആർ. ഡെന്നിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രഥമയോഗം ആർ.എൽ. ശ്രീലാലിനെ പ്രസിഡൻ്റായും പി.കെ. വത്സലനെ വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായിരുന്ന ആർ.എൽ. ശ്രീലാലാണ് ഇടതുപക്ഷ പാനലിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചത്. 2134 വോട്ടുകളാണ് ശ്രീലാൽ നേടിയത്. 40 വയസ്സിന് താഴെയുള്ള പൊതു വിഭാഗത്തിലാണ് ശ്രീലാൽ മത്സരിച്ചത്.

നിക്ഷേപക സംവരണ ഡിവിഷനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി.കെ. വത്സലൻ തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിൻ്റ് ഡയറക്ടറാണ്.

വായ്പകൾ തിരിച്ചുപിടിക്കുക, നിക്ഷേപകർക്ക് അവർ ആവശ്യപ്പെടുന്നതിനനുസരിച്ച് പണം നൽകാൻ കഴിയുക എന്നീ സ്ഥിതിയിലേക്ക് ബാങ്കിനെ എത്തിക്കുക എന്നതാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. പ്രസിഡൻ്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ ഏൽപ്പിച്ച ഉത്തരവാദിത്വത്തെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും നല്ല നിലയിൽ തന്നെ ഈ നാട്ടിലെ നിക്ഷേപകരും സഹകാരികളും ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും ആർ.എൽ. ശ്രീലാൽ പറഞ്ഞു.

തുടർന്ന് ബാങ്ക് ഹാളിൽ ചേർന്ന അനുമോദന യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

എം.ബി. രാജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സിപിഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രാജൻ, സിപിഎം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൽ, കരുവന്നൂർ ലോക്കൽ സെക്രട്ടറി ടി.കെ. ജയാനന്ദൻ, കെ.ജെ. ജോൺസൺ, ഐ.ആർ. ബൈജു, ബാങ്ക് സിഇഒ കെ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ വെച്ച് ബാങ്ക് സഹകാരിയും തൊഴിലാളിയുമായ മാപ്രാണം സ്വദേശി എസ്.വി. രമേഷ് ഒരു ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിന് നൽകി.

ഠാണാവിൽ കുടിവെള്ള പൈപ്പിന് ചോർച്ച : ഹൈലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തിവച്ചു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിനിടെ ഠാണാ ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം വാട്ടർ അതോറിറ്റി നിർത്തി വെച്ചു.

പണി പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം പുനരാരംഭിക്കുകയുള്ളൂ എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സ്മിത മേനോൻ കിഴുവീട്ടിലിന്റെ ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന ആംഗലേയ നോവൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു.

തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

കേരളത്തിന്റെ തനതായ സംസ്കാരത്തെയും കുടുംബജീവിതത്തെയും പ്രത്യേകിച്ച് സവിശേഷമായ സ്ത്രീ ജീവിതത്തെയും ആഗോളതലത്തിൽ ചിതറിക്കിടക്കുന്ന മലയാളികളുൾപ്പെടെയുള്ള ലോക സമൂഹത്തെ അറിയിക്കാൻ പര്യാപ്തമായ പുസ്തകമാണ് ‘ദ ഹൗസ് ഓഫ് ഡ്രാഗൺഫ്ലൈസ്’ എന്ന് അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടു.

ജീവിത യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന ഈ കൃതി ഒരു വായനക്കാരൻ എന്ന നിലയിൽ തന്നിലുണ്ടാക്കിയ ചിന്തകളെക്കുറിച്ച്‌ സബ് കളക്ടർ അഖിൽ വി. മേനോനും പറഞ്ഞു.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു.

ഡോ. എം. പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു.

ഡോ. കവിത ബാലകൃഷ്ണൻ പുസ്തക പരിചയവും, മേരി ഫ്രാൻസിസ്, നിഷ ജോർജ്ജ് തുടങ്ങിയവർ പുസ്തകാവലോകനവും നടത്തി.

കെ. വിശ്വനാഥൻ, കെ. ഹരിനാരായണൻ, ഉമ കാട്ടിൽ, സഹദേവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഭാഷയ്ക്കതീതമായ ഇന്ദ്രിയാനുഭൂതികൾ നൽകുന്ന കഥാകഥനരീതി അവലംബിച്ചു കൊണ്ട്, ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിലെ അസ്ഥിരതകളെ വരച്ചു കാട്ടുകയാണ് ഗ്രന്ഥകാരി ചെയ്യുന്നതെന്ന്, പുസ്തക പരിചയം നടത്തിയ ഡോ. കവിത ബാലകൃഷ്ണൻ പറഞ്ഞു.

എഡിറ്റർ തന്മയ് ദൂബേയുടെ സന്ദേശത്തിന് ശേഷം, ഗ്രന്ഥകാരി സ്മിത മേനോൻ കിഴുവീട്ടിൽ തന്റെ രചനാനുഭങ്ങൾ പങ്കു വച്ച് നന്ദി പറഞ്ഞു.

“വാഗ്മിത” മൂന്നാംദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : വാഗ്മിതയുടെ മൂന്നാം ദിനം സുഭദ്രാർജ്ജുന സംവാദം കൊണ്ട് ശ്രദ്ധേയമായി.

മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ സന്യാസവേഷം ധരിച്ച അർജ്ജുനൻ സുഭദ്രയിങ്കൽ അനുരാഗ വിവശനായിരിക്കെ, തോഴിമാരുമായി ഉദ്യാനത്തിലെ ക്രീഡയ്ക്കിടയിൽ സുഭ്രദയ്ക്ക് തന്നോട് പ്രണയമുണ്ടെന്ന് സഖിമാരുമായുള്ള സംഭാഷണത്തിലൂടെ തിരിച്ചറിഞ്ഞ് സ്വയം സമാശ്വാസിതനാകുന്നു. തുടർന്ന് സുഭദ്ര തൻ്റെ സംശയത്തെ ദൂരികരിക്കാനായി സന്യാസി വേഷധാരിയോട് ഇന്ദ്രപ്രസ്ഥ വാർത്തകളെയും അർജ്ജുനനെയും കുറിച്ച് ചോദിക്കുന്നു. മറുപടിയായി കുന്തിയെയും ധർമ്മപുത്രാദികളെയും പറ്റി പറയുകയും, തുടർന്ന് അർജ്ജുനൻ കപട സന്യാസവേഷധാരിയായി സുഭദ്രയെ കാംക്ഷിച്ചുകൊണ്ട് ദ്വാരകയിൽ ഇതാ മുന്നിൽതന്നെ ഇരിക്കുന്നതായി ലജ്ജയോടെ പറഞ്ഞ് പരസ്പരം സന്തോഷവാന്മാരാകുന്ന ഭാഗമായിരുന്നു “വാഗ്മിത”യുടെ മൂന്നാം ദിവസത്തെ മുഖ്യാകർഷണം.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളത്തിൽ സരിത കൃഷ്ണകുമാർ എന്നിവർ അകമ്പടിയേകി.

നിര്യാതനായി

മണി

ഇരിങ്ങാലക്കുട : സിപിഎം കണ്ടാരംതറ മുൻ ബ്രാഞ്ച് സെക്രട്ടറിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ പൊറത്തിശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗവും യൂണിയൻ സ്ഥാപക കാല പ്രവർത്തകനുമായിരുന്ന കൂത്തുപാലക്കൽ വീട്ടിൽ വി.എം. മണി (74) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച (ഫെബ്രുവരി 22) രാവിലെ 9.30ന് മുക്തിസ്ഥാനിൽ.

ഭാര്യ : വിജയ

മക്കൾ : സിന്തിൽ, ലത, സിന്ധു

മരുമക്കൾ : വിനീത, ഉദയൻ, സന്ദീപ്

ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ലൈബ്രറിയുടെ ഉദ്ഘാടനം 22ന്

ഇരിങ്ങാലക്കുട : ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അവാർഡ് ജേതാക്കളെ ആദരിക്കലും ഫെബ്രുവരി 22ന് വൈകീട്ട് 4 മണിക്ക് നോർത്ത് കിഴുത്താണി ജംഗ്ഷൻ ക്ലബ്ബ് ഓഫീസിൽ നടക്കും.

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ലഭിച്ച ക്ലബ്‌ മെമ്പർ സുരേഷ്, കേരളോത്സവം ജില്ലാതല മൃദംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ രാഹുൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച കെ.ആർ. കൊച്ചു നാരായണനെ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച കളമെഴുത്തു കലാകാരൻ കെ.ആർ. കൊച്ചു നാരായണനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉപഹാരം നൽകി ആദരിച്ചു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രീഷ്മ സലീഷ്, പഞ്ചായത്തംഗം പ്രേമ നൈഷാദ്, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, പി.എൻ. ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി കളമെഴുത്തു കലയിലും കളമെഴുത്ത് പാട്ടിലും നിലയുറപ്പിച്ചിട്ടുള്ള കൊച്ചുനാരായണൻ കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രാങ്കണങ്ങളിൽ തൻ്റെ കലാമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ അനുഷ്ഠാന കല അന്യം നിന്നു പോകാതിരിക്കാൻ പുതുതലമുറയെ അഭ്യസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് കൊച്ചു നാരായണൻ. നിലവിൽ മുപ്പതോളം ശിഷ്യന്മാർ കൊച്ചു നാരായണനിൽ നിന്നും കളമെഴുത്തു കല പരിശീലിക്കുന്നുണ്ട്.

നടീല്‍ വസ്തുക്കളുടെ വിതരണം നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി, ഐ.സി.എ.ആര്‍. ഗോവ എന്നിവര്‍ സംയുക്തമായി തിരഞ്ഞെടുത്ത പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗം കര്‍ഷകര്‍ക്കായി കുംഭമാസ നടീല്‍ വസ്തുക്കളുടെ സൗജന്യ വിതരണം നടത്തി.

ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ എഡിഎ സ്മിത അധ്യക്ഷയായി.

ഗോവ ഐ.സി.എ.ആര്‍. ശാസ്ത്ര ഗവേഷകര്‍ ഡോ. ശ്രീകാന്ത്, ഡോ. ലത തുടങ്ങിയവര്‍ പദ്ധതി വിശദീകരണം നടത്തി.

ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, കാച്ചില്‍, പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്.

കമ്പനി ചെയര്‍മാന്‍ ഒ.എന്‍. ജയന്‍, എംഡി അജിത്‌, ഡയറക്ടര്‍ ശ്രീരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.