ഗർഭാശയഗള ക്യാൻസർ പരിശോധന ക്യാമ്പ്

ഇരിങ്ങാലക്കുട : ഐ എം എ വനിതാ വിഭാഗമായ വിംസ് ന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ ലയൺസ് ക്ലബ്ബ് മെമ്പർമാർക്കും പൊതു ജനങ്ങൾക്കുമായി ഗർഭശയഗള ക്യാൻസർ സ്‌ക്രീനിങ്ങും പാപ്സ്മിയർ പരിശോധനയും നടത്തി.

മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ എം ആർ രാജീവ്‌ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.

ഡബ്ലു ഐ എം എ പ്രസിഡന്റ്‌ ഡോ മഞ്ജു, സെക്രട്ടറി ഡോ റീജ, ഡോ ഉഷാകുമാരി, ഡോ ഹരീന്ദ്രനാദ്, ആശുപത്രി മാനേജർ മുരളി ദത്തൻ എന്നിവർ പ്രസംഗിച്ചു.

അയ്യങ്കാവ് താലപ്പൊലി : സബ് കമ്മിറ്റി രൂപീകരണം 19ന്

ഇരിങ്ങാലക്കുട : മാർച്ച് 9 മുതൽ 15 വരെ നടത്തുന്ന കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് ജനുവരി 19 ഞായറാഴ്ച രാവിലെ 10.30ന് അയ്യങ്കാവ് ക്ഷേത്രം ഹാളിൽ വെച്ച് യോഗം ചേരും.

സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കും യോഗത്തിൽ പങ്കെടുക്കാവുന്നതാണെന്ന് താലപ്പൊലി ആഘോഷ കമ്മിറ്റിക്കു വേണ്ടി ജനറൽ കൺവീനർ അറിയിച്ചു.

നിര്യാതനായി

ആചാര്യ അരവിന്ദാക്ഷൻ

ഇരിങ്ങാലക്കുട : പുല്ലൂർ എടക്കാട് ശിവക്ഷേത്രത്തിന് സമീപം കാട്ടില പറമ്പിൽ ശങ്കരൻ മകൻ ആചാര്യ അരവിന്ദാക്ഷൻ (61) നിര്യാതനായി.

സംസ്കാരം ജനുവരി 17 (വെള്ളിയാഴ്ച) 1 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ലീന

മക്കൾ : കൃഷ്ണപ്രസാദ്, അപർണ, അക്ഷയ്

മരുമകൾ : അക്ഷര

ആർച്ച അനീഷ് ബി ജെ പി മണ്ഡലം പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റായി ആർച്ച അനീഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ
കൂടിയാണ് ആർച്ച അനീഷ്.

യു കെയിലേക്ക് വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടി : പുത്തൻചിറ സ്വദേശിനിയായ യുവതിയും പത്തനാപുരം സ്വദേശിയായ സുഹൃത്തും പോലീസിൻ്റെ പിടിയിൽ

ആളൂർ : ആളൂർ സ്വദേശിയായ യുവാവിന്
യു കെയിലേക്ക് തൊഴിൽ വിസ ശരിയാക്കി
തരാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ
രണ്ടു പേർ അറസ്റ്റിലായി.

പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ
നിമ്മി (34), സുഹൃത്തായ പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി
സുരേഷും ആളൂർ സർക്കിൾ ഇൻസ്പെക്ടർ
കെ എം ബിനീഷും സംഘവും ചേർന്ന് പിടികൂടിയത്.

കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച്ച രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘം മഫ്തിയിൽ പിന്തുടർന്ന് മാളയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു.

2023 ആഗസ്റ്റ് മാസം മുതൽ കഴിഞ്ഞ വർഷം ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷക്കണക്കിനു രൂപ ഇവർ കൈക്കലാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 12,84,000 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശ പ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ട്.

പരാതിക്കാരനായ സജിത്തിനും രണ്ടു സുഹൃത്തുക്കൾക്കും വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നു വരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷ്, എസ് ഐ കെ എസ് സുബിന്ദ്, ബിജു ജോസഫ്, എ എസ് ഐ ടി ആർ രജീഷ്, ഇ പി മിനി, സീനിയർ സി പി ഓ മാരായ ഇ എസ് ജീവൻ, പി ടി ദിപീഷ്, സി പി ഓ മാരായ കെ എസ് ഉമേഷ്, കെ കെ ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

“ബഡ്ഡിംഗ് റൈറ്റേഴ്സ്” ശില്പശാല

ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ കുട്ടികളിലെ എഴുത്തുകാരെ കണ്ടെത്തുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന ഏകദിന അധ്യാപക ശില്പശാല നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരൻ സാംസൺ കെ വി മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട, മാള, വെള്ളാങ്ങല്ലൂർ ബി ആർ സി പരിധിയിലെ അധ്യാപകർ പങ്കെടുത്തു.

വി എസ് സിജി, എം എസ് വൈശാഖ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഡോളി നന്ദൻ ആമുഖ പ്രഭാഷണം നടത്തി.

ബിപിസി കെ ആർ സത്യപാലൻ സ്വാഗതവും
രാജി നന്ദിയും രേഖപ്പെടുത്തി.

കെഎസ്ടിഎ മെമ്പർഷിപ്പ് ക്യാമ്പയിൻ

ഇരിങ്ങാലക്കുട : “കെഎസ്ടിഎ യിൽ അംഗമാകൂ…പൊതു വിദ്യാഭ്യാസത്തിൻ്റെ കാവലാളാകൂ…” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള സംഘടനയുടെ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.

മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി നിർവഹിച്ചു.

ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ സ്വാഗതം പറഞ്ഞു.

ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് സജീവൻ, ജില്ല എക്സി അംഗം കെ കെ താജുദീൻ എന്നിവർ സംസാരിച്ചു.

ജനുവരി 13 മുതൽ 27 വരെയാണ് ക്യാമ്പയിൻ.

ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് അന്തരിച്ചു

ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് (59) നിര്യാതനായി. തിങ്കളാഴ്ച്ച രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1965 മെയ് 7ന് ആലപ്പാട്ട് തെക്കേത്തല ജോർജ്ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കരയിലാണ് ജോൺസൺ ജി ആലപ്പാട്ടിൻ്റെ ജനനം. തൃശൂർ തോപ്പ് സെൻ്റ് മേരീസ് മൈനർ സെമിനാരി, കോട്ടയം സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നടത്തിയ ജോൺസണച്ചൻ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അമ്പഴക്കാട് ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രൽ എന്നിവിടങ്ങളിൽ അസ്തേന്തിയായും, ലൂർദ്ദ്പുരം, മുരിക്കുങ്ങൽ, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂർ, കുതിരത്തടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തൻവേലിക്കര (സെൻ്റ് ജോർജ്ജ്), ചായ്പ്പൻകുഴി, കല്ലൂർ, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. രൂപത കെ സി വൈ എം യുവജന സംഘടനയുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതൻ്റെ ഭൗതിക ശരീരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ 5 മണി വരെ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള സെൻ്റ് ജോസഫ് വൈദിക ഭവനിലും, തുടർന്ന് വൈകീട്ട് 5.30 മുതൽ പറപ്പൂക്കരയിലുള്ള സഹോദരൻ ഡോ പീറ്റർ ആലപ്പാട്ടിന്റെ ഭവനത്തിലും പൊതുദർശനത്തിനു വെയ്ക്കും.

മൃതസംസ്കാര ശുശ്രൂഷാകർമ്മങ്ങൾ വ്യാഴാഴ്ച്ച രാവിലെ 11.30ന് പ്രസ്തുത ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 12.30 മുതൽ 2 മണി വരെ പറപ്പൂക്കര സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദൈവാലയത്തിൽ അന്ത്യോപചാരമർപ്പിക്കുന്നതിനു വെയ്ക്കും. ദൈവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പറപ്പൂക്കര, സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

അഭിവന്ദ്യ പിതാക്കന്മാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട് , മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മൃതസംസ്കാര ശുശ്രൂഷകർമ്മങ്ങൾക്ക് നേതൃത്വം നൽകും.

റവ ഫാ ആൻ്റോ ജി ആലപ്പാട്ട്, റവ സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആൻ്റോ, പരേതനായ ജോസഫ്, വർഗ്ഗീസ് ഡോ പീറ്റർ എന്നിവർ സഹോദരങ്ങളാണ്.

സ്ത്രീധന പീഡന കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്ത്രീധന പീഡന കേസിലെ പ്രതിയെ പോലീസിൻ്റെ പിടിയിൽ.

കാട്ടൂർ കരാഞ്ചിറ നായരുപറമ്പിൽ വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണുവിനെ (31) ആണ് സ്ത്രീധന പീഡനത്തിൻ്റെ പേരിൽ കാട്ടൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജു അറസ്റ്റ് ചെയ്തത്.

പ്രതി ഭാര്യയായ മീനുവിനെ കഴിഞ്ഞ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു വരികയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു.

കഴിഞ്ഞ ഡിസംബർ 31ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും, അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ എലൈറ്റ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഡോക്ടർ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും ഭാര്യയെ ഉപദ്രവിക്കലും തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരിന്നു.

കാട്ടൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ ആർ ബൈജു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.

ദേവീ ക്ഷേത്രങ്ങളിൽ നാളെമകര ചൊവ്വ ആഘോഷിക്കും

ഇരിങ്ങാലക്കുട : മകര മാസത്തിലെ ആദ്യ ചൊവ്വാഴ്ച്ചയായ നാളെ ദേവീക്ഷേത്രങ്ങളിൽ മകര ചൊവ്വ ആഘോഷിക്കും.

ആഘോഷങ്ങളുടെ ഭാഗമായി അന്നമനട പടിഞ്ഞാറില്ലത്ത് ദേവീ ക്ഷേത്രത്തിൽ രാവിലെ 5ന് വിശേഷാൽ പൂജകൾ, 6ന് ദേവീമാഹാത്മ്യം സമ്പൂർണ്ണ പാരായണം, 9.30ന് പ്രസാദ വിതരണം, വൈകീട്ട് 6ന് ദേവിക്ക് പുഷ്പാഭിഷേകവു० തുടർന്ന് പൂമൂടലും, 7ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, പഞ്ചവാദ്യം, പൂമൂടൽ ദർശനം, 7.30ന് രാഗസുധാരസം കലാപരിപാടികൾ, 8.30ന് പ്രസാദ ഊട്ട് എന്നിവ നടക്കും. 

വെള്ളാങ്ങല്ലൂർ ചേലൂർ പനോക്കിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 5ന് ഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, തോറ്റംപാട്ട്, വൈകീട്ട് 3.30ന് എഴുന്നള്ളിപ്പ്, 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, രാത്രി 7ന് തായമ്പക, 8ന് നൃത്തനൃത്ത്യങ്ങൾ, വെളുപ്പിന് 2ന് ഗുരുതി, തുടർന്ന് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

കോണത്തുകുന്ന് മഞ്ഞുകുളങ്ങര ദേവീ ക്ഷേത്രം, മനയ്ക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രം, കണ്ണികുളങ്ങര ദേവീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും മകര ചൊവ്വ ആഘോഷം പ്രസിദ്ധമാണ്.