ഇരിങ്ങാലക്കുട : ഏഴാമത് ഇരിങ്ങാലക്കുട അന്തർദ്ദേശീയ ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധ നേടി മലയാളത്തിലെ പുതുതലമുറ മലയാള സംവിധായകരുടെ ചിത്രങ്ങൾ.
വൈലോപ്പിള്ളിയുടെ കവിതയെ ആസ്പദമാക്കി അഭിലാഷ് ബാബു സംവിധാനം ചെയ്ത “കൃഷ്ണാഷ്ടമി” തടവിലാക്കപ്പെട്ട മനുഷ്യരുടെ നിശ്ചല ദ്യശ്യങ്ങളിലൂടെ സമകാലീന അവസ്ഥകൾ ചൂണ്ടിക്കാട്ടിയപ്പോൾ, ടോക്സിക് ആയി മാറിക്കഴിയുന്ന പ്രണയ ബന്ധങ്ങൾ ആവിഷ്കരിച്ച “മോഹം” കാഴ്ച്ചക്കാരുടെ മനം കവർന്നു.
പ്രദർശനങ്ങൾക്കും ചർച്ചകൾക്കും ശേഷം നടന്ന ചടങ്ങുകളിൽ സംവിധായകൻ അഭിലാഷ് ബാബുവിനെ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പിയും, മോഹത്തിൻ്റെ സംവിധായകൻ ഫാസിൽ റസാഖ്, നടൻ ഇസാഖ് മുസാഫിർ, എഡിറ്റർ വിനായക് സുന്ദർ എന്നിവരെ സിനിമാ സംവിധായകരായ രാജേന്ദ്രവർമ്മയും രാംദാസ് കടവല്ലൂരും ചേർന്ന് ആദരിച്ചു.
ചലച്ചിത്രമേളയുടെ നാലാം ദിനമായ ചൊവ്വാഴ്ച്ച മാസ് മൂവീസിൽ രാവിലെ 10ന് “പ്രളയശേഷം ജലകന്യക”, 12ന് “കാത്തിരിപ്പ്” എന്നീ ചിത്രങ്ങളും, വൈകീട്ട് 6ന് റോട്ടറി ക്ലബ്ബ് മിനി എ.സി. ഹാളിൽ പോർച്ചുഗീസ് ചിത്രമായ “ദി ബ്ലൂ ട്രയലും” പ്രദർശിപ്പിക്കും.












Leave a Reply