കൂടൽമാണിക്യം ക്ഷേത്രത്തിലെ പരസ്യ മദ്യപാനം : ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്ക് ദിവസം ഭഗവാന്റെ എഴുന്നള്ളിപ്പിന് മുൻപിൽ നിന്ന് ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ പരസ്യമായി മദ്യപിക്കുകയും അത് ചോദ്യം ചെയ്ത അമ്മമാരെയും ഭക്തന്മാരെയും ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഇതിനെ ചോദ്യം ചെയ്യുവാൻ ഉത്സവ കമ്മിറ്റി വൊളൻ്റിയർമാർ തയ്യാറാവാതിരുന്നത് അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ ക്ഷേത്ര വിശ്വാസികളായ ഭക്തരാണ് ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെടാറുള്ളത്. എന്നാൽ കുറച്ചു കാലങ്ങളായി ചെയർമാന്റെ ഇഷ്ടക്കാരെയും ക്ഷേത്ര വിശ്വാസികൾ അല്ലാത്ത പാർട്ടി സഖാക്കന്മാരെയുമാണ് ക്രമസമാധാന പാലനത്തിന് നിയോഗിക്കാറുള്ളത്. ഇത്തരക്കാരുടെ അറിവോടെയാണ് മദ്യപാനവും മറ്റും നടത്തുന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.

സംഭവത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ദേവസ്വം ഭരണാധികാരികൾ കുറ്റക്കാരാണെന്നും ആയതിനാൽ ചെയർമാനുൾപ്പെടെയുള്ള ഭരണസമിതി രാജി വെക്കണമെന്നും ഇത്തരത്തിലുള്ള ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

വിഷയത്തിൽ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ.യ്ക്ക്‌ പരാതിയും നൽകിയിട്ടുണ്ട്.

താലൂക്ക് പ്രസിഡൻ്റ് നന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, വൈസ് പ്രസിഡൻ്റ് കെ.ആർ. രാജേഷ്, സതീഷ് കോമ്പാത്ത്, ഗോപി, ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *