മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങൾക്ക് സഹായകരമായ ഉപകരണത്തിന് പേറ്റന്റ് നേടി ഇരിങ്ങാലക്കുട സ്വദേശി ഡോ. വരുൺ മേനോൻ

ഇരിങ്ങാലക്കുട : മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ക്ക് സഹായകരമായ ‘സ്ലോപ്പ് വൾനറബിലിറ്റി ആൻഡ് ലാൻഡ് സ്ലൈഡ് അസസ്മെൻ്റ് ഡിവൈസ്’ എന്ന “മൾട്ടി ഏർലി വാണിംഗ്” സംവിധാനത്തിന് ഇന്ത്യൻ ഗവൺമെന്റിന്റെ പേറ്റൻ്റ് നേടി ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയായ ഡോ. ഒ. വരുണ്‍ മേനോന്‍.

പശ്ചിമഘട്ട പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്.

മണ്ണിടിച്ചിലിനെ മുന്‍കൂട്ടി തിരിച്ചറിയുന്നതിനായി മൂന്ന് ഘട്ട മുന്നറിയിപ്പ് സംവിധാനം ഉപകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആദ്യഘട്ടമായ ഹൈഡ്രോളജിക്കല്‍ ത്രെഷോള്‍ഡില്‍ മഴയുടെ തീവ്രതയും ദൈര്‍ഘ്യവും അടിസ്ഥാനമാക്കി മുന്നറിയിപ്പ് നല്‍കും. രണ്ടാം ഘട്ടമായ ജിയോടെക്നിക്കല്‍ ത്രെഷോള്‍ഡില്‍ ചരിവിലെ ഈര്‍പ്പം നിരീക്ഷിച്ച് ഫാക്ടർ ഓഫ് സേഫ്റ്റി വിലയിരുത്തും. മൂന്നാംഘട്ടത്തില്‍ പാർട്ടിക്കിൾ ഇമേജ് വെലോസിമെട്രി സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിന്റെ ചലനം നിരീക്ഷിച്ച് അന്തിമ മുന്നറിയിപ്പ് നല്‍കും.

ഹാം റേഡിയോ സിഗ്നലുകള്‍ ഉപയോഗിച്ച് ഡാറ്റയും ചിത്രങ്ങളും കൈമാറുന്നതിനാല്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും സംവിധാനം പ്രവര്‍ത്തിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടകയിൽ പഠിക്കുന്ന സമയത്താണ് ഉപകരണം വികസിപ്പിച്ചത്.

ഡോ. ശ്രീവല്‍സ കൊളത്തയ്യാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടന്നത്.

ശിരൂര്‍ മണ്ണിടിച്ചിലിനിടെ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിൽ പങ്കെടുക്കുകയും വയനാട് മണ്ണിടിച്ചിലിന് ശേഷമുള്ള അന്വേഷണ പ്രവര്‍ത്തനങ്ങളില്‍ ഡോ. ശ്രീവല്‍സ കൊളത്തയ്യാറിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട് ഡോ. വരുണ്‍ മേനോൻ.

വി. ഭാസുരംഗന്‍, വരദ മേനോന്‍ ദമ്പതികളുടെ മകനാണ് വരുൺ.

ഡോ. ശിവാനി രമേഷ് തോട്ടത്ത് ഭാര്യയും ആത്മജ മേനോൻ സഹോദരിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *